കോൽക്കത്ത: ബംഗാളിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിലും കനത്ത മഴയിലും വ്യാപക നാശനഷ്ടം. എട്ട് പേരാണ് അപകടങ്ങളിൽ മരിച്ചത്. മണിക്കൂറിൽ 88 കിലോമീറ്റർ വേഗതയിലാണ് കൊടുങ്കാറ്റ് വീശിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി സുവേന്ദു അധികാരി നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
കോൽക്കത്തായിലെ സർക്കുലർ റെയിൽവേ ട്രാക്കിലേക്ക് വൈദ്യുതി ലൈനുമായി ഒടിഞ്ഞുവീണ മാവിനടിയിൽപ്പെട്ട് ഒരാൾ മരിച്ചു. ചേത്ലയിൽ തകരാറിലായ കെട്ടിടത്തിന്റെ കൈവരി തകർന്നു വീണ് പ്രവീൺ കുമാർ എന്ന യുവാവ് മരിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങളും ചില്ലകളും ഒടിഞ്ഞുവീണുണ്ടായ നാല് അപകടങ്ങളിലായി മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മിഡ്നാപ്പൂരിൽ രണ്ട് വിദ്യാർഥികളും പുരുലിയയിൽ മൂന്ന് പേരും ഝാർഗ്രമിൽ ഒരാളും കൊടുങ്കാറ്റിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചു.
കോൽക്കത്തയിലും സാൾട്ട് ലേക്കിലുമായി 65- ൽ ആധികം മരങ്ങൾ കടപുഴകി വീഴുകയും 60- ൽ അധികം മരങ്ങൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മൈതാൻ, രവീന്ദ്ര സരോവൻ പ്രദേശങ്ങളെയാണ് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം കോൽക്കത്തായിലെ വിമാനത്താവളത്തിന്റെ പ്രവർത്തനം വെള്ളിയാഴ്ച ഒരു മണിക്കൂറോളം നിർത്തിവയ്ക്കേണ്ടി വന്നു. പത്തിലേറെ വിമാനങ്ങൾക്ക് ലാൻഡിംഗ് അനുമതി ലഭിക്കാതെ നഗരത്തിന് മുകളിൽ ഏറെ നേരം വട്ടമിട്ട് പറക്കേണ്ടി വന്നതായി അധികൃതർ പറഞ്ഞു.
അതേസമയം, കനത്ത മഴയെത്തുടർന്ന് നഗരത്തിലെ താപനിലയിൽ ഏഴ് ഡിഗ്രി സെൽഷ്യസ് വരെ കുറവുണ്ടായി. ഒരു മണിക്കുറിൽ 40 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
Tags : storm heavy rain dead