അമൃത്സർ: പഞ്ചാബിൽ വനിതാ ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജലന്ധറിലെ നാഷണൽ ഐ ഹോസ്പിറ്റലിന്റെ ഉടമയും ഡോക്ടറുമായ പീയൂഷിന്റെ ഭാര്യ ഡോ. മീനാക്ഷിയെയാണ് മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
പീയുഷുമായി പിരിഞ്ഞ് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു മീനാക്ഷി. 2018 ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം. ആശുപത്രിയിലെ ഒരു നഴ്സുമായി പീയുഷിന് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് മീനാക്ഷിയുടെ മാതാപിതാക്കൾ ആരോപിച്ചു.
ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിലൂടെ കണ്ടെത്തിയ മീനാക്ഷി, ഇതേക്കുറിച്ച് പീയുഷിനോടു ചോദിക്കുകയും ഇവർ തമ്മിൽ വഴക്കുണ്ടാകുകയും ചെയ്തിരുന്നു.
പീയുഷ്, മീനാക്ഷിയെ പതിവായി മർദിച്ചിരുന്നുവെന്ന് മീനാക്ഷിയുടെ മാതാവ് ആരോപിച്ചു. പലപ്പോഴും ആക്രമണത്തിന് ശേഷം "ഞാൻ മീനാക്ഷിയെ അടിച്ചു, എനിക്ക് തെറ്റുപറ്റി' എന്ന് പീയുഷ് പറയുമായിരുന്നുവെന്ന് മീനാക്ഷിയുടെ മാതാവ് വെളിപ്പെടുത്തി.
പീയുഷിന്റെ ശാരീരിക ആക്രമണത്തിൽ മടുത്ത മീനാക്ഷി, 2025 ജൂലൈ മുതൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇവർ വിവാഹമോചനം തേടുന്നതിനുള്ള തയാറെടുപ്പിലായിരുന്നു.
മീനാക്ഷി സ്വന്തമായി ഒരു വീട് വാങ്ങാൻ പദ്ധതിയിട്ടിരുന്നു. ഇതിനായി ബാങ്കിൽ പോയപ്പോൾ, തന്റെ പേരിൽ 2.5 കോടി രൂപയുടെ വായ്പ ഉണ്ടെന്ന് അവർ കണ്ടെത്തി
"ഇത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഞങ്ങൾക്ക് അറിയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കാരണം വ്യക്തമാകൂ'.- മീനാക്ഷിയുടെ അമ്മ പറഞ്ഞു.
മീനാക്ഷിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പീയൂഷിന്റെ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ആണ്. അദ്ദേഹത്തെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Tags : Punjab Doctor Dead Family Husband Affair Assault