റാഞ്ചി: ജാർഖണ്ഡിലെ ഖുന്തിയിൽ കുടുംബാംഗങ്ങൾ മരിച്ചെന്ന് കരുതി അടക്കം ചെയ്ത യുവാവ് ജീവനോടെ തിരിച്ചെത്തി. വീട്ടിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള രാംഗഢിൽ പോയ വിസ്രാം മുണ്ട എന്ന യുവാവാണ് തിരിച്ചെത്തിയത്. പോലീസ് കണ്ടെടുത്ത ഒരു അജ്ഞാത മൃതദേഹം വിസ്രാമിന്റെതാണെന്ന് കുടുംബാംഗങ്ങൾ തെറ്റായി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് അടക്കം ചെയ്തത്.
വിവാഹ വിരുന്നിൽ പങ്കെടുക്കാൻ എന്ന് പറഞ്ഞ് മെയ് 10 ന് വീട്ടിൽ നിന്നിറങ്ങിയ വിസ്രം പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പോലീസ് ഒരു ഓടയിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെടുത്തു. ഇതേ തുടർന്ന് മൃതദേഹം വിസ്രാമിന്റെതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിക്കുകയായരുന്നു. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വിട്ടുനൽകുകയും സംസ്കരിക്കുകയും ചെയ്തു.
എന്നാൽ സംസ്കാരം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷം വിസ്രാം വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. ആരോടും പറയാതെ രാംഗഢിയിലേക്ക് പോവുകയായിരുന്നു എന്ന് ഇദ്ദേഹം കുടുംബാംഗങ്ങളോട് പറഞ്ഞു.
സംസ്കരിച്ച മൃതദേഹം ആരുടെതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മൃതദേഹം പുറത്തെതുത്ത് ഡിഎൻഎ പരിശോധന നടത്താനുള്ള നടപടികൾ ആരംഭിച്ചതായി പോലീസ് പറഞ്ഞു.