കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം
കൊച്ചി: കള്ളാടി ദുരന്തത്തില്‍ കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. മരണനിരക്ക് കുറച്ചത് സര്‍ക്കാറിന്‍റെ സംയോചിതമായ ഇടപെടലുകള്‍ കൊണ്ട് മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രഖ്യാപിച്ച ധനസഹായം വേഗത്തില്‍ നല്‍കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ദുരന്ത നിവാരണ അതോറിറ്റി മേയ് 26നും ജൂണ്‍ നാലിനും നിര്‍ദേശം നല്‍കി. അവശിഷ്ടങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകരുത് എന്ന് കരാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതാണ്. ആവശ്യമെങ്കില്‍ തൊഴിലാളികളെയും പൊതുജനങ്ങളെയും ഒഴിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
കരാര്‍ കമ്പനി അത് പാലിച്ചില്ലെന്നും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്തത്തില്‍ അന്വേഷണം ആരംഭിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മഴ കണക്കിലെടുത്ത് ജൂണ്‍ അഞ്ചിന് തുരങ്കപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചിരുന്നു.
സുരക്ഷ ഉറപ്പാക്കാന്‍ കരാറുകാരുടെ യോഗം ആവര്‍ത്തിച്ച് നടത്തിയിരുന്നു. ദുരന്തത്തില്‍ രണ്ടു സ്വതന്ത്ര അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും അന്വേഷണം നടത്തും. സാങ്കേതിക നിയമ അനുമതികളും പരിസ്ഥിതി അനുമതികള്‍ നേടിയോ എന്നതിലുമാണ് അന്വേഷണം നടത്തുന്നത്.
തുരങ്ക നിര്‍മാണ പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി കുഴിച്ചെടുത്ത് മണ്ണ് നീക്കം ചെയ്യാന്‍ കരാറുകാരന് നിര്‍ദേശം നല്‍കിയെന്നും കൊങ്കണ്‍ റെയില്‍വെ ഡെപ്യൂട്ടി ചീഫ് എൻജിനിയര്‍ക്കാണ് നിര്‍ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ കള്ളാടി ദുരന്തമുഖത്ത് പരിശോധന തുടരുകയാണ്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇന്നത്തെ പരിശോധനയില്‍ കണ്ടെത്തിയ മൃതദേഹം പശ്ചിമ ബംഗാള്‍ സ്വദേശിയുടെതാണ്.
Tags : Wayanad Kalladi ExtremeWeather FlashFlood Flooding Mudslide Landslide Government Contract Company