പോലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടലുണ്ടായ സ്ഥലം
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ പോലീസും ഗുണ്ടാസംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഗുണ്ടകൾ കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്കും പരിക്കേറ്റു. ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്-2 മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
വിദേശത്തുള്ള കുപ്രസിദ്ധ ഗുണ്ടാത്തലവൻ ദീപക് നന്ദാളിന്റെ സംഘവും പോലീസും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഗുണ്ടാസംഘം ആയുധങ്ങളുമായി കാറിൽ വ്യവസായിയുടെ വീട്ടിലേക്ക് വരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഉടൻ തന്നെ പോലീസും ഇവിടേക്ക് പുറപ്പെട്ടു. ഗുരുഗ്രാമിലെ സുശാന്ത് ലോകിലെത്തിയപ്പോൾ ഗുണ്ടാസംഘം വ്യവസായിയുടെ വീടിന് നേരേ വെടിയുതിർക്കുന്നതാണ് പോലീസ് കണ്ടത്. ഇതോടെ പോലീസുകാർ ഗുണ്ടകളെ വളഞ്ഞ് കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഇതിന് തയാറാകാതിരുന്ന ഗുണ്ടാസംഘം പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ പോലീസും തിരിച്ചടിച്ചു.
ഇരുവിഭാഗവും തമ്മിൽ ഏകദേശം 60 റൗണ്ടോളം വെടിവയ്പ്പുണ്ടായി. ഇതിനിടെ പോലീസിന്റെ വെടിയേറ്റ് അഞ്ച് ഗുണ്ടകൾക്ക് പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേർ മരിച്ചിരുന്നു. വെടിവയ്പ്പിൽ പരിക്കേറ്റ മൂന്ന് പോലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചവരാണ് വെടിവയ്പ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. വിദേശത്തിരുന്ന് ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുന്ന ദീപക് നന്ദാളിൽനിന്ന് വ്യവസായിക്ക് പല തവണ ഭീഷണികളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി.
ഗുണ്ടാസംഘം സഞ്ചരിച്ചിരുന്ന കാറും ഇവരുടെ കൈവശമുണ്ടായിരുന്ന വിദേശനിർമിത തോക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് ഫൊറൻസിക് സംഘവും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കൊല്ലപ്പെട്ട ഗുണ്ടകളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.