പ്രതീകാത്മക ചിത്രം
പത്തനംതിട്ട: വ്യാജ പോക്സോ പരാതിയിൽ കസ്റ്റഡിയിലെടുത്തവരെ മർദിച്ച എസ്ഐക്ക് സ്ഥലംമാറ്റം. സിഐക്ക് എതിരായ നടപടി ഉടനുണ്ടാകും. വകുപ്പുതല അന്വേഷണത്തിൽ കൂടൽ പോലീസിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അച്ചടക്കനടപടി.
ഹൃദ്രോഗിയായ 20കാരൻ ആഭ്യന്തര മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. ഒരു ബന്ധവുമില്ലാത്ത കേസിൽ ചോദ്യംചെയ്യൽ എന്ന പേരിൽ കസ്റ്റഡിലെടുത്ത് മർദിച്ചു. കസ്റ്റഡി മർദന പരാതിയിൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തി എസ്പി റിപ്പോർട്ട് നൽകിയിരുന്നു.
13കാരിയുടെ വ്യാജ പരാതിയിലെ തുടർനടപടികളിൽ കൂടൽ പോലീസിന് വീഴ്ചപറ്റി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കസ്റ്റഡി മർദനവും ശരിവച്ചു. ഇതോടെയാണ് കൂടൽ എസ്ഐ ജയ്മോനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയത്. കോന്നി സിഐക്കാണ് കൂടൽ പോലീസ് സ്റ്റേഷന്റെയും ചുമതല.
സിഐക്കെതിരായ അച്ചടക്ക നടപടി ഡിഐജി തീരുമാനിക്കും. 10 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നായിരുന്നു 13കാരിയുടെ മൊഴി. തുടർന്ന് രണ്ട് പോക്സോ കേസുകൾ കൂടൽ പോലീസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്തവരുൾപ്പെടെ ആറു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും മെഡിക്കൽ പരിശോധനയിൽ ഉൾപ്പെടെ പീഡനത്തിന് തെളിവ് ലഭിക്കാതെ വന്നതോടെ വിട്ടയച്ചു. പ്രണയനൈരാശ്യത്തെ തുടർന്ന് പെൺകുട്ടി കളവ് പറഞ്ഞെന്നാണ് പോലീസ് പിന്നീട് വിശദീകരിച്ചത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash