National
ഹൈദരാബാദ്: തെലുങ്കാനയിലെ ഖമ്മം ജില്ലയിൽ സ്വകാര്യ ബസ് റെയിൽവേ മേൽപ്പാലത്തിലിടിച്ച് മറിഞ്ഞു. അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. പെനുബല്ലി മണ്ഡലിലെ കൊത്ത ലങ്കപ്പള്ളി ഗ്രാമത്തിന് സമീപം നിയന്ത്രണംവിട്ട സ്വകാര്യ ട്രാവൽ ബസ് റെയിൽവേ മേൽപ്പാലത്തിലിടിച്ച് മറിയുകായിരുന്നു.
ചെക്കപ്പള്ളി ടൗണിൽ നിന്നും ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് 36 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിയന്ത്രണംവിട്ട ബസ് റെയിൽവേ മേൽപ്പാലത്തിന്റെ കൈവരികളിൽ ശക്തമായി ഇടിച്ച ശേഷം റോഡരികിലേക്ക് മറിയുകയായിരുന്നു.
അപകടം നടന്നയുടൻ സമീപവാസികളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനും നടത്തുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഓടിച്ച കാറിടിച്ച് അഞ്ച് പേർക്ക് പരിക്ക്. അപകടത്തിന് പിന്നാലെ കാർ ഉപേക്ഷിച്ച് 15 കാരൻ സംഭവസ്ഥലത്തു നിന്ന് ഉടൻ തന്നെ ഓടി രക്ഷപ്പെട്ടു.
നിയന്ത്രണം വിട്ട കാർ റോഡരികിലേക്ക് പാഞ്ഞുകയറി കാൽനടയാത്രക്കാരുടെ നേരെ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഇരുചക്രവാഹം ഓടിക്കുകയായിരുന്ന യുവാവിന്റെ കാലിന് ഗുരുതരമായി ഒടിവുണ്ട്.
പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇവർ നിലവിൽ ചികിത്സയിലാണ്. ഒളിവിൽ കഴിയുന്ന കൗമാരക്കാരനായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്.
Kerala
മലപ്പുറം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസിനടിയില്‍ കിടന്ന തെരുവുനായ ഡ്രൈവറെ ആക്രമിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്നു കോഴിക്കോട്ടേക്കുള്ള ആദ്യ ട്രിപ്പ് എടുക്കാനായി എത്തിയ ഡ്രൈവര്‍ അജ്മല്‍ ബാബുവിനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അജ്മൽ ബസിനടുത്തേക്കു ചെന്നു ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസിനടിയില്‍ കിടന്ന നായ ചാടിവീണത്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കടിച്ചു കീറുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് അടിയന്തര പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിയിട്ടുണ്ട്. ഓഫീസ് സമയങ്ങളില്‍ കോഴിക്കോട് റൂട്ടില്‍ യാത്രക്കാര്‍ സ്ഥിരമായി ആശ്രയിക്കുന്ന പ്രധാന സര്‍വീസായിരുന്നു ഇത്. അധ്യാപകരും സ്ഥിരം യാത്രക്കാരും ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഡ്രൈവര്‍ക്ക് പരുക്കേറ്റതോടെ ഈ സര്‍വീസ് പൂര്‍ണമായി റദ്ദാക്കേണ്ടി വന്നു.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഡിപ്പോയില്‍ വച്ച് യാത്രക്കാരിക്കും തൊട്ടുമുന്നിലെ ചായക്കടയ്ക്കു സമീപം മറ്റൊരു ഡ്രൈവര്‍ക്കും തെരുവുനായുടെ കടിയേറ്റിരുന്നു. ജില്ലാ ആസ്ഥാനത്തെ പ്രധാന ജംഗ്ഷനായ കുന്നുമ്മലിലും പരിസരത്തും തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഡിപ്പോയിലെ തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നഗരസഭയ്ക്ക് കത്ത് നല്‍കിയതായി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. കൂടാതെ, ഡിപ്പോ പരിസരത്ത് നായ്ക്കള്‍ക്കു ഭക്ഷണം നല്‍കുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ജീവനക്കാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: വളർത്തുനായ അബദ്ധത്തിൽ തോക്ക് പ്രവർത്തിപ്പിച്ചതിനെ തുടർന്ന് വഴിയാത്രക്കാരിയായ സ്ത്രീക്ക് വെടിയേറ്റു. അമേരിക്കയിലെ നെബ്രാസ്കയിലാണ് സംഭവം.
പെട്രോൾ പന്പിന് സമീപമുള്ള കടയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലിരുന്ന വളർത്തുനായയാണ് വെടിവച്ചത്. വാഹനത്തിന്റെ ഉടമസ്ഥൻ സാധനങ്ങൾ വാങ്ങാനയി കടക്കുള്ളിലേക്ക് പോയപ്പോഴായിരുന്നു സംഭവം. ഈ സമയം നായയും മറ്റൊരു യാത്രക്കാരനും മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.
പിൻസീറ്റിലിരുന്ന് കളിക്കുകയായിരുന്ന നായ അവിടെയുണ്ടായിരുന്ന തോക്ക് കണ്ടെത്തുകയായിരുന്നു. കളിക്കുന്നതിനിടയിൽ നായയുടെ കാൽ തോക്കിന്റെ ട്രിഗറിൽ അമരുകയും ഒന്നിലധികം തവണ വെടിയുതിരുകയും ചെയ്തു. വാഹനത്തിൽ നിന്ന് തെറിച്ച വെടിയുണ്ടകളിൽ ഒന്ന് സമീപത്തുണ്ടായിരുന്ന ഒരു സ്ത്രീയുടെ കൈയ്ക്കാണ് കൊണ്ടത്.
പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അമേരിക്കയിൽ നായകൾ അബദ്ധത്തിൽ തോക്ക് പ്രവർത്തിപ്പിക്കുന്ന സംഭവം ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
National
ലക്നോ: കാറും കൊയ്ത്തുയന്ത്രം കയറ്റിയ ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. ബഹ്റൈച്ച്-നാൻപാര പാതയിൽ തിങ്കളാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. ബഹ്റൈച്ച് സ്വദേശികളായ സുഹൃത്തുകൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അശ്വനി ശ്രീവാസ്തവ, അൽത്താഫ് അഹമ്മദ്, അനിൽ കുമാർ, മഹേന്ദ്ര എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വികാസ് ശ്രീവസ്തവ, ശിവം ശ്രീവസ്തവ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്ക് പെട്ടെന്ന് റോഡിലേക്ക് തിരിക്കാൻ ശ്രമിച്ചപ്പോഴാണ് എതിർദിശയിൽ നിന്ന് അമിതവേഗത്തിൽ വന്ന കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ ആറടിയോളം ദൂരേക്ക് തെറിച്ച് വീണ് റോഡരികിലെ കുറ്റിക്കാട്ടിലേക്ക് മറിഞ്ഞു.
ശബ്ദം കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും ട്രക്കിന്റെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്നു ഓടി രക്ഷപ്പെട്ടിരുന്നു. വിവരം അറിഞ്ഞ് പോലിസ് സ്ഥലത്തെത്തി അരമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നാലു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
പ്രാഥമിക അന്വേഷണത്തിൽ കൊയ്ത്തുയന്ത്രം കയറ്റിയ ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. ഒളിവിൽ പോയ ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ രാജണ്ണ സിരിസില്ലയിൽ ബസ് കാത്തുനിന്ന യാത്രക്കാർക്കിടയിലേക്ക് അമിതവേഗത്തിൽ വന്ന കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. ലക്ഷ്മി (35) എന്ന യുവതിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രിക്കും കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു.
റോഡരികിൽ ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാർക്ക് നേരെ നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറുകയായിരുന്നു. ലക്ഷ്മി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ഇരുവരും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പോലീസ് സ്ഥലത്തെത്തി ലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഡ്രൈവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ രംഗറെഡ്ഡിയിൽ സ്റ്റീൽ ഫാബ്രിക്കേഷൻ യൂണിറ്റിലെ ക്രെയിൻ തകർന്ന് വീണ് അഞ്ച് തൊഴിലാളികൾ മരിച്ചു, 12 പേർക്ക് പരിക്കേറ്റു. നാഗേന്ദ്ര മാത്തൂർ, അലി ഹുസൈൻ, സജിം, മുകേഷ് കുമാർ, സോനു എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പെട്ടെന്നുണ്ടായ മഴയിൽ തൊഴിലാളികൾ ഒരു ഷെഡിന് താഴെ നിൽക്കുകയായിരുന്നു. കനത്ത മഴയെയും കാറ്റിനെയും തുടർന്ന് ഷെഡിന് സമീപത്തുണ്ടായിരുന്ന ക്രെയിൻ തകർന്ന് വീഴുകയായിരുന്നു. ഷെഡിന് താഴെയുണ്ടായിരുന്ന തൊഴിലാളികൾ ഇതിനടിയിൽപ്പെട്ട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.