പ്രതീകാത്മക ചിത്രം.
ലോകം കടുത്ത ആശങ്കയിലാണ്. കാലാവസ്ഥാ വ്യതിയാനവും സൂപ്പർ എൽ നിനോ പ്രതിഭാസവും ലോകരാജ്യങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പുനൽകുന്നു. കടുത്ത ക്ഷാമവും ദുരിതവും ആരോഗ്യപ്രശ്നങ്ങളുമാണ് മനുഷ്യനെ കാത്തിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
കാലാവസ്ഥാ വ്യതിയാനവും സൂപ്പർ എൽ നിനോയും മറ്റു ദുരിതങ്ങൾക്കൊപ്പം ഇന്ത്യയെ വൻതോതിലുള്ള വൈദ്യുതി പ്രതിസന്ധിയിലേക്കും തള്ളിവിടുമെന്നു പുതിയ പഠന റിപ്പോർട്ട്. കാറ്റിന്റെ വേഗത കുറയുന്നതും മഴലഭ്യതയിലുണ്ടാകുന്ന കുറവും മൂലം വിൻഡ് ടർബൈനുകളിൽ നിന്നും ഹൈഡ്രോ പവർ പ്ലാന്റുകളിൽ നിന്നുമുള്ള ഉത്പാദനം ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്ന് സെന്റെ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (സിആർഇഎ) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, രാജ്യത്ത് താപനില ഉയരുന്നതോടെ എയർ കണ്ടീഷണറുകളുടെയും കൂളിംഗ് സംവിധാനങ്ങളുടെയും ഉപയോഗം കുതിച്ചുയരും. ഇത്തരം സാഹചര്യങ്ങളിൽ, ഒരു വർഷത്തിനുള്ളിൽ 10 ടിഡബ്ല്യുഎച്ച് (Terawatt-hour) അധിക വൈദ്യുതി ആവശ്യമായി വരും. ഡൽഹി നഗരത്തിലെ ആകെ വാർഷിക വൈദ്യുതി ഉപയോഗത്തിന്റെ നാലിലൊന്നാണിത്. പുനരുപയോഗ ഊർജ ഉത്പാദനത്തിലെ കുറവും വർധിച്ചുവരുന്ന ആവശ്യകതയും ചേരുമ്പോൾ ഇന്ത്യയിൽ ആകെ 18 ടിഡബ്ല്യുഎച്ച് വൈദ്യുതിയുടെ വൻ വിടവ് ഉണ്ടായേക്കാമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.
നിലവിലെ സാഹചര്യത്തിൽ, പ്രതിസന്ധി മറികടക്കാൻ ഇന്ത്യ കൽക്കരി നിലയങ്ങളെ കൂടുതൽ ആശ്രയിക്കേണ്ടി വരും. ഇത് ഏകദേശം 17 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് അധികമായി അന്തരീക്ഷത്തിലേക്കു പുറന്തള്ളാൻ കാരണമാകും. ഏറ്റവും മോശം സാഹചര്യത്തിൽ, കൽക്കരിയിൽ നിന്നുള്ള അധിക ഉത്പാദനം 24 ടിഡബ്ല്യുഎച്ച് വരെ ഉയർന്നേക്കാം.
കഴിഞ്ഞ വേനൽക്കാലത്ത് കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന വൈദ്യുതി ആവശ്യകത 270 ജിഗാവാട്ട് ആയി രേഖപ്പെടുത്തിയിരുന്നു. 2030-ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ വേഗത്തിൽ നീങ്ങണമെന്നും, ഒപ്പം ഗ്രിഡ് സംവിധാനങ്ങളും ബാറ്ററി സംഭരണശേഷിയും വികസിപ്പിക്കണമെന്നും സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ ഡയറക്ടർ നന്ദികേഷ് ശിവലിംഗം വ്യക്തമാക്കി.
എൽ നിനോ പ്രതിഭാസം കൽക്കരി-ജലവൈദ്യുത നിലയങ്ങളെ ബാധിക്കുമ്പോഴും ഇന്ത്യക്കു പ്രതീക്ഷ നൽകുന്നത് സൗരോർജമാണ്. നിലവിൽ പകൽസമയത്തെ വൈദ്യുതി ആവശ്യകതയുടെ ഇരുപത്തിനാലു ശതമാനവും സോളാർ പാനലുകൾ വഴിയാണ് കണ്ടെത്തുന്നത്. എൽ നിനോ പ്രതിഭാസം സൗരോർജ ഉത്പാദനത്തെ ബാധിക്കില്ല എന്നതിനാൽ കൂടുതൽ സോളാർ പാനലുകളും ബാറ്ററികളും സ്ഥാപിക്കുന്നത് ഭാവിയിലെ ഇത്തരം പ്രതിസന്ധികളെ പ്രതിരോധിക്കാൻ സഹായിക്കും. കഴിഞ്ഞ വർഷം ഇന്ത്യ 44.6 ജിഗാവാട്ട് സോളാർ ശേഷിയാണ് പുതുതായി കൂട്ടിച്ചേർത്തത്. ഇതുവഴി മൊത്തം വൈദ്യുതി ഉത്പാദനത്തിൽ ഒരു ശതമാനം വർധനവുണ്ടായി. അതേസമയം കൽക്കരി ഉപയോഗം നാലു ശതമാനം കുറയുകയും പുനരുപയോഗ ഊർജ ഉത്പാദനം ഇരുപത്തിരണ്ട് ശതമാനം വർധിക്കുകയും ചെയ്തു. ഈ വർഷം ജനുവരി മുതൽ മേയ് വരെ താപവൈദ്യുത ഉത്പാദനം മുൻവർഷങ്ങളേക്കാൾ കുറഞ്ഞനിരക്കിലായിരുന്നു.
ഉയർന്ന വൈദ്യുതി ആവശ്യകത കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയിലെ കൽക്കരിനിലയങ്ങൾ ഇപ്പോഴും സുസജ്ജമല്ല. കൽക്കരിയുടെ ഉയർന്ന ഉപയോഗം അന്തരീക്ഷ മലിനീകരണവും ഉഷ്ണതരംഗവും വർധിപ്പിക്കും. സൂപ്പർ എൽ നിനോ പ്രതിഭാസം കാരണം ഇന്ത്യയിൽ വരും വർഷങ്ങളിൽ (2026–27) ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാൽ 2,700-ലധികം അധിക മരണങ്ങൾ ഉണ്ടായേക്കാമെന്നും റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.
Tags : MonsoonFailure AgriculturalDamage EnergyCrisis Elnino Environment Nature ClimateAction