International
ഏതൻസ്: ഗ്രീസിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് രണ്ട് ജീവനക്കാർ മരിച്ചു. ഡെൻമാർക്ക് സ്വദേശിയായ പൈലറ്റും ഗ്രീസിലെ അഗ്നിശമന സേനാംഗവുമാണ് കൊല്ലപ്പെട്ടത്. ബ്രിട്ടനിൽ നിന്നുള്ള പൈലറ്റും ഗ്രീസിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗത്തിനും അപകടത്തിൽ പരിക്കേറ്റു.
ഏതൻസിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. രണ്ട് ഹെലികോപ്റ്ററുകളുടേയും പ്രൊപ്പല്ലറുകൾ കുരുങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. പിന്നാലെ ഹെലികോപ്റ്ററുകൾ തീ പടർന്ന് നിലത്തേക്ക് വീഴുകയായിരുന്നു.
അപകടത്തിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അപകടത്തിന് പിന്നാലെ ഗ്രീസിൽ കാട്ടുതീ നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ ആഴ്ചയാണ് ഗ്രീസിൽ കാട്ടുതീ പടർന്ന് പിടിച്ചത്. ഇതേ തുടർന്ന് ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. നീണ്ടുനിന്ന ഉഷ്ണതരംഗങ്ങൾക്കിടയിൽ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കാട്ടുതീ പടർന്നുപടിച്ചു.
NRI
റോം: കടുത്ത ഉഷ്ണതരംഗത്തിന് പിന്നാലെ മെഡിറ്ററേനിയൻ തീരത്തുള്ള പ്രധാന യൂറോപ്യൻ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കാട്ടുതീ പടർന്നുപിടിക്കുന്നു. ഗ്രീസ്, ഇറ്റലി, സ്പെയിൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് അഗ്നിക്കിരയായിക്കൊണ്ടിരിക്കുന്നത്.
ആയിരക്കണക്കിന് വിനോദസഞ്ചാരികളെയും പ്രാദേശികവാസികളെയും ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 45 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള കടുത്ത ചൂടും മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റുമാണ് പ്രദേശത്ത് തീ വേഗത്തിൽ പടരാൻ കാരണമാകുന്നത്.
ഗ്രീസ്: റോഡ്സ്, കോർഫു തുടങ്ങിയ പ്രശസ്ത ദ്വീപുകളിൽ കാട്ടുതീ നിയന്ത്രണാതീതമായി പടരുകയാണ്. പ്രദേശത്തെ റിസോർട്ടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും വിനോദസഞ്ചാരികളെ അടിയന്തരമായി ഒഴിപ്പിച്ചു.
ഇറ്റലി: സിസിലിയിലും ദക്ഷിണ ഇറ്റലിയിലും കനത്ത തീപിടുത്തമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നു.
സ്പെയിൻ & പോർച്ചുഗൽ: കാനറി ദ്വീപുകളിലും പ്രധാന വനമേഖലകളിലും അഗ്നിശമന സേനയും സൈന്യവും സംയുക്തമായി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
വനമേഖലകളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളും വിനോദസഞ്ചാരികളും പ്രാദേശിക ഭരണകൂടം നൽകുന്ന അടിയന്തര സുരക്ഷാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Viral
കാനഡയിലെ വടക്കൻ ഒന്റോറിയോയിൽ ആളിപ്പടരുന്ന വൻ കാട്ടുതീയ്ക്കിടയിൽ അകപ്പെട്ട് ഒരു ചരക്കുതീവണ്ടിക്ക് തീപിടിച്ചു. ആംസ്ട്രോങ്ങിന് സമീപം പാതയുടെ ഇരുവശത്തുനിന്നും തീയും പുകയും ഉയർന്നതോടെയാണ് ട്രെയിൻ അപകടത്തിൽപ്പെട്ടത്.
ക്യാബിനുള്ളിൽ കനത്ത പുകയും ചൂടും നിറഞ്ഞതോടെ ജനാലകളെല്ലാം ഓറഞ്ച് നിറത്തിൽ തിളങ്ങുന്നതും, ജീവനുവേണ്ടി ജീവനക്കാർ പരിഭ്രാന്തരാകുന്നതുമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അപകട മേഖലയിൽ കുടുങ്ങിയ ഒരു റെയിൽവേ ഫോർമാനെ രക്ഷിക്കാനായി ട്രെയിനിന്റെ എഞ്ചിൻ മാത്രം വേർപെടുത്തി ജീവനക്കാർ മുന്നോട്ട് കൊണ്ടുപോയിരുന്നു.
എന്നാൽ കനത്ത പുക കാരണം കാഴ്ച പൂർണമായി തടസപ്പെടുകയും, നിയന്ത്രണം നഷ്ടപ്പെട്ട എഞ്ചിൻ സ്വന്തം ട്രെയിനിലേക്ക് തന്നെ ഇടിച്ചു കയറുകയും ചെയ്തു.
തുടർന്ന് വണ്ടി ഉപേക്ഷിച്ച ജീവനക്കാർ കാൽനടയായി ഓടിയാണ് അത്ഭുതകരമായി ജീവൻ രക്ഷിച്ചത്. നിലവിൽ ഒന്റോറിയോയിൽ നൂറിലധികം സജീവ കാട്ടുതീയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സുരക്ഷ മുൻനിർത്തി ഇന്ധനങ്ങളുമായി വന്ന മറ്റ് മൂന്ന് ട്രെയിനുകൾ കോളിൻസിന് സമീപം സുരക്ഷിതമായി നിർത്തിയിട്ടിരിക്കുകയാണ്. ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നതിനായി ആരും അപകടമേഖലയിലേക്ക് പോകരുതെന്ന് ഒന്റോറിയോ പോലീസ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
National
മാഡ്രിഡ്: സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ 12 പേർ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു. അൽമേരിയയിലെ ലോസ് ഗല്ലാർഡോസിലുള്ള വനമേഖലയിലാണ് വൻ നാശനഷ്ടത്തിന് കാരണമായ ദുരന്തമുണ്ടായത്.
മേഖലയിൽ ആഞ്ഞടിച്ച ഉഷ്ണതരംഗവും 40 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തിയ കടുത്ത ചൂടുമാണ് തീ അതിവേഗം പടരാൻ കാരണമായത്. കാട്ടുതീ പടർന്നുപിടിച്ചതോടെ കാറുകളിൽ രക്ഷപ്പെടാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ പലരുടെയും മൃതദേഹങ്ങൾ വാഹനങ്ങൾക്കുള്ളിൽ നിന്നാണ് കണ്ടെടുത്തത്. പൊള്ളലേറ്റും പുക ശ്വസിച്ചും ഗുരുതരാവസ്ഥയിലായ ആറ് പേരെ ആശുപത്രിയിൽ എത്തിച്ചു.
മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ് തീ അണയ്ക്കാൻ തടസപ്പെടുത്തി. ഏകദേശം 150 ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പ്രത്യേക ദുരന്തനിവാരണ സേനയായ മിലിട്ടറി എമർജൻസി യൂണിറ്റും ചേർന്നാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്. കാട്ടുതീയുടെ കൃത്യമായ കാരണം അധികൃതർ സ്ഥിരീകരിച്ചിട്ടിലെങ്കിലും പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നാണ് തീ പടർന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.