ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ബ്രസൽസ്: ബെൽജിയം - ജർമൻ അതിർത്തിയിലെ ഹോഹെസ് വെൻ പ്രകൃതിസംരക്ഷണ മേഖലയിൽ പടർന്ന വൻ കാട്ടുതീയിൽ നേരിയ ആശ്വാസമായി മഴ. ഏകദേശം 3,000 ഹെക്ടർ വനഭൂമി ഇതിനകം കത്തിനശിച്ചതായാണ് റിപ്പോർട്ട്.
മഴയും അന്തരീക്ഷത്തിലെ തണുപ്പും തീയുടെ വ്യാപനം കുറച്ചെങ്കിലും ശക്തമായ കാറ്റ് അഗ്നിശമന പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി തുടരുകയാണ്. തീ പൂർണമായി നിയന്ത്രണവിധേയമാക്കുന്നതിനായി നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങൾ പ്രവർത്തനം തുടരുന്നു.
തീയുടെ വടക്ക്, കിഴക്ക് മേഖലകളെ ബന്ധിപ്പിച്ച് പ്രതിരോധ വലയം തീർക്കാൻ ഇനി ഒന്നോ രണ്ടോ കിലോമീറ്റർ മാത്രം ബാക്കിയുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. ജർമൻ അതിർത്തിക്ക് സമീപം തീ തുടരുന്നതിനാൽ മോൺഷൗ മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.
കാറ്റിന്റെ ദിശ ജർമ്മൻ അതിർത്തിയിലേക്ക് ആയതിനാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ഫയർഫോഴ്സ് ഉദ്യോഗസ്ഥരെയും അഗ്നിശമന ഉപകരണങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. കാട്ടുതീയിൽ നിന്നുള്ള കനത്ത പുക കൊളോൺ, വുപ്പർറ്റാൽ തുടങ്ങിയ നഗരങ്ങളിലേക്കും വ്യാപിച്ചു.
വായുമലിനീകരണ സാധ്യത കണക്കിലെടുത്ത് ജനങ്ങൾ വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടണമെന്ന് വുപ്പർറ്റാൽ ഫയർ ഡിപ്പാർട്ട്മെന്റ് നിർദേശിച്ചു. രക്ഷാപ്രവർത്തനത്തിൽ കർഷകരുടെ ട്രാക്ടറുകളും മറ്റ് ഉപകരണങ്ങളും നിർണായക സഹായമായി.
തീയുടെ ഭീഷണി കുറഞ്ഞതോടെ ഒഴിപ്പിച്ച ചില ഗ്രാമങ്ങളിലെ താമസക്കാർ തിരിച്ചെത്തിത്തുടങ്ങിയെങ്കിലും തീ പൂർണമായി അണയ്ക്കാനും മണ്ണിനടിയിലെ കനലുകൾ ഇല്ലാതാക്കാനും ആഴ്ചകൾ വേണ്ടിവരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.