വിനയ് ഗുപ്ത, രേഖ
ന്യൂഡൽഹി: ഡൽഹിയിലെ നിഹാൽ വിഹാറിൽ ഭർത്താവിനെ മർദിച്ചു കൊന്ന യുവതിയും ബന്ധുക്കളും അറസ്റ്റിൽ. എൻജിനീയറായ വിനയ് ഗുപ്ത (31) ആണ് കൊല്ലപ്പെട്ടത്. കുട്ടികൾക്ക് മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് വിനയിയും ഭാര്യ രേഖയും തമ്മിലുണ്ടായ തർക്കമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്.
വാക്കുതർക്കത്തിന് പിന്നാലെ രേഖ വീട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ രേഖയുടെ സഹോദരങ്ങളും മറ്റ് ബന്ധുക്കളും ചേർന്ന് വിനയിനെ മർദിക്കുകയായിരുന്നു. ആക്രമണത്തിന് മുൻപ് വീട്ടിലെ സിസിടിവി കാമറകൾ രേഖ ഓഫ് ചെയ്തിരുന്നു. നെഞ്ചിനും ശരീരത്തിനും ഗുരുതര പരിക്കേറ്റ വിനയിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്നര വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. നാലര മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രേഖയെയും മൂന്ന് ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരുന്നു.