നൈൽ നദിയിലെ ഡാമുകളിലൊന്ന്.
കയ്റോ/ആഡിസ് അബാബ: നൈൽ നദിയിൽ പുതിയ മൂന്നു ജലവൈദ്യുത ഡാമുകൾ കൂടി നിർമിക്കാനുള്ള എത്യോപ്യയുടെ തീരുമാനം വടക്കുകിഴക്കൻ ആഫ്രിക്കയിൽ വീണ്ടും നയതന്ത്ര പ്രതിസന്ധി സൃഷ്ടിക്കുന്നു. 2025 സെപ്റ്റംബറിൽ 'ഗ്രാൻഡ് എത്യോപ്യൻ റിനൈസൻസ് ഡാം' ഔദ്യോഗികമായി നാടിനു സമർപ്പിച്ച് ഒരു വർഷം തികയുന്നതിനു മുന്പാണ് പുതിയ തർക്കങ്ങൾക്കു വഴിതുറന്നിരിക്കുന്നത്. എത്യോപ്യയുടെ നീക്കത്തിനെതിരേ രൂക്ഷമായ പ്രതികരണവുമായി ഈജിപ്ത് രംഗത്തെത്തിയതോടെ മേഖലയിൽ തർക്കം മുറുകുകയാണ്.
ഈജിപ്തും എത്യോപ്യയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിന് ഉടനടി സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അതേസമയം, നിഴൽ പോരാട്ടങ്ങളും നയതന്ത്ര സമ്മർദങ്ങളും മേഖലയിൽ രൂക്ഷമായേക്കാം. സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നതിനുമുന്പ് വിഷയം പരിഹരിക്കാൻ അമേരിക്ക അടക്കമുള്ള വൻശക്തികളുടെ മധ്യസ്ഥത ഇരുരാജ്യങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
ഈജിപ്തിന്റെ ആശങ്ക
ഈജിപ്ത് തങ്ങളുടെ കുടിവെള്ളത്തിനും കൃഷിക്കുമായി 90 ശതമാനത്തിലധികം ആശ്രയിക്കുന്നത് നൈൽ നദിയെയാണ്. ഇതിൽ 85 ശതമാനം വെള്ളവും എത്തുന്നത് ബ്ലൂ നൈൽ പോഷകനദി വഴിയുമാണ്. പുതിയ നിർമാണപ്രവർത്തനങ്ങൾ തങ്ങളുടെ ജലലഭ്യതയെ ബാധിക്കുമെന്നും മുൻകൂട്ടി കൂടിയാലോചിക്കാതെ നടത്തുന്ന ഏതൊരു നീക്കവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദെലാറ്റി വ്യക്തമാക്കി. തങ്ങളുടെ ജലസുരക്ഷ സംരക്ഷിക്കാൻ നിയമപരമായ സ്വയംരക്ഷാ അവകാശം ഈജിപ്തിനുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
2024 ഒക്ടോബറിൽ ആറ് രാജ്യങ്ങൾ (ബുറുണ്ടി, എത്യോപ്യ, റുവാണ്ട, സൗത്ത് സുഡാൻ, ടാൻസാനിയ, ഉഗാണ്ട) അംഗീകരിച്ച 'നൈൽ റിവർ ബേസിൻ കോ-ഓപ്പറേറ്റീവ് ഫ്രെയിംവർക്ക് എഗ്രിമെന്റ്' നിലവിൽ വന്നിരുന്നു. എന്നാൽ, ചരിത്രപരമായ ജലാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഈജിപ്തും സുഡാനും ഇതിൽ ഒപ്പുവയ്ക്കാൻ തയാറായിട്ടില്ല.
എത്യോപ്യയുടെ നിലപാട്
സ്വന്തം അതിർത്തിക്കുള്ളിൽ ഉത്ഭവിക്കുന്ന ജലസ്രോതസുകൾ വികസന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് രാജ്യത്തിന്റെ പരമാധികാര അവകാശമാണെന്ന് എത്യോപ്യ വാദിക്കുന്നു. രാജ്യത്തു നിലനിൽക്കുന്ന രൂക്ഷമായ ഊർജക്ഷാമവും ദാരിദ്ര്യവും പരിഹരിക്കാൻ ഈ ജലവൈദ്യുത പദ്ധതികൾ അത്യന്താപേക്ഷിതമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
തർക്കം ജലലഭ്യതയിലുമപ്പുറം
നൈൽ നദീതട തർക്കം ഇപ്പോൾ കേവലം ജലലഭ്യതയിൽ മാത്രം ഒതുങ്ങുന്നില്ല. ചെങ്കടലിലെ ആധിപത്യത്തിനും തുറമുഖങ്ങളുടെ നിയന്ത്രണത്തിനുമുള്ള വൻശക്തികളുടെ പോരാട്ടമായി ഇതു മാറിയിരിക്കുന്നു. എത്യോപ്യയെ പ്രതിരോധിക്കാനും നയതന്ത്രപരമായി ഒറ്റപ്പെടുത്താനും അയൽരാജ്യങ്ങളായ സൊമാലിയ, എരിത്രിയ, ജിബൂട്ടി എന്നിവയുമായി ഈജിപ്ത് സൈനിക-സുരക്ഷാ ബന്ധങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ചെങ്കടൽ മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ ഇസ്രയേലും തുർക്കിയും തമ്മിൽ ശക്തമായ മത്സരമാണു നടക്കുന്നത്. 2025 ഡിസംബറിൽ ഇസ്രയേൽ സൊമാലിയയുടെ ഭാഗമായ 'സൊമാലിലാൻഡിനെ' സ്വതന്ത്ര രാജ്യമായി അംഗീകരിച്ചത് ഇതിന്റെ ഭാഗമായാണ്. ഇതു സൊമാലിയയെ പിന്തുണയ്ക്കുന്ന തുർക്കിയുമായുള്ള മത്സരത്തിനു വഴിവച്ചു.
മേഖലയിൽ യുഎഇ വൻതോതിൽ സാമ്പത്തിക-സൈനിക നിക്ഷേപങ്ങൾ നടത്തുമ്പോൾ, സൗദി അറേബ്യ ഈജിപ്ത്, തുർക്കി, ഖത്തർ എന്നിവരുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.
Tags : Dispute NileRiver Egypt Ethiopia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs