ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ
ടെഹ്റാൻ: അമേരിക്കയുമായി മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. നിലവിൽ യുഎസിനേക്കാൾ ശക്തവും അന്തസുറ്റതുമായ നിലപാടിലാണ് ഇറാനുള്ളതെന്നും യുദ്ധത്തിൽ തങ്ങൾക്കാണു വിജയമെന്ന് ലോകം അംഗീകരിച്ചുകഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
ടെഹ്റാനിൽ നടന്ന "ഇസ്ലാമിക് അസോസിയേഷൻ ഓഫ് ദി ഇറാനിയൻ മെഡിക്കൽ സൊസൈറ്റി'യുടെ 31-ാമത് ജനറൽ അസംബ്ലിയിൽ സംസാരിക്കവെയാണ് പെസഷ്കിയാൻ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തി അമേരിക്ക ഇറാന്റെ സ്കൂളുകളും ആശുപത്രികളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ആക്രമിക്കുകയായിരുന്നെന്ന് പെസെഷ്കിയാൻ കുറ്റപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കുന്നതിനായി ജൂണിൽ അമേരിക്കയുമായി ഉണ്ടാക്കിയ ധാരണാപത്രം ഇറാന്റെ കീഴടങ്ങലല്ലെന്നും വ്യവസ്ഥകളെല്ലാം എതിർഭാഗത്തിന് ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനിക നീക്കങ്ങൾക്കു പകരം ഇറാനെ സാമ്പത്തികമായി തകർക്കാൻ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിനു പിന്നാലെയുള്ള പെസെഷ്കിയാന്റെ പ്രസ്താവന ശ്രദ്ധേയമാണ്.
അമേരിക്കയുടെ പുതിയ ഉപരോധനീക്കം സാമ്പത്തിക ഭീകരവാദവും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവുമാണെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചത്.
അതേസമയം, ഇറാനെതിരേ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തെ ചൈന വിമർശിച്ചു. ഉപരോധങ്ങളും സൈനികശക്തി ഉപയോഗിച്ചുള്ള ഭീഷണികളും മേഖലയിലെ സംഘർഷങ്ങൾ കൂടുതൽ വർധിപ്പിക്കുകയേയുള്ളൂവെന്നും നയതന്ത്ര ചർച്ചകളിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Tags : EndWar IranPresident WestAsianConflict Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash