പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനു മുന്നിൽ ധർണ നടത്തിയ രാഹുൽ ഗാന്ധിയെ പോലീസ് അനുനയി പ്പിക്കാൻ ശ്രമിക്കുന്നു.
ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായെ വെറുതെ വിടാൻ കോൺഗ്രസിന് ഉദ്ദേശ്യമില്ല. ജന്തർ മന്തർ പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരേയുണ്ടായ പോലീസ് ആക്രമണങ്ങളിൽ പ്രതിക്കൂട്ടിൽത്തന്നെയാണ് ഷാ. ഇന്നലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ആറ് മണിക്കൂറിലേറെ നീണ്ട രാഹുലിന്റെ ധർണ തെളിയിച്ചത് അതാണ്.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ആഭ്യന്തരമന്ത്രി മൗനം പാലിച്ചതിലൂടെ വിഷയത്തിന്റെ തീവ്രത കുറയുമെന്നാണ് ഭരണപക്ഷം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സംഭവം നടന്ന് ഒരു മാസത്തിനുശേഷം രാഹുൽ നടത്തിയ മിന്നൽധർണയിലൂടെ ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യത്തിൽനിന്ന് പിന്നോട്ടില്ല എന്ന സന്ദേശമാണ് രാഹുൽ വരച്ചിടുന്നത്.
സർപ്രൈസ് സ്ട്രൈക്ക്
ജന്തർ മന്തർ പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ ആക്രമണം നേരിട്ട സാഹിൽ ലൗച്ചാവ് എന്ന യുവാവ് ഓഗസ്റ്റ് 14ന് അഭിഭാഷകരുമായി ഡൽഹി പോലീസിനെ ചെന്നുകണ്ട് പരാതി നൽകിയിരുന്നെങ്കിലും കേസുമായി പോലീസ് മുന്നോട്ടു പോയിരുന്നില്ല. 17ന് വീണ്ടും പരാതി നൽകാൻ ശ്രമിച്ചെങ്കിലും വീണ്ടും അവഗണന നേരിട്ടതോടെയാണ് ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെ സർപ്രൈസ് സ്ട്രൈക്കുണ്ടാകുന്നത്.
ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആദ്യം ഡൽഹി മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലെത്തിയ രാഹുൽ അവിടെനിന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതോടെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണുടെ ഓഫീസിലെത്തി. അവിടെനിന്നും അനുകൂല നടപടിയുണ്ടാകാതെ വന്നതോടെ മാധ്യമങ്ങളെയും പോലീസിനെയും ഞെട്ടിച്ചുകൊണ്ട് രാഹുലും സാഹിൽ ലൗച്ചാവും സാഹിലിന്റെ അമ്മയും അഭിഭാഷകയും ചേർന്ന് ധർണ ഇരിക്കുകയായിരുന്നു.
ധർണ ആരംഭിച്ചതിനു ശേഷം കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും അൻപതോളം അണികളും പോലീസ് സ്റ്റേഷനിലെത്തിയതോടെ നിർത്താതെ മുദ്രാവാക്യം വിളികളും മുഴങ്ങിത്തുടങ്ങി. പ്രിയങ്ക ഗാന്ധിയും ജയ്റാം രമേശും സൽമാൻ ഖുർഷിദും കുമാരി സെൽജയും അധീർ രഞ്ജൻ ചൗധരിയും സുപ്രിയ ശ്രിനേഥും ദേവേന്ദ്ര യാദവും ഉൾപ്പെടുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളാണ് ഐക്യദാർഢ്യവുമായി പോലീസ് സ്റ്റേഷനിലെത്തിയത്. ഉച്ചയ്ക്ക് 12ന് ആരംഭിച്ച ധർണ ആറ് മണിക്കൂറോളം നീണ്ടു. അധികൃതരിൽനിന്ന് അനകൂലമായ ഒരു വാർത്തയില്ലാതെ പിന്നോട്ടില്ലെന്ന രാഹുലിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഒടുവിൽ ഡൽഹി പോലീസ് മുട്ടുമടക്കുകയായിരുന്നു.
കാഞ്ചിമുന ആഭ്യന്തരമന്ത്രിയിലേക്ക്
ജന്തർ മന്തറിലെ പോലീസ് ആക്രമണങ്ങൾക്ക് ഡൽഹി പോലീസിന്റെയും സായുധസേനകളുടെയും ചുമതല വഹിക്കുന്ന അമിത് ഷായാണോ ഉത്തരവിട്ടതെന്നു ചോദിച്ചായിരുന്നു ആഭ്യന്തരമന്ത്രിക്കെതിരേ ആക്രമണം രാഹുൽ കടുപ്പിച്ചിരുന്നത്.
ഉത്തരവിട്ടത് അമിത് ഷായാണെങ്കിൽ ആക്രമണങ്ങൾക്ക് അമിത് ഷായാണ് ഉത്തരവാദിയെന്നും ആക്രമണങ്ങളെപ്പറ്റി അദ്ദേഹം ബോധവാനല്ലെങ്കിൽ അമിത് ഷായ്ക്ക് പ്രാപ്തിയില്ലെന്നുമായിരുന്നു രാഹുൽ മുമ്പു പറഞ്ഞത്. രാഹുലിന്റെ ചേക്ക്മേറ്റിന് മൗനം മാത്രമായിരുന്നു അമിത് ഷായുടെ ഇതുവരെയുള്ള മറുപടി.
പെല്ലറ്റ് ഗൺ ഉപയോഗിച്ചത് ഡൽഹി പോലീസാണെങ്കിലും അതിന്റെ കാഞ്ചിയിലുണ്ടായിരുന്ന വിരൽ അമിത് ഷായുടേതാണെന്നു സ്ഥാപിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പെല്ലറ്റ് ഗൺ ഉപയോഗത്തിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതിലൂടെ ഡൽഹി പോലീസിനെയും അതുവഴി ആഭ്യന്തരവകുപ്പിനെയും പ്രതിക്കൂട്ടിലാക്കുന്നതിൽ കോൺഗ്രസ് വിജയിച്ചി ട്ടുണ്ട്.
Tags : Rahul LightningDharna HomeMinister Target Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash