അഭിമന്യു (ഫയൽ ചിത്രം)
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് ആരംഭിക്കും. നാലു മാസത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിചാരണയുടെ സമയക്രമം നിശ്ചയിക്കുകയായിരുന്നു.
അവധി ദിവസങ്ങളിലൊഴികെ തുടര്‍ച്ചയായി വിചാരണ നടത്തി 18 ദിവസത്തിനുള്ളില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കേസില്‍ 156 സാക്ഷികളെ വിസ്തരിക്കും. ഒന്നും രണ്ടും സാക്ഷികളെയാണ് ആദ്യ ദിവസം വിസ്തരിക്കുക. മൂന്നുമുതല്‍ അഞ്ചുവരെയുള്ള സാക്ഷികളെ 16നും ആറുമുതല്‍ എട്ടുവരെയുള്ള സാക്ഷികളെ 17നും ബാക്കിയുള്ള സാക്ഷികളെ നവംബര്‍ 12നുള്ളിലും വിസ്തരിക്കും.
പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ.ബാലകൃഷ്ണനാണു കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജാണ് ഹാജരാകുന്നത്.
പ്രതിഭാഗം ആവശ്യപ്പെട്ട 209 രേഖകളില്‍ 112 രേഖകള്‍ പ്രോസിക്യൂഷന് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. 2018 സെപ്റ്റംബര്‍ 24ന് കുറ്റപത്രം നല്‍കിയിട്ടും വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാനായിട്ടില്ലെന്ന അഭിമന്യുവിന്റെ അമ്മയുടെ ഹര്‍ജിയില്‍ നാലു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഒമ്പത് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ 2025 ജനുവരിയില്‍ കോടതി ഉത്തരവിട്ടെങ്കിലും കഴിഞ്ഞ മാസമാണു കേസിന്റെ വിചാരണനടപടികള്‍ ആരംഭിച്ചത്.
ഈ മാസം 13നാണ് പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തല്‍ പൂര്‍ത്തിയായത്.
Tags : Abhimanyu MurderCase Trial Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash