പെൺകുട്ടിയെ കണ്ടെത്തിയ അന്വേഷണസംഘം.
പെരുമ്പാവൂര്‍: കാണാതായ പെൺകുട്ടിയെ കണ്ടെത്താന്‍ കുറുപ്പംപടി പോലീസ് സഞ്ചരിച്ചത് 4,000 കിലോമീറ്ററോളം. കുറുപ്പംപടി സ്റ്റേഷന് പരിധിയില്‍നിന്നു കാണാതായ ഒഡീഷ സ്വദേശികളായ ദമ്പതികളുടെ പതിമൂന്നുകാരിയായ മകളെയാണ് പ്രത്യേക അന്വേഷണസംഘം ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തില്‍നിന്നു കണ്ടെത്തിയത്.
കഴിഞ്ഞ 13നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ചയുടൻ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടി താമസിച്ചിരുന്ന മേഖലയിൽ വ്യാപക പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സേലത്തു ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് വിവരം ലഭിച്ചു. ഇയാളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സേലത്തെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി.
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ഒഡീഷയിലേക്ക് യാത്രതിരിച്ചു.
ഒഡീഷയില്‍ നടത്തിയ അന്വേഷണത്തിൽ കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ കെ.എം. അബി, സീനിയര്‍ സിപിഒമാരായ എന്‍.പി. ബിന്ദു, അരുണ്‍ കെ. കരുണന്, രജിത് രാം എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
Tags : MissingGirl Perumpavur Odisha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash