പ്രതീകാത്മക ചിത്രം
ആലപ്പുഴ: നെഹ്റുവിന്റെ കൈയൊപ്പു ചാർത്തിയ ട്രോഫിക്കായി ആലപ്പുഴ പുന്നമടക്കായലില്‍ ഇന്ന് 72ാമത് നെഹ്റുട്രോഫി ജലോത്സവം നടക്കുകയാണ്. എന്നാൽ വള്ളംകളിയുടെ ചരിത്രമാരംഭിക്കുന്നത് ക്രിസ്തുവിന് മൂവായിരം വര്‍ഷങ്ങള്‍ക്ക് അപ്പുറം. ക്രിസ്തുവർഷത്തിൽ ജലോത്സവത്തിന് തുടക്കം കുറിച്ചത് 1715ല്‍ അയര്‍ലന്‍ഡുകാരനായ തോമസ്ഡോഗറ്റാണെന്ന് കരുതപ്പെടുന്നു.
ആദ്യമത്സരം ക്രിസ്തുവിന്
മൂവായിരം വര്‍ഷങ്ങള്‍ക്ക് അപ്പുറം
ലോകത്തിലാദ്യമായി കളിവള്ളങ്ങള്‍ പങ്കെടുത്ത ജലമേള ക്രിസ്തുവിന് മൂവായിരം വര്‍ഷങ്ങള്‍ക്ക് അപ്പുറം ഗ്രീസിലെ അസീറിയായില് നടന്നതായി കരുതപ്പെടുന്നു. ഗ്രീക്ക് ദേവതയായ അഥീനിയെ പ്രീതിപ്പെടുത്താനായിരുന്നു ഈ വള്ളംകളി. ക്രിസ്ത്വബ്ദ കാലത്ത് വഞ്ചിതുഴയല്‍ മത്സരം ആദ്യം നടന്നത് ബ്രിട്ടനിലെ തെംസ് നദിയിലാണ്. 1775ലും 1890ലും ബെല്‍ജിയത്തിലെ വഞ്ചിതുഴയല്‍ ക്ലബ്ബുകളുടെ ഫെഡറേഷന് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് മത്സരം തന്നെ സംഘടിപ്പിച്ചിരുന്നു. 1992ൽ നിലവില്‍വന്ന ഇന്റര്‍നാഷണല്‍ റോവിംഗ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ആദ്യത്തെ ഔദ്യോഗിക യൂറോപ്യന്‍ മത്സരം നടന്നു. 1900ല്‍ ഒളിംപിക്സില്‍ ആദ്യമായി വള്ളംതുഴയല്‍, മത്സരമായി അംഗീകരിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകാരും കമ്പോഡിയക്കാരും കളിവള്ളങ്ങളുടെ മത്സരം സംഘടിപ്പിച്ചിരുന്നു. സിംഗപ്പൂരില്‍ ഡ്രാഗണ്‍ വള്ളങ്ങളില്‍ ജലോത്സവം നടത്തിയിരുന്നു.
ബാങ്കോക്കില്‍ നടന്ന അന്താരാഷ്ട്ര അരയന്ന വള്ളങ്ങളുടെ മത്സരത്തില്‍ ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ 14 രാജ്യങ്ങളുടെ ടീമുകള്‍ പങ്കെടുത്തിരുന്നു. സിംഗപ്പൂരിലെ ഇന്റര്‍നാഷണല്‍ ഡ്രാഗണ്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കുട്ടനാട്ടിലെ തുഴച്ചില്‍ക്കാരും പങ്കെടുത്തിരുന്നു.
നാട്ടുരാജാക്കന്മാരും കേരളത്തിലെ വള്ളംകളിയും
പുറക്കാട് രാജ്യത്തിന്റെ പതനത്തില്‍നിന്ന് ഉദയം ചെയ്ത ചെമ്പകശേരി രാജ്യവുമായി ബന്ധപ്പെട്ടതാണ് വള്ളംകളിക്കെത്തുന്ന വിവിധ കളിവള്ളങ്ങളുടെ കഥ. ഇന്നത്തെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകള്‍ ചേര്‍ന്നതായിരുന്നു ചെമ്പകശേരി രാജ്യം. ദേവനാരായണന്മാര് എന്നറിയപ്പെട്ടിരുന്ന രാജാക്കന്മാരായിരുന്നു ഭരണാധിപന്മാര്. 17-ാം നൂറ്റാണ്ടില്‍ സ്ഥാപിതമായി എന്നു കരുതുന്ന ചെമ്പകശേരിയുടെ നാവികസേനയ്ക്കായി നിര്‍മിച്ച പടക്കപ്പലുകളാണ് ഇന്നത്തെ ചുണ്ടന്‍വള്ളങ്ങളുടെ പൂര്‍വികര്‍. ചുണ്ടന്വള്ളത്തിലാണ് സൈന്യം കയറുന്നത്.
ഇവര്‍ക്കുള്ള ഭക്ഷണം വച്ചുകൊടുക്കുന്ന വള്ളങ്ങളെയാണ് വയ്പ്പുവള്ളങ്ങള് എന്നു പറഞ്ഞിരുന്നത്. ഒളിപ്പോരാട്ടത്തിനുപയോഗിച്ചിരുന്നതാണ് ഇരുട്ടുകുത്തി അഥവാ ഓടി വള്ളങ്ങള്‍. ഇന്നത്തെ ഹൗസ് ബോട്ടുകളുടെ ആദ്യരൂപമായിരുന്നു ചുരുളൻ വള്ളം. നാട്ടുപ്രമാണിമാർ സഞ്ചരിച്ചിരുന്നത് ഇതിലാണ്. ചരക്കുകൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നതാണ് കന്പനിവള്ളങ്ങൾ. ചുണ്ടന്‍വള്ളങ്ങളിലെ തുഴച്ചില്‍ക്കാരുടെ വിന്യാസത്തിലുമുണ്ട് ചില പ്രതീകങ്ങള്‍. ഒരു ചുണ്ടനില്‍ 64 തുഴച്ചില്ക്കാരെന്നാണ് പഴയ നിയമം. ഇവര്‍ 64 കലകളെ പ്രതിനിധീകരിക്കുന്നു. നാല് അമരക്കാര്‍ നാലു വേദങ്ങളുടെ പ്രതീകമാണ്. 12 നിലക്കാര്‍ 12 രാശികളെ പ്രതിനിധീകരിക്കുന്നു.
നെഹ്റു ട്രോഫിക്കു പിന്നില്‍
ഏറ്റവും അധികം ജലരാജാക്കന്മാരും കളിവള്ളങ്ങളും അണിനിക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ജലമാമാങ്കമാണ് ഇന്ന് ആലപ്പുഴയില്‍ നടക്കുന്ന നെഹ്റുട്രോഫി. 1952ല്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് വേമ്പനാട്ട് കായലില്‍ സംഘടിപ്പിക്കപ്പെട്ട ചുണ്ടന്‍വള്ളങ്ങളുടെ മത്സരമാണ് പിന്നീട് നെഹ്റുട്രോഫിയായി പരിണമിച്ചത്. അന്ന് ഒമ്പത് ചുണ്ടന്‍വള്ളങ്ങളാണ് പങ്കെടുത്തത്. മത്സരത്തില്‍ ആവേശഭരിതനായി നടുഭാഗം ചുണ്ടനില്‍ ചാടിക്കയറിയ നെഹ്റു ആലപ്പുഴ ബോട്ട്ജെട്ടിവരെ ആ വള്ളത്തില്‍ സഞ്ചരിച്ചു.
ഡല്‍ഹിയിലെത്തിയ നെഹ്റു തന്റെ കൈയൊപ്പു ചാര്‍ത്തി, ചുണ്ടന് വള്ളത്തിന്റെ മാതൃകയില്‍ ഒരു വെള്ളി ട്രോഫി കൊല്ലം ജില്ലാ കളക്ടര്‍ക്ക് അയച്ചു കൊടുത്തു. ആ ട്രോഫിക്കായി നടക്കുന്നതാണ് നെഹ്റുട്രോഫി വള്ളംകളി. 1953ല്‍ മത്സരം നടന്നില്ല.
1954ല്‍ കൈനകരി മീനപ്പള്ളി വട്ടക്കായലില്‍ പ്രൈംമിനിസ്റ്റേഴ്സ് ട്രോഫിക്ക് വേണ്ടി മത്സരം ആരംഭിച്ചു. ഇവിടം മത്സരത്തിന് യോജിക്കാത്തതിനാല്‍ 1955 മുതലാണ് പുന്നമടക്കായലില്‍ നെഹ്റു ട്രോഫി സംഘടിപ്പിക്കപ്പെട്ടു തുടങ്ങിയത്. നെഹ്റുവിന്റെ മരണ ശേഷമാണ് പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി നെഹ്റുട്രോഫിയായി മാറിയത്.
Tags : NehruTrophy Punnamada Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash