സുപ്രീംകോടതി
ന്യൂഡൽഹി: ഏറെ പഴികേട്ട സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) മൂല്യനിർണയത്തിലെ ക്രമക്കേടുകളുടെ പേരിൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
അപാകതകൾ പരിഹരിക്കാൻ പുനർ മൂല്യനിർണയത്തിനായി ഒരാഴ്ചത്തെ സമയം നൽകിയിരുന്നെന്നും 1.68 ലക്ഷത്തോളം വിദ്യാർഥികൾ ഇതിനായി അപേക്ഷിച്ചെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ സർക്കാർ വ്യക്തമാക്കി. ഒഎസ്എം സംവിധാനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.
പുനർമൂല്യനിർണയത്തിൽ സിബിഎസ്ഇ അവസരം ഒരുക്കിയിരുന്നെങ്കിലും അടിസ്ഥാനസൗകര്യങ്ങളുടെ പോരായ്മ കാരണം പല വിദ്യാർഥികൾക്കും പോർട്ടലിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. പലർക്കും തിരുത്തിയ ഉത്തരക്കടലാസുകൾ ലഭിച്ചതുമില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ബുദ്ധിമുട്ട് നേരിട്ട വിദ്യാർഥികൾ മറ്റ് മത്സരപരീക്ഷകൾ വിജയിച്ചെങ്കിലും ബോർഡ് പരീക്ഷയിൽ കുറവ് മാർക്ക് ലഭിച്ചത് പ്രതിസന്ധി സൃഷ്ടിച്ചതായും ഹർജിക്കാർ ആരോപിച്ചു. കൂടാതെ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച പുതുക്കിയ ഉത്തരക്കടലാസുകൾ ലഭിച്ചിട്ടില്ലെന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു.
തുടർന്ന് സാങ്കേതിക തകരാറുകൾ മൂലമുണ്ടായ പ്രയാസങ്ങൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. കൂടാതെ, അപാകതകൾ മൂലം അപേക്ഷിക്കാൻ കഴിയാത്ത വിദ്യാർഥികളുടെ വിവരങ്ങൾ കൈമാറാൻ ഹർജിക്കാരോടും കോടതി ആവശ്യപ്പെട്ടു.
Tags : CBSE XIIClassExam SupremeCourt BasicMistakes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash