പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യുകയും നാഷണൽ മെഡിക്കൽ രജിസ്റ്ററിൽ (എൻഎംആർ) യുണിക് ഐഡന്റിഫിക്കേഷൻ (യുഐഡി) നമ്പർ ലഭിക്കുകയും ചെയ്യുന്ന ഡോക്ടർമാർക്ക് രാജ്യത്ത് എവിടെയും മെഡിക്കൽ പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകുന്ന ഏകീകൃത രജിസ്ട്രേഷൻ സംവിധാനത്തിനൊരുങ്ങി നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി). എൻഎംആർ രജിസ്ട്രേഷൻ വോളന്ററിയാണെന്ന കേന്ദ്രസർക്കാരിന്റെ മുൻ പ്രഖ്യാപനത്തിലാണ് ഇപ്പോൾ യു ടേൺ എടുത്തിരിക്കുന്നത്.
ഈ മാസം എൻഎംസി വിജ്ഞാപനം ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാരുടെ രജിസ്ട്രേഷൻ ആൻഡ് ലൈസൻസ് ടു പ്രാക്ടീസ് മെഡിസിൻ (ഭേദഗതി) 2026ലെ കരട് ചട്ടത്തിലാണ് എൻഎംആർ രജിസ്ട്രേഷൻ നിർബന്ധമാക്കിക്കൊണ്ടുള്ള നിർദേശം മുന്നോട്ടു വച്ചിരിക്കുന്നത്.
പുതിയ സംവിധാനമനുസരിച്ച് എത്തിക്സ് ആൻഡ് മെഡിക്കൽ രജിസ്ട്രേഷൻ ബോർഡിന്റെ ഏകീകൃത പോർട്ടൽ വഴി അപേക്ഷിക്കുകയും സംസ്ഥാന മെഡിക്കൽ കൗൺസിൽ അത് അംഗീകരിക്കുകയും ചെയ്യുന്നതോടെ ഡോക്ടർമാർക്ക് യുഐഡി നമ്പർ ലഭിക്കും. ലൈസൻസിന് അഞ്ച് വർഷത്തെ കാലാവധിയാണുണ്ടാവുക. പുതുക്കിയില്ലെങ്കിൽ രജിസ്ട്രേഷൻ നിഷ്ക്രിയമാകും. അച്ചടക്ക നടപടികളുടെ പൂർണവിവരങ്ങളും ഈ കേന്ദ്രീകൃത രജിസ്റ്ററിൽ രേഖപ്പെടുത്തും.
രാജ്യത്ത് ഏകദേശം 14 ലക്ഷത്തോളം അലോപ്പതി ഡോക്ടർമാരുള്ളപ്പോൾ, കഴിഞ്ഞ ഡിസംബർ വരെ വെറും 1,800 പേർ മാത്രമാണ് എൻഎംആർ പോർട്ടൽ വഴി രജിസ്ട്രേഷൻ പൂർത്തിയാക്കിയത്.
Tags : UnifiedRegistration Mandatory Doctors Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash