District News
കട്ടപ്പന: കേരളത്തിൽ ഇടതുപക്ഷം ഇല്ലാതായെന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസിന്റെയും ബിജെപിയുടെയും നരേന്ദ്രമോദിയുടെയും പിൻതുണക്കാരാണ് കേരളത്തിലെ എൽഡിഎഫ്. രാജ്യത്ത് എവിടെ ചെന്നാലും ദൈവത്തെക്കുറിച്ചും അന്പലങ്ങളെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന നരേന്ദ്രമോദി കേരളത്തിലെത്തുന്പോൾ അതു പറയുന്നില്ല.
ശബരിമല കൊള്ളയെക്കുറിച്ച് ഒരക്ഷരംപോലും മോദി മിണ്ടിയിട്ടില്ല. തന്റെ ലോക്സഭാംഗത്വം റദ്ദാക്കി, വീട്ടിൽനിന്ന് ഇറക്കിവിട്ടു, തനിക്കെതിരേ 38 കേസുകൾ രജിസ്റ്റർ ചെയ്തു, ഇഡിയെക്കൊണ്ട് 55 മണിക്കൂർ ചോദ്യം ചെയ്യിപ്പിച്ചു. ആ നരേന്ദ്രമോദി ശബരിമല കവർച്ച സിബിഐയെകൊണ്ടോ ഇഡിയെക്കൊണ്ടോ അന്വേഷിപ്പിക്കാൻ തയാറല്ല.
നരേന്ദ്രമോദിക്ക് തന്നെ ഭീഷണിപ്പെടുത്താൻ കഴിയില്ല. കഴിഞ്ഞ ലോക്സഭാ സമ്മേളനത്തിൽ ഞാൻ പ്രസംഗിക്കാനെഴുന്നേറ്റപ്പോൾ പ്രധാനമന്ത്രി ഒളിച്ചോടി. ഡോണൾഡ് ട്രംപ് വിളിക്കുന്പോൾ സർ എന്നു വിളിച്ച് കുന്പിട്ടു നിൽക്കുന്ന നരേന്ദ്രമോദി രാജ്യത്തിന് അപമാനമാണ്. ഇന്ത്യൻ പ്രധാനമന്ത്രി ആരെയും സർ എന്നു വിളിക്കാൻ പാടില്ല.
ഡോണൾഡ് ട്രംപ് പറയുന്ന ജോലിചെയ്യുന്ന ആളാകരുത് ഇന്ത്യൻ പ്രധാന മന്ത്രി. ട്രംപ് ഇരിക്കാൻ പറഞ്ഞാൽ ഇരിക്കുകയും കിടക്കാൻ പറഞ്ഞാൽ കിടക്കുകയും ഇസ്രായേലിനു പോകാൻ പറഞ്ഞാൽ ഇസ്രയേലിനു പോകുകയും ചെയ്യുന്ന ആളാണ് നരേന്ദ്രമോദി.
അമേരിക്കയുടെ കോളനിയല്ല ഇന്ത്യ. ഇതുതന്നെയാണ് കേരളത്തിലും, നരേന്ദ്രമോദി കേരള മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചാൽ ‘യേസ് സർ, ഞങ്ങൾ താങ്കൾക്കുവേണ്ടി എന്താണു ചെയ്യേണ്ടതു സർ’ എന്നു പറഞ്ഞാണ് പിണറായി വിജയൻ ഫോണെടുക്കുന്നത്. ഇത് ഇവരുടെ രഹസ്യ അജണ്ടയുടെ പ്രതിഫലനമാണ്. കേരള മുഖ്യമന്ത്രി നരേന്ദ്രമോദിയുടെയും ആർഎസ്എസിന്റെയും പൂർണ നിയന്ത്രണത്തിലാണ്.
കേരളത്തിലെ തോട്ടം മേഖലയും തൊഴിലാളികളും കർഷകരും തികഞ്ഞ അവഗണന നേരിടുകയാണ്. കേരളത്തിൽ ഇടതുപക്ഷം ഉണ്ടായിരുന്നെങ്കിൽ ഇതു സംഭവിക്കില്ല. കേരളം അഴിമതിയിൽ മുങ്ങിക്കിടക്കുകയാണെന്നു ഏതു കൊച്ചുകുഞ്ഞിനുപോലും അറിയാം. കോർപറേറ്റു മുതലാളിത്വത്തിന്റെ ഏജന്റുമാരാണ് കേന്ദ്രവും കേരളവും ഭരിക്കുന്നത്. രാഹുൽ ഗാന്ധി പറഞ്ഞു.
ആലപ്പുഴയിലെ യുഡിഎഫ് സമ്മേളനത്തിനു ശേഷം 12. 45 ഓടെ ഹെലികോപ്റ്ററിൽ കട്ടപ്പന സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിലെത്തിയ രാഹുൽഗാന്ധിയോടൊപ്പം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണിഗോപാലുമുണ്ടായിരുന്നു. കട്ടപ്പന പഞ്ചായത്ത് മൈതാനിയിൽ എത്തിയ രാഹുൽ ഗാന്ധി അമർ ജവാൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയാണ് വേദിയിലേക്ക് എത്തിയത്.
യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, അഡ്വ. ഇ.എം. ആഗസ്തി തുടങ്ങിയവർ രാഹുൽ ഗാന്ധിയെ വേദിയിലേക്ക് ആനയിച്ചു. യുഡിഎഫ് സ്ഥാനാർഥികളായ റോയി കെ. പൗലോസ് ( ഇടുക്കി), അഡ്വ. സേനാപതി വേണു ( ഉടുന്പൻചോല), അഡ്വ. സിറിയക് തോമസ് (പീരുമേട്), ഫ്രാൻസിസ് ജോർജ് എം പി, ഡീൻ കുര്യാക്കോസ് എം പി, ഇബ്രാഹിംകുട്ടി കല്ലാർ, തോമസ് രാജൻ, പ്രഫ. എം.ജെ. ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
‘ഇവൾ കേരള സ്ത്രീത്വത്തിന്റെ പ്രതീകം’
കട്ടപ്പന: പെണ്‍കുട്ടികളും സ്ത്രീകളും നിർഭയമായി ജീവിക്കുന്ന ഇന്ത്യയും കേരളവുമാണ് എന്റെ സ്വപ്നമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കട്ടപ്പനയിലെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കുന്പോൾ, യോഗത്തിനു മുന്നോടിയായി വന്ദേമാതരം പാടിയ പെണ്‍കുട്ടിയെ പ്രശംസിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
പ്രസംഗത്തിനിടെ വന്ദേമാതരം പാടിയ പെണ്‍കുട്ടിയെ വേദിയിലേക്കു വിളിച്ചുവരുത്തി ചേർത്തുനിർത്തി, ഇവളാണ് കേരളത്തിലെ സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്നത്. മണിക്കൂറുകൾ പാടി പഠിച്ച് ഇത്രയുംവലിയ ജനക്കൂട്ടത്തിനുമുന്നിൽ നിർഭയമായി വന്ദേമാതരം പാടിയ ഈ പെണ്‍കുട്ടി ഭയമില്ലാ സ്ത്രീകളുടെ പ്രതിനിധിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജകുമാരി സെൻമേരിസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥിനി ജിയ സിബിയാണ് രാഹുൽഗാന്ധിയുടെ അഭിനന്ദനത്തിനർഹയായത്. ഉടുന്പൻചോല ബ്ലോക്ക് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.ജെ. സിബിയുടെ മകളാണ്.
Kerala
തൃശൂർ: പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ... തെരഞ്ഞെടുപ്പുപ്രചാരണത്തിനിടെയുള്ള രാഹുൽ ഗാന്ധിയുടെ പാട്ടിനെ പരിഹസിച്ച് മറുപടിപ്പാട്ടുമായി സിപിഎം മുൻ പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. പോറ്റിയെ ആരാണു ശബരിമലയിലേക്കു കൊണ്ടുപോയതെന്നും അവർ പത്രസമ്മേളനത്തിൽ ചോദിച്ചു.
കോൺഗ്രസ് ഉയർത്തുന്ന എൽഡിഎഫ് - ബിജെപി അന്തർധാര ആരോപണങ്ങൾ നുണപ്രചാരണമാണ്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു ഗാരന്റികൾ പൊള്ളയാണ്. തെലുങ്കാന ഉൾപ്പടെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിലും തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകി.
വയനാട് ദുരന്തബാധിതർക്കു വീടു നിർമിച്ചുനൽകാനായി കോൺഗ്രസ് പിരിച്ച പണത്തിന്റെ കണക്കും ആ പണം എവിടെയാണു ചെലവാക്കിയതെന്നും വ്യക്തമാക്കാൻ കോൺഗ്രസ് തയാറാവണം. പരാജയഭീതി മൂലമാണു കോൺഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും വൃന്ദ കാരാട്ട് പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളത്തിൽ വർഗീയസംഘർഷങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
എഫ്സിആർഎ സഭയെ ബ്ലാക്ക്മെയിൽ ചെയ്യാനുള്ള മാർഗം
സഭയെയും സമൂഹത്തെയും ബ്ലാക്ക്മെയിൽ ചെയ്യാനുള്ള ഒരു മാർഗമാണ് എഫ്സിആർഎ എന്നു വൃന്ദ കാരാട്ട്. എഫ്സിആർഎ ഭേദഗതികൾ ക്രൂരമായ നിയമവും ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ളതുമാണ്. എഫ്സിആർഎ പ്രകാരം ഏറ്റവും വലിയ തുക ആർഎസ്എസിനു ലഭിക്കുന്നു. എന്നാൽ അതെത്രയെന്ന് ആർക്കും അറിയില്ല.
ക്രിസ്ത്യാനികളുടെ കൈവശമുള്ള സ്വത്തുക്കളും സ്ഥാപനങ്ങളും ലക്ഷ്യമിടാനാണു മോദി തന്റെ ഭൂരിപക്ഷം ഉപയോഗിക്കുന്നത്. കാരണം ഈ പണം മതപരിവർത്തനത്തിന് ഉപയോഗിക്കുന്നുവെന്നാണ് ആർഎസ്എസ് അവകാശപ്പെടുന്നതെന്നും അവർ പറഞ്ഞു.
Kerala
കുന്നത്തൂർ: രാഹുൽ ഗാന്ധിയെ കുറിച്ച് മോശമായി സംസാരിച്ചാൽ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടുമെന്നതിനാൽ മോദിക്കും അമിത് ഷായ്ക്കും മുന്നിൽ പിണറായി വിജയൻ നിൽക്കുന്നത് 90 ഡിഗ്രി കുനിഞ്ഞാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയെ 55 മണിക്കൂർ ഇഡി ചോദ്യം ചെയ്തത് ഡീൽ ആയിരുന്നോയെന്ന് പിണറായി വിജയൻ പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. കുന്നത്തൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് സതീശൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
യുവതി പ്രവേശനത്തിൽ പണ്ഡിതരോട് ചോദിക്കണമെന്ന് പറയുന്ന പിണറായി വിജയൻ പണ്ഡിതരോട് ചോദിച്ചിട്ടാണോ ബലം പ്രയോഗിച്ച് സ്ത്രീകളെ ശബരിമലയിൽ കയറ്റിയതെന്ന് സതീശൻ ചോദിച്ചു.
ശബരിമല സ്വർണക്കൊള്ളയ്ക്ക് ഉത്തരവാദികളായവരെ സംരക്ഷിച്ച സിപിഎം നിലപാട് തെരഞ്ഞെടുപ്പിൽ ചർച്ചയാകും. കൊടിമരം മാറ്റി സ്ഥാപിച്ചതിൽ കേസെടുക്കാൻ ശ്രമിച്ചത് ഞങ്ങൾ മാത്രമല്ല, അവരും കട്ടെന്നു കാണിക്കാനാണ്.
പിബി അംഗം മുതൽ സാധാരണ പ്രവർത്തകർ വരെ സ്ത്രീകളെ അധിക്ഷേപിച്ചിട്ട് സിപിഎം നടപടി എടുത്തോ? മണിക്കൂറുകൾക്കകം നടപടി എടുത്ത യുഡിഎഫിനെ കണ്ട് പഠിക്കാൻ ജനങ്ങൾ സിപിഎമ്മിനോട് പറയുമെന്നും സതീശൻ പറഞ്ഞു.
National
ന്യൂഡൽഹി: സ്പീക്കറുടെ അവിശ്വാസ പ്രമേയത്തിൻ മേലുള്ള ചർച്ചയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് അമിത് ഷാ സ്പീക്കറുടെ പെരുമാറ്റത്തെയും നിഷ്പക്ഷതയെയും ചോദ്യം ചെയ്ത പ്രതിപക്ഷത്തിന് അമിത് ഷാ കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്.
"സ്പീക്കറുടെ പെരുമാറ്റത്തെക്കുറിച്ച് സംസാരിക്കാൻ പ്രതിപക്ഷത്തിന് എന്ത് അവകാശമാണുള്ളത്? സഭയ്ക്കുള്ളിൽ കണ്ണുചിമ്മുന്നതും ഫ്ലൈയിംഗ് കിസ്സുകൾ നൽകുന്നതുമാണോ രാഹുൽ ഗാന്ധി ഉദ്ദേശിക്കുന്ന സഭാ മര്യാദ?" എന്ന് അമിത് ഷാ പരിഹസിച്ചു.
സ്പീക്കറുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നത് നമ്മുടെ ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്. രണ്ടാമത്തെ പീഡനക്കേസിൽ രാഹുലിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് അവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച്, ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്.
രാഹുൽ, ജാമ്യവ്യവസ്ഥയിലെ അഞ്ചാമത്തെ ഉപാധി ലംഘിച്ചെന്ന് കാണിച്ചാണ് ഹർജി. ജാമ്യ വ്യവസ്ഥയിലെ അതിജീവതയെ സ്വാധീനിക്കാൻ പാടില്ല എന്ന വ്യവസ്ഥയാണ് ലംഘിച്ചത്.
ഫെബ്രുവരി 17ന് രാഹുൽ അതിജീവിതയെ വാട്ട്സ് ആപ് കോൾ ചെയ്തതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കം.
ഈ മാസം 28 ന് രാഹുലോ അഭിഭാഷകനോ ഹാജരാകണമെന്നാണ് കോടതി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
National
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനു മുന്‍പും ഇടയിലും രാഹുൽ ഗാന്ധിയും പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും തമ്മിൽ വാഗ്വാദം.
നേരത്തെ, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ രാഹുലിന്റെ പ്രസംഗം കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗിന്റെയും അമിത് ഷായുടെയും റിജുജുവിന്റെയും നേതൃത്വത്തിൽ പൂർണമായി തടസപ്പെടുത്തിയതിനു പിന്നാലെയാണു ബജറ്റ് ചർച്ചയിലെ രാഹുലിന്റെ പ്രസംഗവും പലപ്പോഴായി തടസപ്പെടുത്തിയത്.
എപ്സ്റ്റീൻ ഫയലുകളെയും അമേരിക്കയിലെ കോടതിയിൽ അദാനിക്കെതിരേയുള്ള കേസിന്റെ പേരിൽ അമേരിക്ക കഴുത്ത ഞെരിച്ചപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി വിറ്റുവെന്ന രാഹുലിന്റെ പരാമർശത്തിനെതിരേയായിരുന്നു റിജുജുവിന്റെ ആദ്യ തടസവാദം. എന്നാൽ എപ്സ്റ്റീൻ ഫയലിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ പേരുണ്ടെന്നു കൂടി രാഹുൽ പറഞ്ഞതോടെ, മന്ത്രി വീണ്ടും തടസവുമായി എഴുന്നേറ്റു. പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾക്ക് ഗുരുതര അർഥതലങ്ങളുണ്ടെന്നു മന്ത്രി പറഞ്ഞു. ആരോപണങ്ങൾ ആധികാരികമാക്കാൻ റിജുജു ആവശ്യപ്പെട്ടു.
പറഞ്ഞതെല്ലാം ഇപ്പോൾ തന്നെ ആധികാരികമാക്കാൻ തയാറാണെന്നു രാഹുൽ തിരിച്ചടിച്ചു. രേഖകൾ സഭയിൽ സമർപ്പിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, മുൻകൂർ എഴുതി നൽകാതെ ആരോപണം ഉന്നയിക്കരുതെന്നായിരുന്നു ലോക്സഭയുടെ അധ്യക്ഷ വേദിയിലിരുന്ന ബിജെപി എംപി ജഗദാംബിക പാൽ നിർദേശിച്ചത്.
മന്ത്രിയുടെയും അധ്യക്ഷന്റെയും തടസവാദങ്ങൾ നോക്കാതെ എപ്സ്റ്റീൻ ഫയലുകളിൽ മന്ത്രി പുരിയുടെ പേരുണ്ടെന്ന് രാഹുൽ വീണ്ടും പറഞ്ഞു.
Kerala
തിരുവനന്തപുരം: ഡി.കെ. മുരളി എംഎൽഎയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിനെതിരേയുള്ള നിയമസഭാ നടപടികൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കു പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് ആണു പരാതി നല്‍കിയത്.
രാഹുൽ മാങ്കുട്ടത്തിനെതിരെ നിയമസഭയ്ക്ക് നടപടിയെടുക്കണമെങ്കിൽ ഏതെങ്കിലും ഒരു എംഎൽഎ പരാതി നൽകണമെന്നും ഇതുവരെ അങ്ങനെയൊരു പരാതി തനിക്കു ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം സ്പീക്കർ എ.എൻ.ഷംസീർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ സിപിഎം എംഎൽഎ ഡി.കെ.മുരളി സ്പീക്കർക്കു രാഹുലിനെതിരെ പരാതി നൽകി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസും അറസ്റ്റും പോലീസ് നടപ്പാക്കിയത് നിയമവിരുദ്ധമായെന്നു നിയമവൃത്തങ്ങൾ. രാഹുലിനെതിരെ വിദേശത്തു താമസിക്കുന്ന അതിജീവിതയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ് ) യിലെ 173 (3) വകുപ്പിന്റെ ലംഘനമാണെന്നാണ് മുതിർന്ന ക്രിമിനൽ അഭിഭാഷകരും സർവീസിൽ നിന്നും വിരമിച്ച ഐപിഎസ് ഉദോഗസ്ഥരും പറയുന്നത്.
തിരക്കിട്ട് അറസ്റ്റ്
ഇ-മെയിലിൽ ലഭിക്കുന്ന ബലാൽസംഗ പരാതിയിൽ മൂന്നു ദിവസത്തിനുള്ളിൽ പരാതിക്കാരിയെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി വാങ്ങി ഒപ്പിട്ട ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്നാണ് ബിഎൻഎസ് 173 (3) വകുപ്പിൽ പ്രതിപാദിക്കുന്നത്.
എന്നാൽ, രാഹുൽ മാങ്കൂട്ടത്തിനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഇത്തരം നടപടിക്രമങ്ങൾ പാലിച്ചല്ലെന്നാണ് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ക്രിമിനൽ അഭിഭാഷകനായ ഡോ. ക്ലാരൻസ് മിരാന്റെ അഭിപ്രായം.
അതിനാൽ രാഹുലിന്റെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണ്. പ്രതി ജാമ്യത്തിനായി മേൽകോടതിയെ സമീപിക്കുകയും നിയമവിരുദ്ധമായ നടപടി ക്രമങ്ങൾ ബോധിപ്പിക്കുകയും ചെയ്താൽ വിഷയം കോടതി പരിശോധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസ് ദുർബലമാകാൻ സാധ്യത
രാഹുലിനെതിരെ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ബലാത്സംഗ കേസിൽ പോലീസ് ശരിയായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും പ്രതികരിച്ചു. പരാതിക്കാരിയുടെ നേരിട്ടുള്ള മൊഴി വാങ്ങിയ ശേഷം മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്നാണ് ക്രിമിനൽ നിയമം വ്യക്തമാക്കുന്നത്.
കൂടാതെ പരാതിക്കാരിയുടെ മൊഴി പോലീസിനു പുറമെ വനിതാ ജഡ്ജി രേഖപ്പെടുത്തണം. പ്രതിക്കെതിരെ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമേ അറസ്റ്റ് ചെയ്യാവൂ എന്നാണ് നിയമത്തിൽ പറയുന്നതെന്നും സേനയിൽനിന്നു വിരമിച്ച മുതിർന്ന ഐപിഎസ് ഉദോഗസ്ഥൻ ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടപടി കേസ് ദുർബലമാകാൻ മാത്രമേ ഉപകരിക്കുയുള്ളുവെന്നു മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാർ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചിരുന്നു. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുന്നതിനു മുന്‍പേ പ്രതിയെ അറസ്റ്റ് ചെയ്തതിനെയും അദ്ദേഹം വിമർശിച്ചിരുന്നു.
District News
പാലക്കാട്: രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎയെ കണ്ടാൽ പോലീസിൽ അറിയിക്കണമെന്ന ആവശ്യവുമായി നാട്ടുകാർക്ക് നോട്ടീസ് വിതരണം ചെയ്ത് എസ്എഫ്ഐ. ഒരു ദിവസമെങ്കിൽ ഒരു ദിവസം നേരത്തെ എംഎൽഎയെ അറസ്റ്റ് ചെയ്താൽ അത്രയും പെണ്‍കുട്ടികൾ രക്ഷപ്പെടുമെന്ന് പ്രചാരണം.
വിവാദത്തെ തുടർന്ന് ഒളിവിൽ പോയ എംഎൽഎയെ കണ്ടെത്താൻ നാട്ടുകാരുടെ സഹായം തേടി എസ്എഫ്ഐ നഗരത്തിലെ ബസ് സ്റ്റാൻഡിലും ബസുകളിൽ കയറിയും നോട്ടീസ് വിതരണം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എസ്. വിബിന്റെ നേതൃത്വത്തിലായിരുന്നു സമരം.
Movies
കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി സീമ ജി നായർ വീണ്ടും രംഗത്ത്. രാഹുലിനെതിരെ പുതിയ ചാറ്റ്, ഫോൺ സംഭാഷണങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് നടിയുടെ പ്രതികരണം.
ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണമെന്നും സീമ പറയുന്നു.
‘ശുഭദിനം. ഇന്നലെ ചില പ്രശ്നങ്ങൾ വീണ്ടും ഉടലെടുത്തിട്ടുണ്ട്, അതിന്റെ പേരിൽ സൈബർ അറ്റാക്കും തുടങ്ങിയിട്ടുണ്ട്, അതിൽ ‘തീക്കുട്ടി’ എന്ന മുഖമില്ലാത്ത വ്യക്തിയിൽ നിന്നും ഏറ്റവും അധികം ആക്ഷേപിച്ചുകൊണ്ടു എനിക്കെതിരെ പോസ്റ്റ് വന്നിട്ടുണ്ട്, (തീക്കുട്ടി പറയുന്നത് എന്റെ സമയം ആയി എന്നാണ്, ദൈവം തമ്പുരാൻ തീകുട്ടിയുടെ രൂപത്തിൽ അവതരിച്ചു എന്നുള്ളത് അടിയൻ അറിഞ്ഞില്ല. പൊറുക്കണേ മുഖം ഇല്ലാത്ത തമ്പുരാനെ)
ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ മൂന്നു മാസമായി പിആർ വർക്ക് ചെയ്യുകയായിരുന്നുവെന്ന്, പിന്നെ ആവശ്യത്തിൽ കൂടുതൽ എഴുതിയിട്ടുണ്ട്,
അതിന്റെ താഴെ വന്നു ഈ പോസ്റ്റ് കാത്തിരുന്നതുപോലെ ആക്ഷേപങ്ങൾ വളരെ കൂടുതലുണ്ട്, ഇനി ഞാൻ പറയട്ടെ, ഏത് തീക്കുട്ടി വന്ന് എന്തെഴുതിയാലും, തേനീച്ച കൂട് ഇളകിയപോലെ സൈബർ അറ്റാക്ക് വന്നാലും, ഞാൻ എന്റെ സ്റ്റേറ്റ്മെന്റിൽ ഉറച്ചു നിൽക്കും, (ആദ്യം ഞാൻ രാഹുലിന് വേണ്ടി ഇട്ട പോസ്റ്റിൽ എഴുതിയ വാചകം ഇപ്പോളും എഴുതുന്നു) അന്നും ഇന്നും പറയുന്നു, തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം, അത് തെറ്റ് ചെയ്താൽ മാത്രം, ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല, അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയിൽ പോയി ഞാൻ ഒളിക്കുമെന്നു ഒരു തീക്കുട്ടിയും കരുതണ്ട.’ സീമ ജി. നായർ കുറിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന്റെ പേരിൽ വലിയ രീതിയിൽ സീമ ജി. നായർക്കെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു.
National
പുർണിയ: "വോട്ട് ചോരി’ ആരോപണം ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി എല്ലാ ശക്തിയുമുപയോഗിച്ച് വോട്ട് മോഷ്ടിക്കാൻ ശ്രമിക്കുമെന്നും ഇതിനെതിരായി പ്രവർത്തിക്കേണ്ടത് യുവാക്കളുടെ ഉത്തരവാദിത്വമാണെന്നും രാഹുൽ പറഞ്ഞു. ബിജെപി എല്ലായിടത്തും തെരഞ്ഞെടുപ്പുകൾ വിജയിക്കുന്നത് വോട്ടുകൾ മോഷ്ടിച്ചാണെന്നും രാഹുൽ ആരോപിച്ചു.
ബിഹാറിലെ പൂർണിയയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഹരിയാന തെരഞ്ഞെടുപ്പ് മോഷ്ടിച്ചത് തങ്ങൾ ലോകത്തിന് മുഴുവൻ കാണിച്ചുകൊടുത്തു. ബിഹാറിലും അവർ വോട്ടുകൾ മോഷ്ടിക്കാൻ ശ്രമിക്കുമെന്ന് ഉറപ്പുണ്ട്. ഇത് അവസാനിപ്പിച്ച് ഭരണഘടനയെ സംരക്ഷിക്കേണ്ടത് ബിഹാറിലെ യുവാക്കളുടെ ഉത്തരവാദിത്തമാണ്.
പോളിംഗ് ബൂത്തുകളിൽ ജാഗ്രത പാലിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. യുവാക്കൾ തൊഴിലില്ലാതെ അലയുമ്പോൾ ശതകോടീശ്വരന്മാരുടെ ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പാലക്കാട് നഗരസഭാധ്യക്ഷയോടു വിശദീകരണം തേടി ബിജെപി സംസ്ഥാനനേതൃത്വം. പരിപാടിയിൽ പങ്കെടുത്തതെന്തിനെന്ന് പ്രമീള ശശിധരൻ വ്യക്തമാക്കണം. സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനും അതൃപ്തി പ്രകടിപ്പിച്ചു.
പ്രമീളയ്ക്കെതിരേ ശക്തമായ നടപടി വേണമെന്നു ജില്ലയിൽനിന്നുള്ള സംസ്ഥാനനേതാവ് സി. കൃഷ്ണകുമാറും പാർട്ടി ജില്ലാ അധ്യക്ഷനും ആവശ്യപ്പെട്ടു. പ്രമീള അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്നാണ് ജില്ലാ നേതൃയോഗത്തിൽ കൃഷ്ണകുമാർപക്ഷം ആവശ്യപ്പെട്ടത്. മാധ്യമങ്ങൾക്കുമുന്നിൽ തെറ്റ് ഏറ്റുപറയണമെന്നും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കടുത്ത നടപടി എടുക്കുന്നതു തിരിച്ചടിയാകുമെന്നാണ് ഒരുവിഭാഗം പറയുന്നത്.
അതേസമയം, ബിജെപിയിലെ വിഭാഗീയത മുതലെടുക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പാലക്കാട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രമീള ശശിധരനെ കോണ്‍ഗ്രസിലേക്കു ക്ഷണിച്ചു. വികസനപ്രവർത്തനമെന്ന നിലയിലാണു പരിപാടിയിൽ പങ്കെടുത്തതെന്നാണു വിവാദങ്ങളിൽ പ്രമീള ശശിധരന്റെ പ്രതികരണം.
പാർട്ടി എന്തു നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും പ്രമീള പ്രതികരിച്ചു. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കാൻ തയാറാണെന്നു പറഞ്ഞ പ്രമീള, പാർട്ടിവിട്ട് കോണ്‍ഗ്രസിൽ ചേരില്ലെന്നും വ്യക്തമാക്കി.
Kerala
ആലപ്പുഴ: രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് സംരക്ഷണം ഒരുക്കുന്നുവെന്ന ആരോപണവുമായി ബിജിപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ. ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ രാജിവയ്ക്കുന്നത് വരെ പ്രതിഷേധം തുടരും. കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണ്. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് പറയുന്നു. എന്നിട്ട് സംരക്ഷണം നൽകുന്നത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
രാഹുൽ ഏറ്റവും ഗതികെട്ട എംഎൽഎയാണെന്നും അദ്ദേഹത്തിന് സ്വന്തം മണ്ഡലത്തിൽ ഒളിച്ച് വരേണ്ടി വരുന്നു. തെറ്റ് ചെയ്തിട്ടുണ്ടെന്ന് രാഹുലിനും ഉറപ്പുണ്ട്. ആരോപണങ്ങളെ രാഹുൽ നിഷേധിച്ചിട്ടില്ല. 38 ദിവസമായിട്ടും നിയമനടപടി പോലും സ്വീകരിച്ചിട്ടില്ലെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേർത്തു.
Leader Page
ബിഹാറിൽ വൻ റാലിയോടെ ഇന്നലെ സമാപിച്ച പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടവകാശ യാത്ര ദേശീയ രാഷ്ട്രീയത്തിൽ തുടർചലനങ്ങളുണ്ടാക്കും. ഇന്ത്യൻ രാഷ്ട്രീയത്തിലെ പരന്പരാഗത ശൈലിയും സന്തുലിതാവസ്ഥയും പോലും തകിടം മറിച്ചേക്കാവുന്നതാകും ഇനിയുള്ള ദിവസങ്ങൾ. ബിഹാറിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണത്തിലെ (എസ്ഐആർ) ക്രമക്കേടുകളും രാഹുൽ ഉയർത്തിയ വോട്ടുകൊള്ളയും അണയാതെ ആളിക്കത്തുകയാണ്.
ബംഗളൂരു സെൻട്രലിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ ലക്ഷത്തിലേറെ വോട്ടുകളുടെ തട്ടിപ്പിനെക്കുറിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്റെ തന്നെ വോട്ടർപട്ടിക ഉയർത്തി രാഹുൽ നടത്തിയ പത്രസമ്മേളനത്തിലെ ആരോപണങ്ങൾ വസ്തുകളാണെന്നു തെളിഞ്ഞതായി കോണ്‍ഗ്രസ് പറയുന്നു. രാഹുൽ പറഞ്ഞതെല്ലാം തെറ്റാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് ഇനിയും തെളിയിക്കാനായിട്ടില്ല.
ഇനി ഹൈഡ്രജൻ ബോംബ്
എന്നാൽ, ഇപ്പോൾ കണ്ടത് ആറ്റം ബോംബ് ആണെങ്കിൽ ഉടനെ വരുന്നത് ഹൈഡ്രജൻ ബോംബ് ആകുമെന്നാണു രാഹുൽ ഇന്നലെ പാറ്റ്നയിലെ സമ്മേളനത്തിൽ ബിജെപിക്ക് മുന്നറിയിപ്പു നൽകിയത്. അടുത്ത വെളിപ്പെടുത്തലിനു ശേഷം നരേന്ദ്ര മോദിക്കു ജനങ്ങളുടെ മുഖത്ത് നോക്കാനാകില്ലെന്നുകൂടി രാഹുൽ പറഞ്ഞു. മഹാദേവപുരയേക്കാൾ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകൾക്കായി രാജ്യം കാതോർക്കുകയാണ്.
ബിഹാറിലെ വോട്ടർപട്ടികയിൽനിന്നു 65 ലക്ഷം വോട്ടർമാരെ നീക്കാനുള്ള ശ്രമങ്ങൾക്കെതിരേയും വോട്ടുകൊള്ളയ്ക്കെതിരേയും മാത്രമാകില്ല വോട്ട് അധികാർ യാത്ര. രണ്ടു മാസത്തിനകം നടക്കാനുള്ള ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡി, കോണ്‍ഗ്രസ്, ഇടത് മഹാസഖ്യത്തെ അധികാരത്തിലേറ്റുക തന്നെയായിരുന്നു വോട്ട് യാത്രയുടെ മുഖ്യലക്ഷ്യം. ബിഹാറിലും മറ്റു പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തകർന്നടിഞ്ഞ കോണ്‍ഗ്രസിന് പുതിയ ഉണർവും ആവേശവും ഒരുപരിധി വരെയെങ്കിലും പുനരുജ്ജീവനവും ശക്തിയും പകരാൻ വോട്ട് അധികാർ യാത്ര വഴിതെളിക്കും.
വോട്ടവകാശത്തിനു വിലയേറെ
വോട്ടർ അധികാർ യാത്ര ബിഹാറിൽ മാത്രമല്ല, രാജ്യമെന്പാടും വോട്ട് മോഷണത്തിനെതിരേ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പാറ്റ്നയിൽ പറഞ്ഞതിൽ അതിശയോക്തിയില്ല. പ്രധാനമന്ത്രി മോദി വോട്ട് മോഷ്ടിക്കുന്നതു പതിവാണെന്ന് അദ്ദേഹം ആരോപിച്ചു. ബാങ്കുകളെ വഞ്ചിച്ചവർപോലും മോദി ഭരണകാലത്തു രാജ്യം വിട്ടു. മോദിയും അമിത് ഷായും ചേർന്നു സാധാരണക്കാരുടെ വോട്ടുകൾ മോഷ്ടിക്കുന്നതിനെതിരേ ഖാർഗെ ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി.
വോട്ടവകാശം ഒന്നുകൊണ്ടു മാത്രമാണ് ആളുകൾക്കു കുറച്ചെങ്കിലും പരിഗണന ലഭിക്കുന്നത്. വോട്ട് ചെയ്യാനുള്ള അവകാശം ഉള്ളതുകൊണ്ടു മാത്രമാണ് മന്ത്രിമാരും ജനപ്രതിനിധികളും നിങ്ങളിലേക്ക് എത്തിച്ചേരുന്നത്. അല്ലെങ്കിൽ, ആരും നിങ്ങളെ ശല്യപ്പെടുത്തുകയോ ശ്രദ്ധിക്കുകയോ ചെയ്യില്ല. വോട്ടവകാശം നിരന്തരം ആക്രമണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഖാർഗെ പറഞ്ഞതിൽ കൃത്യമായ മുന്നറിയിപ്പുണ്ട്.
ജനരോഷം ഉയർത്താനുറച്ച്
ചരിത്രം കുറിച്ച രാഹുലിന്റെ രണ്ടു ഭാരത് ജോഡോ യാത്രകൾക്കുശേഷമുള്ള യാത്ര പുതിയൊരു പോരാട്ടത്തിന്റെ നാന്ദികൂടിയാകും. അടുത്തതായി ഗുജറാത്തിലാകും വോട്ടവകാശ യാത്ര രാഹുൽ നടത്തുകയെന്നാണ് കോണ്‍ഗ്രസ് നേതാക്കൾ നൽകിയ സൂചന. പിന്നീട് മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. സാവധാനമെങ്കിലും മോദി സർക്കാരിനെതിരേ ജനവികാരം ഉണർത്തുന്നതിൽ രാഹുലും പ്രതിപക്ഷ പാർട്ടികളും വിജയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ക്രമക്കേടുകളില്ലെങ്കിൽ ഭരണം മാറുമെന്നതിൽ ഇന്ത്യാ സഖ്യം നേതാക്കൾക്കു സംശയമില്ലാതായതിൽ രാഹുലിന്റെ പോരാട്ടമാകും മുന്നിൽ.
തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക-ചെറുകിട വ്യവസായ, വാണിജ്യ പ്രതിസന്ധി തുടങ്ങിയ പരാജയമാകുന്ന സാന്പത്തിക, വിദേശകാര്യ നയങ്ങൾ വരെയുള്ള പലതും ജനങ്ങളെ ബോധ്യപ്പെടുത്താനാകും പ്രതിപക്ഷനേതാവിന്റെ ദൗത്യം. വിലക്കയറ്റത്തിന്റെ പൊള്ളൽ ബിഹാറിലെ സാധാരണക്കാരെയും പാവങ്ങളെയും കാര്യമായി ബാധിച്ചത് നിതീഷ് കുമാറിന്റെ ജെഡിയു, ബിജെപി സർക്കാരിനു തലവേദനയാണ്.
ജനപ്രീതി ഉയർത്തി രാഹുൽ
ഭരണഘടനയും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികളും, രാജ്യത്തിന്റെ ഐക്യത്തിനും സമുദായ സൗഹാർദത്തിനും ബിജെപിയും ആർഎസ്എസും ഉയർത്തുന്ന വെല്ലുവിളികളും സത്യമാണെന്നു ബോധ്യപ്പെടുത്താൻ വോട്ടുകൊള്ളയും എസ്ഐആറും രാഹുൽ സമർഥമായി ഉപയോഗിച്ചു. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ ഒറ്റക്കെട്ടായി പോരാടേണ്ടതിന്റെ ആവശ്യകത ഒരിക്കൽക്കൂടി പ്രതിപക്ഷത്തെ പാർട്ടികളെ ബോധ്യപ്പെടുത്താനും അവസരം അദ്ദേഹം നന്നായി വിനിയോഗിച്ചു. മോദിക്കു ബദലാകാൻ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള പ്രതിപക്ഷനേതാവായി രാഹുൽ മാറിയതു തികഞ്ഞ കഠിനാധ്വാനത്തിലൂടെയും ആത്മസമർപ്പണത്തിലൂടെയുമാണ്.
പാർലമെന്റിലും പുറത്തും തുടർച്ചയായ പോരാട്ടങ്ങളിലൂടെ പ്രതിപക്ഷത്തെ എല്ലാവർക്കും കൂടുതൽ സ്വീകാര്യനായി രാഹുൽ മാറിയത് അധികമാരും ശ്രദ്ധിച്ചിരിക്കില്ല. ബിജെപിക്കാരെപ്പോലെയല്ലെങ്കിലും രാഹുലിനെതിരേ ഒളിഞ്ഞും തെളിഞ്ഞും പരിഹാസവും വിമർശനവും ഉയർത്തിയിരുന്ന ഇന്ത്യാ സഖ്യത്തിലെ പാർട്ടികളൊക്കെ എത്ര വേഗമാണു രാഹുലിന്റെ കീഴിൽ പാർലമെന്റിലും പുറത്തും അണിനിരന്നത്. രാഹുലിന്റെ വസതിയിൽ നടത്തിയ അത്താഴവിരുന്നിൽ പ്രതിപക്ഷനേതാക്കളും എംപിമാരും സജീവമായി പങ്കെടുത്തതും ഈ മാറ്റത്തിന്റെ പ്രതിഫലനമായി.
ഗെയിം ചേഞ്ചറാകുന്ന യാത്ര
രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം ഓഗസ്റ്റ് 17ന് ബിഹാറിൽ ആരംഭിച്ച വോട്ടർ അധികാർ യാത്ര കടന്നുപോയ 25 ജില്ലകളിലും വലിയ ജനക്കൂട്ടത്തെ ആകർഷിച്ചു. പാറ്റ്നയിൽ ഇന്നലെ നടന്ന സമാപനറാലിയിലെ ജനങ്ങളുടെ വർധിത ആവേശം വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണെന്ന് ആർജെഡിയും കോണ്‍ഗ്രസും വിശ്വസിക്കുന്നു. ബിഹാറിൽ പുതിയൊരു സർക്കാർ വന്നാൽ, മറ്റു സംസ്ഥാനങ്ങളിലും ബിജെപിക്കെതിരേ ജനവികാരം ഉയരുമെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രത്യാശ.
ആറു മാസത്തിനകം ബിഹാറിൽ പുതിയ സർക്കാർ അധികാരത്തിലെത്തുമെന്ന കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ ഇന്നലത്തെ പ്രഖ്യാപനം ഇന്ത്യാ സഖ്യത്തിന്റെ ആത്മവിശ്വാസത്തിന്റെ പ്രതീകംകൂടിയാണ്. മഹാത്മാഗാന്ധിയെ വധിച്ച അതേ ശക്തികൾ ഭരണഘടനയെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്ന് രാഹുൽ ഗാന്ധി ഇന്നലെയും മുന്നറിയിപ്പ് നൽകി. വോട്ടവകാശ യാത്ര ഗെയിം ചേഞ്ചർ ആകുമെന്ന് കഴിഞ്ഞ 24ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞതും പ്രതിപക്ഷ നേതാക്കളുടെ മനസിലെ വികാരമാണ്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ വന്നാൽ അദ്ദേഹത്തെ ആരും കൈയേറ്റം ചെയ്യാനൊന്നും പോകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ചിലപ്പോൾ ചിലർ പൂവൻകോഴിയുടെ ശബ്ദം ഉണ്ടാക്കുമായിരിക്കും. മുകേഷ് എഴുന്നേറ്റ് നിന്നാൽ യുഡിഎഫും ആ ശബ്ദം ഉണ്ടാക്കുമെന്ന് മുരളീധരൻ പറഞ്ഞു.
ശശീന്ദ്രൻ എഴുന്നേറ്റ് നിൽക്കുമ്പോൾ പൂച്ചയുടെ ശബ്ദം ഉണ്ടാകും. അങ്ങനെയുള്ള ചില ശബ്ദങ്ങൾ അല്ലാതെ മറ്റൊരു അനിഷ്ട സംഭവും ഉണ്ടാവില്ല.
രാഹുലിനെതിരെ അന്വേഷണം നടക്കുന്നതിനു മുമ്പ് വിധി കൽപ്പിക്കേണ്ട കാര്യമില്ല. സർക്കാർ അന്വേഷിക്കുന്നുണ്ടല്ലോ. ആ അന്വേഷണത്തെ ഒരുതരത്തിലും ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഇതുവരെ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. പരാതി വന്നാൽ അതൊക്കെ പരിശോധിക്കട്ടെ.
രാഹുൽ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. ആ കാര്യങ്ങളിലൊക്കെ പാർട്ടി വ്യക്തമായ നയം സ്വീകരിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ട ആവശ്യം ഇപ്പോൾ ഇല്ല. ബാക്കിയൊക്കെ സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട് വന്നിട്ട് അതിന്റെ അടിസ്ഥാനത്തിൽ പിന്നീട് സ്വീകരിക്കാം. ഇപ്പോൾ ഈ എടുത്ത നിലപാടിൽനിന്ന് ഒരു ഇഞ്ച് പോലും പിന്നോട്ടുപോകേണ്ട ആവശ്യം പാർട്ടിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.
Kerala
മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. വിഷയത്തിൽ കോൺഗ്രസ് എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് ഫിറോസ് പറഞ്ഞു.
യുഡിഎഫ് എല്ലാം മറികടക്കും. പോരാട്ടത്തിന് തിരിച്ചടിയല്ലെന്നും ഫിറോസ് പറഞ്ഞു. അതേസമയം രാഹുലിനെതിരേ തുടർച്ചയായി വരുന്ന ആരോപണങ്ങൾ കോണ്‍ഗ്രസ് പാർട്ടിയെയും യുഡിഎഫിനെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
രാഹുലിന്റെ രാജി സംബന്ധിച്ച് ഹൈക്കമാൻഡുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വീണ്ടും ചർച്ച നടത്തി. രാജി വിഷയത്തിൽ രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
ഗുരുതരമായ പ്രശ്നമായതിനാൽ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നാണ് ആവശ്യം. രാഹുൽ രാജി ആവശ്യത്തിൽ തിങ്കളാഴ്ചയ്ക്കകം തീരുമാനം ഉണ്ടായേക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന സൂചന.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ശബ്ദരേഖയിൽ ബിജെപി ഗൂഢാലോചന നടന്നോ എന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഇതിൽ അന്വേഷണം വേണമെന്ന് സന്ദീപ് ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലാ അധ്യക്ഷനോട് സംസാരിച്ചതായി ആരോപണം ഉന്നയിച്ചവർ പറയുന്നു. പാലക്കാട് ജില്ലാ അധ്യക്ഷന്റെ പൂർവകാല ചരിത്രം പരിശോധിക്കണമെന്നും യുവമോർച്ചയിൽ നിന്നും മാറ്റി നിർത്തിയത് എന്തിനെന്നും സന്ദീപ് വാര്യർ ചോദിച്ചു.
അതേസമയം ആരോപണങ്ങൾക്ക് മുൻപ് ട്രാൻസ് വുമൺ അവന്തിക ഒരു സ്ക്രീൻഷോട്ട് തനിക്ക് അയച്ചു നൽകിയിരുന്നതയി ബിജെപി നേതാവ് പ്രശാന്ത് ശിവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ധൈര്യമായി മുന്നോട്ട് പോകാനാണ് അന്ന് താൻ അവരോട് പറഞ്ഞിരുന്നത്. മറുപടി പറയേണ്ട കാര്യങ്ങളിൽ നിന്ന് രാഹുൽ ബോധപൂർവം ഒഴിഞ്ഞുമാറുകയാണ് ചെയ്തിരിക്കുന്നതെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ രാജിവയ്ക്കണം എന്ന ആവശ്യത്തിലേക്ക് കേരളം ഒന്നാകെ എത്തിയിരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഹുലിനെതിരെ പെരുമഴ പോലെയാണ് ആരോപണങ്ങൾ വരുന്നത്. ഇന്നല്ലെങ്കിൽ നാളെ രാജിവയ്ക്കേണ്ടി വരും. രാജിയല്ലാതെ വേറെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിൽ, വിഡി സതീശൻ എന്നിവർക്കും ഇതില്‍ പങ്കുണ്ട്. ആരോപണങ്ങൾ അല്ല, തെളിവുകൾ ആണ് പുറത്ത് വന്നതെന്നും ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു.
പുറത്തുവന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കും. എല്ലാ കാര്യങ്ങളും സതീശനും ഷാഫിക്കും അറിയാമായിരുന്നു. ചരിത്രത്തിൽ ഇന്നേവരെ ഇങ്ങനെ ഒരു പീഡനകഥ വന്നിട്ടില്ല. ഇനിയും പരാതി വരുമെന്ന് കേൾക്കുന്നു എന്നും ഗോവിന്ദന് പറഞ്ഞു.
രാഹുലിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എംഎല്‍എ സ്ഥാനം രാജിവയ്ക്കണം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികൾ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിലും ഒരു വലിയ വിഭാഗം രാഹുലിന്റെ രാജി ആവശ്യപ്പെടുന്നുണ്ട്. സതീശന് അടക്കമുള്ള പല മുതിര്‍ന്ന നേതാക്കളും രാഹുലിനെ കൈവിട്ടിരിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത്തരം വിഷയങ്ങൾ കോൺഗ്രസിന്റെ ഡിഎൻഎയിൽ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ചൂഷകനല്ലാത്ത എംഎൽഎ വേണമെന്നത് പാലക്കാടിന്റെ അവകാശമാണ്. രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചില്ലെങ്കിൽ ബിജെപി ചെയ്യേണ്ടത് ചെയ്യുമെന്നും രാജീവ് പറഞ്ഞു.
അതേസമയം ശബരിമലയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിലും അദ്ദേഹം പ്രതികരിച്ചു. സിപിഎമ്മും പിണറായി വിജയനും അയ്യപ്പ സംഗമം നടത്തുന്നു, മുഖ്യതിഥിയായി സ്റ്റാലിനും. ചിരിക്കണോ കരയണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ഇടത് സർക്കാർ ചെയ്തത് ജനങ്ങൾ മറന്നിട്ടില്ലെന്നും ഇതിലൂടെ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.