വാഷിംഗ്ടൺ ഡിസി: ചെങ്കടലിലെ കപ്പലാക്രമണത്തിന് ഇറാനും അവരുടെ പിന്തുണയുള്ള യെമനിലെ ഹൂതികൾക്കും ശിക്ഷ നല്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ചെങ്കടലിൽ ഇനി കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ അതിന് ഉത്തരവാദി ഇറാനായിരിക്കും.
ഇറാനെതിരേ വൻ സൈനിക ഓപ്പറേഷൻ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചനയിലാണെന്നും ട്രംപ് അറിയിച്ചു. ഇറാൻ ആവശ്യത്തിനു വേദന അനുഭവിച്ചിട്ടില്ല.
ചരക്കുകപ്പലുകൾക്കുണ്ടാകുന്ന നഷ്ടം ഇറാന്റെ പണം ഉപയോഗിച്ചു വീട്ടുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഉപരോധത്തിന്റെ ഭാഗമായി മരവിപ്പിച്ചിട്ടുള്ള ഇറേനിയൻ ആസ്തികൾ ചെലവഴിക്കുന്നതിനെക്കുറിച്ചാണു ട്രംപ് സൂചിപ്പിച്ചത്. മറ്റൊരു രാജ്യത്തിന്റെ സ്വത്ത് കവരുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.
ഇതിനിടെ, ചെങ്കടൽ വഴി സൗദിയുടെ കയറ്റുമതി നിലച്ചത് ആഗോള വിപണിയിൽ എണ്ണവില നൂറു ഡോളറിനു മുകളിലെത്താൻ ഇടയാക്കി. ഇറാന്റെ പിന്തുണയുള്ള ഹൂതികൾ സൗദിക്കെതിരേ നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് സൗദി എണ്ണ ടാങ്കറുകളെ ആക്രമിച്ചതായി ഹൂതികൾ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ആക്രമണം തുടരുന്നു
ഇറാൻ-യുഎസ് സംഘർഷത്തിനു ശമനമില്ല. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയും ഇറാനിൽ യുഎസ് ബോംബിട്ടു. ഖെഷം ദ്വീപിലും ഹോർമുസ് കടലിടുക്കിലും അമേരിക്കൻ മിസൈലുകൾ പതിച്ചു.
അഹ്വാസ് നഗരത്തിലുണ്ടായ മറ്റൊരാക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
അറബിരാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനും മിസൈൽ-ഡ്രോൺ ആക്രമണം നടത്തി.