ഡെങ്കിപ്പനി-2
സാമൂഹിക പങ്കാളിത്തത്തിലൂടെ വ്യാപനം നിയന്ത്രിക്കാം
വൈറസ് രോഗമാണു ഡെങ്കിപ്പനി. അതിനാൽ രോഗാണുവിനെ നശിപ്പിക്കുന്നതിനുള്ള പ്രത്യേക ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണു നൽകിവരുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻതന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. നേരത്തേയു ള്ള രോഗനിർണയവും ചികിത്സയും രോഗം ഗുരുതരമാകുന്നതും മരണവും തടയും.
സമ്പൂർണ വിശ്രമം:
രോഗബാധിതർക്ക് സമ്പൂർണ വിശ്രമം ആവശ്യമാണ്. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി വിശ്രമം തുടരേണ്ടതാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. ആസ്പിരിൻ, ഇബുപ്രോഫിൻ മുതലായ വേദനസംഹാരി മരുന്നുകൾ ഒഴിവാക്കണം. പകൽസമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം. ഡെങ്കിപ്പനിബാധിതർ കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മറ്റുള്ളവരിലേക്കു രോഗം പകരുന്നത് തടയാൻ സഹായിക്കും.
നിയന്ത്രണം:
സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. വീടിന്റെ അകത്തും പുറത്തും കൊതുകിന് മുട്ടയിടാനുള്ള സൗകര്യങ്ങൾ നമ്മളായി ഒരുക്കിക്കൊടുക്കുന്നില്ല എന്നുറപ്പാക്കുക.
വെള്ളം കെട്ടിനിൽക്കാൻ ഇടമൊരുക്കരുത്:
• ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടു പെരുകുന്നത്. അതിനാൽ വെള്ളം കെട്ടിനിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന മറ്റ് വസ്തുക്കൾ മുതലായവ നീക്കം ചെയ്യുക.
• മാലിന്യങ്ങൾ വലിച്ചെറിയാതെ കഴിവതും ഉറവിടത്തിൽത്തന്നെ സംസ്കരിക്കുക.
വിവരങ്ങൾക്കു കടപ്പാട്:
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്,
ആരോഗ്യ കേരളം & കേരള ഹെല്ത്ത് സർവീസസ്