ഇറാൻ-യുഎസ് സംഘർഷം അവസാനിക്കുന്പോൾ പശ്ചിമേഷ്യ മാത്രമല്ല ലോകമൊന്നാകെയാണ് ആശ്വാസം കൊള്ളുന്നത്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിച്ചതോടെ തുടങ്ങിയ യുദ്ധം ലോകക്രമത്തെത്തന്നെ ബാധിച്ചിരുന്നു. മറുപടിയെന്നോണം പ്രധാന കപ്പൽപ്പാതയായ ഹോർമുസ് ഇറാൻ അടച്ചത് ഏഷ്യൻ രാജ്യങ്ങളെ മാത്രമല്ല ലോകത്തിലെ വിവിധ രാജ്യങ്ങളുടെ സന്പദ്ഘടനയെ ബാധിച്ചു.
യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോകത്തെ എണ്ണവിതരണം താറുമാറാകുകയും ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയും ചെയ്തിരുന്നു. തത്ഫലമായി ഇന്ധനവിതരണം പരിമിതപ്പെടുത്താനോ വില പലമടങ്ങ് ഉയർത്താനോ പല രാജ്യങ്ങളും നിർബന്ധിതമായി. ഫിലിപ്പീൻസ് പോലുള്ള രാജ്യങ്ങൾ ഇന്ധന ലോക്ഡൗൺ വരെ ഏർപ്പെടുത്തി. ഇന്ധനം ലാഭിക്കാൻ പാക്കിസ്ഥാൻ, ശ്രീലങ്ക പോലുള്ള രാജ്യങ്ങൾ ആഴ്ചയിൽ മൂന്നു ദിവസം അവധി നൽകിയും ബദൽ മാർഗം സ്വീകരിച്ചു.
കടലിടുക്ക് വീണ്ടും തുറക്കുന്നതോടെ ആഗോളവിപണിയിൽ എണ്ണലഭ്യത ഉറപ്പാകുകയും വില സാധാരണ നിലയിലേക്ക് താഴുകയും ചെയ്യും. ഇത് ഏഷ്യൻ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ഉത്തേജനം പകരും.
ഇന്ത്യയുൾപ്പെടെ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളിൽ പെട്രോൾ, ഡീസൽ വിലവർധന മൂലമുണ്ടായ ആഭ്യന്തര വിലക്കയറ്റം നിയന്ത്രിക്കാനും സഹായിക്കും. കടൽമാർഗമുള്ള ആഗോള വ്യാപാരത്തിന്റെ പ്രധാന ഇടനാഴികളാണ് പേർഷ്യൻ ഗൾഫും ചെങ്കടലും. യുദ്ധം അവസാനിക്കുന്നതോടെ ചരക്കുകപ്പലുകൾക്കു നേരേയുള്ള ഇറാന്റെയും അതിന്റെ നിഴൽസംഘടനകളുടെയും ആക്രമണഭീതിയും ഒഴിയും. ഇതും വലിയ ആശ്വാസമാണു നൽകുന്നത്.
ഗൾഫ് രാജ്യങ്ങൾക്ക് ആശ്വാസം
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയത് സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ എണ്ണ കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു. ഇതോടെ പ്രധാന വരുമാനമാർഗം അടയുകയും സാന്പത്തിക പ്രതിസന്ധി സംജാതമാകുകയും ചെയ്തു. ഇറാന്റെ പ്രത്യാക്രമണംകൂടിയായതോടെ വിനോദസഞ്ചാരികൾ ദുബായ് പോലുള്ള ഗൾഫ് നഗരങ്ങളിൽ എത്താതായി.
ഇതും സാന്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. സംഘർഷംമൂലം നിരവധി സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. ഇതോടെ നിരവധി പേർ തൊഴിൽരഹിതരാകുകയും ചെയ്തു. മേഖലയിൽ സമാധാനാന്തരീക്ഷം തിരിച്ചുവരുന്നത് ഗൾഫ് രാജ്യങ്ങൾക്കെല്ലാം വലിയ ആശ്വാസമാണ്. അതിനാൽത്തന്നെ പശ്ചിമേഷ്യയിൽ ഒരു പുതിയ സാമ്പത്തിക-നയതന്ത്ര യുഗത്തിന് തുടക്കം കുറിക്കാൻ ഈ സമാധാനക്കരാർ സഹായിക്കുമെന്നാണ് ഗൾഫ് രാജ്യങ്ങൾ പ്രതീക്ഷിക്കുന്നത്.
യുദ്ധസാഹചര്യം കാരണം പേർഷ്യൻ ഗൾഫ് മേഖലയിലൂടെയുള്ള ചരക്കുകപ്പലുകളുടെ ഇൻഷ്വറൻസ് തുക കുത്തനെ കൂടിയിരുന്നു. സമാധാനം തിരികെവരുന്നതോടെ ഈ അധികച്ചെലവ് ഇല്ലാതാകും. യെമനിലെ ഹൂതികൾ, ഇറാക്കിലെയും സിറിയയിലെയും വിവിധ സായുധ ഗ്രൂപ്പുകൾ എന്നിവർ വഴി സൗദി അറേബ്യയിലെയും യുഎഇയിലെയും എണ്ണ ഉത്പാദനകേന്ദ്രങ്ങൾക്കും വിമാനത്താവളങ്ങൾക്കും നേരേ ഇറാൻ നടത്തിവന്നിരുന്ന നിഴൽയുദ്ധങ്ങൾ അവസാനിക്കാനും കരാർ വഴിതെളിക്കും.
ഇറാനുമായി ചങ്ങാത്തത്തിന് ഗൾഫ്
സമാധാനകരാറിനു പിന്നാലെ ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധവും ഊഷ്മളമാകുന്നു. ഗൾഫ് രാജ്യങ്ങളുമായുള്ള നിരവധി തർക്കവിഷയങ്ങൾ പരിഹാരത്തിലേക്കു നീങ്ങുകയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ അറിയിച്ചു.
ഗൾഫ് രാജ്യങ്ങളുമായി നിലനിൽക്കുന്ന നിരവധി പ്രാദേശിക തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ തയാറാണെന്നും സൈനികനടപടികളുടെ അനന്തരഫലങ്ങൾ അയൽരാജ്യങ്ങൾ നേരിടേണ്ടിവന്നതിൽ ഖേദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇറാൻ പ്രസിഡന്റിന്റെ ഖേദപ്രകടനം ഇരുവിഭാഗവും തമ്മിലുള്ള വിശ്വാസം വീണ്ടെടുക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
വിവിധ വിഷയങ്ങളിൽ വർഷങ്ങളായി നിലനിന്നിരുന്ന തർക്കങ്ങൾ ഗൾഫ് രാജ്യങ്ങളുമായി പ്രത്യേകം ചർച്ച ചെയ്തു പരിഹരിക്കാനാണ് ഇറാന്റെ നീക്കം. ഇത് പശ്ചിമേഷ്യയിൽ വലിയൊരു സമാധാനാന്തരീക്ഷത്തിന് വഴിതുറക്കുമെന്നാണു പ്രതീക്ഷ. ഇറാൻ-യുഎസ് സമാധാനകരാറിനെ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ജാഗ്രതയോടെയെങ്കിലും ശുഭപ്രതീക്ഷയോടെയാണു കാണുന്നത്.
മേഖലയിൽ ദീർഘകാല സമാധാനം ഉറപ്പാക്കാൻ നിരീക്ഷണ സംവിധാനങ്ങൾ വേണമെന്നും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ആവശ്യപ്പെട്ടു. ഇറാന്റെ പുനർനിർമാണത്തിനായി ഏകദേശം 30,000 കോടി ഡോളറിന്റെ വലിയൊരു തുക ഗൾഫ് രാജ്യങ്ങളാണ് പ്രധാനമായും നൽകേണ്ടിവരിക.
Tags : war that upended world order