കല്‍പ്പറ്റ: വനം-വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ രണ്ടില്‍പ്പെട്ട മൂന്നിനം ചെറിയ സസ്തനികളുടെ ടിഷ്യു സാന്പിള്‍ വയനാട്, പറമ്പിക്കുളം, സൈലന്റ്വാലി ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രധാന വനം ഡിവിഷനുകളില്‍നിന്നും വന്യജീവി സങ്കേതങ്ങളില്‍നിന്നും ശേഖരിക്കാന്‍ ഗവേഷകനെ അനുവദിക്കാന്‍ അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവായി.
സഹ്യാദ്രികാട്ടെലി (റാറ്റസ് സത്താരെ), നീലഗിരി ഷ്രൂ(സണ്‍കസ് നൈഗര്‍), മൂന്ന് വരയുള്ള ഈന്തപ്പന അണ്ണാന് (ഫ്യൂനാംബുലസ് ട്രിസ്ട്രിയാറ്റസ്) എന്നിവയുടെ ടിഷ്യു സാംപിള്‍ ശേഖരിച്ച് ഗവേഷണം നടത്തുന്നതിന് കാലിക്കട്ട് സര്‍വകലാശാലാ സുവോളജി വിഭാഗം അസോ. പ്രഫസറും ബയോടെക്നോളജി വകുപ്പ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ ഡോ. ഇ.എം. അനീഷിനെ അനുവദിക്കാനാണ് സര്‍ക്കാര്‍ ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് അനുമതി നല്‍കിയത്.
പഠനത്തിന്റെ ഭാഗമായാണ് ഡോ. അനീഷ് സാംപിള്‍ ശേഖരണത്തിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുവാദം തേടിയത്. ശാസ്ത്രീയ ഗവേഷണത്തിന് വനപ്രദേശങ്ങളില്‍ ഫീല്‍ഡ് വര്‍ക്കിന് അദ്ദേഹത്തിന് നേരത്തേ അനുമതി ലഭിച്ചിരുന്നു. പഠന മേഖലയില്‍ മേല്‍പ്പറഞ്ഞ സസ്തനികളുടെ ഉയര്‍ന്ന വ്യാപനവും പാരിസ്ഥിതിക ആധിപത്യവുംഉണ്ട്.
കാസന്നൂര്‍ ഫോറസ്റ്റ് ഡിസീസ് (കുരങ്ങുപനി)വൈറസിന്റെ പ്രാഥമിക പ്രകൃതിദത്ത റിസര്‍വോയറുകളായി ഇവ വര്‍ത്തിക്കുന്നുണ്ട്. ഗവേഷകന്റെ അഭിപ്രായത്തില്‍ മാപ്പിംഗിലും കുരങ്ങു പനിയുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ പ്രവചിക്കുന്നതിലും ഈ ജീവികളുടെ കോശങ്ങളുടെ വിശദമായ മോളിക്യുലാര്‍ പ്രൊഫൈലിംഗ് നിര്‍ണായകമാണ്.
ഇക്കാര്യങ്ങള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്ത ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് കുരങ്ങുപനി പൊട്ടിപ്പുറപ്പെടലുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യത, രോഗവ്യാപനം ട്രാക്ക് ചെയ്യുന്നതിലെ ശാസ്ത്രീയവും പൊതുജനാരോഗ്യപരവുമായ പ്രാധാന്യം എന്നിവ കണക്കിലെടുത്ത് നിബന്ധനകള്‍ക്കു വിധേയമായി ടിഷ്യു സാംപിള്‍ ശേഖരിക്കാന്‍ അനുവദിക്കാമെന്ന് സര്‍ക്കാരിന് ശിപാര്‍ശ ചെയ്തിരുന്നു.