കൊച്ചേട്ടന്റെ കത്ത്
പറന്നു പറന്നു വരുന്നുണ്ട്, പറന്നു പറന്നു വരുന്നുണ്ട്,പിറന്ന നാളിന്റെ കഥകൾ...പ്രിയ ഡിസിഎൽ കൂട്ടുകാരേ,അന്ന് രാത്രിയിലാണ് ആശുപത്രിയിലേക്കു പോയത്. പ്രകാശിൽനിന്ന് തങ്കമണിവരെ പലരു ചേർന്ന് കട്ടിലിൽ അമ്മയെ ചുമന്നുകൊണ്ടുപോയി. തങ്കമണിയിൽനിന്നും കാൽവരിമൗണ്ടിലേക്കു ജീപ്പിലാണു കൊണ്ടുപോകുന്നത്.
അപ്പോഴുണ്ട് പെരുമഴ! വഴി ഇന്നത്തെപ്പോലെയൊന്നുമല്ല. വെറും ചെമ്മൺ പാത! മഴ പെയ്യുന്പോൾ ചെളി കുഴഞ്ഞ മൺപാതയിലൂടെ ജീപ്പ് കയറ്റംകയറാൻ കൂടെ വന്നവർ ജീപ്പിൽനിന്നിറങ്ങി തള്ളും! അങ്ങനെ രണ്ടുമൂന്നു കിലോമീറ്ററുകൾ പെരുമഴയത്തു വണ്ടിതള്ളിയാണ് കാൽവരിമൗണ്ടിലെത്തിച്ചത്!അവിടെനിന്ന് കട്ടപ്പന സെന്റ് ജോൺസ് മിഷൻ ആശുപത്രിയിലേക്കു പറന്നു! അവിടെയെത്തിയപ്പോഴേക്കും അമ്മച്ചിക്ക് പ്രഷർകൂടി ശരീരം കോച്ചിപ്പോയി.
രണ്ടുമണിക്കൂർകൊണ്ട്, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ എത്തിച്ചാൽ ചിലപ്പോൾ അമ്മയും കുഞ്ഞും മരിക്കില്ല! പിന്നെ "ദൈവംതന്പുരാനേ' എന്നു വിളിച്ചൊരു പോക്കാണ്. അന്ന് കെ.കെ. റോഡ് ഇന്നത്തെപ്പോലെയല്ല, വളവും തിരിവും കുണ്ടും കുഴിയുമാണ്. വീതി തീരെ കുറവും! അങ്ങനെ പറന്നുപോകുന്പോൾ, അമ്മയുടെ ബോധം പോയി. എല്ലാവരും ജീപ്പിലിരുന്നു നിലവിളിച്ചു, കൊന്തചൊല്ലി പ്രാർത്ഥിച്ചു! ഒരു വളവു തിരിഞ്ഞപ്പോൾ, അതാ ഒരു വലിയ പാണ്ടിലോറി! വലിയ തടികളുമായി ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു! ജീപ്പിന് ഓവർടേക്ക് ചെയ്യാനുമാവുന്നില്ല.
ആകെ ടെൻഷന്! കൂട്ടക്കരച്ചിൽ! കുറേക്കഴിഞ്ഞാണ്, ഒരു കേറിപ്പോകാൻ പറ്റിയത്! അങ്ങനെ ഒരുതരത്തിൽ മുണ്ടക്കയത്തെത്തി. അവസാനം ഓപ്പറേഷൻ കൂടാതെ പ്രസവം! അന്നേരമാണ് അറിഞ്ഞത് ഇരട്ടക്കുട്ടികളാണെന്ന്! അമ്മയ്ക്ക് ബോധം തെളിഞ്ഞത് രണ്ടാഴ്ച കഴിഞ്ഞാണ്!പ്രിയ കൂട്ടുകാരേ, ഇത്രയും വായിച്ചപ്പോൾ, ഇതെന്തു കഥയാണ്, ഇതാരുടെ കഥയാണ് എന്ന് നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ, ഇതു മറ്റാരുടെയും കഥയല്ല. ഇത് എന്റെ പിറന്നാൾ കഥയാണ്. ഓർമ്മവച്ച കാലം മുതൽ ഏതാണ്ട് കഴിഞ്ഞ അന്പതിലേറെ വർഷങ്ങളായി ഞങ്ങളുടെ അച്ചാച്ചനും അമ്മച്ചിയും എല്ലാ പിറന്നാൾ ദിനത്തിലും ഞങ്ങളോടു പറഞ്ഞിരുന്ന പിറന്ന നാളിന്റെ കഥയാണിത്.
കേട്ടുകേട്ട് കാണാപ്പാഠമായിട്ടും കഴിഞ്ഞ വർഷവും ആദ്യം കേൾക്കുന്നതുപോലെ ഞങ്ങൾ ആവേശത്തോടും അത്ഭുതത്തോടുംകൂടി കേട്ട കഥയാണിത്!കൂട്ടുകാരേ, നമുക്ക് എല്ലാവർക്കും പിറന്നാളുണ്ട്. നമ്മൾ തന്നെ "ഹാപ്പി ബർത്ത് ഡേ' എന്നാണു പറയുന്നത്. എന്നാൽ, നമ്മൾ പിറന്ന നാൾ ആർക്കാണു ഹാപ്പി ബർത്ത് ഡേ ആകുന്നത്? പിറന്ന നാളിൽ നമുക്ക് അത് ഹാപ്പി ബർത്ത് ഡേ ആയിരുന്നോ? എന്നിട്ടും നമ്മൾ ചീവിടു കരയുന്നപോലെ നീണ്ട വായിൽ നിലവിളിക്കുകയായിരുന്നല്ലോ! പിറക്കുന്പോൾ കുട്ടി കരയണം, കരഞ്ഞില്ലെങ്കിൽ ആരോഗ്യപ്രശ്നമുണ്ടാകാൻ സാധ്യതയുമുണ്ട്! നമ്മൾ പിറന്ന ദിനം നമ്മുടെ അമ്മയ്ക്കും അച്ഛനും "ഹാപ്പി ഡേ' ആയിരുന്നോ?ഇതു വായിക്കുന്ന നിങ്ങൾ ഒന്നറിയണം. നിങ്ങൾ ഇന്നു ഹാപ്പി ബർത്ത് ഡേ എന്നു വിളിക്കുന്ന, നിങ്ങൾക്ക് ഓർമ്മയില്ലാത്ത ആ ദിവസത്തിന്, ഒരു കഥയുണ്ട്.
ചിലപ്പോൾ നിങ്ങളുടെ പപ്പയും മമ്മിയും നിങ്ങളോടു പറഞ്ഞിട്ടുണ്ടാകും. ചിലപ്പോൾ നിങ്ങൾ കേട്ടിട്ടുപോലുമുണ്ടാകില്ല.നിങ്ങളുടെ ജീവൻ സുരക്ഷിതമായിരിക്കാൻ, നിങ്ങളുടെ ജീവിതം സന്തോഷഭരിതമാകാൻ നിങ്ങളറിയാതെ മാതാപിതാക്കളും മറ്റുള്ളവരും ഏറ്റെടുത്ത കണക്കില്ലാത്ത കഷ്ടപ്പാടുകളുടെ ഓർമയെയാണ് നമ്മിൽ പലരും ഹാപ്പി ബർത്ത് ഡേ എന്നു വിളിക്കുന്നത്. വളരുന്പോൾ നമ്മൾ പിറവി നൽകിയവരെ മറന്നേക്കാം. എന്നാൽ, അവർ മറക്കില്ല. നമ്മുടെ പിറവിയും നമ്മൾ അറിവിനും സുബോധത്തിനു മുന്പ് കാട്ടിക്കൂട്ടിയ അസഹനീയമായ സകല വിക്രിയകളും അവർ ഒരിക്കലും മറക്കില്ല.
ഇന്ന്, അച്ചാച്ചൻ മരിച്ചതിനുശേഷമുള്ള ആദ്യത്തെ പിറന്നാളിലും ഒന്നാമത്തെ ഹാപ്പി ബർത്ത്ഡേയുടെ ഓർമകൾ പറന്നുവരുന്നുണ്ട്. ഈ ദിനത്തിലെ കാറ്റലകളിൽപ്പോലും മുഴങ്ങുന്നുണ്ട് ആ ശബ്ദം. നിങ്ങളുടെ ജനനത്തിന്റെയും ജീവിതത്തിന്റെയും കഥകൾ ഇന്നുതന്നെ ചോദിച്ചറിയാൻ തുടങ്ങുക. അതു കേൾക്കാൻ സമയം കൊടുക്കുക. അപ്പോൾ നിങ്ങൾ അറിയും നിങ്ങളെങ്ങനെ ഇന്നത്തെ നിങ്ങളായെന്ന്. ആ അറിവാണ് മക്കളെ, ജീവിതത്തിന്റെ നിറവ്.ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
ഡിസിഎൽ സംസ്ഥാന പ്രവർത്തനോദ്ഘാടനം 26ന് രമേശ് ചെന്നിത്തല നിർവഹിക്കും
തിരുവനന്തപുരം: ദീപിക ബാലസഖ്യത്തിന്റെ 2026-27 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. ജൂൺ 26-ന് തിരുവനന്തപുരം കവടിയാർ നിർമലഭവൻ സ്കൂളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അധ്യക്ഷത വഹിക്കും.
രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറാളും ദീപിക തിരുവനന്തപുരം റസിഡന്റ് മാനേജരുമായ റവ. ഡോ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ, കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിൻസ് ആലയ്ക്കൽ, ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ എന്നിവർ പ്രസംഗിക്കും. ഡിസിഎൽ പ്രവിശ്യാ കോ-ഓർഡിനേറ്റർമാർ, മേഖല ഓർഗനൈസർമാർ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകും. ഡിസിഎൽ നടപ്പിലാക്കിവരുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയായ "കിക്ക് ഔട്ടി'ന്റെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനവും സമ്മേളനത്തിൽവച്ച് നടക്കും.
കോട്ടയം പ്രവിശ്യാ ഡയറക്ടേഴ്സ് മീറ്റ് 27ന് കാഞ്ഞിരപ്പള്ളിയിലും പാലായിലും
കോട്ടയം: ഡിസിഎൽ കോട്ടയം പ്രവിശ്യാ ഡയറക്ടേഴ്സ് മീറ്റ് കോട്ടയം, പാലാ എന്നിവിടങ്ങളിൽ ജൂൺ 27-ന് നടക്കും.കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി, മണിമല മേഖലകളിലെ ശാഖാ ഡയറക്ടർമാരുടെ യോഗം 27-നു രാവിലെ 9.30-ന് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ നടത്തപ്പെടുന്നതാണ്.
സെന്റ് ജോസഫ്സ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് എസ്എബിഎസിന്റെ അധ്യക്ഷതയിൽ ചേരുന്ന നേതൃസംഗമവും ഡയറക്ടേഴ്സ് മീറ്റും കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ ഉദ്ഘാടനം ചെയ്യും. ദീപിക ഫ്രണ്ട്സ് ക്ലബ് രൂപതാ ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്, ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, മേഖലാ ഓർഗനൈസർമാരായ ബാബു ടി.ജോൺ, ജോസഫ് ആന്റണി, ഷാജി., ഇടത്തിൽ, സിസ്റ്റർ ലൂസി എസ്എബിഎസ് തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കും.
പാലാ, അരുവിത്തുറ, ചേർപ്പുങ്കൽ, കുറവിലങ്ങാട്, രാമപുരം മേഖലകളിലെ ഡയറക്ടർമാരുടെ യോഗം 27 ശനിയാഴ്ച രാവിലെ 11.30ന് പാലാ മേരിമാത പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും പ്രവിശ്യാ കോ-ഓഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിന്റെ അധ്യക്ഷത യിൽ കൂടുന്ന യോഗത്തിൽ കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ സിഎംഐ,സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ മെൽബിൻ, മേഖലാ ഓർഗനൈസർമാരായ ജയ്സൻ ജോസഫ്, വി.ടി. ജോസഫ്, ശാഖാ ഡയറക്ടർമാർ എന്നിവർ പ്രസംഗിക്കും.
എല്ലാ ശാഖാ ഡയറക്ടർമാരും മേഖലാ സാരഥികളും പങ്കെടുക്കണമെന്ന് കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ അറിയിച്ചു.
Tags :