തൃശൂർ: കാലത്തിനു മുന്‍പേ നടന്ന ധിഷണാശാലിയായിരുന്ന് ദീപികയുടെ സ്ഥാപക പത്രാധിപർ നിധീരിക്കൽ മാണിക്കത്തനാരെന്നു ദീപിക ചീഫ് എഡിറ്റർ ഫാ. ഡോ. ജോർജ് കുടിലിൽ. മതങ്ങളുടെ വേലിക്കെട്ടുകൾ ഭേദിച്ച്, എല്ലാവർക്കും വിദ്യാഭ്യാസം നൽകി, മനുഷ്യർ തുല്യരാണെന്നു പഠിപ്പിച്ചത് അദ്ദേഹമടക്കമുള്ള മിഷനറിമാരാണ്.
‘നവോത്ഥാനവും മാണിക്കത്തനാരും’ എന്ന വിഷയത്തിൽ കലാസദൻ സാഹിത്യവേദിയും സെന്റ് മേരീസ് കോളജും ദീപികയും സംയുക്തമായി സെന്റ് മേരീസ് കോളജിൽ നടത്തിയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാണിക്കത്തനാർ 14 ഭാഷകൾ അനായാസം സംസാരിച്ചു. എഴുത്തുകാരൻ, ചരിത്രകാരൻ, കവി, വൈദികൻ, വൈദ്യൻ എന്നിങ്ങനെ നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.
ആധുനിക മാനവികമൂല്യങ്ങളിൽ കെട്ടിപ്പടുത്ത ഇന്ത്യൻ നവോത്ഥാനത്തിന് അദ്ദേഹം നേതൃത്വം നൽകി. ഭിന്നിച്ചുനിന്ന ക്രിസ്തീയസഭകളെ ഒന്നിച്ചുനിർത്താൻ പ്രയത്നിച്ചു. മലയാളി മെമ്മോറിയൽ അടക്കമുള്ള മുന്നേറ്റങ്ങളുടെ പ്രണേതാവായി.
140 വർഷം മുന്‍പ് മലയാളത്തിലെ ആദ്യ ദിനപത്രമെന്ന നിലയിൽ ദീപികയ്ക്കു തുടക്കം കുറിച്ചു. സമൂഹത്തിന് ഉത്തമമാതൃകയാകണമെന്ന നിലപാട് ഇന്നും ദീപികയ്ക്കു തുടരാൻ കഴിയുന്നതിൽ അഭിമാനമുണ്ട്. മരണശേഷം അദ്ദേഹം തിരസ്കരിക്കപ്പെട്ടു. മാണിക്കത്തനാരുടെ പേരിൽ ഒരു സ്മാരകംപോലുമില്ലെന്നും ഫാ. ജോർജ് കുടിലിൽ പറഞ്ഞു.
കലാസദൻ സാഹിത്യവേദി കണ്‍വീനർ ഫ്രാങ്കോ ലൂയിസ്, കലാസദൻ സെക്രട്ടറിയും ദീപിക റസിഡന്റ് മാനേജരുമായ ഫാ. ജിയോ തെക്കിനിയത്ത്, പ്രസിഡന്റ് ബാബു ജെ. കവലക്കാട്ട്, കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. സാന്ദ്ര തെരേസ്, മലയാളവിഭാഗം മേധാവി ഡോ. ജിഷ പയസ്, ഡോ. ഇഗ്നേഷ്യസ് ആന്റണി, അലക്സാണ്ടർ സാം, ബേബി മൂക്കൻ, സിൽവി ജോർജ് എന്നിവർ പ്രസംഗിച്ചു.