ബെയ്റൂട്ട്: പശ്ചിമേഷ്യ സമാധാനക്കരാർ നിലവിൽ വന്നിട്ടും ലബനനിൽ അധിനിവേശം തുടർന്ന് ഇസ്രയേൽ. തെക്കൻ ലബനനുള്ളിൽ 10 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന മേഖലയിൽ ഇസ്രേലി സൈന്യം ഇപ്പോഴും പ്രവർത്തിക്കുകയാണ്.
ഭീഷണി തുടച്ചുനീക്കാൻ സൈന്യം തുടർന്നും പ്രവർത്തിക്കുമെന്ന് ഇസ്രേലി സൈന്യം തങ്ങളുടെ ഔദ്യോഗിക ടെലിഗ്രാം ചാനലിൽ അറിയിച്ചു. രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് ഇസ്രേലി ആക്രമണമുണ്ടായതായി ലബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ-അമേരിക്ക സമാധാനക്കരാർ സംബന്ധിച്ച് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇതുവരെ പരസ്യപ്രസ്താവന നടത്തിയിട്ടില്ല. തന്റെ അഭിപ്രായം പലപ്പോഴായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പ്രതികരിച്ചത്.
ഒരു നല്ല കുടുംബത്തിലെന്നതുപോലെ തങ്ങൾ പലപ്പോഴും യോജിക്കുകയും വിയോജിക്കുകയും ചെയ്യാറുണ്ടെന്ന് ട്രംപുമായുള്ള ബന്ധം സംബന്ധിച്ച് അദ്ദേഹം പറഞ്ഞു. സമാധാന ചർച്ചകളിൽ ഇസ്രയേൽ നേരിട്ട് പങ്കെടുത്തിട്ടില്ല. എന്നാൽ അന്തിമകരാറിന്റെ പകർപ്പ് അവർക്ക് നൽകിയിരുന്നതായി ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞിരുന്നു. ലബനനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് തള്ളി ഇസ്രയേൽ ആക്രമണം തുടരുകയാണ്.
Tags : Israel attack Lebanon