എടക്കര (മലപ്പുറം): മൂത്തേടം പാലാങ്കരയിൽ കരിന്പുഴയോരത്ത് തീറ്റ തേടിയെത്തിയ കാട്ടാന ജലനിധിയുടെ കിണറ്റിൽ വീണു. ഇന്നലെ രാവിലെ പത്തരയോടെയാണു പാലാങ്കര കരിന്പുഴ പാലത്തിന് സമീപം പുഴയോട് ചേർന്നുള്ള ജലനിധിയുടെ കിണറ്റിൽ കാട്ടാന വീണ നിലയിൽ കാണപ്പെട്ടത്.
ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആനയെ കിണറ്റിൽനിന്നു കരയ്ക്കു കയറ്റി. തീറ്റതേടിയിറങ്ങിയ കാട്ടാന ബുധനാഴ്ച രാത്രിയാണ് കിണറ്റിൽ വീണത്. ആന ചവിട്ടിയതോടെ കിണറിനു മുകളിലെ കോണ്ക്രീറ്റ് സ്ലാബ് തകർന്ന് ആന കിണറ്റിൽ വീഴുകയായിരുന്നു. സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് കാട്ടാനയെ കിണറ്റിൽ വീണ നിലയിൽ കണ്ടത്.
നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ റിംഗുകൾ പൊട്ടിച്ച് ആനയെ പുറത്തെത്തിച്ച് വനത്തിലേക്ക് കയറ്റുകയായിരുന്നു. വിവരമറിഞ്ഞ് നിരവധി ആളുകളാണ് കിണറ്റിൽ വീണ ആനയെ കാണാൻ പ്രദേശത്ത് തടിച്ചു കൂടിയത്.
Tags : wild elephant looking for food;