തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല മലയാളം വിഭാഗം പ്രഫസറായി ഡോ. ജോസഫ് സ്കറിയയ്ക്ക് സ്ഥിരനിയമനം. ഒന്നാംറാങ്ക് ലഭിച്ചിട്ടും നിയമനം നൽകാത്ത സിപിഎം സിൻഡിക്കറ്റിനു കനത്ത തിരിച്ചടി നൽകിയാണ് ഹൈക്കോടതി ഉത്തരവ്. ഒന്നാം റാങ്ക് ലഭിച്ച ഡോ.ജോസഫ് സ്കറിയയ്ക്ക് അടിയന്തരമായി പ്രഫസർ തസ്തികയിൽ നിയമനം നൽകാൻ ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ ഉത്തരവിടുകയായിരുന്നു. നാലു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുകൂല വിധി.
2019 ഡിസംബറിലാണ് മലയാളം വിഭാഗത്തിൽ പ്രഫസർ നിയമനത്തിന് സർവകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചത്. തുടർന്ന് 2022 ജനുവരിയിൽ അഭിമുഖം നടത്തി റാങ്ക് പട്ടിക തയാറാക്കിയെങ്കിലും ഒന്നാം റാങ്കുകാരനായ ജോസഫ് സ്കറിയയ്ക്ക് നിയമന ഉത്തരവ് നൽകാതെ സിൻഡിക്കറ്റ് തീരുമാനം നീട്ടിക്കൊണ്ടുപോയി. ഇതിനെതിരേയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
ചങ്ങനാശേരി എസ്ബി കോളജിൽനിന്ന് മലയാളം പഠനവിഭാഗം മേധാവിയായി 2025 മേയിൽ വിരമിച്ച ജോസഫ് സ്കറിയ നിയമപോരാട്ടം തുടരുകയായിരുന്നു.
രാഷ്ട്രീയ പകപോക്കലോ?
തേഞ്ഞിപ്പലം: 2021 ൽ കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗം അസോസിയറ്റ് പ്രഫസർ നിയമനത്തിൽ ജോസഫ് സ്കറിയ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്ന കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് നിയമനം നൽകുന്നതിന് ഏറ്റവും കൂടുതൽ റിസർച്ച് സ്കോർ പോയിന്റുള്ള ജോസഫ് സ്കറിയയെ രണ്ടാം റാങ്കിലേക്കു മാറ്റി.
കണ്ണൂർ സർവകലാശാലയിൽ പുനർനിയമനത്തിലൂടെ വീണ്ടും വിസിയായ സുപ്രീംകോടതി വിധിയിലൂടെ പുറത്താക്കപ്പെട്ട ഡോ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായ ഇന്റർവ്യൂ ബോർഡാണ് പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത്. ആ നിയമനത്തെ ചോദ്യം ചെയ്ത് ജോസഫ് സ്കറിയ നൽകിയ ഹർജി നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിലുള്ള രാഷ്ട്രീയ വിരോധമാണ് നിയമനം തടയാൻ കാരണമായതെന്നാണ് ആരോപണം.
Tags : professor in Calicut Dr. Joseph Scaria