ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സിബിഎസ്ഇ സ്കൂളുകളിൽ ജൂലൈ ഒന്നുമുതൽ നടപ്പാക്കുന്ന ത്രിഭാഷാ പദ്ധതിക്ക് ഇടക്കാല സ്റ്റേ അനുവദിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഹർജിയിൽ ഒറ്റവരിയിൽ ഒരു ഉത്തരവ് പാസാക്കാൻ സാധിക്കില്ലെന്നും ഇടക്കാല സ്റ്റേയുടെ ആവശ്യമില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വിഷയവുമായി ബന്ധപ്പെട്ട് നിലവിലുള്ള മറ്റ് സമാന ഹർജികൾക്കൊപ്പം കൂടുതൽ വാദത്തിനായി കേസ് ജൂലൈ 14-ലേക്ക് മാറ്റി.‘ഫ്രണ്ട്സ് ഓഫ് പീപ്പിൾ ഫോർ ആക്റ്റീവ് ഡെമോക്രസി’ എന്ന സന്നദ്ധ സംഘടന നൽകിയ ഹർജിയാണ് സുപ്രീംകോടതി ഇന്നലെ പരിഗണിച്ചത്. തങ്ങൾ ത്രിഭാഷാ നയത്തെയല്ല, അത് നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെയാണ് ചോദ്യം ചെയ്യുന്നതെന്ന് സംഘടനയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എങ്കിലും കൂടുതൽ നടപടികളിലേക്ക് കടക്കാൻ കോടതി തയാറായില്ല. സിബിഎസ്ഇയുടെ ത്രിഭാഷ നയവുമായി ബന്ധപ്പെട്ട് മെയ് 27ന് സുപ്രീംകോടതി മറ്റൊരു ഹർജി പരിഗണിച്ചിരുന്നു. തുടർന്ന് കേന്ദ്രസർക്കാരിനും എൻസിഇആർടിയ്ക്കും സിബിഎസ്ഇക്കും നോട്ടീസ് അയച്ച കോടതി രണ്ടാഴ്ചയ് ക്കുള്ളിൽ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.
തീരുമാനം നടപ്പാക്കുന്നതിന് സിബിഎസ്ഇ സ്വീകരിക്കുന്ന തയ്യാറെടുപ്പുകൾ സംബന്ധിച്ച റിപ്പോർട്ട് നല്കാൻ അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോട് കോടതി നിർദേശിച്ചിരുന്നു.
സിബിഎസ്ഇയുടെ ത്രിഭാഷാ നയപ്രകാരം മൂന്ന് ഭാഷകളില്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും നിര്‍ബന്ധമായും ഇന്ത്യന്‍ ഭാഷകളായിരിക്കണം. വിദേശഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ആദ്യ രണ്ട് ഭാഷകളും ഇന്ത്യന്‍ ഭാഷകളാണെങ്കില്‍ മാത്രമേ മൂന്നാം ഭാഷയായി അതു തെരഞ്ഞെടുക്കാന്‍ കഴിയുകയുള്ളു.
Tags :