കണ്ണൂർ ശ്രീകണ്ഠപുരം കോട്ടൂർവയലിലെ ഞാറോലിക്കൽ ബിൻസി എന്ന വീട്ടമ്മയുടെ ജീവിതം പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് എങ്ങനെ പുഞ്ചിരിയോടെ നേരിടാം എന്നതിന്റെ മനോഹരമായ ഒരു പാഠപുസ്തകമായി കരുതാം. മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യത്തിനിടയിൽ 20 വർഷത്തോളമായി ബിൻസിയുടെ സഞ്ചാരം അതിജീവനത്തിന്റെ കരുത്തുറ്റ പാതയിലാണ്.
സൺഡേ ദീപികയോട് അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ ബിൻസിയുടെ വാക്കുകളിൽ തെളിയുന്നത് തളരാത്ത പോരാട്ടവീര്യവും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും. ഏതൊരു സാധാരണക്കാരനെയും തളർത്താൻപോന്ന സാഹചര്യങ്ങളെ ആത്മവിശ്വാസംകൊണ്ട് അതിജീവിച്ച ബിൻസി എന്ന വീട്ടമ്മ ഇന്ന് ഒരു കുടുംബത്തിന്റെ മാത്രമല്ല ഒരു നാടിന്റെതന്നെ അഭിമാനമായി മാറിയിരിക്കുന്നു.
നിനച്ചിരിക്കാതെ തിരിച്ചടികൾ
ജീവിതത്തിന്റെ മനോഹരമായ യാത്രയ്ക്കിടയിലാണ് അപ്രതീക്ഷിതമായ ചില ആരോഗ്യ മാറ്റങ്ങൾ ഈ കുടുംബാംഗങ്ങളെ തേടിയെത്തിയത്. സ്കൂൾ നൃത്തവേദികളിൽ സജീവമായിരുന്ന മൂത്തമകൾ അഞ്ജലിക്ക് നാലാം ക്ലാസിൽ പഠിക്കുമ്പോൾ മസ്കുലാർ ഡിസ്ട്രോഫി എന്ന അവസ്ഥ നേരിടേണ്ടിവന്നു.
മകളുടെ കാലുകളുടെ ചലനശേഷി കുറഞ്ഞുവരുന്ന യാഥാർഥ്യത്തെ ബിൻസിയും ഭർത്താവ് സണ്ണിയും ഒളിച്ചോടാതെ അഭിമുഖീകരിച്ചു. ഈയൊരു ഘട്ടത്തിൽനിന്ന് കരകയറാൻ ശ്രമിക്കവേയാണ് 2009 സെപ്റ്റംബർ 12ന് സണ്ണിക്ക് സ്ട്രോക്ക് വരുന്നത്. മൂന്നുമാസത്തോളം ആശുപത്രിവാസം. അങ്ങനെയിരിക്കെയാണ് സണ്ണി ഇനി നടക്കില്ലെന്നും ജോലിക്കുപോകാൻ സാധിക്കില്ലെന്നുമുള്ള യാഥാർഥ്യം ബിൻസി തിരിച്ചറിഞ്ഞത്.
വീടിന്റെ നിർമാണം പാതിവഴിയിൽ നിൽക്കുകയാണ് അന്ന്. മൂന്നു മക്കളുടെ പഠനം, ഭർത്താവിന്റെയും മകളുടെയും ചികിത്സ... എല്ലാം ഒരുമിച്ചു കൈകാര്യം ചെയ്യേണ്ട വലിയ ഉത്തരവാദിത്വം ബിൻസിയുടെ ചുമലിലായി. എന്നാൽ, ബിൻസി പതറാതെ മുന്നിൽ നിന്നു. സ്വന്തം കുടുംബത്തിൽ നിന്നും സണ്ണിയുടെ കുടുംബത്തിൽ നിന്നും ലഭിച്ച മാനസികമായ പിന്തുണ ഈ യാത്രയിൽ വലിയ കരുത്തായി.
കലയുടെ കൈപിടിച്ച് അഞ്ജലി
ശാരീരികമായ പരിമിതികൾ അഞ്ജലിയുടെ സർഗാത്മകതയെ ബാധിച്ചില്ല. മകളുടെ ഓരോ കഴിവുകളെയും ബിൻസി ചേർത്തുപിടിച്ചു. സംഗീതത്തിലും കീബോർഡിലും തുടങ്ങിയ അഞ്ജലിയുടെ താത്പര്യം ശാരീരിക മാറ്റങ്ങൾക്കനുസരിച്ച് പിന്നീട് ചിത്രരചനയിലേക്കു വഴിമാറി. ആദ്യം വിരസത മാറ്റാൻ വരച്ചുതുടങ്ങിയ അഞ്ജലി പിന്നീട് അക്രിലിക് പെയിന്റിംഗിലേക്കും ഗ്രാഫിക് ഡിസൈനിംഗിലേക്കും ചുവടുവച്ചു.
യൂട്യൂബും ഓൺലൈൻ ക്ലാസുകളും പ്രയോജനപ്പെടുത്തി അഞ്ജലി ആർജിച്ചെടുത്ത ചിത്രകലാ വൈഭവം ഇന്ന് ലോകം അംഗീകരിക്കുന്ന നിലയിലേക്ക് വളർന്നിരിക്കുന്നു. ഇറ്റലിയിലെ ടാർസോയിൽ വരെ അഞ്ജലിയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു എന്നത് ഈ കുടുംബം നടത്തിയ പോരാട്ടത്തിന്റെ വിജയത്തിനു തെളിവ്.
കലയിൽ മാത്രമല്ല, അക്കാദമിക് രംഗത്തും അഞ്ജലി മികവുപുലർത്തി. കൊമേഴ്സിൽ ബിരുദാനന്തരബിരുദം നേടി ടെക്നോപാർക്കിൽ ഉൾപ്പെടെ ജോലിചെയ്തു. ഇപ്പോൾ ഡിജിറ്റൽ ആർട്ട് മേഖലയിൽ സ്വതന്ത്രമായി ജോലി ചെയ്യുന്നു. ഇതിനിടെ ബംഗളൂരു ഇന്ത്യൻ ഇൻക്ലൂഷൻ ഫൗണ്ടേഷന്റെ ആർട്ട് ഫെലോഷിപ്പിനും അഞ്ജലി തെരഞ്ഞെടുക്കപ്പെട്ടു.
അമ്മ എന്ന കരുതൽ
അഞ്ജലിയുടെ ഈ വളർച്ചയ്ക്കുപിന്നിൽ ബിൻസി എന്ന അമ്മയുടെ നിരന്തരമായ പ്രോത്സാഹനവും ശുശ്രൂഷയുമുണ്ട്. മറ്റു മക്കളായ അബിൽ കാനഡയിലും ആഷ്ലി യുകെയിലും ഉയർന്ന ജോലികളിൽ പ്രവേശിച്ചു.
വീടിന്റെ നിർമാണം പൂർത്തിയാക്കണമെന്ന ലക്ഷ്യവും മക്കളെ നല്ല നിലയിൽ എത്തിക്കണമെന്ന ആഗ്രഹവും ബിൻസി സഫലമാക്കി. വീട്ടുജോലികൾക്കും ഭർത്താവിനും മകൾക്കും നല്കുന്ന ശുശ്രൂഷകൾക്കും ഇടയിലും ഗാർഡനിംഗും ക്രാഫ്റ്റിംഗും പുതിയ പാചകരീതികളും അഭ്യസിക്കുന്ന ബിൻസി, നിരന്തരമായ സ്വയം നവീകരണത്തിലൂടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കുന്നു. യൂട്യൂബിൽനിന്ന് പുതിയ കാര്യങ്ങൾ പഠിച്ച് അത് തന്റെ കുടുംബത്തിനുവേണ്ടി പ്രാവർത്തികമാക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഭർത്താവിനും മകൾക്കും തണലായി എപ്പോഴും ബിൻസി കൂടെയുണ്ട്.
ഇവരുടെ ഒരോ ആവശ്യങ്ങളും കൊച്ചുകുഞ്ഞുങ്ങളെന്നപോലെ കരുതി നിറവേറ്റുന്നു. ""ഞങ്ങളെ അമ്മയുടെ സ്വന്തം ശരീരത്തിന്റെ ഭാഗങ്ങൾപോലെയാണ് നോക്കി പരിപാലിക്കുന്നത്''- അഞ്ജലിയുടെ ഈ വാക്കുകൾ ബിൻസി എന്ന കരുത്തുറ്റ സ്ത്രീയുടെ ജീവിതവിജയത്തിന്റെ സാക്ഷ്യപത്രമാണ്.
പ്രശ്നങ്ങളെനോക്കി സങ്കടപ്പെട്ടിരിക്കാതെ, മുന്നിൽ ഇനി എന്ത് ചെയ്യാൻ സാധിക്കും എന്ന പോസിറ്റീവായ ചിന്തയാണ് ബിൻസിയെ നയിച്ചത്. കുടുംബം നൽകുന്ന സ്നേഹവും പിന്തുണയും ഉണ്ടെങ്കിൽ ഏതു തകർച്ചയിൽനിന്നും വിജയകരമായി ഉയിർത്തെഴുന്നേൽക്കാൻ സാധിക്കുമെന്നാണ് മാതൃദിനത്തിൽ ബിൻസിയുടെ ജീവിതം ഓർമപ്പെടുത്തുന്നത്.