അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലെഫാർമസി കൗണ്ടറിലെ തിരക്ക്.
അമ്പലപ്പുഴ: ആശുപത്രിയിലുള്ള രണ്ട് ഫാർമസി കൗണ്ടറുകളിൽ ഒന്ന് പതിവായി തുറക്കാറില്ലെന്ന് പരാതി. തുറക്കുന്ന ദിവസം വൈകി തുറക്കുന്നു. വയോധികരായ രോഗികൾ ഉൾപ്പെടെയുള്ളവർ മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥ. ആവശ്യത്തിന് മരുന്നില്ലാത്തതിനാൽ ആശുപത്രിയിൽ പ്രതിഷേധം. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലെ രോഗികളാണ് ദുരിതമനുഭവിക്കുന്നത്.
ഇവിടെ പ്രതിദിനം ഒപിയിൽ നൂറുകണക്കിന് രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. കൂടുതലും തീര പ്രദേശത്തെ സാധാരണക്കാരാണ് ഇവിടെ ചികിത്സയ്ക്കെത്തുന്നത്. മെഡിക്കൽ കോളജിലെ വലിയ തിരക്കിൽനിന്ന് രക്ഷപെടാനാണ് രോഗികൾ ഈ ആശുപത്രിയെ ആശ്രയിക്കുന്നത്. എന്നാൽ, ഇവിടെയുള്ള രണ്ട് ഫാർമസി കൗണ്ടറുകളിൽ ഒന്ന് പതിവായി തുറക്കാറില്ലെന്നും അഥവാ തുറന്നാൽ വൈകിയേ തുറക്കു എന്നുമാണ് രോഗികളുടെ പരാതി.
ഇന്നലെ രാവിലെ നൂറുകണക്കിന് രോഗികൾ ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാനെത്തിയപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. ഒടുവിൽ പ്രതിഷേധം ശക്തമായതോടെ രാവിലെ 11ന് ഒരു ജീവനക്കാരിയെത്തി അടുത്ത കൗണ്ടർ കൂടി തുറക്കുകയായിരുന്നു. പല അവശ്യമരുന്നുകളും ഇവിടെയില്ലെന്നും രോഗികൾ പറഞ്ഞു. പുതിയ സർക്കാരും ആരോഗ്യ വകുപ്പും മന്ത്രിയുമൊക്കെ പ്രഖ്യാപനങ്ങൾ നടത്തുമ്പോഴും താഴെത്തട്ടിലെ ആശുപത്രികളിൽ രോഗികൾ ഇപ്പോഴും മരുന്ന് ക്ഷാമം മൂലം വലയുകയാണ്.
Tags : NattuVishasham DistrictNews health