ഗവ. മെഡിക്കൽ കോളജ് നെഞ്ചുരോഗാശുപത്രിയിലെ കാന്റീൻ അടച്ചിട്ടനിലയിൽ.
കളക്ടർ ഇടപെടണമെന്ന് ആവശ്യം
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് നെഞ്ചുരോഗ ആശുപത്രിയിലെ കാന്റീൻ അടച്ചുപൂട്ടിയിട്ടു മാസങ്ങൾ. ഭക്ഷണത്തിനായി നെട്ടോട്ടമോടി രോഗികളും കൂട്ടിരിപ്പുകാരും. ജില്ലാ സാമൂഹികനീതിവകുപ്പിന്റെ കീഴിൽ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ നല്ലരീതിയിൽ പ്രവർത്തിച്ച കാന്റീൻ അഞ്ചുമാസം മുന്പാണ് അടച്ചത്.
നെഞ്ചുരോഗാശുപത്രിയിൽ കാൻസർ രോഗികളും എച്ച്ഐവി വിഭാഗത്തിലെ രോഗികളുമാണു കൂടുതൽ. സ്ത്രീകൾ അടക്കമുള്ളവർക്കു ചായയ്ക്കും മറ്റു ഭക്ഷണത്തിനുമായി ആശുപത്രിപരിസരത്ത് അലയേണ്ട സ്ഥിതിയാണ്. ടെൻഡർ വിളിച്ച് 50 ലക്ഷത്തിനു മുകളിൽ ക്വോട്ട് ചെയ്തയാൾക്കു കാന്റീൻ നടത്തിപ്പ് നൽകാൻ തീരുമാനിച്ചെങ്കിലൂം ഇതുവരെ തുറക്കാനോ ഓഫിസുമായി ബന്ധപ്പെടാനോ തയാറായിട്ടില്ല.
ചൂടുവെള്ളത്തിനായി ചില രോഗികൾ സ്വന്തം വാട്ടർ ഹീറ്ററുകളാണ് ഉപയോഗിക്കുന്നത്. കാന്റീൻ പ്രവർത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രോഗികൾ ആരോഗ്യമന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്. ആശുപത്രി വികസനസമിതി ചെയർമാൻകൂടിയായ കളക്ടർ മുൻകൈയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews Canteen Closed