അടുത്തിടെ, ഒരു സംഘടനയിലെ ചില അംഗങ്ങൾ തമ്മിലുണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്, പാരയും പരദൂഷണവും അപവാദ പ്രചാരണങ്ങളും കൊണ്ടുള്ള ഉപദ്രവങ്ങളെ പറ്റി കേട്ടപ്പോൾ പെട്ടെന്ന് മനസിൽ വന്നത്, ഗോസിപ്പ് അഥവാ പരദൂഷണത്തെപ്പറ്റി ‘സാപ്പിയൻസി’ൽ യൂവാൽ ഹരാരി കുറിച്ചതാണ്.
മനുഷ്യന്‍റെ ഇന്നത്തെ ജീവിതത്തിലേക്കുള്ള പരിണാമത്തിലും മറ്റു ജീവിവർഗങ്ങളെ പിൻതള്ളി ലോകം അടക്കി വാണതിലും പരദൂഷണത്തിനു വലിയ പങ്കുണ്ടായിട്ടുണ്ട്. പഴയ കാലത്തെ മനുഷ്യരെ തമ്മിൽ ചേർത്തു നിർത്തിയിരുന്നതും എന്തിനേറെ പറയുന്നു, നമ്മുടെ ഭാഷകൾ ഉരുത്തിരിഞ്ഞു വന്നത് പോലും, മറ്റുള്ളവരെ കുറിച്ച് ഗോസിപ്പ് പറയാൻ വേണ്ടിയാണെന്നു ഹരാരി പറയുമ്പോൾ ചിരി വന്നേക്കാം.
എന്നാൽ, നിർദോഷമായ കുശുമ്പും കുന്നായ്മയും പറയുന്നതിനപ്പുറം വ്യക്തിഹത്യയിലേക്കും കൂട്ടം ചേർന്നുള്ള ബുള്ളിയിംഗിലേക്കും (bullying) കടക്കുമ്പോൾ ഗോസിപ്പിംഗ് ഒരു സാമൂഹിക വൈകല്യമാകുന്നു. ചിന്തകൾക്കും വികാരങ്ങൾക്കും സഹാനുഭൂതിക്കും കാര്യമായ പരിണാമം ഉണ്ടാകാതെ ശിലായുഗത്തിൽ ജീവിക്കുന്ന കുറെയേറെ മനുഷ്യർ, അവരുമായി ഇടപെടുന്ന മറ്റു മനുഷ്യരെ പറ്റി അപവാദം മെനഞ്ഞുണ്ടാക്കി ഇന്നത്തെ കാലത്തും പഴയ വേട്ടയാടൽ ജീവിതം തുടരുന്നത് ചുറ്റും കാണാം.
ഇത്തരം ഉപദ്രവത്തിൽ മനസ് തകർന്ന് ഒരാൾക്കു ഡിപ്രഷൻ വരുമ്പോൾ, മറ്റൊരാളുടെ കുടുംബബന്ധം തകരുമ്പോൾ, വേറൊരാൾ ആത്മഹത്യ ചെയ്യുമ്പോൾ അതൊരു നേരം പോക്കോ സ്വഭാവരീതിയോ മാത്രമായി നിസാരവത്കരിക്കാനാകില്ല. മറ്റൊരാളുടെ ജീവിതത്തിന്‍റെ ബൗണ്ടറികൾ ഭേദിച്ചു കൊണ്ട് നടത്തുന്ന എന്ത് തരം ഇടപെടലുകളും തെറ്റാണ്. വ്യക്തിഹത്യ ക്രിമിനൽ കുറ്റമാണ്!
വർക്ക് പ്ലേസ് ഗോസിപ്പ്
ചുറ്റുമുള്ള അന്തരീക്ഷത്തെ ഏറ്റവും മലിനമാക്കാൻ ഗോസിപ്പിംഗിനു കഴിയും. ഒരാൾ ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ജോലി സ്ഥലത്തായതു കൊണ്ടും ജോലി ചെയ്യുന്നവർക്കിടയിൽ എപ്പോഴും അദൃശ്യമായ ഒരു കോമ്പറ്റിഷൻ നടക്കുന്നതു കൊണ്ടും ഒരു പക്ഷേ ഏറ്റവുമധികം ‘ഗോസിപ്പ് പൊളിറ്റിക്സ്’ അനുഭവിക്കേണ്ടി വരുന്നത് അവിടെയാവാം. ഒരു പ്രശ്നത്തെ ചൂണ്ടിക്കാട്ടിയതിന്, പരാതി പറഞ്ഞതിന്, തെറ്റിനു കൂട്ട് നില്കാത്തതിന്, ആരോടും അധികം അടുപ്പത്തിനു പോകാതെ സ്വന്തം ജോലി ചെയ്തു പോകുന്നതിന്, എന്തിനു സൗന്ദര്യമോ കഴിവോ മികവോ ഉള്ളതു കൊണ്ട് പോലും പരദൂഷണത്തിനിരയായേക്കാം.
അതിൽത്തന്നെ അവിവാഹിതരും വിവാഹമോചിതരുമാണ് ഏറ്റവുമധികം ടാർഗെറ്റെഡ് ആകുന്നത്. അപവാദ പ്രചാരണം നടത്തുന്ന ആളുകളെ സംബന്ധിച്ച്, മറ്റൊരാളുടെ സ്വകാര്യജീവിതത്തോടുള്ള അമിതമായ താത്പര്യത്തേക്കാൾ ഒരു തരം ബുള്ളിയിംഗ് മെന്‍റാലിറ്റിയും തനിക്ക് അസൂയയോ ഇഷ്ടക്കേടോ ഉള്ള ഒരാൾ വേദനിച്ചു കാണാനുള്ള സാഡിസ്റ്റ് മെന്‍റാലിറ്റിയും കൂടുതലാവാം. സ്വന്തം ജീവിതത്തിലെ പോരായ്മകളെ മറക്കാനുള്ള ഒരുപാധി കൂടിയാകാം മറ്റു മനുഷ്യരെ അവമതിക്കാനുള്ള താത്പര്യം.
എന്തു ചെയ്യാം?
വ്യക്തിഹത്യ ചെയ്യുന്നവർക്കെതിരെ മാനനഷ്ടത്തിനു കേസു കൊടുക്കാവുന്നതാണ്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 356 അനുസരിച്ച് ഒരു വ്യക്തിയുടെ സൽപ്പേരിനു കളങ്കം വരുത്തുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഒപ്പം നഷ്ടപരിഹാരവും ആവശ്യപ്പെടാവുന്നതാണ്. എന്നാൽ, എല്ലാ അവസരങ്ങളിലും ഈ പ്രതിവിധി പ്രായോഗികമല്ല. പ്രത്യേകിച്ചു സമയം, ചെലവ്, കോടതി പരിഗണിക്കുന്ന തെളിവുകൾ എന്നിവ കൈയിലില്ലാത്തപ്പോൾ. പുറമെയുള്ള പ്രതിവിധികൾക്കൊപ്പമോ അല്ലാതെയോ ഇത്തരം അപവാദ പ്രചാരണങ്ങളെ മാനസികമായി നേരിടാനും നമ്മൾ പ്രാപ്തി നേടേണ്ടതുണ്ട്. അതുകൊണ്ട് അവിടെനിന്നു തുടങ്ങാം.
പ്രകോപിതരാകാതിരിക്കുക
ഗോസിപ്പ് ഉപജ്ഞാതാവിന്‍റെ താത്പര്യങ്ങളെന്താണ്? അവർ പറയുന്നത് മറ്റുള്ളവർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ ലഭിക്കുന്ന വാലിഡേഷൻ, ഇരയുടെ പ്രതികരണം, സോഴ്സ് ആയ താൻ മറഞ്ഞിരിക്കുന്നതിന്‍റെ ഗൂഢസന്തോഷം തുടങ്ങിയവ ഇതിൽപ്പെടും.
ഗോസിപ്പിംഗിന് ഇരയാകുന്ന വ്യക്തിക്കു സമാധാനം നഷ്ടമാകും. സ്വാഭാവികമായി സങ്കടവും ദേഷ്യവും അപമാനവുമെല്ലാം അനുഭവപ്പെടും. എന്നാൽ, പ്രകോപിതരാകരുത് എന്നു സ്വയം തീരുമാനിക്കണം. പെട്ടെന്നുള്ള റിയാക്‌ഷനുകൾ ഒഴിവാക്കുക. എല്ലാ കാര്യങ്ങളും നമ്മുടെ പ്രതികരണങ്ങൾ ആവശ്യപ്പെടുന്നില്ല. നായകൾ കുരയ്ക്കുന്നതു കേട്ട് ഓടിക്കൊണ്ടിരിക്കുന്ന കാർ നിർത്തേണ്ടതില്ലല്ലോ. നിങ്ങൾ നിങ്ങളുടെ സാധാരണ ജോലികളിൽ മുഴുകുക. ഗോസിപ്പിനെ പറ്റി ചിന്തിച്ചും പ്രതികരിച്ചും നഷ്ടപ്പെടുന്ന സമയത്തെ പ്രൊഡക്ടീവ് ആയി വിനിയോഗിക്കുക.
ഡോണ്ട് ടേക്ക് ഇറ്റ് പേഴ്‌സണലി
ഗോസിപ്പുകളെ വ്യക്തിപരമായി ഉള്ളിലേക്കെടുക്കാതിരിക്കുക. അവർ പറയുന്ന ആദ്യത്തേയോ അവസാനത്തേയോ ഗോസിപ്പല്ല ഇത്. ഇന്നു നിങ്ങളെങ്കിൽ ഇന്നലെ മറ്റൊരാൾ. ഇനി നാളെ വേറൊരാൾ. ഇന്ന് അവരാർക്കൊപ്പമാണോ ഒരു ഗോസിപ്പ് പങ്കുവയ്ക്കുന്നത്, നാളെ ചിലപ്പോൾ ഗോസിപ്പ് അവരെ കുറിച്ചായിരിക്കും.
നിങ്ങളോടാണ് മറ്റൊരാൾ വന്നു ഗോസിപ്പ് പറയുന്നതെങ്കിൽ അതിൽ താത്പര്യം പ്രകടിപ്പിക്കാതിരിക്കുക. ഗോസിപ്പിംഗിനു വരുന്നവരെ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം, അവർ ആരെ കുറിച്ചാണോ പറഞ്ഞു കൊണ്ടിരിക്കുന്നത്, ‘ഇപ്പോൾ തന്നെ അയാളെ വിളിച്ചു ഇത് ശരിയാണോ എന്ന് ചോദിക്കാം’ എന്ന് പറയുക. കഥ പറയാൻ വന്നവർക്കു നിങ്ങളിലുള്ള താത്പര്യം അപ്പോൾത്തന്നെ നഷ്ടപ്പെടും.
നിലത്തുനിന്നുയരുക
ചുറ്റുമുള്ള കൂടുതൽ പേരും ഇത്തരം ചെളിവാരിയെറിയലുകളിലും പരദൂഷണങ്ങളിലും മുഴുകിയിരിക്കുന്നതായി തോന്നുമ്പോൾ അതിൽനിന്നു മാറി നിൽക്കാനാഗ്രഹിക്കുന്നവർക്ക് ഒറ്റപ്പെടൽ തോന്നും. ‘ഈ ലോകമെന്താ ഇങ്ങനെ!’ എന്ന് നിരാശ അനുഭവപ്പെടും. അപ്പോൾ നിങ്ങൾ അവിടെ നിന്നും ഉയർന്നു പറക്കുന്നതായി സങ്കൽപ്പിച്ചു നോക്കുക.
എന്നിട്ട് താഴേക്ക് നോക്കുമ്പോൾ, അവിടെയുള്ളവരെല്ലാം ചേർന്ന് ഒരൊറ്റ മാലിന്യക്കൂമ്പാരമായി നില്കുന്നത് കാണാനാവും. അതിനു പേരില്ല, വ്യക്തിത്വമില്ല, ദുർഗന്ധം മാത്രമേയുള്ളൂ! അതിൽനിന്ന് അക്ഷരാർഥത്തിൽ ഉയർന്നു പറക്കാനാവണം നിങ്ങളുടെ ശ്രമം. വളർച്ചയില്ലാതെ, ജീവനില്ലാതെ കെട്ടിക്കിടക്കുന്ന എന്തിൽനിന്നും “ഔട്ട്-ഗ്രോ” ചെയ്യേണ്ടതുണ്ട്. ഇത്തരം മാലിന്യ സംസ്കരണത്തിനുള്ള മികച്ച വഴി അവയെ നിങ്ങളുടെ വളർച്ചയ്ക്കു വളമാക്കുക എന്നുള്ളതാണ്; മോശം സാഹചര്യങ്ങളെ അതിജീവനത്തിനുള്ള പ്രചോദനമാക്കുക എന്നതാണ്.
Tags : Delulu Diary Dr Niyathi R Krishna people slander allegation Accusation