Kerala
കൊല്ലം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ജിജോ(37)യെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. ചിതറ അരിപ്പ സമരഭൂമിക്കു സമീപത്തുവച്ച് സമരഭൂമിയിലെ താമസക്കാരായ വിനോദ്, ദീപു എന്നിവരെയാണ് പ്രതി വെട്ടിയത്.
ഇവർക്കൊപ്പമിരുന്ന് മദ്യപിച്ച പ്രതി വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന കൊടുവാളുകൊണ്ട് വിനോദിന്റെ തലക്ക് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച വിനോദിന്റെ സുഹൃത്തായ ദീപുവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിനുശേഷം ഒളിവിൽപ്പോയ ജിജോയെ അഞ്ചൽ പോലീസിന്റെ സഹായത്തോടെയാണ് ചിതറ പോലീസ് പിടികൂടിയത്. വധശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ചിതറ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Kerala
കല്‍പ്പറ്റ: ഓപ്പറേഷന് തൂഫാന് ദി നര്‍കോ ഹണ്ടിന്റെ ഭാഗമായി വയനാട്ടില്‍ ജൂണ്‍ ഒന്നിനുശേഷം 51 കേസുകളില്‍ 53 പേരെ അറസ്റ്റുചെയ്തു. 2.130 കിലോഗ്രാം കഞ്ചാവ്, 7.7 ഗ്രാം ഹാഷിഷ് ഓയില്‍, കഞ്ചാവ് നിറച്ച 43 സിഗരറ്റ് എന്നിവ പിടിച്ചെടുത്തു.
ലഹരിവസ്തുക്കള്‍ കണ്ടെടുക്കുന്നതിന് പോലീസ് സ്റ്റേഷനുകളുടെയും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും നേതൃത്വത്തില്‍ കര്‍ശന പരിശോധയാണ് നടക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച നര്‍കോടിക് സ്നിഫര്‍ ഡോഗുമായി പോലീസ് ഡോഗ് സ്ക്വാഡ് പരിശോധനയില്‍ സജീവമാണ്.
ലഹരി ഉപയോഗത്തെയും വിപണനത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ പോലീസുമായി പങ്കുവയ്ക്കുന്നുണ്ട്. പരിശോധനയ്ക്ക് ഡ്രോണ്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഓടിച്ച കാറിടിച്ച് അഞ്ച് പേർക്ക് പരിക്ക്. അപകടത്തിന് പിന്നാലെ കാർ ഉപേക്ഷിച്ച് 15 കാരൻ സംഭവസ്ഥലത്തു നിന്ന് ഉടൻ തന്നെ ഓടി രക്ഷപ്പെട്ടു.
നിയന്ത്രണം വിട്ട കാർ റോഡരികിലേക്ക് പാഞ്ഞുകയറി കാൽനടയാത്രക്കാരുടെ നേരെ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഇരുചക്രവാഹം ഓടിക്കുകയായിരുന്ന യുവാവിന്റെ കാലിന് ഗുരുതരമായി ഒടിവുണ്ട്.
പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇവർ നിലവിൽ ചികിത്സയിലാണ്. ഒളിവിൽ കഴിയുന്ന കൗമാരക്കാരനായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്.
Special News
അടുത്തിടെ, ഒരു സംഘടനയിലെ ചില അംഗങ്ങൾ തമ്മിലുണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്, പാരയും പരദൂഷണവും അപവാദ പ്രചാരണങ്ങളും കൊണ്ടുള്ള ഉപദ്രവങ്ങളെ പറ്റി കേട്ടപ്പോൾ പെട്ടെന്ന് മനസിൽ വന്നത്, ഗോസിപ്പ് അഥവാ പരദൂഷണത്തെപ്പറ്റി ‘സാപ്പിയൻസി’ൽ യൂവാൽ ഹരാരി കുറിച്ചതാണ്.
മനുഷ്യന്റെ ഇന്നത്തെ ജീവിതത്തിലേക്കുള്ള പരിണാമത്തിലും മറ്റു ജീവിവർഗങ്ങളെ പിൻതള്ളി ലോകം അടക്കി വാണതിലും പരദൂഷണത്തിനു വലിയ പങ്കുണ്ടായിട്ടുണ്ട്. പഴയ കാലത്തെ മനുഷ്യരെ തമ്മിൽ ചേർത്തു നിർത്തിയിരുന്നതും എന്തിനേറെ പറയുന്നു, നമ്മുടെ ഭാഷകൾ ഉരുത്തിരിഞ്ഞു വന്നത് പോലും, മറ്റുള്ളവരെ കുറിച്ച് ഗോസിപ്പ് പറയാൻ വേണ്ടിയാണെന്നു ഹരാരി പറയുമ്പോൾ ചിരി വന്നേക്കാം.
എന്നാൽ, നിർദോഷമായ കുശുമ്പും കുന്നായ്മയും പറയുന്നതിനപ്പുറം വ്യക്തിഹത്യയിലേക്കും കൂട്ടം ചേർന്നുള്ള ബുള്ളിയിംഗിലേക്കും (bullying) കടക്കുമ്പോൾ ഗോസിപ്പിംഗ് ഒരു സാമൂഹിക വൈകല്യമാകുന്നു. ചിന്തകൾക്കും വികാരങ്ങൾക്കും സഹാനുഭൂതിക്കും കാര്യമായ പരിണാമം ഉണ്ടാകാതെ ശിലായുഗത്തിൽ ജീവിക്കുന്ന കുറെയേറെ മനുഷ്യർ, അവരുമായി ഇടപെടുന്ന മറ്റു മനുഷ്യരെ പറ്റി അപവാദം മെനഞ്ഞുണ്ടാക്കി ഇന്നത്തെ കാലത്തും പഴയ വേട്ടയാടൽ ജീവിതം തുടരുന്നത് ചുറ്റും കാണാം.
ഇത്തരം ഉപദ്രവത്തിൽ മനസ് തകർന്ന് ഒരാൾക്കു ഡിപ്രഷൻ വരുമ്പോൾ, മറ്റൊരാളുടെ കുടുംബബന്ധം തകരുമ്പോൾ, വേറൊരാൾ ആത്മഹത്യ ചെയ്യുമ്പോൾ അതൊരു നേരം പോക്കോ സ്വഭാവരീതിയോ മാത്രമായി നിസാരവത്കരിക്കാനാകില്ല. മറ്റൊരാളുടെ ജീവിതത്തിന്റെ ബൗണ്ടറികൾ ഭേദിച്ചു കൊണ്ട് നടത്തുന്ന എന്ത് തരം ഇടപെടലുകളും തെറ്റാണ്. വ്യക്തിഹത്യ ക്രിമിനൽ കുറ്റമാണ്!
വർക്ക് പ്ലേസ് ഗോസിപ്പ്
ചുറ്റുമുള്ള അന്തരീക്ഷത്തെ ഏറ്റവും മലിനമാക്കാൻ ഗോസിപ്പിംഗിനു കഴിയും. ഒരാൾ ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ജോലി സ്ഥലത്തായതു കൊണ്ടും ജോലി ചെയ്യുന്നവർക്കിടയിൽ എപ്പോഴും അദൃശ്യമായ ഒരു കോമ്പറ്റിഷൻ നടക്കുന്നതു കൊണ്ടും ഒരു പക്ഷേ ഏറ്റവുമധികം ‘ഗോസിപ്പ് പൊളിറ്റിക്സ്’ അനുഭവിക്കേണ്ടി വരുന്നത് അവിടെയാവാം. ഒരു പ്രശ്നത്തെ ചൂണ്ടിക്കാട്ടിയതിന്, പരാതി പറഞ്ഞതിന്, തെറ്റിനു കൂട്ട് നില്കാത്തതിന്, ആരോടും അധികം അടുപ്പത്തിനു പോകാതെ സ്വന്തം ജോലി ചെയ്തു പോകുന്നതിന്, എന്തിനു സൗന്ദര്യമോ കഴിവോ മികവോ ഉള്ളതു കൊണ്ട് പോലും പരദൂഷണത്തിനിരയായേക്കാം.
അതിൽത്തന്നെ അവിവാഹിതരും വിവാഹമോചിതരുമാണ് ഏറ്റവുമധികം ടാർഗെറ്റെഡ് ആകുന്നത്. അപവാദ പ്രചാരണം നടത്തുന്ന ആളുകളെ സംബന്ധിച്ച്, മറ്റൊരാളുടെ സ്വകാര്യജീവിതത്തോടുള്ള അമിതമായ താത്പര്യത്തേക്കാൾ ഒരു തരം ബുള്ളിയിംഗ് മെന്റാലിറ്റിയും തനിക്ക് അസൂയയോ ഇഷ്ടക്കേടോ ഉള്ള ഒരാൾ വേദനിച്ചു കാണാനുള്ള സാഡിസ്റ്റ് മെന്റാലിറ്റിയും കൂടുതലാവാം. സ്വന്തം ജീവിതത്തിലെ പോരായ്മകളെ മറക്കാനുള്ള ഒരുപാധി കൂടിയാകാം മറ്റു മനുഷ്യരെ അവമതിക്കാനുള്ള താത്പര്യം.
എന്തു ചെയ്യാം?
വ്യക്തിഹത്യ ചെയ്യുന്നവർക്കെതിരെ മാനനഷ്ടത്തിനു കേസു കൊടുക്കാവുന്നതാണ്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 356 അനുസരിച്ച് ഒരു വ്യക്തിയുടെ സൽപ്പേരിനു കളങ്കം വരുത്തുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഒപ്പം നഷ്ടപരിഹാരവും ആവശ്യപ്പെടാവുന്നതാണ്. എന്നാൽ, എല്ലാ അവസരങ്ങളിലും ഈ പ്രതിവിധി പ്രായോഗികമല്ല. പ്രത്യേകിച്ചു സമയം, ചെലവ്, കോടതി പരിഗണിക്കുന്ന തെളിവുകൾ എന്നിവ കൈയിലില്ലാത്തപ്പോൾ. പുറമെയുള്ള പ്രതിവിധികൾക്കൊപ്പമോ അല്ലാതെയോ ഇത്തരം അപവാദ പ്രചാരണങ്ങളെ മാനസികമായി നേരിടാനും നമ്മൾ പ്രാപ്തി നേടേണ്ടതുണ്ട്. അതുകൊണ്ട് അവിടെനിന്നു തുടങ്ങാം.
പ്രകോപിതരാകാതിരിക്കുക
ഗോസിപ്പ് ഉപജ്ഞാതാവിന്റെ താത്പര്യങ്ങളെന്താണ്? അവർ പറയുന്നത് മറ്റുള്ളവർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ ലഭിക്കുന്ന വാലിഡേഷൻ, ഇരയുടെ പ്രതികരണം, സോഴ്സ് ആയ താൻ മറഞ്ഞിരിക്കുന്നതിന്റെ ഗൂഢസന്തോഷം തുടങ്ങിയവ ഇതിൽപ്പെടും.
ഗോസിപ്പിംഗിന് ഇരയാകുന്ന വ്യക്തിക്കു സമാധാനം നഷ്ടമാകും. സ്വാഭാവികമായി സങ്കടവും ദേഷ്യവും അപമാനവുമെല്ലാം അനുഭവപ്പെടും. എന്നാൽ, പ്രകോപിതരാകരുത് എന്നു സ്വയം തീരുമാനിക്കണം. പെട്ടെന്നുള്ള റിയാക്ഷനുകൾ ഒഴിവാക്കുക. എല്ലാ കാര്യങ്ങളും നമ്മുടെ പ്രതികരണങ്ങൾ ആവശ്യപ്പെടുന്നില്ല. നായകൾ കുരയ്ക്കുന്നതു കേട്ട് ഓടിക്കൊണ്ടിരിക്കുന്ന കാർ നിർത്തേണ്ടതില്ലല്ലോ. നിങ്ങൾ നിങ്ങളുടെ സാധാരണ ജോലികളിൽ മുഴുകുക. ഗോസിപ്പിനെ പറ്റി ചിന്തിച്ചും പ്രതികരിച്ചും നഷ്ടപ്പെടുന്ന സമയത്തെ പ്രൊഡക്ടീവ് ആയി വിനിയോഗിക്കുക.
ഡോണ്ട് ടേക്ക് ഇറ്റ് പേഴ്സണലി
ഗോസിപ്പുകളെ വ്യക്തിപരമായി ഉള്ളിലേക്കെടുക്കാതിരിക്കുക. അവർ പറയുന്ന ആദ്യത്തേയോ അവസാനത്തേയോ ഗോസിപ്പല്ല ഇത്. ഇന്നു നിങ്ങളെങ്കിൽ ഇന്നലെ മറ്റൊരാൾ. ഇനി നാളെ വേറൊരാൾ. ഇന്ന് അവരാർക്കൊപ്പമാണോ ഒരു ഗോസിപ്പ് പങ്കുവയ്ക്കുന്നത്, നാളെ ചിലപ്പോൾ ഗോസിപ്പ് അവരെ കുറിച്ചായിരിക്കും.
നിങ്ങളോടാണ് മറ്റൊരാൾ വന്നു ഗോസിപ്പ് പറയുന്നതെങ്കിൽ അതിൽ താത്പര്യം പ്രകടിപ്പിക്കാതിരിക്കുക. ഗോസിപ്പിംഗിനു വരുന്നവരെ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം, അവർ ആരെ കുറിച്ചാണോ പറഞ്ഞു കൊണ്ടിരിക്കുന്നത്, ‘ഇപ്പോൾ തന്നെ അയാളെ വിളിച്ചു ഇത് ശരിയാണോ എന്ന് ചോദിക്കാം’ എന്ന് പറയുക. കഥ പറയാൻ വന്നവർക്കു നിങ്ങളിലുള്ള താത്പര്യം അപ്പോൾത്തന്നെ നഷ്ടപ്പെടും.
നിലത്തുനിന്നുയരുക
ചുറ്റുമുള്ള കൂടുതൽ പേരും ഇത്തരം ചെളിവാരിയെറിയലുകളിലും പരദൂഷണങ്ങളിലും മുഴുകിയിരിക്കുന്നതായി തോന്നുമ്പോൾ അതിൽനിന്നു മാറി നിൽക്കാനാഗ്രഹിക്കുന്നവർക്ക് ഒറ്റപ്പെടൽ തോന്നും. ‘ഈ ലോകമെന്താ ഇങ്ങനെ!’ എന്ന് നിരാശ അനുഭവപ്പെടും. അപ്പോൾ നിങ്ങൾ അവിടെ നിന്നും ഉയർന്നു പറക്കുന്നതായി സങ്കൽപ്പിച്ചു നോക്കുക.
എന്നിട്ട് താഴേക്ക് നോക്കുമ്പോൾ, അവിടെയുള്ളവരെല്ലാം ചേർന്ന് ഒരൊറ്റ മാലിന്യക്കൂമ്പാരമായി നില്കുന്നത് കാണാനാവും. അതിനു പേരില്ല, വ്യക്തിത്വമില്ല, ദുർഗന്ധം മാത്രമേയുള്ളൂ! അതിൽനിന്ന് അക്ഷരാർഥത്തിൽ ഉയർന്നു പറക്കാനാവണം നിങ്ങളുടെ ശ്രമം. വളർച്ചയില്ലാതെ, ജീവനില്ലാതെ കെട്ടിക്കിടക്കുന്ന എന്തിൽനിന്നും “ഔട്ട്-ഗ്രോ” ചെയ്യേണ്ടതുണ്ട്. ഇത്തരം മാലിന്യ സംസ്കരണത്തിനുള്ള മികച്ച വഴി അവയെ നിങ്ങളുടെ വളർച്ചയ്ക്കു വളമാക്കുക എന്നുള്ളതാണ്; മോശം സാഹചര്യങ്ങളെ അതിജീവനത്തിനുള്ള പ്രചോദനമാക്കുക എന്നതാണ്.
Kerala
കോഴിക്കോട്: ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ടായി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കോഴിക്കോട് കോട്ടൂർ സ്വദേശിയായ ഒൻപത് വയസുകാരനു കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു.
ഇതിനു പിന്നാലെ ആലപ്പുഴയിൽ ജോലി ചെയ്യുന്ന ഫറോക്ക് സ്വദേശിയായ പത്തൊൻപതുകാരനും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച രണ്ടു പേരുടെയും നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കോട്ടൂർ സ്വദേശിയായ ഒൻപതു വയസുകാരൻ കൂട്ടുകാർക്കൊപ്പം മൂന്ന് ദിവസം മുൻപ് വീടിനു സമീപത്തെ കനാലിൽ കുളിച്ചിരുന്നു. ഇവിടെ നിന്നാകാം രോഗം പിടിപെട്ടതെന്നാണ് നിഗമനം. തലവേദനയും കടുത്ത പനിയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഈ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പനി ഭേദമാകാതെ വന്നതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്രവ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഇതിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പിടിപെട്ടത് കനാലിലെ ജലത്തിൽനിന്ന് തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ ആരോഗ്യവകുപ്പ് അന്വേഷണം ഊർജിതമാക്കി. കുട്ടി കുളിച്ച കക്കോടി ബ്രാഞ്ച് കനാലിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു. ഇതിന്റെ പരിശോധനാ ഫലം വന്നാൽ മാത്രമേ ഉറവിടത്തെക്കുറിച്ച് വ്യക്തത വരികയുള്ളു.
ആലപ്പുഴയിൽ ജോലി ചെയ്യുന്ന ഫറോക്ക് സ്വദേശിക്ക് രോഗലക്ഷണങ്ങളായ പനിയും കടുത്ത തലവേദനയും അനുഭവപ്പെട്ടിരുന്നു. കോഴിക്കോട് എത്തിയ ശേഷവും പനിയും തലവേദനയും മാറാത്തതിനെ തുടർന്നാണ് സ്രവപരിശോധനയ്ക്ക് വിധേയനായത്. ഇതിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു.
National
ന്യൂഡൽഹി: വിസ്മയമായ ജനനായകൻ വി.ഡി. സതീശൻ ഇനി കേരള നായകൻ. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലാണ് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. യുഡിഎഫിന്റെ 102 സീറ്റ് ജയം ഉൾപ്പെടെയുള്ള സതീശന്റെ ആത്മവിശ്വാസത്തിന്റെ തെളിവായി ഇനി “വനവാസമല്ല, പട്ടാഭിഷേകം’’ തന്നെ.
മുഖ്യമന്ത്രിപദവിയിലേക്കു സതീശനോടൊപ്പം പരിഗണിച്ചിരുന്ന കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ കെ.സി. വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചർച്ച നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം.
സോണിയാ ഗാന്ധിയുമായി കൂടിയാലോചിച്ചായിരുന്നു തീരുമാനം. മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായി ടെലിഫോണിൽ സംസാരിച്ചശേഷമായിരുന്നു വേണുഗോപാലിനു പകരം അവസാനനിമിഷം സതീശനെ നായകനാക്കാൻ ഹൈക്കമാൻഡിൽ ധാരണയായത്.
ഡൽഹി അക്ബർ റോഡിലെ പഴയ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇന്നലെ ഉച്ചയ്ക്കു 12ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഹൈക്കമാൻഡ് തീരുമാനം അറിയിച്ചത്. കേന്ദ്ര നിരീക്ഷകരായി കേരളത്തിലെത്തിയ എഐസിസി ട്രഷറർ അജയ് മാക്കൻ, ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, മാധ്യമവിഭാഗം തലവൻ ജയ്റാം രമേശ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
“മേയ് ഏഴിന് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ചേർന്നു. കേരളം സംസ്ഥാനത്തിലെ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയുടെ (സിഎൽപി) പുതിയ നേതാവിനെ നിയമിക്കാൻ കോണ്‍ഗ്രസ് പ്രസിഡന്റിനെ അധികാരപ്പെടുത്താൻ ഏകകണ്ഠമായി തീരുമാനിച്ചു. വി.ഡി. സതീശനെ സിഎൽപിയുടെ നേതാവായി നിയമിക്കാൻ തീരുമാനിച്ചു’’ -ദീപാ ദാസ് മുൻഷി പ്രഖ്യാപിച്ചു. ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നാണു പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
ഹൈക്കമാൻഡ് തീരുമാനം സന്തോഷത്തോടെ അംഗീകരിക്കുന്നുവെന്നും നിയുക്ത മുഖ്യമന്ത്രി സതീശനു പൂർണ പിന്തുണയും ആശംസയും നേരുന്നുവെന്നും ഡൽഹിയിലെ തന്റെ വസതിയിലെത്തിയ പത്രലേഖരോടു വേണുഗോപാൽ പ്രതികരിച്ചു.
Kerala
കൊച്ചി: ലക്ഷദ്വീപിലെ അഞ്ച് ദ്വീപുകളിലേക്കു കൊച്ചിയില്‍നിന്ന് ആരംഭിച്ച സീപ്ലെയിന്‍ പദ്ധതി നേട്ടമാകുക വിനോദസഞ്ചാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും. ലക്ഷദ്വീപിലേക്കു മടങ്ങാന്‍ ടിക്കറ്റ് ലഭിക്കാതെ കൊച്ചിയില്‍ കുടുങ്ങിക്കിടക്കുന്ന നൂറു കണക്കിനു സാധാരണക്കാരായ പ്രദേശവാസികള്‍ക്കു കാര്യമായ നേട്ടം സീപ്ലെയിന്‍ വരുന്നതിലൂടെ കിട്ടില്ലെന്നാണു വിലയിരുത്തല്‍. വിമാന നിരക്കോളം പണം നല്കാന് കഴിയുന്നവര്‍ക്കാകും സീപ്ലെയിന്‍ സൗകര്യം പ്രയോജനപ്പെടുത്താനാകുക.
കേന്ദ്ര വ്യോമയാന മന്ത്രാലയം ആവിഷ്കരിച്ച ഉഠാന്‍ സ്കീം പ്രകാരം 4000 മുതല്‍ 6000 വരെയാണു സീപ്ലെയിന്‍ യാത്രയ്ക്കായി ഒരാള്‍ക്കു നല്‍കേണ്ടിവരിക. കൊച്ചി-അഗത്തി വിമാന നിരക്കാകട്ടെ 5000 മുതല്‍ 14,000 വരെയാണ്. വിമാന നിരക്കിനെ അപേക്ഷിച്ച് സീപ്ലെയിന്‍ യാത്രയ്ക്ക് ചെലവ് കുറവാണെങ്കിലും 400 മുതല്‍ 1500 രൂപ മാത്രമേ കപ്പല്‍ യാത്രയ്ക്കു വരൂ.
യാത്രക്കാരെ ഉള്ക്കൊള്ളതിലും സീപ്ലെയിന്‍ പരിമിതിയുണ്ട്. 18 സീറ്റാണ് ആകെയുള്ളത്. ഇതില്‍ കൊച്ചിയില്‍നിന്നുള്ള യാത്രയ്ക്ക് 10 സീറ്റുകള്‍ മാത്രമേ യാത്രക്കാര്‍ക്കായി നല്കു. ദ്വീപുകള്‍ക്കിടയിലുള്ള യാത്രയ്ക്ക് 14 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളിക്കും. ദിവസേന കൊച്ചിയില്‍നിന്ന് ഒരു ട്രിപ്പ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
രാവിലെ 8.30ന് നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നാണു സര്‍വീസ് പുറപ്പെടുക. കല്‍പ്പേനി ദ്വീപിലാണ് ആദ്യം സീപ്ലെയിന്‍ പറന്നിറങ്ങുക. അവിടെനിന്നു കവരത്തിയിലേക്കും തുടര്‍ന്ന് അഗത്തിയിലേക്കും പ്ലെയിന്‍ പറന്നുയരും. അഗത്തിയില്‍നിന്നു കവരത്തിയിലേക്കു തിരികെവന്നശേഷം കടമം ദ്വീപിലേക്കു പോകും.
കവരത്തിയിലേക്കു മടങ്ങിയെത്തുന്ന ജലവിമാനം കഠ്മത്ത് ദ്വീപിലേക്കും കല്പ്പേനിയിലേക്കും സര്‍വീസ് നടത്തും. കല്‍പ്പേനിയില്‍ നിന്നാണു കൊച്ചിയിലേക്കുള്ള വിമാനത്തിന്റെ മടക്കയാത്ര. വൈകുന്നേരം 6.30 ഓടെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ സര്‍വീസ് അവസാനിപ്പിക്കും.
സര്‍വീസ് തുടങ്ങിയ ഇന്നലെ ഒന്നര മണിക്കൂര്‍ വൈകിയാണു ജലവിമാനത്തിന്റെ യാത്ര ആരംഭിച്ചത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍മാരായ സ്വാതി, വൈഭവ്, ശ്വേത, വിമാന നടത്തിപ്പ് കമ്പനിയായ സ്കൈ ഹോപ്പിന്റെ ഓപ്പറേഷന് ഹെഡ് മനീഷാ ജാ, വൈസ് പ്രസിഡന്റ് നീലേഷ് എന്നിവര്‍ ആദ്യയാത്രയില്‍ പങ്കെടുത്തു. നെടുമ്പാശേരി ഒഴികെ ദ്വീപുകളിലെല്ലാം കടലിലാണ് വിമാനം ലാന്‍ഡ് ചെയ്യുന്നത്. യാത്രക്കാര്‍ ഇറങ്ങുന്നതിനും പ്രവേശിക്കുന്നതിനുമായി അഞ്ചു ദ്വീപുകളിലും ജെട്ടികള്‍ നിര്‍മിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്നതുമൂലം ജനങ്ങള്‍ക്ക് ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് (എച്ച്ആര്‍പിഎം) ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല പറഞ്ഞു.
ആരോഗ്യ, ക്ഷേമ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് പ്രതിസന്ധിയിലാക്കും. എസ്എസ്എല്‍സി, പ്ലസ്ടു ഫലപ്രഖ്യാപനം വരാനിരിക്കെ ബന്ധപ്പെട്ട വകുപ്പിന് മന്ത്രിപോലും ഇല്ലാത്തതു നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടും, ജനങ്ങളെ മാനിക്കാത്ത വാക്കും പ്രവർത്തിയുമാണ് എൽഡിഎഫ് സർക്കാരിന്റെ പരാജയത്തിന് മുഖ്യ കാരണമെന്ന് കേരളാ കോണ്‍ഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അഭിപ്രായപ്പെട്ടു.
നേതാക്കളുടെ വാക്കും പ്രവർത്തിയും മറ്റെന്തിനേക്കാൾ ജനങ്ങൾ ഗൗരവത്തിൽ എടുക്കുമെന്ന വലിയ പാഠമാണ്, തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. അകാരണമായി മാധ്യമങ്ങളെ ശത്രു പക്ഷത്ത് നിർത്തുകയും, അത് തങ്ങളുടെ പ്രത്യേക കഴിവാണെന്ന് കരുതുകയും ചെയ്ത ചില നേതാക്കൾക്കുള്ള തിരിച്ചടികൂടിയാണ് ഈ പരാജയം.
ആദർശത്തിന്റെ പേരിൽ ശരിയായ സമയത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളാൻ മടിച്ചുനിന്ന കേരളാ കോണ്‍ഗ്രസ് -എം പാർട്ടിയും ജനഹിതത്തിന്റെ തിക്ത ഫലം അനുഭവിക്കേണ്ടിവന്നു. മുന്നണി സംവിധാനത്തിനിടയിലും കേരളാ കോണ്‍ഗ്രസ് -എം വ്യക്തിത്വം നിലനിർത്തി മുന്നോട്ട് പോകണമെന്ന മുന്നറിയിപ്പ് കൂടിയാണിതെന്നും ആനന്ദകുമാർ ഓർമിപ്പിച്ചു.
Leader Page
ഓരോ മണിക്കൂറിലും ഏകദേശം നൂറ് ആളുകൾ ഏകാന്തതകൊണ്ട് ലോകത്തിൽ മരിക്കുന്നതായും പ്രതിവർഷം ഇത് 8,71,000ൽ അധികമാണെന്നും ലോകാരോഗ്യ സംഘടനയുടെ 2025ലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അഞ്ച്-ആറ് മണിക്കൂറോളം ആരോടും ഒരു വാക്ക് സംസാരിക്കാതെ തീവ്രമായ ഒറ്റപ്പെടൽ അനുഭവിക്കുന്നത്, പതിനഞ്ചോളം സിഗരറ്റ് വലിക്കുന്നതിനു തുല്യമായ പ്രത്യാഘാതങ്ങൾ ശരീരത്തിലുണ്ടാക്കുന്നുവെന്നാണ് യുഎസ് സർജൻ ജനറൽ ഡോ. വിവേക് മൂർത്തിയുടെ നിരീക്ഷണം.
നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളും യഥാർഥത്തിൽ നടക്കുന്ന കാര്യങ്ങളും തമ്മിലുള്ള വ്യത്യാസമാണ് ഏകാന്തത. ഏകാന്തത നമ്മുടെ ശരീരത്തെ ബാധിക്കുന്നത് പല രൂപങ്ങളിലാണ്. ഹൃദ്രോഗമോ ഡയബറ്റിസോ കൊളസ്ട്രോളോ ഉയർന്ന രക്തസമ്മർദമോ ഉള്ള ഒരാൾ ഒറ്റപ്പെട്ടുപോയാൽ ആ രോഗങ്ങൾ പെട്ടെന്നു വർധിക്കുകയും വല്ലാത്ത ആൻസൈറ്റിയും ഡിപ്രഷനും ഉണ്ടാവുകയും ചെയ്യും. സാധാരണ ഗതിയിൽ ഒന്നുരണ്ടു മണിക്കൂർ ആരോടെങ്കിലും അയാൾ സംസാരിക്കുകയാണെങ്കിൽതന്നെ പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുന്നതാണ്.
ശരീരഭാഷാ വിദഗ്ധരായ അലൻ പീസും ബാർബർ പീസും The Definitive Book of Body Language എന്ന ശരീരഭാഷയെക്കുറിച്ചുള്ള സമഗ്രമായ പഠനത്തിൽ പറഞ്ഞിരിക്കുന്നത്, സാമാന്യ മനുഷ്യർ ഒരു ദിവസത്തിൽ മണിക്കൂറുകളോളം സംസാരിക്കേണ്ടത് അത്യാവശ്യമാണ് എന്നാണ്. സ്ത്രീകൾ ഒരു ദിവസം പതിനയ്യായിരം മുതൽ ഇരുപതിനായിരം വാക്കുകളെങ്കിലും സംസാരിക്കണം. പുരുഷൻ ആറായിരം മുതൽ എണ്ണായിരം വരെയും. ഇങ്ങനെ സംസാരിക്കുമ്പോൾ മാത്രമാണ് ഒരാളുടെ സ്ട്രസ് ലെവൽ താഴുക. അതൊരു പ്രകൃതിനിയമമാണ്.
ഈ വിഷയത്തിൽ നടത്തിയ മറ്റൊരു സർവേയിൽ പറയുന്നത്, മനുഷ്യൻ ഇപ്പോൾ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ശരാശരി സംസാരിക്കുന്നത് അരമണിക്കൂർ മാത്രമാണെന്നാണ്. അതായത്, ഒരു ദിവസം ആയിരം വാക്കുകളിൽ കൂടുതൽ ആരും മിണ്ടുന്നില്ല എന്ന ഗതികേടിൽ നമ്മൾ ചെന്നുപെട്ടിരിക്കുന്നു. ചൈനയിലും അമേരിക്കയിലുമാകട്ടെ പതിനഞ്ചോ ഇരുപതോ മിനിറ്റ് മാത്രം. ഇന്ത്യയിലിത് നാല്പത്തിയഞ്ചു മിനിറ്റു വരെയാണ്. കഷ്ടിച്ച് ഒരു മണിക്കൂറിന് അപ്പുറത്തേക്ക് നമ്മുടെ സംസാരം നീണ്ടുപോകുന്നില്ല.
സന്തോഷവും സന്താപവും ആഗ്രഹങ്ങളും ആശങ്കകളുമൊന്നും ആരോടും പങ്കുവയ്ക്കാതെ വല്ലാത്ത ഒറ്റപ്പെടലിലാണ് മനുഷ്യർ ചെന്നുപെട്ടിരിക്കുന്നത്. നമുക്കുണ്ടാകുന്ന പ്രയാസങ്ങൾ ആരോടെങ്കിലും പങ്കുവച്ചില്ലെങ്കിൽ മാനസിക സമ്മർദം കൂടുമെന്നത് എത്രയെത്ര പഠനങ്ങളാണ് തെളിയിച്ചിട്ടുള്ളതെന്നറിയുക.
പുരുഷന്മാരേക്കാൾ സ്ത്രീകളാണ് ഒറ്റപ്പെടൽ കൂടുതൽ അനുഭവിക്കുന്നത് എന്ന പഠനവും പുറത്തുവന്നിരിക്കുന്നു. പരമ്പരാഗതമായി സ്ത്രീകൾ അയൽവാസികളും കൂട്ടുകാരുമായ മറ്റു സ്ത്രീകളോട് തങ്ങളുടെ കാര്യങ്ങൾ പങ്കിടുക പതിവുണ്ടായിരുന്നു. ഇപ്പോൾ അത്തരം സംഭാഷണങ്ങളൊന്നും നടക്കുന്നില്ല. നടന്നാൽ തന്നെ അഞ്ചുമിനിറ്റിനപ്പുറമതു നീണ്ടുപോകുന്നുമില്ല.
ഇസ്രേലി ചരിത്രകാരനും ചിന്തകനുമായ യൂവൽ നോഹ് ഹരാരി, അദ്ദേഹത്തിന്റെ ‘ഹോമോ ദേയൂസ്’ എന്ന പുസ്തകത്തിൽ പറയുന്നത് ശ്രദ്ധിക്കുക. യുദ്ധങ്ങളിൽ ഒരു വർഷത്തിൽ ഒരു ലക്ഷം പോലും ആളുകൾ മരിക്കുന്നില്ല! പക്ഷേ, ഡയബറ്റിസ്കൊണ്ട് എട്ടു ലക്ഷവും റോഡപകടങ്ങളിൽ പന്ത്രണ്ടു ലക്ഷവും മരിക്കുന്നുണ്ട്. എങ്കിലും നമ്മെ ഭയപ്പെടുത്തുന്നത് മറ്റൊരു കണക്കാണ്. വാർധക്യസഹജമായ ഒറ്റപ്പെടൽകൊണ്ടു മരിക്കുന്നത് പത്തുലക്ഷത്തിലധികം ആളുകളാണത്രേ!
എട്ടു മുതൽ അൻപതു വയസുവരെയുള്ളവർ നിർബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. സ്വന്തം അനുഭത്തിന്റെ തിരിച്ചറിവിൽനിന്നാണ് ഞാനിതു പറയുന്നത്.
എന്തൊക്കെ പ്രതിസന്ധികൾ നേരിട്ടാലും രാവിലെ ഒന്ന്-ഒന്നര മണിക്കൂർ നടക്കണം. അത് നമ്മുടെ വീട്ടിനു പുറത്തുതന്നെയാവുകയും വേണം. ഭാര്യയും ഭർത്താവും ഒരുമിച്ചോ സുഹൃത്തുക്കളുമായോ നടത്തമാവാം. ഒരു മണിക്കൂറിലധികം നടക്കുകയും തുടർന്ന് പാർക്കിലോ മറ്റെവിടെയെങ്കിലുമോയിരുന്ന് അരമണിക്കൂറിൽ കൂടുതൽ പരസ്പരം സംസാരിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ കഴിഞ്ഞ 24 മണിക്കൂറിനകത്ത് നമുക്കുണ്ടായ പ്രശ്നങ്ങളുടെ സ്ട്രെസ് ലെവൽ നമ്മളറിയാതെ തന്നെ താഴേക്കു വരും.
മറ്റൊരു കാര്യം, ഏറ്റവും കുറഞ്ഞത് മൂന്നു പേരോടെങ്കിലും ദിവസവും ഫോണിലൂടെ സംസാരിക്കുക എന്നതാണ്. പൂർവകാല സുഹൃത്തുക്കളോ ബന്ധുക്കളോ മക്കളോ പേരക്കിടാങ്ങളോ, ആരോ ആവട്ടെ അവരോടു സംസാരിക്കുമ്പോൾ അവർക്കും നമുക്കും നല്ല ഫീൽ ഉണ്ടാവും. ഈ സംഭാഷണങ്ങളിലൂടെ നമ്മുടെ പല പ്രശ്നങ്ങൾക്കും അവർ വഴികാട്ടിയായി മാറാം. അതോടൊപ്പം നമ്മുടെ മാനസിക പിരിമുറുക്കത്തിന് അയവുണ്ടാവുകയും ചെയ്യും.
കൂടാതെ, നമ്മുടെ അത്താഴസമയത്തെങ്കിലും നിർബന്ധമായും ഫോണെല്ലാം മാറ്റിവച്ച് വീട്ടിലുള്ള എല്ലാ അംഗങ്ങളും ഒരുമിച്ചിരുന്ന് ആ ദിവസത്തിൽ എന്തൊക്കെ സംഭവിച്ചു എന്നു പങ്കുവയ്ക്കുക. പരിഹരിക്കപ്പെടേണ്ട വിഷയം ഉണ്ടെങ്കിൽ കുട്ടികളും രക്ഷിതാക്കളും പരസ്പര സംഭാഷണങ്ങളിലൂടെ അതിനു പരിഹാരം കാണണം. ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവസരമായി നമ്മൾ ആ സമയത്തെ വിനിയോഗിക്കണം. ആദ്യ കുറച്ചു ദിവസങ്ങളിൽ കുട്ടികളെ ഇക്കാര്യത്തിൽ നമുക്ക് നിർബന്ധിക്കേണ്ടി വന്നേക്കാം. എങ്കിലും അതിനു സമയവും താത്പര്യവും കണ്ടെത്തിയേ മതിയാവൂ.
തീൻമേശകളിൽ മൊബൈൽ ഫോൺ നിയന്ത്രണം രക്ഷിതാക്കൾ ഉറപ്പാക്കണം. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഫോൺ ബെഡ്റൂമിൽനിന്നു മാറ്റി ഒരു പൊതുസ്ഥലത്ത് സൂക്ഷിക്കാൻ എല്ലാവരും വ്യവസ്ഥയുണ്ടാക്കണം. എട്ടു മുതൽ പതിനേഴു വയസുവരെയുള്ള കുട്ടികൾ കഴിയുന്നതും ഒരു മണിക്കൂർ മാത്രമേ സോഷ്യൽ മീഡിയ ഉപയോഗിക്കാൻപാടുള്ളൂ എന്ന കാര്യം അവരോട് നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കണം. ഒരു ദിവസമല്ലെങ്കിൽ മറ്റൊരു ദിവസം ഇതിന്റെ ഫലം കുട്ടിയിൽ ഉണ്ടാവുമെന്ന് ഉറപ്പാണ്. രക്ഷിതാക്കളും അധ്യാപകരും ഇക്കാര്യത്തിൽ കുട്ടികൾക്ക് മാതൃകയാകണം.
പുതിയ പഠനം പറയുന്നത് ഇന്ത്യയിൽ രക്ഷിതാക്കൾ അഞ്ചുമണിക്കൂറും കുട്ടികൾ നാലു മണിക്കൂറും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്നാണ്. ഇക്കാര്യത്തിൽ കുട്ടികൾ പറയുന്നത് രക്ഷിതാക്കൾ ഉപയോഗിക്കുന്നത് എന്തായാലും നല്ലതാവുമല്ലോ എന്നു കരുതിയാണ് തങ്ങളും ഉപയോഗിക്കുന്നതത്രെ! കുട്ടികൾ വീട്ടിൽ ഇല്ലാത്ത സമയത്ത് രക്ഷിതാക്കൾ അവർക്ക് ആവശ്യമുള്ള കാര്യങ്ങൾ മൊബൈലിൽ നോക്കുന്നതാവും ഉചിതം. കുട്ടികൾ കൂടെയുള്ളപ്പോൾ ഒരു മണിക്കൂർ എന്നത് പ്രാവർത്തികമാക്കാൻ രക്ഷിതാക്കളും ശ്രദ്ധിക്കണം. ഒറ്റപ്പെടലിലേക്കു മനുഷ്യരെ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് സെൽഫ് ഫോൺ ആണ് എന്നു നമ്മൾ തിരിച്ചറിയണം.
മാസത്തിൽ ഒരു തവണയെങ്കിലും നമ്മൾ കുടുംബസമേതം ഔട്ടിംഗിനു നിർബന്ധമായും പോകണം. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീട്ടിലോ റെസ്റ്ററന്റുകളിലോ സിനിമയ്ക്കോ പാർക്കിലോ ബീച്ചിലോ എവിടെ വേണമെങ്കിലും മാറിമാറി ആവാം. അപ്പോൾ ആരൊക്കെയൊ നമുക്കൊപ്പമുണ്ട് എന്ന തോന്നൽ വരികയും ആത്മവിശ്വാസം വർധിക്കുകയും ഭയം ഒഴിവാകുകയും ചെയ്യും.
മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ഏകാന്തത മാറ്റാനും സ്ട്രസ് ലെവൽ താഴേക്കു കൊണ്ടുവരാനും കഴിയും. അതോടൊപ്പം കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താനും സാധിക്കും. രോഗങ്ങൾകൊണ്ട് നമുക്കു മരണം സംഭവിച്ചേക്കാം. പക്ഷേ ഏകാന്തത കൊണ്ട് നമ്മൾ മരണത്തെ ക്ഷണിച്ചുവരുത്തേണ്ടതുണ്ടോ?
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുഭീതി ഒഴിയുന്നില്ല. ഇന്ന് എട്ട് പേർക്ക് പാമ്പുകടിയേറ്റു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കയാണ് കാസർഗോഡ് എളേരിത്തട്ടിൽ നാലരവയസുകാരി ഋതു ചന്ദ്രയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റത്.
ഞായറാഴ്ച പാമ്പുകടിയേറ്റ കണ്ണൂർ പട്ടുവം സ്വദേശി നമ്പ്രോൻ നാരായണിയുടെ ആരോഗ്യനിലയും ഗുരുതരമാണ്. ഇരുവരും കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇടുക്കി, കോഴിക്കോട് ,തിരുവനന്തപുരം എന്നിവടങ്ങളിൽ നാല് പേർക്ക് പാമ്പുകടിയേറ്റു.
കഴിഞ്ഞ ദിവസം രാത്രിയിൽ കോട്ടയം രാമപുരത്ത് വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റിരുന്നു. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കയില്ല. കണ്ണൂരിൽ പട്ടുവം മാധവനഗറിൽ വീടിനകത്ത് കണ്ടെത്തിയ മൂർഖനെ പിന്നീട് പിടികൂടി. പയ്യന്നൂരിലെ അരവഞ്ചാലിൽ വീട്ടുവളപ്പിലെ വിറകുപുരയിൽ നിന്നും മൂർഖനെ പിടികൂടി.
Kerala
തിരുവനന്തപുരം: നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനങ്ങള്‍ വലഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, കണിയാപുരം, നെടുമങ്ങാട്, കാട്ടാക്കട, തമ്പാനൂര്‍ ഉള്‍പ്പെടെയുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നു സര്‍വീസ് നടത്താനൊരുങ്ങിയ ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.
തമ്പാനൂരില്‍ ബസ് യാത്രക്കാരും ഹര്‍ത്താല്‍ അനുകുലികളും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കടകള്‍ ബലമായി അടപ്പിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടഞ്ഞതും കടകള്‍ ബലമായി അടപ്പിച്ചതും പോലീസുകാര്‍ നോക്കി നിന്നു. യാതൊരു നടപടിയും സ്വീകരിക്കാതെ പോലീസ് കാഴ്ചക്കാരായി നിന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കീം പരീക്ഷ എഴുതാന്‍ പരീക്ഷാകേന്ദ്രങ്ങളിലേക്ക് പോയ വിദ്യാര്‍ഥികളും വിഐടി എന്‍ട്രന്‍സ് എഴുതാന്‍ എത്തിയവരും റോഡില്‍ കുടുങ്ങി. രാവിലെ ഒന്‍പതിന് രജിസ്ട്രേഷന് അവസാനിപ്പിച്ച സമയത്തുപോലും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചേരാന്‍ സാധിച്ചില്ല.
ദേശീയപാതയില്‍ കഴക്കൂട്ടം മുതല്‍ കണിയാപുരം വരെയും ആറ്റിങ്ങല്‍ മുതല്‍ മംഗലപുരം വരെയും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഹര്‍ത്താല്‍ അനുകുലികള്‍ വാഹനങ്ങള്‍ തടഞ്ഞതാണ് ഗതാഗതകുരുക്കിനു കാരണമായത്.
കണ്ണൂർ പഴയങ്ങാടിയിൽ രാവിലെ ഹർത്താൽ അനുകൂലികൾ ബസ് തടഞ്ഞു. പയ്യന്നൂരിൽ കടകൾ അടഞ്ഞുകിടക്കുകയാണ്. കണ്ണൂർ നഗരത്തിൽ രാവിലെ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞ് റോഡ് ഉപരോധിച്ചെങ്കിലും പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. ഹർത്താൽ അനുകൂലികൾ കാൽടെക്സിൽ റോഡ് ഉപരോധിച്ചു.
കോട്ടയ ജില്ലയിലെ തിരുനക്കര, ചിങ്ങവനം, അയര്‍ക്കുന്നം, കുറവിലങ്ങാട് കുറിച്ചി, തലയോലപ്പറമ്പ്, വൈക്കം, മുണ്ടക്കയം, കടുത്തുരുത്തി, പൊന്‍കുന്നം എന്നിവിടങ്ങളിൽ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസുകള്‍ പലയിടത്തും ഹര്‍ത്താലനുകൂലികള്‍ തടഞ്ഞിട്ടു. ഇതോടെ വിവിധ ഡിപ്പോകളില്‍നിന്നുള്ള സര്‍വീസുകള്‍ അവസാനിപ്പിക്കുകയും തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തു.
തിരുനക്കരയില്‍ ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യവാഹനങ്ങള്‍ ഹര്‍ത്താലനുകൂലികള്‍ സംഘടിച്ച് തടഞ്ഞു.
വാഹന ഉടമകളും ഹര്‍ത്താലനുകൂലികളും തമ്മില്‍ പലയിടത്തും വാക്കേറ്റമുണ്ടായി. ചിലയിടങ്ങളില്‍ വാക്കേറ്റം സംഘര്‍ഷത്തിന്റെ വക്കിലെത്തി. കോട്ടയത്ത് കേരള ബാങ്കും അര്‍ബന്‍ ബാങ്കും സമാരാനുകൂലികള്‍ അടപ്പിച്ചു. മുണ്ടക്കയത്ത് ദേശീയ പാതയില്‍ സമാരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കോട്ടയത്ത് ലുലുമാള്‍ അടപ്പിക്കാന്‍ ഹര്‍ത്താലനുകൂലികള്‍ ശ്രമം നടത്തി.
ജില്ലയില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഹോട്ടലുകളും ചുരുക്കം ചില കടകളും മാത്രമാണു തുറന്നിരിക്കുന്നത്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ രാവിലെ പകടനം നടത്തി.
ഹര്‍ത്താൽ അനുകൂലികളുടെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞു. രാവിലെ ഒമ്പതരയോടെയാണ് സംഭവം. ആക്ഷന്‍ കൗണ്‍സിലാണു പ്രകടനത്തിനും വഴിതടയലിനും നേതൃത്വം നല്‍കിയത്.വന്‍ പോലീസ് സന്നാഹവും കടുത്തുരുത്തി ടൗണിലുണ്ടായിരുന്നു. പോലീസ് ഇടപെട്ട് സമരക്കാരെ നീക്കം ചെയ്തു വാഹനഗതാഗതം പുനഃസ്ഥാപിച്ചു.
ഹര്‍ത്താല്‍ കാഞ്ഞിരപ്പള്ളിയിലും പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. തുറന്ന ചില കടകള്‍ സമരക്കാര്‍ പ്രടനമായെത്തി അടപ്പിച്ചു. സ്വകാര്യ വാഹനങ്ങളും കെഎസ്ആർടിസി ബസുകളും നിരത്തിലിറങ്ങി.
രാവിലെ കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞെങ്കിലും പിന്നീടു വാഹനം വിട്ടു. മുണ്ടക്കയത്ത് രാവിലെ മുതൽ ആക്ഷൻ കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ തുറന്ന് പ്രവർത്തിച്ച വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും അടപ്പിച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയെങ്കിലും ഹർത്താലുമായി സഹകരിക്കണമെന്ന് യാത്രക്കാരോട് ഹർത്താൽ അനുകൂലികൾ ആവശ്യപ്പെട്ടു.
മുണ്ടക്കയത്ത് തുറന്നു പ്രവർത്തിച്ച പെട്രോൾ പമ്പ്, സ്വകാര്യ വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ അടപ്പിച്ചു. നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ മുണ്ടക്കയം ടൗണിൽ പ്രകടനവും നടന്നു.
സ്വകാര്യ ബസുകൾ പൂർണമായും സർവീസ് ഒഴിവാക്കി. കെഎസ്ആർടിസി ബസ് ദീർഘദൂര സർവീസുകൾ നടത്തുന്നുണ്ട്. കെഎസ്ഇബി ഓഫീസ് അടക്കമുള്ള അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു.
പത്തനംതിട്ട ജില്ലയിലെ അടൂരിലും കണ്ണൂരിലെ പഴയങ്ങാടിയിലും ബസുകൾ തടഞ്ഞു.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ 13 പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സ്റ്റുമോർട്ടത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
നായയുടെ കടിയേറ്റ എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. നായ ചത്തതിന് പിന്നാലെ നഗരസഭ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലിരുത്തി.
ഗവൺമെന്റ് ആശുപത്രി, വെറ്റിനറി ആശുപത്രി പ്രതിനിധികളും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു. സമാന ലക്ഷണങ്ങളുള്ള മറ്റൊരു നായയെ കണ്ടെത്തിയതിനാല്‍, ഡോഗ് കാച്ചേഴ്സിനെ വിളിപ്പിച്ച് മുന്‍കരുതല്‍ നടപടി സ്വീകരിക്കാനും, നഗരപരിധിയിലെ നായകൾക്ക് വാക്സിനേഷൻ നൽകാനും തീരുമാനമായി.
Kerala
തിരുവനന്തപുരം: കോൺഗ്രസും യുഡിഎഫും ഡീൽ നടത്തുന്നത് നേരിട്ട് ജനങ്ങളുമായിട്ടാണെന്ന് ശശി തരൂർ എംപി. ഭരണവിരുദ്ധ വികാരം കേരളത്തിൽ അതിശക്തമാണെന്നും യുഡിഎഫ് മികച്ച മാർജിനോടു കൂടി ഭരണത്തിൽ എത്തുമെന്നും തരൂർ പറഞ്ഞു. കോൺഗ്രസ് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഭരണ വിരുദ്ധ വികാരം തിരിച്ചുവിടാൻ വേണ്ടി വോട്ടുകൾ ബിജെപിയിലേക്ക് പോയാലും നഷ്ടമില്ല എന്ന നിലപാടാണ് എൽഡിഎഫിന്. ബിജെപിക്ക് ആകട്ടെ കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ദേശീയ തലത്തിൽ തങ്ങൾക്ക് അതൊരു വലിയ കുറവാണെന്ന് കരുതി തങ്ങൾക്ക് വോട്ട് കിട്ടിയില്ലെങ്കിലും സിപിഎമ്മിന് വോട്ട് കിട്ടിയാൽ മതി എന്ന നിലപാട് ചിലയിടങ്ങളിലും ഉണ്ട്. ഇത് അവർ തമ്മിലുള്ള ഡീൽ ആണ്. തങ്ങൾക്ക് ഇതിൽ പേടിയില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
കേരളത്തിലെ 59 മണ്ഡലങ്ങളിൽ നേരിട്ട് പോകാൻ കഴിഞ്ഞു. ഇത്രയും ജനങ്ങളുടെ താല്പര്യം കൂടിയ ഒരു തെരഞ്ഞെടുപ്പ് ആദ്യമായി കാണുകയാണ്. ഐക്യമുന്നണിയിലെ ഐക്യം മറ്റു പാർട്ടികളെ നിരാശപ്പെടുത്തുന്നുണ്ട്. ചെറുപ്പക്കാരുടെ ഇടയിൽ ഭാവിക്കായുള്ള ഭരണം എന്ന നിലയിലാണ് യുഡിഎഫിനെ അവർ നോക്കിക്കാണുന്നത്.
കേരളത്തെ ഇനി ആരാണ് നയിക്കേണ്ടത് എന്ന ചോദ്യത്തിന് മികച്ച മറുപടി ഇത്തവണ ഉണ്ടാകും. ഏറ്റവും മികച്ച ടീം കോൺഗ്രസും യുഡിഎഫും മുന്നോട്ട് നയിക്കുന്നതാണ്. സുരക്ഷിത ഭൂരിപക്ഷം കുറഞ്ഞത് 85 - 90 സീറ്റ് ഞങ്ങൾക്ക് കിട്ടുമെന്ന് തന്നെ കരുതുന്നു. കോൺഗ്രസ് പ്രവർത്തന പട്ടികയിലുള്ള, കോൺഗ്രസ് അജണ്ടയിൽ ഉള്ള വാഗ്ദാനങ്ങൾ എല്ലാം തങ്ങൾ നടപ്പാക്കുമെന്നും തരൂർ പറഞ്ഞു.
കർണാടകയിൽ പറഞ്ഞതെല്ലാം നടപ്പാക്കി കഴിഞ്ഞു. പിണറായി വിജയന്റെ പോഗ്രസ് കാർഡിൽ യാതൊരു സത്യസന്ധതയുമില്ല. ലൈഫ് പദ്ധതിയായാലും കേരളത്തിലെ റോഡ് വികസനം ആയാലും ഹൈവേ വികസന ആയാലും മഹാത്മാഗാന്ധി തൊഴിൽ പദ്ധതിയായാലും വിഴിഞ്ഞം തുറമുഖം ആയാലും എല്ലാം കോൺഗ്രസ് കാലത്ത് കൊണ്ടുവന്ന പദ്ധതികളാണ്.
ഇനിയും മദ്യവും ലോട്ടറിയും കൊണ്ട് മാത്രം കേരളത്തെ മുന്നോട്ടു നയിക്കാം എന്ന് ആരും കരുതേണ്ട. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയോ, ടിക്കറ്റ് കിട്ടാത്തത് ചൊല്ലിയോ ഇപ്പോൾ യാതൊരു പിണക്കവും പരിഭവവുമില്ല. ഭാവിക്കായുള്ള ഭരണം കോൺഗ്രസിനെ തേടിയെത്തുക തന്നെ ചെയ്യുമെന്നും ശശി തരൂർ പറഞ്ഞു.
District News
ഇരിങ്ങാലക്കുട: കേരളത്തില്‍ എല്‍ഡിഎഫിന് ജനങ്ങളുമായാണ് ഡീല്‍ എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ഡോ. വിജൂ കൃഷ്ണന്. എല്‍ഡിഎഫ് പൊറത്തിശേരി മാപ്രാണം മേഖലാ തെരഞ്ഞെടുപ്പു റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രി ഉറങ്ങാന്‍ കിടന്ന് രാവിലെ ഉണരുമ്പോള്‍ ബിജെപിയിലേക്ക് പോയ ഇരുന്നൂറിലധികം കോണ്‍ഗ്രസ് നേതാക്കളുടെ ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കാണ് ബിജെപിയുമായി ഡീല്‍ എന്ന് ജനങ്ങള്‍ക്ക് മനസിലാകും.
മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ്, അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മ തുടങ്ങിയ ബിജെപിയുടെ മുഖ്യമന്ത്രിമാര്‍ മുമ്പ് കോണ്‍ഗ്രസുകാരായിരുന്നു എന്നോര്‍ക്കണം.
കേരളത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവരാകുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഉമ്മന്‍ചാണ്ടിയുടെ പ്രിയപ്പെട്ടവന്, കെ.സുധാകരന് പ്രിയപ്പെട്ടവന്, വി.ഡി.സതീശന് പ്രിയപ്പെട്ടവര്‍ എന്നിങ്ങനെയുള്ളവരാണ്. ബിജെപി യുടെ കേരള ജനതക്കുള്ള വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കാനുള്ളതല്ല. കേരളത്തിന് എയിംസും, ശബരി റെയില്‍പാതയും, തിരുവനന്തപുരം കോഴിക്കോട് മിനിമെട്രോ പദ്ധതിയും യൂണിയന് ബജറ്റില്‍ ഉള്‍പ്പെടുത്താത്തവര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ നല്കുന്ന വാഗ്ദാനങ്ങള്‍ ജനങ്ങളെ പറ്റിക്കാനാണ്.
റാലിക്ക് ശേഷം മാപ്രാണം സെന്ററില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ പി.സി.രഘു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.മണി, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ആര്.ബിന്ദു, കേരള കോണ്‍ഗ്രസ്(എം) നിയോജക മണ്ഡലം പ്രസിഡന്റ്് ടി.കെ. വര്‍ഗീസ്, ജെഡിഎസ് മണ്ഡലം പ്രസിഡന്റ്് രാജു പാലത്തിങ്കല്‍, എൻസിപി മണ്ഡലം പ്രസിഡന്റ് ഗിരീഷ് മണപ്പെട്ടി, ആര്.എല്‍. ശ്രീലാല്‍, ആര്.എല്‍. ജീവന്‍ലാല്‍, രാജന് പുല്ലരിക്കല്‍, എം.ബി. രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
എഴുകുംവയൽ: ഇടുക്കി രൂപതയുടെ ഔദ്യോഗിക തീർഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ നോമ്പിലെ ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽനിന്ന് വിശ്വാസികൾ പ്രാർഥനാപൂർവം മലകയറി. ദുഃഖവെള്ളിയാഴ്ച മാത്രം കാൽ ലക്ഷത്തിലധികം പേർ മലകയറി. നാല്പതാം വെള്ളിയാഴ്ച ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ നടന്ന രൂപത കാൽനട തീർത്ഥാടനത്തിൽ ആയിരക്കണക്കിനാളുകളാണ് മലകയറിയത്.
ദുഃഖവെള്ളിയാഴ്ച അതിരാവിലെ മുതൽ മലയിൽ തീർഥാടകരുടെ തിരക്കായിരുന്നു. രാവിലെ ഏഴിനു ഏഴുകുംവയൽ കപ്പേളയിൽനിന്നു മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ കുരിശിന്റെ വഴി ആരംഭിച്ചു. മലമുകളിലെ ദേവാലയത്തിൽ നടന്ന പീഡാനുഭവ ശുശ്രൂഷകൾക്ക് ബിഷപ് മുഖ്യകാർമികത്വം വഹിച്ചു. രൂപത കേന്ദ്രത്തിലെ വൈദികരും മറ്റു വൈദികരും സഹകാർമികരായി.
ഇടുക്കി രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. മാത്യു അഴകനാക്കുന്നേൽ വചനസന്ദേശം നൽകി. വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കലിന്റെ നേതൃത്വത്തിൽ തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ നടത്തി. തീർഥാടന കേന്ദ്രം റെക്ടർ ഫാ. ജോസഫ് ചുനയന്മാക്കൽ, അസി. വികാരി ഫാ. നിർമൽ കളത്തിൽക്കാട്ടിൽ, സുനിൽ ജോസ് ഈഴക്കുന്നേൽ, ഷാജി മാത്യു ഓവേലിൽ എന്നിവരുടെ നേതൃത്വത്തിൽ 500 പേരടങ്ങുന്ന വിവിധ കമ്മിറ്റികൾ എഴുകുംവയലിൽ തീർഥാടനത്തിനു വേണ്ട ക്രമീകരണങ്ങൾ ഒരുക്കി.
International
ജുബ: സൗത്ത് സുഡാനിലെ സ്വർണഖനിയിലുണ്ടായ തർക്കത്തെത്തുടർന്ന് 70 പേരെ അക്രമിസംഘം വെടിവച്ചു കൊന്നു. ഒട്ടേറെ പേർക്കു പരിക്കേറ്റു. തലസ്ഥാനമായ ജുബയ്ക്കു സമീപം കഴിഞ്ഞയാഴ്ച അവസാനമാണു സംഭവം.
നിരവധി മൃതദേഹങ്ങൾ തുറസായ സ്ഥലത്ത് കിടക്കുന്നതിന്റെ വീഡിയോദൃശ്യം പുറത്തുവന്നു. സെൻട്രൽ ഇക്വറ്റേറിയ സംസ്ഥാനത്തെ ജെബെൽ ഇറാക്കിലെ സ്വർണഖനിയിലാണ് കൂട്ടക്കൊല അരങ്ങേറിയത്.
ഒട്ടേറെ പേർ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. മുൻകാലത്തും ഈ സ്വർണഖനിയിൽ ഖനന കന്പനികളും അനധികൃത ഖനനക്കാരും തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്.
Kerala
ക്രിസ്തുവിന്റെ കുരിശ് ഉയർത്തുന്ന ആധ്യാത്മിക വെല്ലുവിളി, അതിനെ അതിജീവിക്കുന്ന ആത്മീയ വിജയം എന്നിവയെക്കുറിച്ചാണ് നമ്മൾ വിശുദ്ധ വാരത്തിൽ ചർച്ച ചെയ്യുന്നത്. ഈശോ പങ്കുവയ്ക്കുന്ന ആത്മവിശ്വാസം നോക്കുക.
"എന്നാൽ, നിങ്ങൾ ഓരോരുത്തരും താന്താങ്ങളുടെ വഴിക്കു ചിതറിക്കപ്പെടുകയും എന്നെ ഏകനായി വിട്ടുപോകുകയും ചെയ്യുന്ന സമയം വരുന്നു; അല്ല അതു വന്നുകഴിഞ്ഞു. എങ്കിലും ഞാൻ ഏകനല്ല; കാരണം, പിതാവ് എന്നോടുകൂടെയുണ്ട്'(യോഹ 16:32). ഒരാളുടെ വിശ്വാസം പരിപക്വമാകുന്നത് അഥവാ അവന്റെ ദൈവവിശ്വാസത്തിന്റെ പൂർണത എന്നു പറയുന്നതു ദൈവം അവനെ വിശ്വസിക്കുന്ന ഒരു കാലഘട്ടമാണ്. "യേശുവാകട്ടെ അവരെ വിശ്വസിച്ചില്ല. കാരണം, അവൻ അവരെയെല്ലാം അറിഞ്ഞിരുന്നു' (യോഹ 2:24).
ദൈവം ഒരാളെ വിശ്വസിച്ചോ എന്നു നമുക്ക് എങ്ങനെ തിരിച്ചറിയാം? ഏറ്റവും വലിയ വിഷമസന്ധിയിൽ ദൈവത്തിന്റെ സാന്നിധ്യം നമുക്ക് അനുഭവവേദ്യമാകാതെ വരും. ലോകത്തിന്റെ എല്ലാ കുരിശുകളെയും മുൾക്കിരീടങ്ങളെയും തിരുവിലാവിലെ മുറിവിനെയും ആണിപ്പഴുതിനെയും അതിജീവിച്ചു ലോകത്തെ കീഴടക്കുന്നതു ദൈവം വിശ്വസിച്ച വ്യക്തികളാണ്. അതു നാം തിരിച്ചറിയുന്നത് അന്ത്യവിനാഴികയിലാണ്.
» ഉപേക്ഷിച്ചതായി തോന്നിയാലും «
അന്ത്യ വിനാഴികയിൽ ഈശോയെ ദൈവം കുരിശിൽ ഉപേക്ഷിക്കുന്നതായിട്ട് ഈശോതന്നെ പറയുന്നുണ്ട്. എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു? ആ എന്തുകൊണ്ട് എന്നുള്ളതിനാണ് ഏറ്റവും വലിയ പ്രാധാന്യം. ഹെബ്രാ 13:5ൽ നാം വായിക്കുന്നു, ഒരു കാരണവശാലും ഞാൻ നിന്നെ ഉപേക്ഷിക്കുകയോ തള്ളിപ്പറയുകയോ ഇല്ല. പക്ഷേ, ക്രിസ്തുവിനു സംഭവിച്ചതോ? അതിന് ഒറ്റ കാരണമേയുള്ളൂ, ക്രിസ്തുവിൽ ദൈവപിതാവിനു തികഞ്ഞ വിശ്വാസമുണ്ട്. അസാന്നിധ്യത്തിലും ക്രിസ്തുവിന്റെ വിശ്വാസം ലോകജനതയ്ക്കു മുഴുവൻ ലോകത്തിന്റെ പ്രകാശമായി എക്കാലത്തും മാതൃകാ വിശ്വാസമായി നിലനിൽക്കും.
എന്താണ് കാരണം? ക്രിസ്തു ആ നിമിഷം പറഞ്ഞു:എന്റെ പിതാവേ നീ എന്നെ ഉപേക്ഷിച്ചതായി കാണപ്പെട്ടാലും ഞാൻ എന്റെ ആത്മാവിനെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. ദൈവം നമ്മളിൽ വിശ്വസിക്കുന്നു എന്നുള്ളതാണ് നമുക്ക് ഇടയ്ക്കിടെ ദൈവസാന്നിധ്യം അനുഭവപ്പെടാത്തതിന്റെ ഒരു കാരണം. ആ സമയത്ത് ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് നമ്മുടെ ജീവിതത്തെ സമർപ്പിച്ച് ക്രിസ്തുവിനെ പോലെ അതിജീവനത്തിന്റെ അവസാന മാതൃകയാകാൻ വിശുദ്ധ വാരം നമ്മെ സഹായിക്കട്ടെ.
National
ന്യൂഡൽഹി: പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ കുറച്ച കേന്ദ്രസർക്കാർ നടപടി സാധാരണ ജനങ്ങൾക്ക് യാതൊരു ആശ്വാസം നൽകാത്തതും മറിച്ച് പെട്രോളിയം കന്പനികൾക്കു ലാഭം ഉറപ്പാക്കുന്ന നീക്കവുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
ഇതിലൂടെ പൊതുജനങ്ങൾക്കു ലഭിക്കേണ്ടിയിരുന്ന നേരിട്ടുള്ള വിലക്കുറവ് സർക്കാർ ബോധപൂർവം ഒഴിവാക്കി. പെട്രോളിയം കന്പനികളെ സഹായിക്കുന്നതിനായി സർക്കാരിനു ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ നികുതിയും കന്പനികളുടെ താത്പര്യത്തിനായി കേന്ദ്രസർക്കാർ നഷ്ടപ്പെടുത്തുകയാണ്. ഇതു സാധാരണ ജനങ്ങൾക്കുവേണ്ടി കൈക്കൊണ്ട തീരുമാനമല്ല.
പെട്രോളിയം കന്പനികൾ നേരിടുന്ന നഷ്ടം നികത്തുന്നതിനായുള്ള ഒരു സാന്പത്തിക ക്രമീകരണം മാത്രമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ധന നികുതികൾ ഉയർത്തി കേന്ദ്രം വൻ വരുമാനം സന്പാദിച്ചു. ഇപ്പോൾ പ്രതിസന്ധിസമയത്ത് ആ വരുമാനമുപയോഗിച്ച് കന്പനികൾക്ക് ആശ്വാസം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു
Kerala
കല്‍പ്പറ്റ: സംസ്ഥാനത്തെ ദുര്‍ഭരണത്തില്‍നിന്നു രക്ഷിക്കാന്‍ ജനം മുന്നോട്ടുവരണമെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ എന്‍ഡിഎ നിയോജകമണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ അഴിമതിയും കമ്മ്യൂണിസ്റ്റ് ഭീകരതയും അവസാനിപ്പിക്കാന്‍ ബിജെപിക്കു മാത്രമേ കഴിയൂ. കേരളത്തില്‍ നിലവില്‍ 29.9 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴിലിനും വിദ്യാഭ്യാസത്തിനും നാടുവിടേണ്ടി വരുന്നത് സംസ്ഥാന ഭരണത്തിന്റെ പിടിപ്പുകേടുമൂലമാണ്.
ശബരിമല ഉള്‍പ്പെടെ ക്ഷേത്രങ്ങളിലെ വരുമാനം കൊള്ളയടിക്കുന്ന സര്‍ക്കാരുകള്‍ വിശ്വാസ പാരമ്പര്യം തകര്‍ക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന വികസന പദ്ധതികള്‍ കേരളത്തില്‍ വേണ്ടവിധം നടപ്പാക്കുന്നില്ല. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കുപ്രചാരണം നടത്തി കോണ്‍ഗ്രസും സിപിഎമ്മും ജനങ്ങളെ വഞ്ചിക്കുകയാണ്.
ഇടനിലക്കാരില്ലാതെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പണമെത്തിക്കാന്‍ എന്‍ഡിഎ സര്‍ക്കാരിന് കഴിഞ്ഞു. ഭാരതം വികസനത്തിന്റെ പാതയിലാണ്. കേരളം വികസന വഴിയില്‍നിന്നു മാറിനില്‍ക്കരുത്. വയനാട്ടിലെ വോട്ടര്‍മാര്‍ ത്രിപുരയുടെ പാത സ്വീകരിക്കണം. വികസനത്തില്‍ മുന്നിലെത്താനാണ് മത്സരിക്കണ്ടത്. രാഷ്ട്രീയ കൊലപാതകങ്ങളും മാഫിയ വാഴ്ചയും അവസാനിപ്പിക്കുന്നതില്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും മാണിക് സാഹ പറഞ്ഞു.
Kerala
അമ്പലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വീണ്ടും വിമർശനവുമായി ജി. സുധാകരൻ. മുഖ്യമന്ത്രി എനിക്ക് ചെറ്റ എന്നു പേരിട്ടു. ഇങ്ങനെയുള്ള ആളുകൾ അധികാരത്തിൽ തുടരണോ- ഇക്കാര്യം ജനം ചിന്തിക്കണം.
ഭരണഘടനാ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്നും കേസിന് പോയാൽ പ്രശ്നമാണെന്നും ജി. സുധാകരൻ പറഞ്ഞു. ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് മുഖ്യമന്ത്രി വിളിച്ചു. വെളുത്ത് സുമുഖനായ പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ചു.
എത്രപേരെയാണ് പാർട്ടിക്ക് എതിരാക്കുന്നത്. കോൺഗ്രസുകാർക്ക് ആളെ കൂട്ടിത്തരുന്നുണ്ട്. കോൺഗ്രസിൽ ആള് കൂടുന്നത് നല്ല പ്രവൃത്തികൊണ്ട് മാത്രമാണ്. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും നല്ല നേതാക്കളില്ല.
പണ്ടൊക്കെ നേതൃനിര കണ്ട് കെഎസ്യുക്കാർ അസൂയപ്പെട്ടിരുന്നു. നാലാളറിയുന്ന ആരും ഇന്ന് ഡിവൈഎഫ്ഐയിലില്ല. ഏരിയ സെക്രട്ടറി കള്ളുഷാപ്പിലിരുന്ന് ജി. സുധാകരന്റെ തന്തയ്ക്ക് വിളിക്കുന്നു.
പാർട്ടിക്കാർ കള്ളുഷാപ്പിലിരുന്ന് ഫേസ്ബുക്കിൽ തനിക്കെതിരേ പോസ്റ്റിടുന്നു. ഭാവിയിൽ ഈ പ്രസ്ഥാനത്തെ നയിക്കാൻ ആളില്ലാതെ വരുമെന്നും കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും ഈ നാടിന് ആവശ്യമാണെന്നും ജി. സുധാകരൻ പറഞ്ഞു.
International
ടെഹ്റാൻ: ദേശസുരക്ഷ അപകടത്തിലാക്കുന്ന ഇന്റർനെറ്റ് പ്രവർത്തനങ്ങൾ ചെയ്തുവെന്നു കണ്ടെത്തിയ 466 പേരെ അറസ്റ്റ് ചെയ്തതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎസ്-ഇസ്രേലി ആക്രമണം ആരംഭിച്ചശേഷം ഇറാനിൽ ഏറ്റവും കൂടുതൽ പേർ അറസ്റ്റിലാകുന്ന സംഭവമാണിത്.
ദേശദ്രോഹ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആയിരത്തിലധികം പേർ ഈ മാസം ഇറാനിൽ അറസ്റ്റിലായിട്ടുണ്ട്.
International
ദോഹ: ഖത്തറിൽ ഹെലികോപ്റ്റർ തകർന്നുവിണുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഏഴുപേരിൽ ആറു പേരുടെ മൃതദേഹങ്ങൾ തെരച്ചിലിൽ കണ്ടെത്തി.
ആറു പേരുടെ മരണം ആഭ്യന്തര മന്ത്രാലയം വാർത്താ കുറിപ്പിലൂടെ സ്ഥിരീകരിക്കുകയായിരുന്നു. വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. കാണാതായ ഏഴാമത്തെ ആൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീഴുകയായിരുന്നു. സാങ്കേതിക കാരണം മൂലമാണ് അപകടമെന്നാണ് വിശദീകരണം. ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്ത്ര മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
District News
ഹൃദയം തൊട്ട് അപു ജോണ്‍ ജോസഫ്
തൊടുപുഴ: യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫിന്റെ പ്രചാരണ ഭാഗമായുള്ള പഞ്ചായത്തുതല കണ്‍വന്‍ഷനുകള്‍ തുടങ്ങി. വഴിത്തല ടൗണിന്റെ കിഴക്കേ അറ്റത്തുനിന്ന് ആരംഭിച്ച പുറപ്പുഴ മണ്ഡലം കണ്‍വന്‍ഷനിലും പ്രകടനത്തിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ പതിച്ച പ്ലക്കാര്‍ഡുമായാണ് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തത്.
വഴിത്തല സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്വന്ഷന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്പ്രഫ. എം.ജെ.ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.വാഗ്ദാന ലംഘനങ്ങള്‍ നടത്തിയ ഇടതു സര്‍ക്കാരിനെതിരേയുള്ള വിധിയെഴുത്താകണം ഈ തെരഞ്ഞെടുപ്പെന്ന് അപു ജോണ്‍ ജോസഫ് പറഞ്ഞു.
മണക്കാട്, കരിങ്കുന്നം പഞ്ചായത്തുകളിലും മണ്ഡലംതല കണ്‍വന്‍ഷനുകളും നടന്നു. എസ്.അശോകന്, ഷീല സ്റ്റീഫന്‍, ജോണ്‍ നെടിയപാല, ടി. എസ്.ഷംസുദീന്‍, ബ്ലെയ്സ് ജി. വാഴയില്‍, ടി.വി. പാപ്പു, ജിജി വര്‍ഗീസ്, ചാര്‍ളി ആന്റണി, സോമി വട്ടക്കാട്ട് , ജോബി മാത്യു പൊന്നാട്ട് , റെനീഷ് മാത്യു ,ടോമിച്ചന് പി.മുണ്ടുപാലം, ബിബിത അനൂപ്, പി.ജി. വിജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു. കരിങ്കുന്നം, പുറപ്പുഴ, മണക്കാട് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥി വോട്ടു തേടി.
ഹൃദ്യമായ സ്വീകരണം ഏറ്റുവാങ്ങി സിറിയക്ക് ചാഴികാടന്
തൊടുപുഴ: ജില്ലയിലെ ആദ്യകാല സിപിഎം നേതാവും മുന്‍ എംഎല്‍എയുമായിരുന്ന എം.ജിനദേവന്റെ സഹോദരിയും കുടുംബാംഗങ്ങളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിറിയക്ക് ചാഴികാടന് വിജയാശംസകള്‍ നേര്‍ന്നു. കോലാനിയിലുള്ള പുത്തന്‍പുരയ്ക്കല്‍ വീട്ടിലെത്തിയപ്പോള്‍ ജിനദേവന്റെ സഹോദരി സരളയും ഭര്‍ത്താവ് നാരായണനും സ്ഥാനാര്‍ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
തുടര്‍ന്ന് കോലാനി ചേരിയിലെത്തി സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിച്ചു. ആലയ്ക്കല്‍ പ്രദേശത്ത് സ്ഥാനാര്‍ഥിയെ കാണന്‍ വീട്ടമ്മമാരടക്കമുള്ളവര്‍ കാത്തുനിന്നു. അഞ്ചപ്ര പാറയില്‍ കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കമുള്ളവര്‍ സിറിയക്ക് ചാഴികാടനെ വരവേറ്റു. തുടര്‍ന്ന് പാറക്കടവ് ഉന്നതിയും സന്ദര്‍ശിച്ചു.
ആവേശം നിറച്ച് റോയി വാരികാട്ട്
തൊടുപുഴ: എന്‍ഡിഎ സ്ഥാനാര്‍ഥി റോയി വാരികാട്ട് വണ്ണപ്പുറം, മുള്ളരിങ്ങാട്, കോടിക്കുളം പ്രദേശങ്ങളില്‍ വോട്ടഭ്യര്‍ഥിച്ചു. വിവിധ മേഖലകളില്‍ നടന്ന സന്ദര്‍ശനങ്ങളില്‍ സ്ഥാനാര്‍ഥിക്ക് ആവേശകരമായ സ്വീകരണം ലഭിച്ചു. രാവിലെ മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെത്തി അനുഗ്രഹം തേടിയ ശേഷമാണ് അദ്ദേഹം പര്യടനം ആരംഭിച്ചത്.
തുടര്‍ന്ന് പഞ്ചാമല ക്ഷേത്രം, പുളിക്കത്തൊട്ടി എസ്എന്‍ഡിപി ശാഖായോഗം ഓഫീസ്, മുള്ളരിങ്ങാട് ലൂര്‍ദ്മാതാ പള്ളി, കോടിക്കുളം ചന്ദരപ്പിള്ളി ക്ഷേത്രം, തൃക്കോവില്‍ ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. മുള്ളരിങ്ങാട് മേഖലയില്‍ വന്യജീവിശല്യം വര്‍ഷങ്ങളായി പരിഹാരമില്ലാതെ തുടരുകയാണെന്നും ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ വന്നാല്‍ മാത്രമേ ഇതിനു പരിഹാരം കാണാന്‍ കഴിയു എന്നും റോയി വാരികാട്ട് പറഞ്ഞു.
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന വഴി മുള്ളരിങ്ങാട് പ്രദേശത്ത് ലഭിച്ച റോഡ് വികസനം ജനങ്ങള്‍ വലിയ നേട്ടമായി കാണുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
International
വത്തിക്കാൻ സിറ്റി: തുടരുന്ന ഭീകരാക്രമണങ്ങൾക്കിടയിൽ രാജ്യത്തെ ജനങ്ങൾ നേരിടുന്ന ദുരവസ്ഥ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കുമുന്നിൽ വിവരിച്ച് നൈജീരിയൻ മെത്രാന്മാർ.
ആദ്ലിമ്ന സന്ദര്‍ശനത്തിന്റെ ഭാഗമായി വത്തിക്കാനിലെത്തിയ മെത്രാന്മാർ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യത്തെ നിലവിലുള്ള അവസ്ഥ വിശദീകരിച്ചു.
നൈജീരിയയിലെ ക്രൈസ്തവരുടെ ദുരവസ്ഥ ആശങ്കാജനകമാണെന്ന് കർദിനാൾ പീറ്റർ ഒക്പലെകെ പറഞ്ഞു. ഫെഡറൽ ഭരണഘടനയിൽ നൈജീരിയൻ ക്രൈസ്തവര്‍ വിവേചനം നേരിടുന്നുവെന്ന് ഒവേരിയിലെ ആർച്ച് ബിഷപ് ലൂഷ്യയസ് ഇവെജുരു ഉഗോർജിയും ചൂണ്ടിക്കാട്ടി.
ഭരണഘടന പരിശോധിക്കുമ്പോൾ, അത് ഇസ്ലാമിന് അനുകൂലമായി ഒരു വശത്തേക്ക് മാറിയിരിക്കുന്നത് കാണാൻ കഴിയും. ക്രൈസ്തവർ പലപ്പോഴും ഒഴിവാക്കപ്പെടുന്നു.
ഫുലാനി തീവ്രവാദികള്‍ നിരവധി സമൂഹങ്ങളെ പിഴുതെറിഞ്ഞിട്ടുണ്ട്. സർക്കാരിന്റെ കഴിവില്ലായ്മയോ നടപടിയെടുക്കാൻ തയാറാകാത്തതോ കാരണം ഈ തീവ്രവാദ ഗ്രൂപ്പുകൾ അഴിഞ്ഞാടുകയാണെന്നും ആർച്ച്ബിഷപ് ലൂഷ്യയസ് കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ജനങ്ങളുടെ നിലവിളി മാർപാപ്പയ്ക്കു മുന്നില്‍ അവതരിപ്പിക്കാനും രാജ്യത്തെ ക്രൈസ്തവര്‍ നേരിടുന്ന സാഹചര്യത്തെക്കുറിച്ച് സർക്കാർ ഉദ്യോഗസ്ഥരിൽനിന്നുള്ള തെറ്റായ വിവരണങ്ങളെ ചെറുക്കാനുമുള്ള അവസരമായാണ് നൈജീരിയൻ ബിഷപ്പുമാർ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്.
തങ്ങളുടെ സന്ദർശനം ലെയോ മാർപാപ്പയുമായുള്ള പുത്രബന്ധത്തിന്റെ പ്രകടനമാണെന്നും തങ്ങളുടെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ വിശ്വാസം മാർപാപ്പയ്ക്കു മുന്നില്‍ സ്ഥിരീകരിക്കാനുള്ള അവസരമാണെന്നും നൈജീരിയൻ ബിഷപ്പുമാർ പറഞ്ഞു.
ലോകത്തു ക്രൈസ്തവർക്കെതിരേ നടക്കുന്ന കൊലപാതകങ്ങളുടെ 72ശതമാനവും നൈജീരിയയിലാണെന്നാണ് ഓപ്പൺ ഡോർസിന്റെ 2026ലെ വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Kerala
കണ്ണൂർ: ഓൺലൈൻ പണമിടപാട് തട്ടിപ്പു കേസിൽ സഹകരണ സംഘം പ്രസിഡന്റായ കോൺഗ്രസ് നേതാവ് ഉൾപ്പടെ രണ്ടു പേർ അറസ്റ്റിൽ. കണ്ണൂർ ഡിസിസി സെക്രട്ടറിയും കണ്ണർ ലേബർ ബാങ്ക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ കല്ലിക്കോടൻ രാഗേഷ്, സെക്രട്ടറി കെ. ജിതേഷ് എന്നിവരെയാണ് തമിഴ്നാട് സൈബർ ക്രൈം ഡെപ്യൂട്ടി സൂപ്രണ്ട് ആർ.വി. ഗൗതമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
തമിഴ്നാട് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെന്ററിൽ തമിഴ്നാട് സ്വദേശി ബാലമുരുഗൻ (25) എന്നയാൾ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് നടപടി. 1.67 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ കല്ലിക്കോടൻ രാഗേഷ് പ്രസിഡന്റായ സൊസൈറ്റിയിൽ പണം എത്തിയതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. നാഷണൽ സൈബർ ക്രൈം വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്ന സൊസൈറ്റിയിലെ അക്കൗണ്ടിലേക്ക് അനധികൃതമായി പണം എത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ടൗൺ പോലീസും കേസെടുത്തിരുന്നു.
ഞായറാഴ്ചയാണ് കല്ലിക്കോടൻ രാഗേഷിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ടൗൺ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ഇതിനു പിന്നാലെ സൊസൈറ്റി സെക്രട്ടറി ജിതേഷിനെ നഗരത്തിനടുത്ത ചെട്ടിപ്പീടികയിലെ വീട്ടിലെത്തിയും കസ്റ്റഡിയിലെടുത്തു. ട്രാൻസിറ്റ് വാറണ്ടിന്റെ ഭാഗമായി ഇരുവരെയും ഇന്നലെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (ഒന്ന്) കോടതിയിൽ ഹാജരാക്കി ടൗൺ പോലീസ് തമിഴ്നാട് പോലീസിന് കൈമാറി.
സൊസൈറ്റിയുടെ മുൻ പ്രസിഡന്റിന്റെ പേരിൽ ആരംഭിച്ച അക്കൗണ്ടിലേക്കാണ് പണം എത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ 1.67 കോടി രൂപയോളമാണ് അക്കൗണ്ടിലെത്തിയത്. സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ സൈ-ഹണ്ടിന്റെ ഭാഗമായും സൊസൈറ്റിക്കെതിരേ കേസ് എടുത്തിരുന്നു.
കഴിഞ്ഞ ഡിസംബർ മാസം മൂന്നു ദിവസങ്ങളിലായി 45,64031 രൂപയും ബാങ്കിലെ അക്കൗണ്ടിൽ എത്തിയതായും കണ്ടെത്തിയിരുന്നു.
Kerala
കൊച്ചി: തൃശൂരുകാരെ വിശ്വാസമാണെന്നും ഇത്തവണ അവർ കൈവിടില്ലെന്നും ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. പദ്ധതികൾ നടപ്പാക്കാൻ പിതാവ് കരുണാകരൻ കാട്ടിയ ധൈര്യം തനിക്കുമുണ്ടെന്നും അതിനാൽ ജനങ്ങൾ തന്റെ ഒപ്പം നിൽക്കുമെന്ന് ഉറപ്പാണെന്നും പദ്മജ അവകാശപ്പെട്ടു. തൃശൂർ മണ്ഡലത്തിൽ പദ്മജ ബിജെപി സ്ഥാനാർഥി ആകുമെന്നാണ് സൂചന.
ഇത്തവണ ബിജെപി തന്നോട് എവിടെ മത്സരിക്കണമെന്ന് ചോദിച്ചപ്പോൾ തൃശൂർ മതിയെന്ന് താൻ പറഞ്ഞുവെന്നും പദ്മജ പ്രതികരിച്ചു. ബിജെപിക്കാരെ സംബന്ധിച്ച് പ്രസ്ഥാനം അവർക്ക് വലുതാണ്. അല്ലാതെ വ്യക്തികൾ എന്തുപറയുന്നു എന്നല്ല അവർ നോക്കുന്നത്. പാർട്ടി പറയുന്നവരെ ജയിപ്പിക്കുന്നവരാണ് അവർ. അതുകൊണ്ട് നല്ല ആത്മവിശ്വാസമുണ്ടെന്നും പദ്മജ പറഞ്ഞു.
കോണ്‍ഗ്രസുകാരും തനിക്ക് പരസ്യമായി പിന്തുണ നൽകുന്നുണ്ടെന്ന് പത്മജ അവകാശപ്പെട്ടു. അച്ഛനെ പോലെ തനിക്കും ഒരുപേടിയുമില്ല. അച്ഛനെ വിശ്വസിച്ചവർക്ക് തന്നെയും വിശ്വസിക്കാമെന്നും പത്മജ പറഞ്ഞു.
എന്നാൽ കോൺഗ്രസുകാർ കെ. മുരളീധരനെ പിന്നിൽ നിന്ന് കുത്തുമെന്ന് പദ്മജ പറഞ്ഞു. തന്നെ പിന്നിൽ നിന്ന് കുത്തിയ കോൺഗ്രസുകാർ മുരളിയെയും ചതിക്കുമെന്നാണ് പദ്മജ പറഞ്ഞത്.
District News
കോതമംഗലം: ചരിത്രപ്രാധാന്യമുള്ള ആലുവ-മൂന്നാർ രാജപാത പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. രാജപാത തുറന്നു കിട്ടിയാൽ കൊച്ചിയിൽ നിന്നും മൂന്നാറിലേക്കുള്ള ദൂരത്തിൽ 20 കിലോമീറ്ററോളം കുറവുണ്ടാകും.
ഈ വഴിയിലെ യാത്രാവകാശം പുനസ്ഥാപിക്കുക, തകർന്നുപോയ പഴയ പാത യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിച്ച് ഗതാഗതയോഗ്യമാക്കുക, വിനോദസഞ്ചാര മേഖലയ്ക്കും മാങ്കുളം, കുട്ടമ്പുഴ നിവാസികൾക്കും വലിയ ഗുണകരമാകുന്ന പാതയോടു ചേർന്നുള്ള വികസനസാധ്യതകൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ജനങ്ങൾ ഉയർത്തുന്നത്.
പഴയ പൊതുമരാമത്ത് പാതയാണിതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ പാതയുടെ നിയമപരമായ അവകാശം പിഡബ്ല്യുഡിക്ക് തന്നെ ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്ന് ജനകീയ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
1924-ലെ മഹാപ്രളയത്തിന് മുമ്പ് വരെ ഹൈറേഞ്ചിലെ പ്രധാന ഗതാഗത മാർഗമായിരുന്ന രാജ പാത, പിഡബ്ല്യുഡി രേഖകളിൽ ഇന്നും നിലനിൽക്കുന്നതാണ്. എന്നാൽ വനംവകുപ്പിന്റെ തടസവാദങ്ങൾ മൂലമാണ് ഈ പാത ഉപയോഗശൂന്യമായി കിടക്കുന്നതിനു കാരണമെന്നു പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
രാജപാത തുറന്നു കിട്ടുന്നതിനായി എറണാകുളം, ഇടുക്കി ജില്ലകളിലെ മലയോരമേഖലകളിലുള്ളവർ കാലങ്ങളായി നിയമ, സമര പോരാട്ടങ്ങളിലാണ്. കോതമംഗലം പൂയംകുട്ടിയിൽ നിന്ന് കുറത്തിക്കുടി, പെരുമ്പൻകുത്ത്, കരിന്തിരി വഴി മൂന്നാറിലേക്കെത്തിയിരുന്ന പഴയ റോഡാണ് രാജപാത. കോതമംഗലത്തു നിന്നു പൂയംകുട്ടിവരെയുള്ള 28.5 കിലോമീറ്റർ പൊതുമരാമത്തു വകുപ്പ് ഏറ്റെടുത്തു നിർമാണം നടത്തിയിരുന്നു.
തുടർന്നുള്ള 26 കിലോമീറ്ററിൽ വനംവകുപ്പ് അവകാശം ഉന്നയിച്ചിട്ടുള്ളതാണ് തടസമായത്. ഇതുസംബന്ധിച്ച കേസുകൾ നിലവിലുണ്ട്. സർക്കാർ ഇടപെട്ട് പാത പൊതുമരാമത്തു വകുപ്പിനു പൂർണമായി വിട്ടുനൽകാൻ നടപടി സ്വീകരിക്കുകയാണ് പരിഹാരം.
കോതമംഗലത്ത് ജനകീയ മാർച്ചും ധർണയും നാളെ
കോതമംഗലം: ആലുവ-മൂന്നാർ രാജപാത തുറന്നു നൽകണമെന്നാവശ്യപ്പെട്ടു ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാളെ കോതമംഗലത്ത് ജനകീയ മാർച്ചും ധർണയും നടത്തും. രാവിലെ 10ന് ചെറിയപള്ളിത്താഴത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ സമാപിക്കും. ധർണ കോതമംഗലം ബഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും.
കുട്ടമ്പുഴ, മാങ്കുളം പഞ്ചായത്തുകളിലെ കർഷകരും വ്യാപാരികളും പൊതുജനങ്ങളും പ്രതിഷേധ പരിപാടിയിൽ അണിനിരക്കുമെന്നു ഭാരവാഹികൾ പറഞ്ഞു. രൂപതാധ്യക്ഷൻ നേരിട്ട് സമരത്തിന് നേതൃത്വം നൽകുന്നത് പ്രക്ഷോഭത്തിന് വലിയ ജനപിന്തുണയാണ് നൽകുന്നത്. വനംവകുപ്പ് ജനകീയ ആവശ്യത്തിന് വഴങ്ങുന്നതുവരെ പ്രക്ഷോഭം നിർത്താൻ ഉദ്ദേശിക്കുന്നില്ല.
ജനങ്ങളുടെ യാത്രാവകാശം പുനസ്ഥാപിക്കുന്നതിനായി ഏതറ്റം വരെയും പോകാനും തയാറാണ്. പാത ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത് വരെ സഭയും ജനകീയ സമിതിയും പിന്നോട്ടില്ലെന്ന്ജനകീയ ആക്ഷൻ കൗൺസിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ഫാ.അഡ്വ.റോബിൻ പടിഞ്ഞാറേക്കുറ്റ്, ഫാ.ജോസ് ചിരപ്പറമ്പിൽ, ഷാജി പയ്യാനി, അഡ്വ. ദേവസ്യ ഐമനതിൽ, ആദർശ് പണിക്കർ തുടങ്ങിയവർ അറിയിച്ചു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്തെ മാളില്‍വച്ച് എസ്എഫ്ഐ പ്രവര്‍ത്തകരും പോലീസുകാരനും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പഴി എസ്എഫ്ഐയുടെ തലയില്‍ ഇടാന്‍ ചിലര്‍ നോക്കുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്.
നടന്നത് വ്യക്തിപരമായ സംഘര്‍ഷമാണെന്നും ഒരു പോലീസുകാരനെയും തല്ലാന്‍ എസ്എഫ്ഐ ആഹ്വാനം ചെയ്തിട്ടില്ലെന്നും ശിവപ്രസാദ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
ഒരു സംഘര്‍ഷത്തെയും എസ്എഫ്ഐ അനുകൂലിക്കുന്നില്ല. എസ്എഫ്ഐയുടെ തലയില്‍ ഇടാന്‍ ചിലര്‍ നോക്കുന്നു. ചെറിയ ശതമാനം പുഴുക്കുത്തുകള്‍ പോലീസിലും ഉണ്ട്. അത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ചതാണ് സമീപകാല അനുഭവമെന്നും ശിവപ്രസാദ് ചൂണ്ടിക്കാട്ടി.
National
ചെന്നൈ: തമിഴ്നാട്ടിലെ എല്ലാ വീടുകളിലും ടിവികെ ഉണ്ടെന്നും തന്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും ടിവികെയ്ക്ക് വോട്ട് ചെയ്യുന്നതിനെ ആര്‍ക്കും തടുക്കാനാവില്ലെന്നും പാർട്ടി അധ്യക്ഷനും നടനുമായ വിജയ്. വോട്ടെടുപ്പ് ദിവസം തമിഴ്നാട്ടിലെ ഓരോ വീടുകളില്‍ നിന്നും ഓരോ വിജയ് വോട്ടര്‍ ഐഡിയുമായി ഇറങ്ങിവരുമെന്നും തമിഴ് ജനതയുടെ കണ്ണീര് തുടയ്ക്കാനാണ് തമിഴക വെട്രി കഴകം ആരംഭിച്ചതെന്നും വിജയ് പറഞ്ഞു.
ടിവികെ രണ്ടാം വാര്‍ഷികദിനത്തില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിജയ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയെ പരാജയപ്പെടുത്താന്‍ തമിഴക വെട്രി കഴകത്തിന് മാത്രമേ സാധിക്കുകയുളളുവെന്നും വിജയ് അവകാശപ്പെട്ടു.
"1977-ല്‍ എംജിആര്‍ ഒരു അഭിമുഖം കൊടുത്തു. അതില്‍ പറഞ്ഞത് അണ്ണാ ഇരുന്ന സ്ഥലത്ത് ഇങ്ങനെയുളളവര് ഇരിക്കുന്നതോര്‍ത്ത് ഞാന്‍ കരഞ്ഞു. ആ കണ്ണീര് തുടയ്ക്കാന്‍ ഞാന്‍ ആരംഭിച്ചതാണ് എഐഎഡിഎംകെ എന്നാണ്. അതുപോലെ 2017-നും 2021-നും ശേഷം തമിഴ്നാടിനെക്കുറിച്ചോര്ത്ത് തമിഴ് ജനത കരഞ്ഞു. ആ കണ്ണീര് തുടയ്ക്കാന്‍ ആരംഭിച്ചതാണ് തമിഴക വെട്രി കഴകം.'-വിജയ് പറഞ്ഞു.
ഡിഎംകെയെ പരാജയപ്പെടുത്താന്‍ നമുക്ക് മാത്രമേ കഴിയൂ. വിജയ് വീട്ടില്‍ നിന്ന് പുറത്തിറങ്ങൂ എന്ന് പറയുന്നവര്‍ കാണും, വോട്ടെടുപ്പ് ദിവസം ഓരോ വീട്ടില്‍ നിന്നും ഓരോ വിജയ് വോട്ടര്‍ ഐഡിയുമായി ഇറങ്ങിവരും. എന്തിനാണ് വിജയ്യെ വിളിച്ചതെന്ന് ഓര്‍ത്ത് അവര്‍ പശ്ചാത്തപിക്കും.
തമിഴ്നാട്ടിലെ എല്ലാ വീടുകളിലും ടിവികെ ഉണ്ട്. അതെങ്ങനെ ഉണ്ടാവും എന്ന് ചോദിച്ചാല്‍, വിസില്‍ ചിഹ്നം എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം ടിവികെ ഉണ്ട്. എന്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും ടിവികെയ്ക്ക് വോട്ട് ചെയ്യുന്നതിനെ ആര്‍ക്കും തടുക്കാനാവില്ല. നമ്മള് രക്തബന്ധമാണെന്ന് കരുതുന്ന ജനങ്ങളെ എത്ര പണംകൊടുത്തും വാങ്ങാന്‍ പറ്റില്ല. ടിവികെ മാത്രമാണ് ജനങ്ങളുടെ ഏക ഓപ്ഷനെന്നും വിജയ് പറഞ്ഞു.
National
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ ജനങ്ങൾക്കുണ്ടാകുന്ന നേട്ടങ്ങൾ വിവരിക്കാൻ പ്രചാരണപരിപാടികളുമായി ബിജെപി. 150 ഇടങ്ങളിൽ നൂറിലധികം വാർത്താസമ്മേളനങ്ങൾ നടത്തിയും സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ വിനിയോഗിച്ചും ജനങ്ങളിലേക്ക് എത്തിച്ചേരാനാണു പ്രചാരണപരിപാടികളിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ബിജെപി ദേശീയ സെക്രട്ടറി തരുണ്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു ബജറ്റ് പൊതുജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ളത്.
രാജ്യത്തുടനീളം ബജറ്റിന്റെ വാർത്തകളെത്തിക്കാൻ ബിജെപി മന്ത്രിമാരും മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളുമുൾപ്പെടെയുള്ളവർ ബജറ്റ് പ്രഖ്യാപനത്തിനുശേഷമുള്ള ദിവസങ്ങളിൽ വിവിധ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്യും.
International
മനില: തെക്കൻ ഫിലിപ്പീൻസിൽ 359 യാത്രക്കാരുമായി പോയ യാത്രാ ബോട്ട് മുങ്ങി 15 പേർ മരിച്ചു. എംവി തൃഷ കെർസ്റ്റിൻ എന്ന ബോട്ടാണ് മുങ്ങിയത്.
തിങ്കളാഴ്ച പുലർച്ചയോടെ ബലൂക്-ബലൂക് ദ്വീപില്‍ നിന്ന് സുലുവിലെ ജോലോ ദ്വീപിലേക്ക് യാത്രക്കാരുമായി പോയപ്പോഴായിരുന്നു അപകടം. സംഭവം നടക്കുമ്പോൾ ബോട്ടിൽ 332 ജീവനക്കാരും 27 ജീവനക്കാരും അടക്കം 359 പേരാണ് ഉണ്ടായിരുന്നത്.
സാംബോവങ്ക സിറ്റിയിൽ നിന്നും പുറപ്പെട്ട് ഏകദേശം നാല് മണിക്കൂറിന് ശേഷം ശക്തമായ തിരയിൽ പെട്ട് ബോട്ടിന്റെ ഡെക്കിൽ വെള്ളം കയറുകയായിരുന്നു. തുടർന്ന് ബോട്ടിലെ ജീവനക്കാർ കോസ്റ്റ്ഗാർഡ് അധികൃതർക്ക് അപായ സൂചന നൽകി.
കോസ്റ്റ്ഗാര്‍ഡും മീന്‍പിടിത്ത ബോട്ടുകളും മറ്റും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിൽ ഇതുവരെ 316 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 28 പേർക്ക് വേണ്ടി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. അലിസണ് ഷിപ്പിംഗ് ലൈന്‍സ് എന്ന കമ്പനിയുടേതാണ് മുങ്ങിയ ബോട്ട്.
District News
മൂന്നാര്‍: നൂറ്റാണ്ടിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന വിദ്യാലയ മുറ്റത്ത് അവര്‍ വീണ്ടും ഒത്തുചേര്‍ന്നു. 1950കളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ തുടങ്ങി സമീപനാളില്‍ പഠിച്ചിറങ്ങിയവര്‍ വരെ സംഗമത്തിനെത്തി. മൂന്നാര്‍ ജിവിഎച്ച്എസ് ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂര്‍വവിദ്യാര്‍ഥി-അധ്യാപക സംഗമത്തില്‍ ഗതകാല അനുഭവങ്ങള്‍ പങ്കുവച്ചുംകുശലംപറഞ്ഞും പുഞ്ചിരിതൂകിയും ഇവര്‍ ഒത്തുകൂടി. പൂര്‍വ വിദ്യാര്‍ഥിയും കെഡിഎച്ച്പിസിഐആര് മാനേജരുമായ ജോണ്‍ പെരേര സംഗമം ഉദ്ഘാടനം ചെയ്തു.
മുതിര്‍ന്ന പൂര്‍വവിദ്യാര്‍ഥികളായ മുന്‍ എംഎല്‍എ എ.കെ. മണി, ഡോ. ജഗദാംബിക, കെഡിഎച്ച്പിസി മാനേജര്‍ തങ്കരാജ്, ലക്ഷ്മി കുമാരി, ഇന്ദിരാദേവി, ഡോ.പി. അറുമുഖം, ഹെഡ്മിസ്ട്രസ് ഡോ.എസ്. ജയലക്ഷ്മി തുടങ്ങിയവര്‍ ചേര്‍ന്ന് ദീപം തെളിച്ചു. പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് എം.ജെ. ബാബു അധ്യക്ഷത വഹിച്ചു. പി.പി. ലളിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്തംഗങ്ങളായ സി. നെല്‍സണ്‍, ആര്. ഈശ്വരന്, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാര്‍, കെഡിഎച്ച്പിസി ടെക്നിക്കല്‍ മാനേജര്‍ രാജീവ് വാര്യര്‍, ഡോ. റാം രാമചന്ദ്രന്, മുന്‍ ജില്ലാ ജഡ്ജി ജോര്‍ജ് ഉമ്മന്‍, റിട്ട. എഇഒ വി.എം. ചെറിയാന് തുടങ്ങിയവര്‍ വിവിധ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പൂര്‍വവിദ്യാര്‍ഥികള്‍ക്കായി വിവിധ മല്‍സരങ്ങളും സംഘടിപ്പിച്ചു.
മൂന്നാറിന്റെ ചരിത്രം പറയുന്ന ഫോട്ടോ പ്രദര്‍ശനവും ഹൈറേഞ്ചില്‍നിന്നുള്ള എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ശതാബ്ദി ആഘോഷങ്ങള്‍ ഇന്നു സമാപിക്കും. രാവിലെ കുട്ടികളുടെ കലാപരിപാടികള്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന സമാപന സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. എ.രാജ എം എല്‍ എ അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ധിഖ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.
District News
കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് അതിരൂപതയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച യോഗത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ജനപ്രതിനിധികളെ ആദരിച്ചു. അതിരൂപത സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, അതിരൂപത വികാരി ജനറാള്‍മാരായ ഫാ. തോമസ് ആനിമൂട്ടില്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെസിസി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫാ. തോമസ് ആദോപ്പള്ളില്‍, ഫാ. ഏബ്രഹാം പറമ്പേട്ട്, ഫാ. മാത്യു മണക്കാട്ട്, സാബു കരിശേരിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്മാര്‍ട്ട് സ്റ്റേറ്റ് റിസോഴ്സ് പേഴ്സണും ഞീഴൂര്‍ പഞ്ചായത്ത് സെക്രട്ടറിയുമായ പ്രതീഷ്മോന്‍ ജോയി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് മെംബര്‍മാരുടെ “ഉത്തരവാദിത്വങ്ങളും കടമകളും, പ്രവര്‍ത്തനമേഖലകളും സാധ്യതകളും’’ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.
അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍, പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്, ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെയാണ് അനുമോദന യോഗം ക്രമീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തു പ്രസിഡന്റ് തലങ്ങളിലേക്കുള്പ്പെടെ അതിരൂപതാംഗങ്ങളായ 81 പേരാണ് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്
International
വാഷിംഗ്ടൺ ഡിസി: യുഎസിലെ ജോർജിയയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ വെടിവയ്പിൽ ഇന്ത്യക്കാരിയായ യുവതി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ജോർജിയയിലെ ലോറൻസ്വിൽ നഗരത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
വിജയ് കുമാറാണ് ഇയാളുടെ ഭാര്യ മീനു ഡോഗ്ര (43), ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരെ കൊലപ്പെടുത്തിയത്. ഇവരിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്ന് അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു.
അറ്റ്ലാന്റ സ്വദേശിയായ വിജയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് വീട്ടിൽ മൂന്നു കുട്ടികളുണ്ടായിരുന്നു. വെടിവയ്പ് നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികൾ അലമാരയിൽ ഒളിച്ചിരുന്നാണ് രക്ഷപ്പെട്ടത്. ഇതിലൊരു കുട്ടി എമർജൻസി സർവീസിൽ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
വിജയ് കുമാറിനെതിരെ കൊലപാതകം, കുട്ടികളോടുള്ള ക്രൂരത ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി.
Kerala
ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛർദിയും ഉണ്ടായതിനെത്തുടർന്ന് മറ്റ് ആശുപത്രികളിലേക്കു മാറ്റിയവരിൽ രണ്ടു പേർ രണ്ടു ദിവസത്തിനിടെ മരിച്ചു.
ഓട്ടോറിക്ഷാ ഡ്രൈവർ കായംകുളം പുതുക്കാട് വടക്കതിൽ മജീദ് (53), ഹരിപ്പാട് പട്ടണത്തിലെ പച്ചക്കറി വ്യാപാരി വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ (60) എന്നിവരാണു മരിച്ചത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് താൽക്കാലികമായി അടച്ചു.
ഡയാലിസിസിനിടെ അണുബാധയുണ്ടായതാണു മരണകാരണമെന്നു രാമചന്ദ്രന്റെ കുടുംബം ആരോപിച്ചു. രക്തത്തിൽ അണുബാധ ഉണ്ടായിരുന്നെന്നു പിന്നീട് ഇദ്ദേഹം ചികിത്സ തേടിയ മാവേലിക്കര തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.
ഡിസംബർ 29ന് രാവിലെയാണു ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന നാലുപേർക്കു വിറയലും ഛർദിയുമുണ്ടായത്. ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരിൽ മജീദിനെയും മറ്റൊരാളെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രാമചന്ദ്രനെ തട്ടാരമ്പലത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
International
ടോക്കിയോ: ജപ്പാനിലെ നോഡയിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നോഡയിൽ നിന്ന് ഏകദേശം 91 കിലോമീറ്റർ കിഴക്ക് മാറിയിട്ടാണ് ഭൂകമ്പം ഉണ്ടായതെന്നും ഭൂകമ്പത്തിന്റെ ആഴം 19.3 കിലോമീറ്ററാണെന്നും യുഎസ്ജിഎസ് (യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ) അറിയിച്ചു.
വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഡിസംബർ 31ന് ടിബറ്റിലും ഭൂകമ്പമുണ്ടായി. 3.4 ആണ് തീവ്രത രേഖപ്പെടുത്തിയതെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
ഇന്ത്യൻ സമയം വൈകുന്നേരം 3.26ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. പുതുവർഷത്തലേന്ന് അപ്രതീക്ഷിതമായുണ്ടായ ഭൂകമ്പത്തിൽ ജനം പരിഭ്രാന്തരായി.
National
മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈക്കടുത്ത് മിരാ ഭയന്തറിൽ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടി. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പുലിയെ പിടികൂടിയത്. പുലിയെ മയക്കുവെടി വച്ച് പിടികൂടുകയായിരുന്നു.
പുലിയെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലുള്ള ലെപ്പേർഡ് റെസ്ക്യൂ സെന്ററിലേയ്ക്ക് മാറ്റും. തുടർന്ന് വൈദ്യ പരിശോധന നടത്തും. പിന്നീടായിരിക്കും പുലിയെ തുറന്ന് വിടണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളു.
വെള്ളിയാഴ്ച രാവിലെ മിരാ ഭയന്തറിലെ ഫ്ലാറ്റിനുള്ളിലെത്തിയ പുലി അവിടത്തെ നിവാസികളെ ആക്രമിച്ചിരുന്നു. നിരവധി പേർക്കാണ് പരിക്കേറ്റത്. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ആറു ദിവസം കഴിഞ്ഞ് വിവാഹം നടക്കേണ്ട പെൺകുട്ടി അടക്കമുള്ളവരാണ് പുള്ളിയുടെ ആക്രമണത്തിനിരയായത്. പെൺകുട്ടിയുടെ മുഖത്ത് അടക്കം പരിക്കുണ്ട്. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. വിവാഹ വീടായതിനാൽ ധാരാളം ആളുകള്‍ ഫ്ലാറ്റിലുണ്ടായിരുന്നു.
പുലിയെ അകത്തിട്ട് പൂട്ടി, ആളുകള്‍ ഫ്ലാറ്റിന് പുറത്തിറങ്ങി ബഹളം വെച്ചു, തുടര്‍ന്നാണ് ഫയര്‍ഫോഴ്സും വനംവകുപ്പും സ്ഥലത്തെത്തുന്നത്.
പുലിയെ മയക്കുവെടി വച്ച് പിടികൂടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. പുലിയുടെ സാന്നിദ്ധ്യം ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. പിന്നീട് മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് പുലിയെ പിടികൂടാനായത്.
Kerala
കൊച്ചി: എറണാകുളം നഗരത്തിൽ രണ്ടിടത്ത് നിന്നായി വൻ ലഹരിവേട്ട. 48 ഗ്രാം എംഡിഎംഎയും 149.68 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണയന്നൂർ താഴത്തെ കുട്ടി വീട്ടിൽ പ്രണവ് (22), പൂണിത്തുറ പ്ലക്കാട്ട് വീട്ടിൽ പ്രശാന്ത് (44) എന്നിവരാണ് അറസ്റ്റിലായത്.
പ്രണവിനെ ചേരാനല്ലൂർ ജിഎൽപി സ്കൂളിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രശാന്തിനെ മരടിലെ വെൽ കെയർ ആശുപത്രിക്ക് സമീപത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരുവിൽ നേരിട്ട് പോയി എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്ന പ്രധാനികളിൽ ഒരാളാണ് പ്രശാന്തനെന്ന് പോലീസ് പറയുന്നു. രണ്ട് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധന അടക്കം പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം പൊന്നാനി സ്വദേശിയായ 33കാരനിലാണ് ഹൃദയം മിടിക്കുക.
തിരുവനന്തപുരം മലയിൻകീഴ് തച്ചോട്ട്കാവ് സ്വദേശി അമൽ ബാബുവിന്റെ (25) ഹൃദയം ഉൾപ്പടെയുള്ള നാല് അവയങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരൾ, രണ്ട് വൃക്കകൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ്, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികൾക്കാണ് നൽകിയത്.
തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാൻ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യമന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. അമൽ ബാബുവിന് ആദരാഞ്ജലികൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
ഈഞ്ചക്കലിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന അമൽ ഒക്ടോബർ 12ന് രാത്രി ഒൻപതിന് ജോലി ചെയ്തു മടങ്ങുമ്പോൾ കുണ്ടമൺ കടവിന് സമീപം അമൽ സഞ്ചരിച്ച ബൈക്ക് എതിർ വശത്ത് നിന്ന് വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ഒക്ടോബർ 15ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു.
Leader Page
“നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെട്ടു... ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവായി ചുരുങ്ങുകയും രാജ്ഭവന് പാര്‍ട്ടി ഓഫീസാക്കി മാറ്റുകയും ചെയ്യുന്നു...”- കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
ജനങ്ങളുടെ മനോഭാവത്തിന്റെ ഒരു ചൂണ്ടുപലകയായിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പി.വി. അന്‍വറിനെക്കൂടി ഉള്‍ക്കൊണ്ടു മുന്നോട്ടു പോകാന്‍ ശ്രമിച്ചെങ്കിലും അനവസരത്തില്‍ അദ്ദേഹം നടത്തിയ കുത്തുവാക്കുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇന്നലെ ദീപിക കോട്ടയം ഓഫീസിലെത്തിയ അദ്ദേഹം പത്രാധിപ സിമിതി അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്ക് സീറ്റ് ലഭിക്കാത്തത് ജോയിക്ക് ഗോഡ്ഫാദറില്ലാത്തതിനാലാണെന്ന് അന്‍വര്‍ പറഞ്ഞത് അകല്ച്ചയിലേക്കാണു നയിച്ചത്. എല്‍ഡിഎഫ് അവര്‍ക്കു പറ്റിയ നല്ല സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ സര്‍വസന്നാഹവുമായി ക്യാമ്പ് ചെയ്തു പ്രചാരണം നടത്തിയെങ്കിലും വന്‍ ഭൂരിപക്ഷത്തിലാണ് ആര്യാടന് ഷൗക്കത്ത് വിജയിച്ചത്.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ശുഭസൂചനയും ചൂണ്ടുപലകയുമാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെട്ടു. ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള നടപടികള്‍ കോണ്‍ഗ്രസും യുഡിഎഫും കൈക്കൊള്ളുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ പുതുപ്പള്ളിയിലും തൃക്കാക്കരയിലും മൂന്നിരട്ടിയായി ഭൂരിപക്ഷം വര്‍ധിച്ചു. പാലക്കാട്ടും നിലമ്പൂരും നല്ല ഭൂരിപക്ഷത്തില്‍ ജയിക്കാനായി. ചേലക്കരയില്‍ എല്‍ഡിഎഫിന്റെ 40,000 ഭൂരിപക്ഷം 12,000ലേക്ക് കുറച്ചു. കേരളത്തിലെ വിലക്കയറ്റവും വന്യമൃഗ ആക്രമണവും കാര്‍ഷിക പ്രശ്നങ്ങളും ഉയര്‍ത്തിയായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുക.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നാല് അടിയന്തര പ്രമേയങ്ങള്‍ കൊണ്ടുവന്നെങ്കിലും ചര്‍ച്ചയ്ക്കു പോലും എടുത്തില്ല. വന്യമൃഗശല്യം ചര്‍ച്ച ചെയ്യാന്‍ ഒന്നരമണിക്കൂര്‍ പോലും നീക്കിവയ്ക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഉന്നതതല യോഗം വിളിക്കാന്‍ മുഖ്യമന്ത്രിക്കു കത്ത് കൊടുത്തിട്ടും നടപടിയുണ്ടായില്ല. പാലായില്‍ നവകേരള സദസുമായി മുഖ്യമന്ത്രി എത്തിയപ്പോള്‍ സ്ഥലം എംപിയായിരുന്ന തോമസ് ചാഴികാടന് റബര്‍ വിഷയം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും റബര്‍ കര്‍ഷകരോടുള്ള മനോഭാവമാണ് വ്യക്തമാക്കുന്നത്. മലയോര പ്രദേശം പോലെ തീരപ്രദേശവും പ്രതിസന്ധിയിലാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു
232 രൂപ വേതനമുള്ള ആശാ വര്‍ക്കര്‍മാരോടുള്ള സര്‍ക്കാരിന്റെ മനോഭാവം അപലപനീയമാണ്. ഇതു നിലനില്ക്കുമ്പോള് കാര്യമായ പണിയൊന്നുമില്ലാത്ത പിഎസ്സി ചെയര്‍മാന്റെ ശമ്പളം 4,10,000 രൂപയാക്കി. കൊട്ടിഘോഷിച്ച നാഷണല്‍ ഹൈവേ വികസനം പൊട്ടിപ്പൊളിഞ്ഞു. അദാനി ടെന്‍ഡര്‍ എടുത്തത് 1800 കോടിക്കാണ്. അദാനി അതു സബ് കോണ്‍ട്രാക്ട് കൊടുത്തത് 900 കോടിക്ക്; അതായത്, പകുതി ലാഭം.
തദ്ദേശ തെരഞ്ഞെടുപ്പ്
അസംബ്ലി തെരഞ്ഞെടുപ്പില്‍ ഒരു ബൂത്തില്‍ വോട്ടു ചെയ്യുന്നവരുടെ എണ്ണം 1100 ആയി തെരഞ്ഞെടുപ്പു കമ്മീഷന് പരിമിതപ്പെടുത്തിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ എല്ലാവര്ക്കും വോട്ട് ചെയ്യാന്‍ സാധിക്കും. എന്നാല്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ വോട്ട് ചെയ്യുന്നവരുടെ എണ്ണം 1300 ആക്കി. ത്രിതല തെരഞ്ഞെടുപ്പില്‍ മൂന്നു വോട്ടുകള്‍ ചെയ്യണം. അതിനാൽ സമയത്ത് വോട്ടെടുപ്പ് തീരില്ല എന്നു പറയുന്നത്. പലര്‍ക്കും വോട്ടു മുടങ്ങും.
കേരള കോണ്‍ഗ്രസ് -എം
പാര്‍ട്ടികള്‍ എന്ന നിലയില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കണമെന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. അക്കാര്യം കേരള കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. കേരളത്തിലെ ജനങ്ങളുടെ ന്യായവും സത്യവും എവിടെയാണെന്ന് കേരള കോണ്‍ഗ്രസ് -എം പരിശോധിക്കണം.
വനനിയമം
1972ല്‍ വനനിയമം വരുമ്പോള്‍ ഇക്കാലത്തേതുപോലെ വന്യമൃഗശല്യം ഇല്ല. ആ സമയം വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് നിയമം ഉണ്ടാക്കിയത്. ഇപ്പോള്‍ വന്യമൃഗം പെരുകി മനുഷ്യര്‍ക്കാണ് ജീവിതം വഴിമുട്ടിയത്. ഓസ്ട്രേലിയയില്‍ ദേശീയ മൃഗമായ കംഗാരു പെറ്റുപെരുകുമ്പോള്‍ അവയെ വെടിവയ്ക്കുകയാണ്. ഇവിടെ കാട്ടുപന്നിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കളയുകയാണ് വെളിച്ചെണ്ണ ഒഴിച്ച് വേവിച്ച് ഭക്ഷിക്കുകയാണു വേണ്ടത്. 1972ലെ വകുപ്പിലെ 62-ാം വകുപ്പില്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി കേന്ദ്രസര്‍ക്കാരിനു പ്രഖ്യാപിക്കാം. എന്നാല്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോടു പറയുന്നില്ല.
ഗവര്‍ണറും ഭാരതാംബ വിവാദവും
ഭരണഘടനയുടെ ആമുഖത്തില്‍നിന്നു സോഷ്യലിസവും മതേതരതവും മാറ്റണമെന്നാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി പറയുന്നത്. ഇന്ത്യ മതരാഷ്ട്ര മല്ല, മതേതര രാഷ്ട്രമാണ്. ഭരണഘടനയുടെ ആമുഖം അതിന്റെ ഹൃദയമാണ്. ബിജെപി ഏതറ്റം വരെയും പോകും. ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവായി ചുരുങ്ങുകയും രാജ്ഭവന് പാര്‍ട്ടി ഓഫീസാക്കി മാറ്റുകയും ചെയ്യുന്നു.