തിരുവനന്തപുരം: കോൺഗ്രസും യുഡിഎഫും ഡീൽ നടത്തുന്നത് നേരിട്ട് ജനങ്ങളുമായിട്ടാണെന്ന് ശശി തരൂർ എംപി. ഭരണവിരുദ്ധ വികാരം കേരളത്തിൽ അതിശക്തമാണെന്നും യുഡിഎഫ് മികച്ച മാർജിനോടു കൂടി ഭരണത്തിൽ എത്തുമെന്നും തരൂർ പറഞ്ഞു. കോൺഗ്രസ് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഭരണ വിരുദ്ധ വികാരം തിരിച്ചുവിടാൻ വേണ്ടി വോട്ടുകൾ ബിജെപിയിലേക്ക് പോയാലും നഷ്ടമില്ല എന്ന നിലപാടാണ് എൽഡിഎഫിന്. ബിജെപിക്ക് ആകട്ടെ കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ദേശീയ തലത്തിൽ തങ്ങൾക്ക് അതൊരു വലിയ കുറവാണെന്ന് കരുതി തങ്ങൾക്ക് വോട്ട് കിട്ടിയില്ലെങ്കിലും സിപിഎമ്മിന് വോട്ട് കിട്ടിയാൽ മതി എന്ന നിലപാട് ചിലയിടങ്ങളിലും ഉണ്ട്. ഇത് അവർ തമ്മിലുള്ള ഡീൽ ആണ്. തങ്ങൾക്ക് ഇതിൽ പേടിയില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
കേരളത്തിലെ 59 മണ്ഡലങ്ങളിൽ നേരിട്ട് പോകാൻ കഴിഞ്ഞു. ഇത്രയും ജനങ്ങളുടെ താല്പര്യം കൂടിയ ഒരു തെരഞ്ഞെടുപ്പ് ആദ്യമായി കാണുകയാണ്. ഐക്യമുന്നണിയിലെ ഐക്യം മറ്റു പാർട്ടികളെ നിരാശപ്പെടുത്തുന്നുണ്ട്. ചെറുപ്പക്കാരുടെ ഇടയിൽ ഭാവിക്കായുള്ള ഭരണം എന്ന നിലയിലാണ് യുഡിഎഫിനെ അവർ നോക്കിക്കാണുന്നത്.
കേരളത്തെ ഇനി ആരാണ് നയിക്കേണ്ടത് എന്ന ചോദ്യത്തിന് മികച്ച മറുപടി ഇത്തവണ ഉണ്ടാകും. ഏറ്റവും മികച്ച ടീം കോൺഗ്രസും യുഡിഎഫും മുന്നോട്ട് നയിക്കുന്നതാണ്. സുരക്ഷിത ഭൂരിപക്ഷം കുറഞ്ഞത് 85 - 90 സീറ്റ് ഞങ്ങൾക്ക് കിട്ടുമെന്ന് തന്നെ കരുതുന്നു. കോൺഗ്രസ് പ്രവർത്തന പട്ടികയിലുള്ള, കോൺഗ്രസ് അജണ്ടയിൽ ഉള്ള വാഗ്ദാനങ്ങൾ എല്ലാം തങ്ങൾ നടപ്പാക്കുമെന്നും തരൂർ പറഞ്ഞു.
കർണാടകയിൽ പറഞ്ഞതെല്ലാം നടപ്പാക്കി കഴിഞ്ഞു. പിണറായി വിജയന്‍റെ പോഗ്രസ് കാർഡിൽ യാതൊരു സത്യസന്ധതയുമില്ല. ലൈഫ് പദ്ധതിയായാലും കേരളത്തിലെ റോഡ് വികസനം ആയാലും ഹൈവേ വികസന ആയാലും മഹാത്മാഗാന്ധി തൊഴിൽ പദ്ധതിയായാലും വിഴിഞ്ഞം തുറമുഖം ആയാലും എല്ലാം കോൺഗ്രസ് കാലത്ത് കൊണ്ടുവന്ന പദ്ധതികളാണ്.
ഇനിയും മദ്യവും ലോട്ടറിയും കൊണ്ട് മാത്രം കേരളത്തെ മുന്നോട്ടു നയിക്കാം എന്ന് ആരും കരുതേണ്ട. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയോ, ടിക്കറ്റ് കിട്ടാത്തത് ചൊല്ലിയോ ഇപ്പോൾ യാതൊരു പിണക്കവും പരിഭവവുമില്ല. ഭാവിക്കായുള്ള ഭരണം കോൺഗ്രസിനെ തേടിയെത്തുക തന്നെ ചെയ്യുമെന്നും ശശി തരൂർ പറഞ്ഞു.
Tags : Congress people Shashi Tharoor