ഓരോ മണിക്കൂറിലും ഏകദേശം നൂറ് ആളുകൾ ഏകാന്തതകൊണ്ട് ലോകത്തിൽ മരിക്കുന്നതായും പ്രതിവർഷം ഇത് 8,71,000ൽ അധികമാണെന്നും ലോകാരോഗ്യ സംഘടനയുടെ 2025ലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അഞ്ച്-ആറ് മണിക്കൂറോളം ആരോടും ഒരു വാക്ക് സംസാരിക്കാതെ തീവ്രമായ ഒറ്റപ്പെടൽ അനുഭവിക്കുന്നത്, പതിനഞ്ചോളം സിഗരറ്റ് വലിക്കുന്നതിനു തുല്യമായ പ്രത്യാഘാതങ്ങൾ ശരീരത്തിലുണ്ടാക്കുന്നുവെന്നാണ് യുഎസ് സർജൻ ജനറൽ ഡോ. വിവേക് മൂർത്തിയുടെ നിരീക്ഷണം.
നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളും യഥാർഥത്തിൽ നടക്കുന്ന കാര്യങ്ങളും തമ്മിലുള്ള വ്യത്യാസമാണ് ഏകാന്തത. ഏകാന്തത നമ്മുടെ ശരീരത്തെ ബാധിക്കുന്നത് പല രൂപങ്ങളിലാണ്. ഹൃദ്രോഗമോ ഡയബറ്റിസോ കൊളസ്ട്രോളോ ഉയർന്ന രക്തസമ്മർദമോ ഉള്ള ഒരാൾ ഒറ്റപ്പെട്ടുപോയാൽ ആ രോഗങ്ങൾ പെട്ടെന്നു വർധിക്കുകയും വല്ലാത്ത ആൻസൈറ്റിയും ഡിപ്രഷനും ഉണ്ടാവുകയും ചെയ്യും. സാധാരണ ഗതിയിൽ ഒന്നുരണ്ടു മണിക്കൂർ ആരോടെങ്കിലും അയാൾ സംസാരിക്കുകയാണെങ്കിൽതന്നെ പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുന്നതാണ്.
ശരീരഭാഷാ വിദഗ്ധരായ അലൻ പീസും ബാർബർ പീസും The Definitive Book of Body Language എന്ന ശരീരഭാഷയെക്കുറിച്ചുള്ള സമഗ്രമായ പഠനത്തിൽ പറഞ്ഞിരിക്കുന്നത്, സാമാന്യ മനുഷ്യർ ഒരു ദിവസത്തിൽ മണിക്കൂറുകളോളം സംസാരിക്കേണ്ടത് അത്യാവശ്യമാണ് എന്നാണ്. സ്ത്രീകൾ ഒരു ദിവസം പതിനയ്യായിരം മുതൽ ഇരുപതിനായിരം വാക്കുകളെങ്കിലും സംസാരിക്കണം. പുരുഷൻ ആറായിരം മുതൽ എണ്ണായിരം വരെയും. ഇങ്ങനെ സംസാരിക്കുമ്പോൾ മാത്രമാണ് ഒരാളുടെ സ്ട്രസ് ലെവൽ താഴുക. അതൊരു പ്രകൃതിനിയമമാണ്.
ഈ വിഷയത്തിൽ നടത്തിയ മറ്റൊരു സർവേയിൽ പറയുന്നത്, മനുഷ്യൻ ഇപ്പോൾ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ശരാശരി സംസാരിക്കുന്നത് അരമണിക്കൂർ മാത്രമാണെന്നാണ്. അതായത്, ഒരു ദിവസം ആയിരം വാക്കുകളിൽ കൂടുതൽ ആരും മിണ്ടുന്നില്ല എന്ന ഗതികേടിൽ നമ്മൾ ചെന്നുപെട്ടിരിക്കുന്നു. ചൈനയിലും അമേരിക്കയിലുമാകട്ടെ പതിനഞ്ചോ ഇരുപതോ മിനിറ്റ് മാത്രം. ഇന്ത്യയിലിത് നാല്പത്തിയഞ്ചു മിനിറ്റു വരെയാണ്. കഷ്ടിച്ച് ഒരു മണിക്കൂറിന് അപ്പുറത്തേക്ക് നമ്മുടെ സംസാരം നീണ്ടുപോകുന്നില്ല.
സന്തോഷവും സന്താപവും ആഗ്രഹങ്ങളും ആശങ്കകളുമൊന്നും ആരോടും പങ്കുവയ്ക്കാതെ വല്ലാത്ത ഒറ്റപ്പെടലിലാണ് മനുഷ്യർ ചെന്നുപെട്ടിരിക്കുന്നത്. നമുക്കുണ്ടാകുന്ന പ്രയാസങ്ങൾ ആരോടെങ്കിലും പങ്കുവച്ചില്ലെങ്കിൽ മാനസിക സമ്മർദം കൂടുമെന്നത് എത്രയെത്ര പഠനങ്ങളാണ് തെളിയിച്ചിട്ടുള്ളതെന്നറിയുക.
പുരുഷന്മാരേക്കാൾ സ്ത്രീകളാണ് ഒറ്റപ്പെടൽ കൂടുതൽ അനുഭവിക്കുന്നത് എന്ന പഠനവും പുറത്തുവന്നിരിക്കുന്നു. പരമ്പരാഗതമായി സ്ത്രീകൾ അയൽവാസികളും കൂട്ടുകാരുമായ മറ്റു സ്ത്രീകളോട് തങ്ങളുടെ കാര്യങ്ങൾ പങ്കിടുക പതിവുണ്ടായിരുന്നു. ഇപ്പോൾ അത്തരം സംഭാഷണങ്ങളൊന്നും നടക്കുന്നില്ല. നടന്നാൽ തന്നെ അഞ്ചുമിനിറ്റിനപ്പുറമതു നീണ്ടുപോകുന്നുമില്ല.
ഇസ്രേലി ചരിത്രകാരനും ചിന്തകനുമായ യൂവൽ നോഹ് ഹരാരി, അദ്ദേഹത്തിന്റെ ‘ഹോമോ ദേയൂസ്’ എന്ന പുസ്തകത്തിൽ പറയുന്നത് ശ്രദ്ധിക്കുക. യുദ്ധങ്ങളിൽ ഒരു വർഷത്തിൽ ഒരു ലക്ഷം പോലും ആളുകൾ മരിക്കുന്നില്ല! പക്ഷേ, ഡയബറ്റിസ്കൊണ്ട് എട്ടു ലക്ഷവും റോഡപകടങ്ങളിൽ പന്ത്രണ്ടു ലക്ഷവും മരിക്കുന്നുണ്ട്. എങ്കിലും നമ്മെ ഭയപ്പെടുത്തുന്നത് മറ്റൊരു കണക്കാണ്. വാർധക്യസഹജമായ ഒറ്റപ്പെടൽകൊണ്ടു മരിക്കുന്നത് പത്തുലക്ഷത്തിലധികം ആളുകളാണത്രേ!
എട്ടു മുതൽ അൻപതു വയസുവരെയുള്ളവർ നിർബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. സ്വന്തം അനുഭത്തിന്റെ തിരിച്ചറിവിൽനിന്നാണ് ഞാനിതു പറയുന്നത്.
എന്തൊക്കെ പ്രതിസന്ധികൾ നേരിട്ടാലും രാവിലെ ഒന്ന്-ഒന്നര മണിക്കൂർ നടക്കണം. അത് നമ്മുടെ വീട്ടിനു പുറത്തുതന്നെയാവുകയും വേണം. ഭാര്യയും ഭർത്താവും ഒരുമിച്ചോ സുഹൃത്തുക്കളുമായോ നടത്തമാവാം. ഒരു മണിക്കൂറിലധികം നടക്കുകയും തുടർന്ന് പാർക്കിലോ മറ്റെവിടെയെങ്കിലുമോയിരുന്ന് അരമണിക്കൂറിൽ കൂടുതൽ പരസ്പരം സംസാരിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ കഴിഞ്ഞ 24 മണിക്കൂറിനകത്ത് നമുക്കുണ്ടായ പ്രശ്നങ്ങളുടെ സ്ട്രെസ് ലെവൽ നമ്മളറിയാതെ തന്നെ താഴേക്കു വരും.
മറ്റൊരു കാര്യം, ഏറ്റവും കുറഞ്ഞത് മൂന്നു പേരോടെങ്കിലും ദിവസവും ഫോണിലൂടെ സംസാരിക്കുക എന്നതാണ്. പൂർവകാല സുഹൃത്തുക്കളോ ബന്ധുക്കളോ മക്കളോ പേരക്കിടാങ്ങളോ, ആരോ ആവട്ടെ അവരോടു സംസാരിക്കുമ്പോൾ അവർക്കും നമുക്കും നല്ല ഫീൽ ഉണ്ടാവും. ഈ സംഭാഷണങ്ങളിലൂടെ നമ്മുടെ പല പ്രശ്നങ്ങൾക്കും അവർ വഴികാട്ടിയായി മാറാം. അതോടൊപ്പം നമ്മുടെ മാനസിക പിരിമുറുക്കത്തിന് അയവുണ്ടാവുകയും ചെയ്യും.
കൂടാതെ, നമ്മുടെ അത്താഴസമയത്തെങ്കിലും നിർബന്ധമായും ഫോണെല്ലാം മാറ്റിവച്ച് വീട്ടിലുള്ള എല്ലാ അംഗങ്ങളും ഒരുമിച്ചിരുന്ന് ആ ദിവസത്തിൽ എന്തൊക്കെ സംഭവിച്ചു എന്നു പങ്കുവയ്ക്കുക. പരിഹരിക്കപ്പെടേണ്ട വിഷയം ഉണ്ടെങ്കിൽ കുട്ടികളും രക്ഷിതാക്കളും പരസ്പര സംഭാഷണങ്ങളിലൂടെ അതിനു പരിഹാരം കാണണം. ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവസരമായി നമ്മൾ ആ സമയത്തെ വിനിയോഗിക്കണം. ആദ്യ കുറച്ചു ദിവസങ്ങളിൽ കുട്ടികളെ ഇക്കാര്യത്തിൽ നമുക്ക് നിർബന്ധിക്കേണ്ടി വന്നേക്കാം. എങ്കിലും അതിനു സമയവും താത്പര്യവും കണ്ടെത്തിയേ മതിയാവൂ.
തീൻമേശകളിൽ മൊബൈൽ ഫോൺ നിയന്ത്രണം രക്ഷിതാക്കൾ ഉറപ്പാക്കണം. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഫോൺ ബെഡ്റൂമിൽനിന്നു മാറ്റി ഒരു പൊതുസ്ഥലത്ത് സൂക്ഷിക്കാൻ എല്ലാവരും വ്യവസ്ഥയുണ്ടാക്കണം. എട്ടു മുതൽ പതിനേഴു വയസുവരെയുള്ള കുട്ടികൾ കഴിയുന്നതും ഒരു മണിക്കൂർ മാത്രമേ സോഷ്യൽ മീഡിയ ഉപയോഗിക്കാൻപാടുള്ളൂ എന്ന കാര്യം അവരോട് നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കണം. ഒരു ദിവസമല്ലെങ്കിൽ മറ്റൊരു ദിവസം ഇതിന്റെ ഫലം കുട്ടിയിൽ ഉണ്ടാവുമെന്ന് ഉറപ്പാണ്. രക്ഷിതാക്കളും അധ്യാപകരും ഇക്കാര്യത്തിൽ കുട്ടികൾക്ക് മാതൃകയാകണം.
പുതിയ പഠനം പറയുന്നത് ഇന്ത്യയിൽ രക്ഷിതാക്കൾ അഞ്ചുമണിക്കൂറും കുട്ടികൾ നാലു മണിക്കൂറും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്നാണ്. ഇക്കാര്യത്തിൽ കുട്ടികൾ പറയുന്നത് രക്ഷിതാക്കൾ ഉപയോഗിക്കുന്നത് എന്തായാലും നല്ലതാവുമല്ലോ എന്നു കരുതിയാണ് തങ്ങളും ഉപയോഗിക്കുന്നതത്രെ! കുട്ടികൾ വീട്ടിൽ ഇല്ലാത്ത സമയത്ത് രക്ഷിതാക്കൾ അവർക്ക് ആവശ്യമുള്ള കാര്യങ്ങൾ മൊബൈലിൽ നോക്കുന്നതാവും ഉചിതം. കുട്ടികൾ കൂടെയുള്ളപ്പോൾ ഒരു മണിക്കൂർ എന്നത് പ്രാവർത്തികമാക്കാൻ രക്ഷിതാക്കളും ശ്രദ്ധിക്കണം. ഒറ്റപ്പെടലിലേക്കു മനുഷ്യരെ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് സെൽഫ് ഫോൺ ആണ് എന്നു നമ്മൾ തിരിച്ചറിയണം.
മാസത്തിൽ ഒരു തവണയെങ്കിലും നമ്മൾ കുടുംബസമേതം ഔട്ടിംഗിനു നിർബന്ധമായും പോകണം. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീട്ടിലോ റെസ്റ്ററന്റുകളിലോ സിനിമയ്ക്കോ പാർക്കിലോ ബീച്ചിലോ എവിടെ വേണമെങ്കിലും മാറിമാറി ആവാം. അപ്പോൾ ആരൊക്കെയൊ നമുക്കൊപ്പമുണ്ട് എന്ന തോന്നൽ വരികയും ആത്മവിശ്വാസം വർധിക്കുകയും ഭയം ഒഴിവാകുകയും ചെയ്യും.
മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ഏകാന്തത മാറ്റാനും സ്ട്രസ് ലെവൽ താഴേക്കു കൊണ്ടുവരാനും കഴിയും. അതോടൊപ്പം കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താനും സാധിക്കും. രോഗങ്ങൾകൊണ്ട് നമുക്കു മരണം സംഭവിച്ചേക്കാം. പക്ഷേ ഏകാന്തത കൊണ്ട് നമ്മൾ മരണത്തെ ക്ഷണിച്ചുവരുത്തേണ്ടതുണ്ടോ?
Tags : Loneliness kills people Rishimozhi