ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിനു മുകളിൽ മഴവില്ല് വിരിഞ്ഞപ്പോൾ
കാരക്കസ്: വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 3,535 ആയി ഉയർന്നു. ദുരന്തത്തിൽ 16,740 പേർക്കു പരിക്കേൽക്കുകയും 17,854 പേർ പൂർണമായും ഭവനരഹിതരാകുകയും ചെയ്തതായും വെനസ്വേലൻ പാർലമെന്റ് അധ്യക്ഷൻ ഹോർഗെ റോഡ്രിഗസ് വ്യക്തമാക്കി.
ഏകദേശം 50,000 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് യുഎൻ വ്യക്തമാക്കുന്നത്. കാണാതായവരുടെ എണ്ണം 30,000 മുതൽ 42,000 വരെയാണെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും റിപ്പോർട്ട് ചെയ്യുന്നു.
ദുരന്തത്തിൽ കൃത്യമായി എത്രപേരെ കാണാതായിട്ടുണ്ടെന്ന ഔദ്യോഗികമായ അന്തിമ കണക്കുകൾ വെനസ്വേലൻ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.
ദുരന്തം നടന്ന് 13 ദിവസം പിന്നിട്ടിട്ടും തലസ്ഥാനമായ കാരക്കാസിലും സമീപത്തെ തീരദേശ മേഖലകളിലും പതിനായിരക്കണക്കിന് ആളുകൾ ഇപ്പോഴും ഭവനരഹിതരായി തുടരുകയാണ്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കാരക്കാസ്, ലാ ഗ്വൈറ എന്നിവിടങ്ങളിലെ 80 താത്കാലിക പുനരധിവാസ ക്യാമ്പുകളിലായി 12,800ലധികം ആളുകൾ കഴിയുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ജൂൺ 24ന് ഏതാനും സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഇരട്ട ഭൂകന്പങ്ങൾ ഉണ്ടായത്.
37 ബില്യൺ ഡോളറിന്റെ നാശനഷ്ടമെന്ന് യുഎൻ
അതേസമയം, വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പങ്ങളെത്തുടർന്നുണ്ടായ നേരിട്ടുള്ള ഭൗതിക നാശനഷ്ടങ്ങൾ ഏകദേശം 37 ബില്യൺ യുഎസ് ഡോളർ (3,51,048 കോടി രൂപ) വരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തൽ.
കെട്ടിടങ്ങൾ, വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, മറ്റ് പൊതുസൗകര്യങ്ങൾ എന്നിവ തകർന്നതുവഴി 24 ബില്യൺ യുഎസ് ഡോളറിന്റെ നാശമുണ്ടായതായാണ് കണക്കാക്കുന്നത്. കൂടാതെ അടിസ്ഥാനസൗകര്യ വികസന മേഖലയ്ക്ക് 13 ബില്യൺ യുഎസ് ഡോളറിന്റെ നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്.
വെനസ്വേലൻ സർക്കാരുമായി സഹകരിച്ച് ദുരിതബാധിതർക്കുള്ള സഹായങ്ങൾ ഐക്യരാഷ്ട്രസഭയും പങ്കാളിത്ത സംഘടനകളും വിപുലീകരിച്ചു വരികയാണെന്ന് യുഎൻ വക്താവ് സ്റ്റെഫാൻ ദുജാറിക് ന്യൂയോർക്കിൽ പറഞ്ഞു.
ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത് കുട്ടികളെയാണെന്ന് യൂണിസെഫ് പറയുന്നു. 2,34,000 കുട്ടികൾ ഉൾപ്പെടെ 6,50,000 ആളുകൾക്ക് അടിയന്തരമാനുഷിക സഹായം ആവശ്യമായി വരുമെന്നാണ് യൂണിസെഫിന്റെ കണക്കുകൂട്ടൽ.
ഇതിനോടകംതന്നെ അടിയന്തര രക്ഷാപ്രവർത്തകരെ വിന്യസിച്ച യൂണിസെഫ്, മെഡിക്കൽ സാമഗ്രികൾ, കുടിവെള്ള-ശുചിത്വ ഉപകരണങ്ങൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുൾപ്പെടെ 68 ടൺ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചിട്ടുണ്ട്.
Tags : Venezuela earthquake people lost lives