പ്രതീകാത്മക ചിത്രം
റിയാദ്: പശ്ചിമേഷ്യയിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് അയവ് വന്നതും ആഗോളതലത്തിൽ എണ്ണ വിതരണം വർധിച്ചതും വിപണിയെ സ്വാധീനിച്ച സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യൻ രാജ്യങ്ങൾക്ക് അസംസ്കൃത എണ്ണ വിലയിൽ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് സൗദി അറേബ്യ.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിലക്കിഴിവാണ് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കന്പനിയായ സൗദി അരാംകോ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ സൗദി അരാംകോ ഏഷ്യയിലേക്കുള്ള ഓഗസ്റ്റ് മാസത്തെ വിതരണത്തിനായി തങ്ങളുടെ പ്രധാന എണ്ണയിനമായ അറബ് ലൈറ്റ് അസംസ്കൃത എണ്ണയുടെ ഒൗദ്യോഗിക വിപണന വിലയിൽ ബാരലിന് 11 ഡോളറിന്റെ വിലക്കിഴിവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ഒമാൻ/ദുബായ് മാനദണ്ഡത്തേക്കാൾ 1.50 ഡോളർ കിഴിവിലാണ് വില നിശ്ചയിച്ചിരിക്കുന്നത്.
2003 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കുറവാണിത്. 2020 ജൂണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില നിലവാരത്തിലേക്കാണ് ഇപ്പോൾ എണ്ണവില എത്തിയിരിക്കുന്നത്.
വിപണി വിദഗ്ധർ പ്രതീക്ഷിച്ചതിലും വളരെ വലിയ കുറവാണ് വിലയിൽ വരുത്തിയിരിക്കുന്നത്. ഓഗസ്റ്റിലെ ഒൗദ്യോഗിക വിപണന വില ബാരലിന് 1.50 ഡോളറിനും മൂന്നു ഡോളറിനും ഇടയിൽ വില അധികമായി സൗദി ഈടാക്കുമെന്നായിരുന്നു പ്രവചിച്ചത്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണം വർധിച്ചതോടെ സൗദിക്ക് വില വീണ്ടും കുറയ്ക്കേണ്ടി വരികയായിരുന്നു.
സൗദിയെക്കൂടാതെ ഏഷ്യൻ വാങ്ങലുകാരെ ആകർഷിക്കാനായി അബുദാബി നാഷണൽ ഓയിൽ കോർപറേഷൻ (അഡ്നോക്), ഇറാക്കിന്റെ സ്റ്റേറ്റ് ഓർഗനൈസേഷൻ ഫോർ മാർക്കറ്റിംഗ് ഓഫ് ഓയിൽ, കുവൈറ്റ് പെട്രോളിയം കോർപറേഷൻ തുടങ്ങിയ എണ്ണ ഉത്പാദകർ വിലക്കിഴിവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
എന്തുകൊണ്ട് ഏഷ്യക്ക് ഇളവ്?
പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കപ്പെട്ടതും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലേക്കെത്തിക്കൊണ്ടിരിക്കുന്നതും ആഗോള എണ്ണവിപണിയിലെ ആശങ്കകൾ ഒഴിവാക്കി.
സംഘർഷത്തെ തുടർന്ന് കുതിച്ചുയർന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില ഇപ്പോൾ ബാരലിന് 72 ഡോളറിലേക്ക് താണിട്ടുണ്ട്. എണ്ണ കയറ്റുമതി സാധാരണ നിലയിലാകുന്നതോടെ മധ്യേഷ്യയിൽനിന്നുള്ള വിതരണം ഉയരുമെന്ന് ഏഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾ പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ച ചേർന്ന ഒപെക് പ്ലസ് സഖ്യത്തിന്റെ യോഗം ഓഗസ്റ്റ് മുതൽ എണ്ണ ഉത്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് സാധാരണ നിലയിലാകുന്നതോടെ സൗദി അറേബ്യ, ഇറാക്ക്, കുവൈറ്റ് തുടങ്ങിയ പ്രമുഖ ഗൾഫ് രാജ്യങ്ങൾ ഉത്പാദനം കൂട്ടും. ഇത് വിപണിയിൽ എണ്ണയുടെ ലഭ്യത വർധിപ്പിക്കുകയും ഏഷ്യൻ ഉപയോക്താക്കളെ ആകർഷിക്കാൻ ഉത്പാദകർക്കിടയിൽ മത്സരം കടുപ്പിക്കുകയും ചെയ്യും.
ഏഷ്യക്ക് പുറമെ മറ്റ് മേഖലകളിലെ ഉപയോക്താക്കൾക്കും സൗദി അരാംകോ വില കുറച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ യൂറോപ്പിനും വടക്കേ അമേരിക്കൻ വാങ്ങലുകാർക്കും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
Tags : Saudi Arabia discount crude oil