ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
തമിഴ്നാട്ടിൽ, അടുത്തിടെ, വീട്ടിൽ വച്ചുള്ള പ്രസവത്തിൽ ഒരു യുവതി രക്തം വാർന്നു മരിച്ചു. ആശുപത്രിയിൽ നിന്നുള്ള അവരുടെ ആദ്യത്തെ പ്രസവത്തിൽ ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും രണ്ടാമത്തെ പ്രസവം വീട്ടിൽ വച്ച് യൂട്യൂബിന്റെ സഹായത്തോടെ നടത്താൻ ഭർത്താവും അമ്മായിയമ്മയും തീരുമാനിക്കുകയായിരുന്നു.
കുഞ്ഞ് ജീവനോടെ പുറത്തു വന്നെങ്കിലും നിലക്കാത്ത രക്തസ്രാവത്തിൽ അമ്മ മരിക്കുകയും അച്ഛൻ പോലീസ് കസ്റ്റഡിയിലാവുകയും രണ്ടു കുഞ്ഞുങ്ങൾ അനാഥരാവുകയും ചെയ്തു. കേരളത്തിലും ഇത്തരം സംഭവങ്ങൾ കൂടി വരികയാണ്.
ആശുപത്രികളും ഡോക്ടർമാരും സുഖപ്രസവത്തിനനുവദിക്കില്ല എന്നും ഗർഭിണിക്കുള്ള സ്കാനിങ്ങും മൾട്ടി വൈറ്റമിനുകളുമെല്ലാം അനാവശ്യമാണെന്നുമുള്ള ഗൂഡാലോചനാ സിദ്ധാന്തങ്ങളും വർധിച്ചു വരുന്ന കപടചികിത്സകരും ഇതിനു പിന്നിലുണ്ട്.
വീട്ടിൽ പ്രസവം പ്രൊമോട്ട് ചെയ്യുന്നവർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ പണം പിടുങ്ങി അപകടപ്പെടുത്തുമെന്നും വാക്സിൻ കുഞ്ഞുങ്ങൾക്ക് ഓട്ടിസം പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും പ്രചരിപ്പിക്കുന്നതായി കാണാം.
ഇത്തരം വിശ്വാസം പുലർത്തിയിരുന്ന കപട ചികിത്സകയായ ഒരമ്മ, കഴിഞ്ഞ വർഷം ഗുരുതരമായ മഞ്ഞപ്പിത്തം ബാധിച്ച തന്റെ ഒരു വയസായ കുഞ്ഞിനെ മോഡേൺ മെഡിസിൻ ചികിത്സ നിഷേധിച്ച് കൊന്നു.
ഇവരുടെ കബളിപ്പിക്കലിനും നരഹത്യക്കും ഇരയാവുന്നവരിൽ ഏറിയ പങ്കും സ്ത്രീകളും കുഞ്ഞുങ്ങളുമാകുകയും, അവ വൈദ്യസഹായത്തോടെ ഒഴിവാക്കാമായിരുന്ന മരണങ്ങളായിരിക്കുകയും ചെയ്യുമ്പോൾ തന്നെ, അതത്ര യാദൃശ്ചികമായ ചോയിസ് അല്ല എന്ന് മനസിലാക്കേണ്ടതുണ്ട്.
ഗൂഢാലോചനാ സിദ്ധാന്തങ്ങൾ
വൈദ്യരംഗത്തെ വളർച്ചയും മികച്ച വൈദ്യ പരിചരണവുമെല്ലാം ഗർഭവും പ്രസവവും നവജാത ശിശുപരിചരണവുമൊക്കെ കുറച്ചു കൂടി ആയാസരഹിതവും അപകടമുക്തവുമാക്കിയെങ്കിലും അതുവഴി മാതൃ ശിശു മരണ നിരക്കുകൾ വലിയതോതിൽ കുറഞ്ഞെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി കണ്ടുവരുന്ന വീട്ടിലെ പ്രസവവും അശാസ്ത്രീയ പരിചരണവും ജീവനെടുക്കുന്ന അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും കണക്കുകൾ ആശങ്ക വർധിപ്പിക്കുന്നു.
കുടുംബം മുതൽ മതം വരെ പല ശ്രേണികളിൽ നിന്നും കുത്തിവയ്ക്കുന്ന ലിംഗ അസമത്വവും അവഗണയും മനുഷ്യാവകാശ ലംഘനവും ഇതിനു പിറകിലുണ്ട്. എത്ര എമെർജൻസി ആണെന്ന് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചാലും സിസേറിയൻ നടത്താൻ സമ്മതിക്കാത്ത കുടുംബങ്ങൾ ഇന്നുമുണ്ട്.
അങ്ങനെ സ്വന്തം ശരീരത്തിനു മേൽ അവകാശമില്ലാതെ മരിച്ചു പോയ അമ്മമാരും ഗർഭസ്ഥശിശുക്കളുമുണ്ട്. ഒരു റിയാലിറ്റി ഷോ വിജയി സമീപകാലത്തു നടത്തിയ വിവാദ പ്രസ്താവന പോലെ പ്രസവത്തെ സംബന്ധിച്ചുള്ള അസംബന്ധ വാചാടോപങ്ങൾ ഒരുപാട് സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ജീവൻ അപകടത്തിലാക്കുമെന്നു മനസിലാക്കുക.
പറഞ്ഞു തിരുത്താൻ ശ്രമിച്ചാൽ പോലും ഇത്തരം കാര്യങ്ങളിൽ ഡോക്ടറിന്റെ ഉപദേശമോ ശാസ്ത്രീയ വശങ്ങളോ അംഗീകരിക്കാത്തവരുണ്ട്.
അന്ധവിശ്വാസങ്ങളും അശാസ്ത്രീയ പരിചരണ രീതികളും
ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തിൽ ജന്മം കൊള്ളുമ്പോൾ മുതൽ അതിനു ചുറ്റും മിഥ്യാധാരണകളുടെ ഒരു വലിയ ചക്രവ്യൂഹം കെട്ടിപ്പടുത്തു തുടങ്ങുകയാണ്. ഗർഭിണി ഉറക്കത്തിൽ തിരിഞ്ഞാൽ കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾകൊടി കുരുങ്ങും, സ്കാൻ ചെയ്താൽ കുഞ്ഞിന് കേടാണ്, അമ്മ പകലുറങ്ങിയാൽ കുഞ്ഞിന് അംഗവൈകല്യം സംഭവിക്കും, അമ്മ ഭക്ഷണം എണ്ണയിൽ വറുത്താൽ കുഞ്ഞിന് പൊള്ളും, സന്ധ്യ കഴിഞ്ഞു പുറത്തിറങ്ങിയാൽ പേടി തട്ടും, വൈകിട്ട് തുണിയലക്കിയാൽ കുഞ്ഞിനാപത്തുണ്ടാകും, അയൺ ടാബ്ലറ്റ് കഴിച്ചാൽ കുഞ്ഞു കറുത്തു പോകും തുടങ്ങി നിരവധി അന്ധവിശ്വാസങ്ങളുള്ള നാടാണ് നമ്മുടേത്.
അമ്മയെ വീടിനു പുറത്തു കണ്ടാൽ കണ്ണേറ് കിട്ടും, മുലപ്പാൽ മറ്റാരെങ്കിലും കണ്ടാൽ പാൽ വറ്റിപ്പോകും, അമ്മയുടെ തലയിലെ എണ്ണ കഴുകിക്കളയരുത്, കുഞ്ഞു രാത്രി കരഞ്ഞാൽ തലയിണക്കടിയിൽ ഇരുമ്പു വക്കണം, നല്ല ആകൃതി വരാൻ കുഞ്ഞിനെ ഞെക്കി ഉരുട്ടി കുളിപ്പിക്കണം, പ്രസവത്തിന്റെ മുറിവുകൾ പെട്ടെന്നുണങ്ങാൻ കെെയിൽ കാർക്കിച്ചു തുപ്പണം, മുടി മറച്ചിരിക്കണം, ചൂടത്തും കമ്പിളിയിൽ പുതച്ചു മൂടി കിടക്കണം, കാലുകൾ തമ്മിൽ ചേർത്തു വച്ച് അനങ്ങാതെ കിടന്നില്ലെങ്കിൽ വയറ്റിൽ കാറ്റു കയറി വയർ വീർക്കും തുടങ്ങി എത്രയോ അസംബന്ധങ്ങൾ! മിക്കതും അമ്മയ്ക്കും കുഞ്ഞിനും അപകടകരവും.
ഇതിൽ തൊണ്ണൂറു ശതമാനം ഉപദേശവും ഞാൻ തന്നെ പലരിൽ നിന്നായി കേട്ടിട്ടുണ്ട്. മാതൃത്വത്തിന്റെ സന്തോഷങ്ങൾ മുഴുവൻ ഇത്തരം ഉപദേശങ്ങളിൽ മുങ്ങിപ്പോകും. ചിലപ്പോൾ പോസ്റ്റ്പാർട്ടം ഡിപ്രഷൻ പോലെയുള്ള മാനസികപ്രശ്നങ്ങൾക്ക് ആക്കം കൂട്ടും.
പ്രസവ ശേഷം വയർ ചാടാതിരിക്കാനും കുഞ്ഞിനുള്ള പാൽ നേർത്തു പോകാതിരിക്കാനുമായി പണ്ട് സ്ത്രീകൾക്ക് വെള്ളം നിഷേധിച്ചിരുന്നെന്നും താൻ പ്രസവിച്ചു കിടന്ന സമയത്ത് ശൗചാലയത്തിൽ വച്ചിരുന്ന വെള്ളമെടുത്ത് ആരുമറിയാതെ ആർത്തിയോടെ കുടിക്കുമായിരുന്നെന്നും പ്രായമായ ഒരു സ്ത്രീ എന്നോട് പറഞ്ഞിട്ടുണ്ട്. പുതിയ അമ്മമാർ ദിവസവും ധാരാളം വെള്ളം കുടിക്കണമെന്നാണ് വൈദ്യശാസ്ത്രം പറയുന്നതെന്നോർക്കണം.
പരീക്ഷണങ്ങൾക്ക് ജീവന്റെ വിലയുണ്ട്!
ഇത്തരം അപരിഷ്കൃത വിശ്വാസം പുലർത്തുന്ന വലിയൊരു കൂട്ടം മനുഷ്യരിലേക്കാണ്, അപകടസാധ്യതയുടെ പേരിൽ പതിറ്റാണ്ടുകൾക്ക് മുൻപ് അവസാനിപ്പിച്ച വീട്ടിലെ പ്രസവം പോലെയുള്ള ആശയങ്ങളെത്തിച്ചേരുന്നതെന്നോർക്കുക. ആശുപത്രിയിലും മരണങ്ങൾ സംഭവിക്കും. പക്ഷേ, ലഭ്യമായ എന്തെങ്കിലും മാർഗമുണ്ടെങ്കിൽ, അവിടെ ജീവൻ രക്ഷപ്പെടാനുള്ള സാധ്യത വളരെയധികമാണ്.
ഗർഭകാലത്തുള്ള മെഡിക്കൽ ചെക്കപ്പുകളിലൂടെ അമ്മയുടേയും കുഞ്ഞിന്റേയും കണ്ടീഷൻ നിരീക്ഷിച്ചു കൊണ്ടിരിക്കാനും അമ്മക്ക് ഷുഗറോ രക്തസമ്മർദമോ ഉണ്ടെങ്കിൽ മുൻകരുതലെടുക്കാനും, സ്കാനിങ്ങിലൂടെ കുഞ്ഞിനെന്തെങ്കിലും ജനിതകവൈകല്യങ്ങളോ മെഡിക്കൽ കണ്ടീഷനോ ഉണ്ടെങ്കിൽ നേരത്തേ ചികിത്സകളാരംഭിക്കാനും, പ്ലാസന്റ പ്രീവിയ പോലത്തെ അവസ്ഥകളിൽ ബെഡ് റെസ്റ്റും സിസേറിയനും മുൻകൂട്ടി കാണാനും കഴിയുന്നത് രണ്ടു ജീവന് സുരക്ഷ ഒരുക്കലാണ്.
അതിനു പകരം, സുഖപ്രസവമാകാൻ കുഞ്ഞിന്റെ ഭാരം നോമ്പെടുത്ത് കുറച്ച്, ഉച്ചഭക്ഷണത്തിനുള്ള മത്തി പൊരിച്ചെടുത്തതിന് ശേഷം പോയിക്കിടന്നു പ്രസവിക്കുന്ന കഥകൾ കേട്ട് കുളിരു കോരി സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ജീവൻ കൊണ്ട് പന്താടുന്നത് പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല.
Tags : DeluluDiary Mother Baby SpecialNews