Kerala
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒരു വയസും മൂന്നു മാസവും പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ നിന്ന് വിസിൽ കണ്ടെത്തി. കുടുങ്ങി കിടന്ന പാവയുടെ വിസില്‍ പുറത്തെടുത്തു. ചെര്‍പ്പുളശേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന്റെ ശ്വാസകോശത്തിലാണ് പാവയുടെ വിസില്‍ കുടുങ്ങിക്കിടന്നത്. മൗലാന ആശുപത്രിയില്‍ വച്ച് ബ്രോങ്കോസ്കോപി സംവിധാനത്തിലൂടെ വിസിൽ നീക്കം ചെയ്തു.
ഒരു മാസത്തിലധികമായി ശ്വാസതടസം നേരിട്ടിരുന്ന കുഞ്ഞ് വിവിധ ആശുപത്രികളില്‍ ചികിത്സിച്ചിരുന്നെങ്കിലും ഭേദമായിരുന്നില്ല. തുടര്‍ന്നാണ് പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ. ദിപുവിന്റെ ചികിത്സക്കായി എത്തിയത്. സിടി സ്കാന്‍ പരിശോധനയില്‍ കുട്ടിയുടെ ഇടതു ശ്വാസകോശത്തിലേക്കുള്ള വായു സഞ്ചാരത്തില്‍ കാര്യമായി തടസമുള്ളതായും ശ്വാസകോശത്തില്‍ അവ്യക്തമായ ഒരു സാധനം കുടുങ്ങിക്കിടക്കുന്നതായും കണ്ടെത്തി.
തുടര്‍ന്ന് ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജിസ്റ്റ് ഡോ. നിമിഷ, അനസ്തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. സുധാകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബ്രോങ്കോസ്കോപ്പി സംവിധാനത്തിലൂടെ കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്ന വിസില്‍ നീക്കം ചെയ്യുകയായിരുന്നു. കുഞ്ഞ് അപകടനില തരണം ചെയ്തുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Kerala
പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കൽ സ്വദേശികളായ ഷെഫീഖ് - ഹസീന ദമ്പതികളുടെ 56 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.
പാൽ നൽകിയ ശേഷം കിടത്തിയ കുഞ്ഞിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ച കുഞ്ഞ്.
Kerala
മലപ്പുറം: ഒതുക്കുങ്ങലിൽ വീടിനകത്ത് ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു. ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
മുഹമ്മദ് റാഫി - ജൗഹറ എന്നിവരുടെ കുഞ്ഞിനാണ് നായയുടെ കടിയേറ്റത്. മുഖത്തും ചെവിയിലും തലക്കും കടിയേറ്റ കുഞ്ഞ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഇതേ നായ പലരെയും കടിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്. നായയ്ക്കായി തെരച്ചിൽ തുടരുകയാണ്.
Special News
തമിഴ്നാട്ടിൽ, അടുത്തിടെ, വീട്ടിൽ വച്ചുള്ള പ്രസവത്തിൽ ഒരു യുവതി രക്തം വാർന്നു മരിച്ചു. ആശുപത്രിയിൽ നിന്നുള്ള അവരുടെ ആദ്യത്തെ പ്രസവത്തിൽ ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും രണ്ടാമത്തെ പ്രസവം വീട്ടിൽ വച്ച് യൂട്യൂബിന്റെ സഹായത്തോടെ നടത്താൻ ഭർത്താവും അമ്മായിയമ്മയും തീരുമാനിക്കുകയായിരുന്നു.
കുഞ്ഞ് ജീവനോടെ പുറത്തു വന്നെങ്കിലും നിലക്കാത്ത രക്തസ്രാവത്തിൽ അമ്മ മരിക്കുകയും അച്ഛൻ പോലീസ് കസ്റ്റഡിയിലാവുകയും രണ്ടു കുഞ്ഞുങ്ങൾ അനാഥരാവുകയും ചെയ്തു. കേരളത്തിലും ഇത്തരം സംഭവങ്ങൾ കൂടി വരികയാണ്.
ആശുപത്രികളും ഡോക്ടർമാരും സുഖപ്രസവത്തിനനുവദിക്കില്ല എന്നും ഗർഭിണിക്കുള്ള സ്കാനിങ്ങും മൾട്ടി വൈറ്റമിനുകളുമെല്ലാം അനാവശ്യമാണെന്നുമുള്ള ഗൂഡാലോചനാ സിദ്ധാന്തങ്ങളും വർധിച്ചു വരുന്ന കപടചികിത്സകരും ഇതിനു പിന്നിലുണ്ട്.
വീട്ടിൽ പ്രസവം പ്രൊമോട്ട് ചെയ്യുന്നവർ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ പണം പിടുങ്ങി അപകടപ്പെടുത്തുമെന്നും വാക്സിൻ കുഞ്ഞുങ്ങൾക്ക് ഓട്ടിസം പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും പ്രചരിപ്പിക്കുന്നതായി കാണാം.
ഇത്തരം വിശ്വാസം പുലർത്തിയിരുന്ന കപട ചികിത്സകയായ ഒരമ്മ, കഴിഞ്ഞ വർഷം ഗുരുതരമായ മഞ്ഞപ്പിത്തം ബാധിച്ച തന്റെ ഒരു വയസായ കുഞ്ഞിനെ മോഡേൺ മെഡിസിൻ ചികിത്സ നിഷേധിച്ച് കൊന്നു.
ഇവരുടെ കബളിപ്പിക്കലിനും നരഹത്യക്കും ഇരയാവുന്നവരിൽ ഏറിയ പങ്കും സ്ത്രീകളും കുഞ്ഞുങ്ങളുമാകുകയും, അവ വൈദ്യസഹായത്തോടെ ഒഴിവാക്കാമായിരുന്ന മരണങ്ങളായിരിക്കുകയും ചെയ്യുമ്പോൾ തന്നെ, അതത്ര യാദൃശ്ചികമായ ചോയിസ് അല്ല എന്ന് മനസിലാക്കേണ്ടതുണ്ട്.
ഗൂഢാലോചനാ സിദ്ധാന്തങ്ങൾ
വൈദ്യരംഗത്തെ വളർച്ചയും മികച്ച വൈദ്യ പരിചരണവുമെല്ലാം ഗർഭവും പ്രസവവും നവജാത ശിശുപരിചരണവുമൊക്കെ കുറച്ചു കൂടി ആയാസരഹിതവും അപകടമുക്തവുമാക്കിയെങ്കിലും അതുവഴി മാതൃ ശിശു മരണ നിരക്കുകൾ വലിയതോതിൽ കുറഞ്ഞെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി കണ്ടുവരുന്ന വീട്ടിലെ പ്രസവവും അശാസ്ത്രീയ പരിചരണവും ജീവനെടുക്കുന്ന അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും കണക്കുകൾ ആശങ്ക വർധിപ്പിക്കുന്നു.
കുടുംബം മുതൽ മതം വരെ പല ശ്രേണികളിൽ നിന്നും കുത്തിവയ്ക്കുന്ന ലിംഗ അസമത്വവും അവഗണയും മനുഷ്യാവകാശ ലംഘനവും ഇതിനു പിറകിലുണ്ട്. എത്ര എമെർജൻസി ആണെന്ന് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചാലും സിസേറിയൻ നടത്താൻ സമ്മതിക്കാത്ത കുടുംബങ്ങൾ ഇന്നുമുണ്ട്.
അങ്ങനെ സ്വന്തം ശരീരത്തിനു മേൽ അവകാശമില്ലാതെ മരിച്ചു പോയ അമ്മമാരും ഗർഭസ്ഥശിശുക്കളുമുണ്ട്. ഒരു റിയാലിറ്റി ഷോ വിജയി സമീപകാലത്തു നടത്തിയ വിവാദ പ്രസ്താവന പോലെ പ്രസവത്തെ സംബന്ധിച്ചുള്ള അസംബന്ധ വാചാടോപങ്ങൾ ഒരുപാട് സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ജീവൻ അപകടത്തിലാക്കുമെന്നു മനസിലാക്കുക.
പറഞ്ഞു തിരുത്താൻ ശ്രമിച്ചാൽ പോലും ഇത്തരം കാര്യങ്ങളിൽ ഡോക്ടറിന്റെ ഉപദേശമോ ശാസ്ത്രീയ വശങ്ങളോ അംഗീകരിക്കാത്തവരുണ്ട്.
അന്ധവിശ്വാസങ്ങളും അശാസ്ത്രീയ പരിചരണ രീതികളും
ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തിൽ ജന്മം കൊള്ളുമ്പോൾ മുതൽ അതിനു ചുറ്റും മിഥ്യാധാരണകളുടെ ഒരു വലിയ ചക്രവ്യൂഹം കെട്ടിപ്പടുത്തു തുടങ്ങുകയാണ്. ഗർഭിണി ഉറക്കത്തിൽ തിരിഞ്ഞാൽ കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾകൊടി കുരുങ്ങും, സ്കാൻ ചെയ്താൽ കുഞ്ഞിന് കേടാണ്, അമ്മ പകലുറങ്ങിയാൽ കുഞ്ഞിന് അംഗവൈകല്യം സംഭവിക്കും, അമ്മ ഭക്ഷണം എണ്ണയിൽ വറുത്താൽ കുഞ്ഞിന് പൊള്ളും, സന്ധ്യ കഴിഞ്ഞു പുറത്തിറങ്ങിയാൽ പേടി തട്ടും, വൈകിട്ട് തുണിയലക്കിയാൽ കുഞ്ഞിനാപത്തുണ്ടാകും, അയൺ ടാബ്ലറ്റ് കഴിച്ചാൽ കുഞ്ഞു കറുത്തു പോകും തുടങ്ങി നിരവധി അന്ധവിശ്വാസങ്ങളുള്ള നാടാണ് നമ്മുടേത്.
അമ്മയെ വീടിനു പുറത്തു കണ്ടാൽ കണ്ണേറ് കിട്ടും, മുലപ്പാൽ മറ്റാരെങ്കിലും കണ്ടാൽ പാൽ വറ്റിപ്പോകും, അമ്മയുടെ തലയിലെ എണ്ണ കഴുകിക്കളയരുത്, കുഞ്ഞു രാത്രി കരഞ്ഞാൽ തലയിണക്കടിയിൽ ഇരുമ്പു വക്കണം, നല്ല ആകൃതി വരാൻ കുഞ്ഞിനെ ഞെക്കി ഉരുട്ടി കുളിപ്പിക്കണം, പ്രസവത്തിന്റെ മുറിവുകൾ പെട്ടെന്നുണങ്ങാൻ കെെയിൽ കാർക്കിച്ചു തുപ്പണം, മുടി മറച്ചിരിക്കണം, ചൂടത്തും കമ്പിളിയിൽ പുതച്ചു മൂടി കിടക്കണം, കാലുകൾ തമ്മിൽ ചേർത്തു വച്ച് അനങ്ങാതെ കിടന്നില്ലെങ്കിൽ വയറ്റിൽ കാറ്റു കയറി വയർ വീർക്കും തുടങ്ങി എത്രയോ അസംബന്ധങ്ങൾ! മിക്കതും അമ്മയ്ക്കും കുഞ്ഞിനും അപകടകരവും.
ഇതിൽ തൊണ്ണൂറു ശതമാനം ഉപദേശവും ഞാൻ തന്നെ പലരിൽ നിന്നായി കേട്ടിട്ടുണ്ട്. മാതൃത്വത്തിന്റെ സന്തോഷങ്ങൾ മുഴുവൻ ഇത്തരം ഉപദേശങ്ങളിൽ മുങ്ങിപ്പോകും. ചിലപ്പോൾ പോസ്റ്റ്പാർട്ടം ഡിപ്രഷൻ പോലെയുള്ള മാനസികപ്രശ്നങ്ങൾക്ക് ആക്കം കൂട്ടും.
പ്രസവ ശേഷം വയർ ചാടാതിരിക്കാനും കുഞ്ഞിനുള്ള പാൽ നേർത്തു പോകാതിരിക്കാനുമായി പണ്ട് സ്ത്രീകൾക്ക് വെള്ളം നിഷേധിച്ചിരുന്നെന്നും താൻ പ്രസവിച്ചു കിടന്ന സമയത്ത് ശൗചാലയത്തിൽ വച്ചിരുന്ന വെള്ളമെടുത്ത് ആരുമറിയാതെ ആർത്തിയോടെ കുടിക്കുമായിരുന്നെന്നും പ്രായമായ ഒരു സ്ത്രീ എന്നോട് പറഞ്ഞിട്ടുണ്ട്. പുതിയ അമ്മമാർ ദിവസവും ധാരാളം വെള്ളം കുടിക്കണമെന്നാണ് വൈദ്യശാസ്ത്രം പറയുന്നതെന്നോർക്കണം.
പരീക്ഷണങ്ങൾക്ക് ജീവന്റെ വിലയുണ്ട്!
ഇത്തരം അപരിഷ്കൃത വിശ്വാസം പുലർത്തുന്ന വലിയൊരു കൂട്ടം മനുഷ്യരിലേക്കാണ്, അപകടസാധ്യതയുടെ പേരിൽ പതിറ്റാണ്ടുകൾക്ക് മുൻപ് അവസാനിപ്പിച്ച വീട്ടിലെ പ്രസവം പോലെയുള്ള ആശയങ്ങളെത്തിച്ചേരുന്നതെന്നോർക്കുക. ആശുപത്രിയിലും മരണങ്ങൾ സംഭവിക്കും. പക്ഷേ, ലഭ്യമായ എന്തെങ്കിലും മാർഗമുണ്ടെങ്കിൽ, അവിടെ ജീവൻ രക്ഷപ്പെടാനുള്ള സാധ്യത വളരെയധികമാണ്.
ഗർഭകാലത്തുള്ള മെഡിക്കൽ ചെക്കപ്പുകളിലൂടെ അമ്മയുടേയും കുഞ്ഞിന്റേയും കണ്ടീഷൻ നിരീക്ഷിച്ചു കൊണ്ടിരിക്കാനും അമ്മക്ക് ഷുഗറോ രക്തസമ്മർദമോ ഉണ്ടെങ്കിൽ മുൻകരുതലെടുക്കാനും, സ്കാനിങ്ങിലൂടെ കുഞ്ഞിനെന്തെങ്കിലും ജനിതകവൈകല്യങ്ങളോ മെഡിക്കൽ കണ്ടീഷനോ ഉണ്ടെങ്കിൽ നേരത്തേ ചികിത്സകളാരംഭിക്കാനും, പ്ലാസന്റ പ്രീവിയ പോലത്തെ അവസ്ഥകളിൽ ബെഡ് റെസ്റ്റും സിസേറിയനും മുൻകൂട്ടി കാണാനും കഴിയുന്നത് രണ്ടു ജീവന് സുരക്ഷ ഒരുക്കലാണ്.
അതിനു പകരം, സുഖപ്രസവമാകാൻ കുഞ്ഞിന്റെ ഭാരം നോമ്പെടുത്ത് കുറച്ച്, ഉച്ചഭക്ഷണത്തിനുള്ള മത്തി പൊരിച്ചെടുത്തതിന് ശേഷം പോയിക്കിടന്നു പ്രസവിക്കുന്ന കഥകൾ കേട്ട് കുളിരു കോരി സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ജീവൻ കൊണ്ട് പന്താടുന്നത് പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല.
National
ഭോപ്പാൽ: മധ്യപ്രദേശിലെ മാണ്ട്ലയിൽ യുവതി ഓട്ടോറിക്ഷയിൽ ജന്മം നൽകിയ നാല് കുഞ്ഞുങ്ങളും മരിച്ചു. കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് വിളിച്ചെങ്കിലും സമയത്ത് ലഭിക്കാതിരുന്നതിനെ തുടർന്ന് ഓട്ടോയിൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കവേയാണ് പ്രസവം നടന്നത്. ഗണേഷ് സിംഗാരമിന്റെയും രജനി സിംഗാരാമിന്റെയും നാല് കുഞ്ഞുങ്ങളായിരുന്നു ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണത്തിന് കീഴടങ്ങിയത്.
യഥാസമയം ആംബുലൻസ് ലഭ്യമായിരുന്നെങ്കിൽ കുഞ്ഞുങ്ങളെ രക്ഷിക്കാമായിരുന്നുവെന്ന് ഗണേഷ് പറഞ്ഞു. ഏഴാം മാസത്തിൽ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രജനിയെ ബന്ധുക്കൾ ആദ്യം ഘൂട്ടാസിലെ സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചിരുന്നു. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് യുവതിയെ ബിച്ചിയയിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്റലേക്ക് മാറ്റാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. തുടർന്ന് രജനിയെ ഓട്ടോറിക്ഷയിലാണ് ഇവിടേക്ക് കൊണ്ടുപോയത്. എന്നാൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തുന്നതിന് മുൻപ് തന്നെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് രജനി നാല് കുട്ടികൾക്ക് ജന്മം നൽകുകയായിരുന്നു.
മൂന്ന് പെൺകുഞ്ഞുങ്ങൾക്കും ഒരു ആൺകുട്ടിക്കുമാണ് രജനി ജന്മം നൽകിയത്. പ്രസവകാലം തികയാതെയാണ് കുഞ്ഞുങ്ങൾ ജനിച്ചതെന്നും തൂക്കം കുറവായിരുന്നുവെന്നുമാണ് ഡോക്ടർമാർ പറയുന്നത്. പ്രസവത്തിന് ശേഷം ആശുപത്രിയിൽ എത്തിച്ച രജനി അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു.
കുഞ്ഞുങ്ങളുടെ മരണം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് മണ്ട്ല ജില്ലാ കളക്ടർ രാഹുൽ നാംദേവ് ധോട്ടെ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ലഭിക്കുകയാണെങ്കിൽ, അന്വേഷിച്ച് നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
National
ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് ശേഖപ്പ (22)യെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മരണത്തിൽ അമ്മ വിജയലക്ഷ്മിയുടെ പങ്കിനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. ബംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഡിവിഷൻ പരിധിയിലാണ് 11 മാസം പ്രായമുള്ള രേണക എന്ന കുഞ്ഞ് മരിച്ചത്.
കൊലപാതകത്തിന് ശേഷം കുഞ്ഞ് കട്ടിലിൽ നിന്ന് വീണ് അപകടം സംഭവിച്ചതാണെന്ന് വരുത്തിതീർക്കാൻ ഇവർ ശ്രമിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് കണ്ടെത്തിയത്.
വിജയലക്ഷ്മി കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഉറങ്ങിപ്പോയെന്നും ഈ സമയം രേണുക കട്ടിലിൽ നിന്ന് താഴേക്ക് വീണെന്നുമാണ് ശേഖപ്പ ആദ്യം പോലീസിന് മൊഴി നൽകിയത്. ഉടനടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ കുഞ്ഞ് വീണുവെന്ന് ശേഖപ്പ പറയുന്ന കട്ടിലിന് വെറും രണ്ടടി മാത്രമാണ് ഉയരമുണ്ടായിരുന്നത്. ഇതാണ് പ്രാഥമിക പരിശോധനയിൽ പോലീസിന് സംശയമുണ്ടാകാൻ കാരണം. ഇത്രയും കുറഞ്ഞ ഉയരത്തിൽ നിന്ന് വീണാൽ മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് മനസിലാക്കിയ പോലീസ് വിശദമായ അന്വേഷണം നടത്തി.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ ശരീരത്തിൽ നിരവധി പരിക്കുകൾ കണ്ടെത്തി. ക്രൂരമായ മർദനത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവും ശ്വാസതടസവുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ നിന്ന് വ്യക്തമായി.
ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുകൾ നടക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ മൊഴി നൽകിയിരുന്നു. തുടർന്ന് പോലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. കൊലപാതകത്തിൽ വിജയലക്ഷ്മിയുടെ പങ്കിനെക്കുറിച്ച് നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി സൈദുലു അദാവത്ത് വ്യക്തമാക്കി.
സംഭവ നടക്കുന്ന ദിവസവും ദമ്പതികൾ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ കുഞ്ഞ് ഉച്ചത്തിൽ കരയാൻ തുടങ്ങിയത് ശേഖപ്പയെ പ്രകോപിപ്പിച്ചു. കോപാകുലനായ ഇയാൾ കുഞ്ഞിനെ ചവിട്ടുകയും നിലത്തേക്ക് വലിച്ചെറിയുകയുമായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാമത്തെ കുട്ടിയായ രേണുകയോട് വിജയലക്ഷ്മിക്ക് കടുത്ത അവഗണനയുണ്ടായിരുന്നതായും സാക്ഷികൾ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
International
റമള്ള: അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രേലി സേനയുടെ വെടിയേറ്റ് ഏഴു മാസം പ്രായമുള്ള ശിശു മരിച്ചു. ഹെബ്രോണിനു തെക്ക് ടെൽ റുമെയ്ദയിൽ വെള്ളിയാഴ്ചയുണ്ടായ സംഭവത്തിൽ ശിശുവിന്റെ മാതാപിതാക്കൾക്കു പരിക്കേറ്റു.
കുടുംബം സഞ്ചരിച്ചിരുന്ന വാഹനം വേഗം കൂട്ടി സൈന്യത്തിനു നേർക്കു വന്നപ്പോൾ വെടിയുതിർക്കേണ്ടിവന്നുവെന്നാണ് ഇസ്രയേൽ അറിയിച്ചത്. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും കൂട്ടിച്ചേർത്തു.
എന്നാൽ, ഇസ്രേലി സൈനികരെ കണ്ടപ്പോൾ വാഹനം നിർത്തിയെന്നും അപ്പോഴാണ് വെടിവയ്പുണ്ടായതെന്നും കൊല്ലപ്പെട്ട ശിശുവിന്റെ അമ്മൂമ്മ പറഞ്ഞു.
Kerala
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ, നവജാത ശിശുവിന്റെ തുടർസംരക്ഷണം ആലപ്പുഴ ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) ഏറ്റെടുത്തു.
ആദ്യഘട്ടത്തിൽ കുഞ്ഞിനെ വേണ്ടെന്ന് നിലപാടെടുത്ത പത്തൊൻപതുകാരിയായ യുവതി, ഒടുവിൽ കുഞ്ഞിനെ വേണമെന്ന ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തിലാണ് കുഞ്ഞിന്റെ താത്കാലിക തുടർസംരക്ഷണം സിഡബ്ല്യുസി അധികൃതർ ഏറ്റെടുത്തത്.
കൊല്ലാൻ ശ്രമിച്ച അമ്മയ്ക്കൊപ്പം കുഞ്ഞിനെ വിടുന്നതിന് നിലവിൽ ചില നിയമപരവും സാങ്കേതികവുമായ തടസങ്ങളുണ്ട്. അതിനാൽ അമ്മയ്ക്കൊപ്പം കുഞ്ഞിനെ വിടാൻ പറ്റുന്ന സുരക്ഷിതമായ സാഹചര്യം നിയമപരമായി ഉണ്ടായതിനു ശേഷം മാത്രമേ കുഞ്ഞിനെ അമ്മയ്ക്ക് തിരികെ നൽകുകയുള്ളൂ.
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആലപ്പുഴ ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രമായ ശിശു വികാസ് ഭവനിലേക്ക് കുഞ്ഞിനെ മാറ്റിയിട്ടുണ്ട്. നിലവിൽ 29 കുട്ടികളാണ് ഇവിടെ സംരക്ഷണയിലുള്ളത്.
ചൈൽഡ് ലൈൻ കൗൺസിലർമാർ യുവതിയുമായി പലപ്രാവശ്യം സംസാരിച്ചിരുന്നു. ആദ്യദിവസങ്ങളിൽ യുവതി കൗൺസിലിംഗുമായി സഹകരിച്ചിരുന്നില്ലെങ്കിലും പിന്നീട് വിശദമായി സംസാരിച്ചു.
പോലീസിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമേ കുഞ്ഞിനെ അമ്മയ്ക്ക് വിട്ടുനൽകുകയുള്ളൂ എന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ അഡ്വ. ബി.ഗീത പാർഥൻ പറഞ്ഞു. ആറുമാസം വരെ കുഞ്ഞിനെ നിയമപരമായി ആവശ്യപ്പെടാൻ അമ്മയ്ക്ക് കഴിയും, അതിനാലാണ് താത്കാലിക സംരക്ഷണത്തിനായി കുഞ്ഞിനെ ഏറ്റെടുത്തിരിക്കുന്നത്.
കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതിന് യുവതിക്കെതിരെ ഹരിപ്പാട് പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. യുവതി ആശുപത്രി വിട്ടശേഷം ഇവരിൽ നിന്നും പോലീസ് വിശദമായ മൊഴിയെടുക്കും.
വണ്ടാനം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഹരികുമാർ, ഡോ. ലതിക എന്നിവരിൽ നിന്നാണ് സിഡബ്ല്യുസി അധികൃതർ കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജിജി ജോൺ, ശിശുവികാസ് ഭവൻ മാനേജർ മിഥുൻ ഷാ, സോഷ്യൽ വർക്കർ പ്രിമ എന്നിവരും സിഡബ്ല്യുസി ചെയർപേഴ്സണൊപ്പം ഉണ്ടായിരുന്നു.
Kerala
ആലപ്പുഴ: ഹരിപ്പാട്ട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും. രണ്ടുമാസത്തെ പരിപാലനത്തിനുശേഷം മാതാവിന് മനംമാറ്റം ഉണ്ടായാൽ കുഞ്ഞിനെ വിട്ടു നൽകും.
കുഞ്ഞിനെ വേണ്ടെന്ന് 19 വയസുകാരിയായ അമ്മ പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മ കുഞ്ഞിന് പാല് കൊടുക്കാൻ പോലും തയാറാകുന്നില്ല. ഗർഭിണിയായ വിവരം അറിഞ്ഞില്ലെന്നാണ് പെൺകുട്ടി സിഡബ്ല്യുസിക്ക് നൽകിയ മൊഴി.
സംഭവത്തിൽ അമ്മക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. കടുത്ത വയറു വേദനയേ തുടർന്നായിരുന്നു 19 വയസുകാരി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നത്.
പുലർച്ചെ ഒന്നോടെ ശുചിമുറിക്കുള്ളിൽ പ്രസവിച്ചു. പൊക്കിൾ കൊടി സ്വയം മുറിച്ചു മാറ്റി കുട്ടിയെ ജനലിലൂടെ പുറത്തേയ്ക്ക് എറിയുകയായിരുന്നു.
കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിനെ ആശുപത്രി ജീവനക്കാരാണ് വീണ്ടെടുത്തത്. നവജാതശിശുവിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആശുപത്രി അധികൃതരാണ് കുഞ്ഞിന് ഉടൻ തന്നെ ചികിത്സ ഉറപ്പാക്കിയത്. അമ്മയും കുഞ്ഞും വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ച് യുവാവ്. സംഭവത്തിൽ അയിലം സ്വദേശി സജിക്കെതിരെ പോലീസ് കേസെടുത്തു.
കുഞ്ഞിന്റെ തല ചുമരിലിടിച്ചതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ക്രൂരമായ മർദനമാണ് ഭാര്യയ്ക്കും കുഞ്ഞിനും നേരെ ഉണ്ടായിരിക്കുന്നത്.
അയിലം നെല്ലിമൂട് സ്വദേശിയായ സജി കഴിഞ്ഞ ബുധനാഴ്ച രാത്രി 11 ഓടെയാണ് വീട്ടിലെത്തി ഭാര്യയെയും കുഞ്ഞിനെയും ഉപദ്രവിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. ഇക്കാലമത്രയും യുവതിയെ ഇയാൾ പല കാരണങ്ങൾ പറഞ്ഞ് ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
സൗന്ദര്യം കുറഞ്ഞു, സ്ത്രീധനം കുറഞ്ഞു എന്നിങ്ങനെയാണ് സജി പറയുന്ന കാരണങ്ങൾ. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സജി അക്രമാസക്തനായി അവിടെയുണ്ടായിരുന്ന വാളിന്റെ പിടി ഉപയോഗിച്ച് യുവതിയുടെ തലയ്ക്കും മുതുകിനും ഇടിച്ചു പരിക്കേൽപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
രണ്ടരവയസുള്ള കുഞ്ഞിനെ ഭിത്തിയിലേയ്ക്ക് വലിച്ചെറിഞ്ഞു, കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അതിക്രമത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഫരീദാബാദിൽ ഓടയിലെ ഇരുന്പ് വലയിൽ കുടുങ്ങിയ നിലയിൽ ഒന്നര വയസ് പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനെ തിരിച്ചറിയുന്നതിനും മരണകാരണം കണ്ടെത്തുന്നതിനുമുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
ഓടയുടെ സമീപത്ത് കൂടി പോവുകയായിരുന്ന രണ്ട് സ്കൂൾ വിദ്യാർഥികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് അവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞ് ഇരുമ്പ് വലയിൽ കുടുങ്ങിയ നിലയിലായിരുന്നുവെന്ന് നാട്ടുകാർ കണ്ടെത്തുകയും ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
പോലീസ് എത്തി കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.
കുഞ്ഞിനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
National
ബംഗളൂരു: ബംഗളൂരുവിലെ നായന്ദഹള്ളിയിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരി ഫ്ലാറ്റിന്റെ ഒന്നാം നിലയിൽ നിന്ന് വീണു. ഫ്ലാറ്റിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് പ്രധാന വാതിലിലൂടെ പുറത്തിറങ്ങി വരാന്തയിലെത്തി.
അവിടെയുണ്ടായിരുന്ന കസേരയിൽ കയറി ഗ്രില്ലിലൂടെ പുറത്തേയ്ക്ക് നോക്കുന്നതിനിടെ റോഡിലേയ്ക്ക് തെന്നി വീഴുകയായിരുന്നു. കണ്ടുനിന്ന സമീപവാസികൾ ഉടൻ തന്നെ അടുക്കളയിൽ ജോലിയിലായിരുന്ന കുഞ്ഞിന്റെ മാതാവിനെ വിവരം അറിയിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Kerala
തൃശൂർ: കൊടുങ്ങല്ലൂരിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പതിയാശേരി സ്വദേശി നൗഫലിന്റെ ഭാര്യ ഷബ്നയുടെ കുഞ്ഞാണ് മരിച്ചത്.
സംഭവം ചികിത്സാ പിഴവാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കൊടുങ്ങല്ലൂരിലെ പണിക്കേഴ്സ് ആശുപത്രിക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട് .
ഷബ്നയെ വ്യാഴാഴ്ചയാണ് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് കുട്ടി മരിച്ചു എന്ന വിവരം ബന്ധുക്കൾ അറിയുന്നത്. പണിക്കേഴ്സ് ആശുപത്രിക്കെതിരെ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ലേബർ റൂമിൽ നിന്ന് പിഞ്ചുകുഞ്ഞിനെ കടത്തിക്കൊണ്ടുപോയ സ്ത്രീകളെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി ഡൽഹി പോലീസ്. ഡൽഹി അംബേദ്കർ ആശുപത്രിയിലെ ലേബർ റൂമിൽ നിന്നാണ് രാവിലെ കുഞ്ഞിനെ രണ്ട്സത്രീകൾ മോഷ്ടിച്ചത്.
അമ്മയുമായി സൗഹൃദം നടിച്ചായിരുന്നു ഇവർ കുട്ടിയെ കൈക്കലാക്കിയത്. കുഞ്ഞുമായി കടന്നുകളഞ്ഞ നാൽപത്കാരിയെ ഡൽഹി മീററ്റ് എക്സ്പ്രസ് വേയിൽ വച്ച് പിടികൂടി. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂട്ടുപ്രതിയായ 20കാരി അഹിർബൻ സക്സേനയെയും പോലീസ് അറസ്റ്റ് ചെയ്തു.
Kerala
കൊച്ചി: രണ്ടു വയസുള്ള ആൺകുഞ്ഞിനെ പൈപ്പിനടിയില്‍ ശ്വാസം മുട്ടിച്ചു കൊന്ന കേസില്‍ അമ്മയുടെ കാമുകന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കൊല്ലം സ്വദേശി സുഭാഷി (43) നെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് (പോക്സോ) കോടതി ജഡ്ജി സി.കെ. മധുസൂദനൻ ശിക്ഷിച്ചത്.
2010 ഫെബ്രുവരി 25നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പ്രതിക്കൊപ്പം ജീവിക്കാനായി 2009ല്‍ കുട്ടിയുടെ അമ്മ ഭര്‍ത്താവ് ഗള്‍ഫില്‍ പോയ സമയത്ത് പശ്ചിമബംഗാളിലേക്കു പോയി. പിന്നീട് തിരിച്ചെത്തി തോപ്പുംപടിയിലെ ലോഡ്ജില്‍ താമസിക്കവെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കുട്ടിയുടെ അമ്മയുമായി സ്വസ്ഥജീവിതം നയിക്കാനായി ഇവര്‍ ഉറങ്ങുമ്പോള്‍ മകന് ആദിത്യനെ പൈപ്പിലും പിന്നീട് ബക്കറ്റിലും വെള്ളത്തില്‍ മുക്കുകയായിരുന്നു. അപകടമാണെന്നു പറഞ്ഞ് കുട്ടിയെ കരിവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോ. ജിജോ പോളാണ് പോലീസിനെ വിവരമറിയിച്ചത്.
പിന്നീട് പ്രതി കുറ്റം സമ്മതിച്ചു. പിഴ അടച്ചാല്‍ തുകയ്ക്ക് അമ്മ അര്‍ഹയല്ലെന്നും കോടതി വിധിച്ചു.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ പ്രധാന സാക്ഷി കൂറു മാറിയെങ്കിലും സാഹചര്യത്തെളിവുകള്‍ ഉപയോഗിച്ചാണു കേസ് തെളിയിച്ചത്.
Kerala
കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് അടിവാരം സ്വദേശികളായ ആഷിഖ് - ഷഹല ഷെറിൻ ദമ്പതികളുടെ മകൾ ജന്ന ഫാത്തിമ ആണ് മരിച്ചത്.
കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താമശേരി താലൂക്ക് ആശുപത്രിയിൽ.
Kerala
ആലപ്പുഴ: ഹരിപ്പാട്ട് കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരിൽ ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനക്കരികിൽ പാപ്പാൻമാർ സാഹസം നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ്. ഹരിപ്പാട് പോലീസാണ് കേസെടുത്തത്.
സംഭവത്തിൽ ദേവസ്വം പാപ്പാൻ ജിതിൻ രാജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവർത്തനം എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
ജുവനൈൽ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിയുടെ അച്ഛൻ കൊട്ടിയം അഭിലാഷിനായി തെരച്ചിൽ ഊർജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
Kerala
ആലപ്പുഴ: ഹരിപ്പാട്ട് പാപ്പാനെ കുത്തിക്കൊന്ന ആനയുടെ സമീപം ആറുമാസം പ്രായമുള്ള കുഞ്ഞുമായി പാപ്പാന്റെ സാഹസം. കഴിഞ്ഞ ഞായറാഴ്ച ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്.
ആനയുടെ താത്കാലിക പാപ്പാൻ അഭിലാഷിന്റെ കുട്ടിയാണിത്. ഇതിനിടെ കുട്ടി അഭിലാഷിന്റെ കൈയിൽ നിന്നും ആനയുടെ കാൽ ചുവട്ടിലേക്ക് വീഴുകയും ചെയ്തു.
ചോറൂണിന് വേണ്ടിയാണ് കുഞ്ഞിനെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന്, ഹരിപ്പാട് സ്കന്ദന് എന്ന ആനയുടെ മുന്നിലേക്ക് എത്തിക്കുകയായിരുന്നു. കുട്ടിയെ ആനയുടെ തുമ്പി കൈയുടെ അടിയിലൂടെ കൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
ആനയുടെ കാലുകള്‍ക്കിടയിലൂടെയും കുഞ്ഞുമായി പോയി. തുടര്‍ന്ന് തുമ്പിക്കൈയില്‍ ഇരുത്താന്‍ ശ്രമിക്കുമ്പോഴാണ് അഭിലാഷിന്റെ കൈയില്‍ നിന്ന് കുട്ടി മറിഞ്ഞ് ആനയുടെ കാല് ചുവട്ടിലേക്ക് വീണത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഹരിപ്പാട് സ്കന്ദന് എന്ന ഈ ആന പുറത്തിരുന്ന രണ്ട് പേരെ വലിച്ച് താഴെയിടുകയും ഒന്നാം പാപ്പാനെ ചവിട്ടിയും കുത്തിയും കൊലപ്പെടുത്തുകയും ചെയ്തത്. തുടര്‍ന്ന് കൊല്ലത്ത് നിന്ന് മറ്റൊരു പാപ്പാനെത്തി ആനയെ തളയ്ക്കാന്‍ ശ്രമിച്ചു. ഇയാളെയും ആന ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
സംഭവം പുറത്തുവന്നതോടെ താത്കാലിക പാപ്പാൻ അഭിലാഷിനെ ജോലിയിൽ നിന്നും മാറ്റി നിര്‍ത്തി. കുട്ടിയുടെ പേടി മാറാനാണ് ആനയുടെ അടിയിലൂടെ പോയതെന്ന് ഇയാൾ ക്ഷേത്രം ഭാരവാഹികളോടു പറഞ്ഞു.
National
ഭോപാൽ: ഇൻഡോർ മലിനജല ദുരന്തത്തിൽ അഞ്ചര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനും ജീവൻ നഷ്ടപ്പെട്ടു. നിവാസികളായ സുനിൽ സാഹു - കിഞ്ചൽ ദമ്പതികളുടെ കുഞ്ഞ് അവ്യാനാണ് മരിച്ചത്.
വെള്ളം ചേർത്ത പാക്കറ്റ് പാൽ കുടിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് അവ്യാൻ മരിച്ചത്.
അമ്മയ്ക്ക് മുലപ്പാൽ നൽകാൻ കഴിയാതെ വന്നതോടെ ഡോക്ടറുടെ നിർദേശ പ്രകാരമാണ് പാക്കറ്റ് പാൽ അൽപം വെള്ളം ചേർത്ത് നൽകിയത്. അടുത്ത ദിവസം പനിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ഡോക്ടർ കുഞ്ഞിനെ മരുന്നു നൽകി മടക്കി വിടുകയായിരുന്നു.
ഞായറാഴ്ച രാത്രി കുഞ്ഞിന്റെ നില കൂടൂതൽ വഷളായി. തിങ്കളാഴ്ച രാവിലെ കുഞ്ഞ് മരിച്ചു. പത്തുവർഷം കാത്തിരുന്നു ദമ്പതികൾക്ക് ലഭിച്ച കുഞ്ഞായിരുന്നു അവ്യാൻ. മലിന ജലം കുടിച്ചതിനെ തുടർന്ന് നിരവധി പേരാണ് ഇൻഡോറിൽ മരിച്ചത്.
Kerala
കാസർഗോഡ്:രണ്ടു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. കാസർകോട് ബ്ലാർകോടാണ് സംഭവം. ഇഖ്ബാൽ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്.
കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. വീടിന് സമീപത്തെ കിണറ്റിലാണ് കുട്ടി വീണത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരും വീട്ടുകാരും ഉടൻതന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിൽ. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Kerala
കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. അങ്കമാലി കറുകുറ്റിയിൽ ആന്റണി റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡൽന മരിയ സാറയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ കുഞ്ഞിന്റെ അമ്മൂമ്മ റോസ്ലിയുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തും. കുഞ്ഞിനെ അമ്മൂമ്മ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം.
മറ്റെന്തെങ്കിലും പ്രേരണയുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. അമ്മൂമ്മ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മുറിവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്.
Kerala
തളിപ്പറമ്പ്: കുളിപ്പിക്കുന്നതിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകം. കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കുറുമാത്തൂർ സ്വദേശിനി മുബഷിറയാണ് അറസ്റ്റിലായത്.
തിങ്കളാഴ്ചയാണ് കുഞ്ഞ് മരിച്ചത്. കുട്ടി അബദ്ധത്തിൽ അമ്മയുടെ കൈയിൽനിന്നു കിണറ്റിലേക്കു വഴുതി വീണെന്നായിരുന്നു ഇവർ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. കുറുമാത്തൂർ ഡയറി ജുമാമസ്ജിദിനു സമീപത്തെ മൂലക്കൽ പുതിയപുരയിൽ മുബഷിറ- കുടക് കുശാൽ നഗറിലെ ബിസിനസുകാരൻ ജാബിർ ദമ്പതികളുടെ മകൻ ആമിസ് അലനാണ് മരിച്ചത്.
അമ്മയുടെ കരച്ചിൽകേട്ട് വീടിനു സമീപത്തുണ്ടായിരുന്ന നാജ് അബ്ദുറഹിമാൻ, ഷംസാദ്, നാസർ എന്നിവർ കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുക്കുകയായിരിന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.