ബേബി
കുമരകം: കളിവള്ളങ്ങൾക്ക് തുഴയൊരുക്കാൻ ഇനി ബേബിയില്ല. മത്സരവള്ളംകളിയിൽ വിവിധ ക്ലബുകൾക്ക് വേണ്ടി തുഴ ചെത്തി നിർമിച്ചിരുന്ന കുമരകം പാമ്പാടിത്തറ വീട്ടിൽ എം.ജെ ജോണി (ബേബി) തന്റെ നൂറാം വയസ്സിൽ കഴിഞ്ഞദിവസമാണ് അന്തരിച്ചത്.
മത്സരങ്ങളിൽ കളിവള്ളങ്ങൾ ചീറിപായാൻ നല്ല തുഴച്ചിൽക്കാർ മാത്രം പോരാ, തുഴച്ചിൽക്കാരുടെ കൈകളിൽ നല്ല തുഴയും ആവശ്യമാണ്. നല്ല മൂത്ത പന ചെത്തി വടിവൊത്ത തുഴചെത്താനുള്ള ബേബിയുടെ കരവിരുതാണ് ബേബിയെ തേടി പലദിക്കിൽ നിന്നും ആളുകളെത്താൻ കാരണമായത്.
ചുണ്ടൻ വള്ളങ്ങളുടെ അമര പങ്കായം ചെത്തുന്നതിൽ ബേബിയുടെ കഴിവ് ഒന്ന് വെറെ തന്നെ. ചുണ്ടനിലെ അഞ്ച് അമരക്കാർക്കും അഞ്ചിനം പങ്കായങ്ങളാണ് വേണ്ടത്. നല്ല തേക്കിൻ പലക വടിവൊത്ത പങ്കായങ്ങളാക്കി രൂപപ്പെടുത്താൻ ബേബി സമർത്ഥനായിരുന്നു.വള്ളംകളി മേഖലക്ക് മറക്കാനാകാത്ത സംഭാവനകൾ നൽകിയായിരുന്നു നൂറാമത്തെ വയസ്സിൽ ബേബിയുടെ മടക്കം