പ്രതീകാത്മക ചിത്രം.
2026 ഫിഫ വേൾഡ് കപ്പ് ഫൈനലിന് ഒരൊറ്റ ദിവസം മാത്രം ബാക്കി! അതിനിടയിലും, “മെസി ഏതാ?”, “റൊണാൾഡോ ആരാ?” എന്നൊക്കെ സ്ത്രീകൾ സംശയം ചോദിക്കുന്നതിനെ പറ്റിയുള്ള "വൈഫ് ജോക്സ്' ഫാമിലി ഗ്രൂപ്പുകളിൽ നിറഞ്ഞോടുകയാണ്. വീട്ടിലെ പെണ്ണുങ്ങൾ, വീട്ടിലും പുറത്തുമുള്ള പണികൾ മുഴുവൻ ചെയ്തു തീർത്തിട്ട് അർധരാത്രി മണിക്കൂറുകളോളം കളി കണ്ട് പുലർച്ചെ ഉറങ്ങാൻ പോയാൽ രാവിലെ കൃത്യ സമയത്തു ചായയും പ്രാതലും കിട്ടില്ലെന്നറിയാമെങ്കിലും, അവരുടെ പേരിലിരിക്കട്ടെ ഒരു "നിരുപദ്രവകരമായ' തമാശ എന്നാവും ന്യായം. ആദ്യരാത്രി, കിടപ്പറയിലെ ചുമരിലെ സച്ചിൻ തെൻഡുൽക്കറുടെ ഫോട്ടോ നോക്കി "ഇതാരാ ചേട്ടാ?' എന്നു ചോദിക്കുന്ന ഭാര്യയെ സിനിമയിലും നമ്മൾ കണ്ടിട്ടുള്ളതാണല്ലോ.
എന്നാൽ സ്ത്രീകൾക്ക് ഇതൊരു തമാശയല്ല. വയസറിയിക്കുമ്പോൾ മുതൽ ഒരു പെൺകുട്ടിക്കു പൊതുവിടങ്ങൾ നഷ്ടമാവുകയാണ്. കളിക്കളങ്ങൾ പ്രത്യേകിച്ചും. "നീ മുതിർന്നെ'ന്നും പറഞ്ഞ് പെട്ടെന്നൊരു ദിവസം അവരെ വീടിനു പുറത്തു തനിച്ചു വിടാതാകുമ്പോൾ തൊട്ട്, ആൺകുട്ടികളുടെ ബാല്യകൗമാര നൊസ്റ്റാൾജിയകളായ പാടത്തെ ക്രിക്കറ്റും പറമ്പിലെ ഫുട്ബോളുമെല്ലാം പെൺകുട്ടികൾക്ക് അന്യമായി മാറുകയാണ്.
അതിനു ശേഷം, നാടും വീടും കൂട്ടുകാരും വിട്ടകന്നുള്ള "അന്യ വീട്ടിലെ' ജീവിതം. നിങ്ങളുടെ അമ്മക്കോ ഭാര്യക്കോ അറിയില്ലെന്നു നിങ്ങൾ കളിയാക്കുന്ന "വിവരം' അവർക്ക് നഷ്ടപ്പെട്ട അവസരങ്ങളാണ്. അല്ലെങ്കിൽ തന്നെ, പൊതുവിജ്ഞാനമല്ലല്ലോ: അവർക്ക് "അടക്കവും ഒതുക്കവുമുണ്ടോ', "ചോറും കറിയും വക്കാനറിയാമോ', ഇതൊക്കെയല്ലേ നിങ്ങളുൾപ്പെടുന്ന സമൂഹത്തിന്റെ കൺസേൺ?
കാലം മാറി
പക്ഷേ, കാലം മാറിപ്പോയി. ഭാര്യയുടെ പൊട്ടത്തരം എന്ന പേരിൽ ആഘോഷിക്കപ്പെടുന്ന ഇത്തരം തമാശകൾ പൊളിറ്റിക്കലി ഇൻകറക്ട് മാത്രമല്ല ഔട്ട്ഡേറ്റഡുമായിക്കൊണ്ടിരിക്കുന്നു. ഇഷ്ടതാരത്തിന്റെ ജേഴ്സിയുമണിഞ്ഞ് പെൺപിള്ളേർ ഉറക്കമൊഴിച്ചിരുന്നു കളികാണുന്നു. ഒന്നു ചോദിച്ചു നോക്കിയാൽ മെസി ആരാണെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ മുഴുവൻ ചരിത്രവും അവർ നിങ്ങൾക്കു പറഞ്ഞു തരും. ഇത് ഫുട്ബോളിന്റെ കാര്യത്തിൽ മാത്രമല്ല. വീട്ടിനു പുറത്തുള്ള, തന്റേതും കൂടിയായ പൊതുവിടങ്ങളെ, അവർ നേടിയെടുത്തു കഴിഞ്ഞു.
തങ്ങളുടെ മുൻതലമുറയിലെ സ്ത്രീകൾക്ക് അപ്രാപ്യമോ ഭയമോ ആയിരുന്ന പലതിനേയും ഇന്നവർ കീഴടക്കിയിരിക്കുന്നു. സോളോ യാത്രകൾ മുതൽ സാഹസികതകൾ വരെ. തീയറ്ററിൽ ആർപ്പു വിളിക്കുന്നത് മുതൽ പൂരത്തിനു താളം കൊട്ടുന്നത് വരെ. അങ്ങനെ ആൺലോകത്തിന്റെ മാത്രമായിരുന്ന ആഘോഷങ്ങൾ പെണ്ണുങ്ങളുടേതുമായി മാറിക്കൊണ്ടിരിക്കുന്നു.
വാഹനമോടിക്കുന്ന സ്ത്രീകൾ
സ്കൂട്ടി മാത്രമല്ല, ബൈക്കും കാറും മുതൽ ബസും ലോറിയും വിമാനവും ഫൈറ്റ് ജെറ്റുകളും വരെ ഓടിക്കുന്ന സ്ത്രീകളുണ്ട്. എന്നാൽ, "സ്ത്രീകൾക്ക് നന്നായി വാഹനമോടിക്കാൻ കഴിയില്ല' എന്ന മുൻവിധിയുടെ പുറത്ത്, വീട്ടിലും നിരത്തിലും അവർ പലതരത്തിലുള്ള കളിയാക്കലിനും നിരുത്സാഹപ്പെടുത്തലിനും ഹരാസ്മെന്റിനും വിധേയരാകുന്നുണ്ട്.
ഡ്രൈവ് ചെയ്യുന്ന സ്ത്രീകളോട് എന്റെ അമ്മയ്ക്ക് അത്ഭുദാദരവാണ്. അമ്മയെയും കൊണ്ട് ഞാൻ ആദ്യമായി ഡ്രൈവ് ചെയ്ത് പുറത്തേക്കിറങ്ങിയപ്പോൾ അമ്മയ്ക്കു ഭയങ്കര പേടിയായിരുന്നു. ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ അത് അഭിമാനമായി മാറി. പണ്ട് സ്കൂട്ടി ഓടിക്കാൻ പഠിക്കുന്നതിനിടയിൽ മറിഞ്ഞു വീണു സാരമായ പരിക്കു പറ്റിയത് കൊണ്ട് പഠനം മുന്നോട്ടു കൊണ്ടു പോകാൻ അമ്മയെ വീട്ടിലാരും സമ്മതിച്ചില്ല. ആ നഷ്ടബോധം അമ്മയെ ഇന്നും വേട്ടയാടുന്നുണ്ട്. തനിക്ക് നേടാനാവാഞ്ഞത് മകൾ നേടിയെടുക്കുന്നത് കാണുമ്പോൾ, ഇതുപോലെ പല അമ്മമാരുടേയും ഉള്ളിൽ അവരുടെ പെൺകുട്ടിക്കാലം ആനന്ദാശ്രു പൊഴിക്കുന്നുണ്ടാവാം.
തനിച്ചുള്ള യാത്രകൾ
കുടുംബം, അല്ലെങ്കിൽ ഒരു പുരുഷനെങ്കിലും കൂടെയില്ലാതെ സ്ത്രീകളെ വീടിനു പുറത്തേക്കിറങ്ങാൻ അനുവദിക്കാതിരുന്ന കാലത്തുനിന്നും അവർ തനിയെ അപരിചിതങ്ങളായ രാജ്യങ്ങളും ഭൂഖണ്ഡങ്ങളും താണ്ടുന്ന സോളോ ട്രിപ്പുകൾ നടത്തുന്ന കാലത്തിലേക്കു സ്വയം വളർന്നു കഴിഞ്ഞു. എന്റെ മുത്തശി, ഒരു പഞ്ചായത്തിൽനിന്നു മറ്റൊരു പഞ്ചായത്തിലേക്കു പോലും തനിച്ചു സഞ്ചരിച്ചിട്ടില്ല. എന്നാൽ, രണ്ടു മൂന്നു പെട്ടികളും മനസു നിറയെ ആഹ്ളാദവുമായി കൊച്ചു മകൾ ലണ്ടനിലേക്കു പറന്നതു തീർത്തും തനിച്ചായിരുന്നു. സ്യൂറക് വഴിയായിരുന്നു കണക്ഷൻ ഫ്ളൈറ്റ്. സ്വിറ്റ്സർലൻറ്റിന്റെ അതിമനോഹരമായ ഭൂപ്രകൃതിയിൽനിന്നു പറന്നുയർന്ന് ആകാശത്തുനിന്നു ഭൂമിയിലേക്കു നോക്കുമ്പോളുള്ള കാഴ്ച അവിസ്മരണീയമാണ്. എത്രയോ സിനിമകളിൽ കണ്ടു മോഹിച്ച കാഴ്ചയാണത്!
ലണ്ടനിൽ എത്തിയപ്പോൾ എന്റെ ബാഗ് സ്യൂറക്കിൽ കുടുങ്ങിപ്പോയെന്നും ലഭിക്കാൻ ഒന്നു രണ്ടു ദിവസമെടുത്തേക്കുമെന്നും അറിഞ്ഞു. പോരാത്തതിനു ഫോണിലെ പുതിയ സിം ഉപയോഗയുക്തമാകാൻ കുറച്ചു സമയം പിടിക്കുകയും ചെയ്തു.
യാത്രകളിലുണ്ടാകുന്ന ഇത്തരം പ്രതിസന്ധികൾ തനിച്ചു നേരിട്ട് തനിച്ചു പരിഹരിക്കുമ്പോൾ ഉണ്ടാകുന്ന ആത്മവിശ്വാസം ചില്ലറയല്ല. അവിടെ ഭയം ധൈര്യത്തിനു വഴിമാറുന്നു. യാത്രകൾ നമ്മുടെ ജീവിതവീക്ഷണത്തെ അപ്പാടെ മാറ്റിമറിക്കുന്ന ഒന്നാണ്. ലോകം ചുറ്റുമ്പോൾ നമ്മുടെ ചിന്തകളും വിശാലമാകുന്നു.
സ്ത്രീ സൗഹൃദങ്ങളുടെ ആഴം
"പെണ്ണുങ്ങൾ തമ്മിൽ ചേരില്ല', "ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ശത്രു' എന്നൊക്കെയുള്ള വികലവാദങ്ങൾ നിലനിൽക്കുന്നുണ്ട്. പക്ഷേ, സ്ത്രീസൗഹൃദങ്ങളുടെ സൗന്ദര്യം അനുഭവിച്ചവർക്കറിയാം, അതിന്റെ ആഴവും ശക്തിയും പ്രസക്തിയും. മുൻവിധികളില്ലാതെ കേൾക്കുന്നതിലൂടെ, പരസ്പരം താങ്ങാവുന്നതിലൂടെ, പരിധികളില്ലാതെ വളരാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവർ ഒരു എക്കോ സിസ്റ്റം രൂപീകരിക്കുകയാണ്. ഒരാളുടെ അതിജീവനത്തിന്റെ കഥ മറ്റൊരാൾക്കു പ്രതിസന്ധികളെ തരണം ചെയ്യാൻ പ്രചോദനമാവുകയാണ്. സ്ത്രീകൾ കൂട്ടം ചേർന്നു നടത്തുന്ന യാത്രകളും സംരംഭങ്ങളും പ്രസ്ഥാനങ്ങളും കാരുണ്യ പ്രവർത്തനങ്ങളും ഇന്നു നിരവധിയാണ്.
ഒരുപാട് ആൺപെൺ സൗഹൃദത്തിനുടമയാണെങ്കിലും കൂട്ടുകാരികൾ എന്നും എനിക്ക് സ്പെഷൽ ആണ്. ലോകത്തിന്റെ പല നഗരങ്ങളിൽനിന്നാണെങ്കിൽ പോലും, ഞങ്ങളിൽ കുറേ പേർ ഇത്തവണത്തെ ഫിഫ വേൾഡ് കപ്പ് ഫൈനൽ കാണാൻ ഒരു വാട്സ് ആപ്പ് മെസേജിന്റെ ദൂരത്തിനുള്ളിൽ ഒരുമിച്ചുണ്ടാകും.
അപ്പൊ, എന്താണ് നിങ്ങളുടെ പ്ലാൻ?
Tags : Messi Ronaldo women FIFAWorldCup Football Soccer WorldCup2026 deluludiary