Sports
മയാമി: കാല്‍പ്പന്തു കളിയിലെ മജീഷ്യനായി ലയണല്‍ മെസി. പ്രഫഷണല്‍ ഫുട്ബോള്‍ കരിയറില്‍ 900 ഗോള്‍ എന്ന മാന്ത്രിക സംഖ്യയില്‍ മെസി എത്തി. കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് പ്രീക്വാര്‍ട്ടറിന്റെ രണ്ടാംപാദത്തില്‍ നാഷ്വില്ല എസ്സിക്ക് എതിരേ ഇന്റര്‍ മയാമിക്കുവേണ്ടി ഏഴാം മിനിറ്റില്‍ ഗോള്‍ നേടിയതോടെയാണ് മെസി കരിയറില്‍ 900 തികച്ചത്.
പോര്‍ച്ചുഗല്‍ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുശേഷം കരിയറില്‍ 900 ഗോള്‍ തികയ്ക്കുന്ന രണ്ടാമനാണ് ലയണല്‍ മെസി. കരിയര്‍ ഗോള്‍ നേട്ടത്തില്‍ ബ്രസീല്‍ ഇതിഹാസമായ പെലെയാണ് (765) റൊണാള്‍ഡോയ്ക്കും (965) മെസിക്കും (900) പിന്നില്‍ മൂന്നാം സ്ഥാനത്ത്.
മെസി 900 ഗോള്‍ തികച്ചെങ്കിലും ഇന്റര്‍ മയാമിക്കു ക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തമാക്കാന്‍ സാധിച്ചില്ല. രണ്ടാംപാദത്തില്‍ നാഷ്വില്ലയുമായി 1-1നു സമനിലയില്‍ പിരിഞ്ഞ ഇന്റര്‍ മയാമി പുറത്തായി. നാഷ്വില്ലയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ ഗോള്‍ രഹിത സമനിലയായിരുന്നു ഫലം. രണ്ടാംപാദത്തിലെ എവേ ഗോളിന്റെ ബലത്തില്‍ നാഷ്വില്ല ക്വാര്‍ട്ടറിലേക്കു കുതിച്ചു.
» 900; ഗോള്‍ വഴി «
സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയ്ക്കായി 2004 ഒക്ടോബര്‍ 16നായിരുന്നു ലയണല്‍ മെസിയുടെ പ്രഫഷണല്‍ ഫുട്ബോള്‍ അരങ്ങേറ്റം. അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജനിച്ച മെസി, 2000ല്‍ തന്റെ 13-ാം വയസില്‍ ബാഴ്സലോണയില്‍ എത്തിയതാണ്. ബാഴ്സയുടെ ലാ മാസിയയിലെ കളി പഠനത്തിനുശേഷം 17-ാം വയസില്‍ സീനിയര്‍ അരങ്ങേറ്റം. 17 വര്‍ഷം നീണ്ട ബാഴ്സയിലെ സീനിയര്‍ കരിയറില്‍ 778 മത്സരങ്ങളില്‍നിന്ന് 672 ഗോള്‍ നേടി.
2021ല്‍ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെര്‍മെയ്നിലേക്ക് മെസി ചേക്കേറി. 32 ഗോള്‍ പിഎസ്ജി ജഴ്സിയില്‍ സ്വന്തമാക്കി. തുടര്‍ന്ന് 2023ല്‍ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍. 93 മത്സരങ്ങളില്‍നിന്ന് 81 ഗോള്‍ മയാമിയുടെ ജഴ്സിയില്‍ മെസി സ്വന്തമാക്കി. 2004 മുതലുള്ള രാജ്യാന്തര സീനിയര്‍ കരിയറില്‍ 115 ഗോള്‍. ആകെ 900..!
» സിആർ7നെ പിന്തള്ളി «
പ്രഫഷണല്‍ ഫുട്ബോള്‍ ചരിത്രത്തില്‍ 900 കരിയര്‍ ഗോള്‍ എന്ന അത്യപൂര്‍വ നാഴികക്കല്ല് ആദ്യമായി പിന്നിട്ട ഇതിഹാസമാണ് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2024 സെപ്റ്റംബറിലായിരുന്നു റൊണാള്‍ഡോ 900 ഗോള്‍ നേടുന്ന ആദ്യ കളിക്കാരന് എന്ന ചരിത്രം കുറിച്ചത്. 1236-ാം മത്സരത്തിലായിരുന്നു റൊണാള്‍ഡോയുടെ നേട്ടം. 900 ഗോളിലേക്ക് എത്താന്‍ മെസിക്ക് 1142 മത്സരങ്ങള്‍ മാത്രമായിരുന്നു വേണ്ടിവന്നത്.
അതിവേഗം 900 ഗോള്‍ എന്ന റിക്കാര്‍ഡ് ഇതോടെ മെസിക്കു സ്വന്തം. 39 വര്‍ഷവും 231 ദിനവുമായിരുന്നു 900 ഗോള്‍ തികയ്ക്കുമ്പോള്‍ റൊണാള്‍ഡോയുടെ പ്രായം. മെസിക്കു പ്രായം 38 വര്‍ഷവും 268 ദിനവും. ഇതോടെ 900 ഗോള്‍ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും മെസിക്കു സ്വന്തം.
ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ എട്ട് തവണ മെസി സ്വന്തമാക്കിയിട്ടുണ്ട്. റൊണാള്‍ഡോ അഞ്ച് തവണയും. 2002ല്‍ തന്റെ 17-ാം വയസില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ സ്പോര്‍ട്ടിംഗില്‍ തുടങ്ങിയ റൊണാള്‍ഡോയുടെ കരിയര്‍ ഇപ്പോള്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയില്‍ എത്തിനില്‍ക്കുന്നു. ഇതിനിടെ സ്പോര്‍ട്ടിംഗിനായി അഞ്ച്, ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 145, സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനായി 450, ഇറ്റാലിയന്‍ ക്ലബ് യുവന്റസിനായി 101, അല്‍ നസറിനായി 121. പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി 143. ആകെ; 965. 1000 ഗോള്‍ എന്ന ചരിത്ര നിമിഷത്തിലേക്കുള്ള യാത്രയിലാണ് 41കാരനായ റൊണാള്‍ഡോ.
റൊണാള്‍ഡോ Vs മെസി
പ്രഫഷണൽ ഫുട്ബോൾ കരിയർ
05 ബലോണ്‍ ദോര്‍ 08
143 രാജ്യാന്തര ഗോള്‍ 115
1236 900 ഗോള്‍ (മത്സരം) 1142
39 900 ഗോള്‍ (പ്രായം) 38
965 കരിയര്‍ ഗോള്‍ 900
822 ക്ലബ് ഗോള്‍ 785
1312 കരിയര്‍ മത്സരം 1142
261 കരിയര്‍ അസിസ്റ്റ് 407
0.74 ഗോള്‍ പെര് ഗെയിം 0.79
66 ഹാട്രിക് 60
64 ഫ്രീകിക്ക് ഗോള്‍ 70
Sports
റിയാദ്: സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയുടെ പോര്‍ച്ചുഗീസ് ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രതിഷേധ സമരത്തിലെന്നു സൂചന. ഇതിന്റെ ഭാഗമായാണ് അല്‍ അഹ്ലി സൗദി എഫ്സിക്ക് എതിരായ മത്സരത്തില്‍ അല്‍ നസറിനായി റൊണാള്‍ഡോ ഇറങ്ങാതിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അൽ അഹ്ലിക്കെതിരേ സാദിയൊ മാനെയുടെ ഗോളിലൂടെ അല്‍ നസര്‍ 1-0നു ജയിച്ചു.
പിഐഎഫ് (പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഓഫ് സൗദി അറേബ്യ) ഉപയോഗിക്കുന്നതില്‍ പക്ഷപാതമുണ്ടെന്നാണ് റൊണാള്‍ഡോയുടെ പ്രതിഷേധത്തിന്റെ കാരണം. അല്‍ നസര്‍, അല്‍ ഹിലാല്‍, അല്‍ എത്തിഹാദ് തുടങ്ങിയ ടീമുകളിലെല്ലാം പിഐഎഫ് ഫണ്ട് ഉപയോഗിച്ചാണ് സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി എതിര് ടീമുകളേക്കാള്‍ കുറവ് പിഐഎഫ് മാത്രമേ അല്‍ നസറിനു ലഭിക്കുന്നുള്ളൂ എന്നാണ് ആക്ഷേപം.
അല്‍ അഹ്ലിക്കെതിരേ റൊണാള്‍ഡോ പുറത്തിരുന്നതിനു പിന്നാലെ, നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാല്‍ എഫ്സി ഫ്രഞ്ച് താരം കരിം ബെന്‍സെമയുമായി കാരാര്‍ ഒപ്പിട്ടു. ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള അല്‍ ഹിലാലും അല്‍ നസറും തമ്മില്‍ ഒരു പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്.
Viral
ദുബായിൽ അരങ്ങേറിയ 2025-ലെ ഗ്ലോബ് സോക്കർ അവാർഡ് വേദിയിൽ കായികലോകത്തെ വിസ്മയിപ്പിച്ച് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി തിളങ്ങി.
ഇത്തവണ കളിക്കളത്തിലെ വേഗതയേക്കാൾ ആരാധകർ ചർച്ച ചെയ്തത് അദ്ദേഹത്തിന്റെ രസകരമായ പെരുമാറ്റവും വിനയം നിറഞ്ഞ നർമ്മമുഹൂർത്തങ്ങളുമാണ്.
തുടർച്ചയായ മൂന്നാം വർഷവും 'മിഡിൽ ഈസ്റ്റിലെ മികച്ച താരം' എന്ന ബഹുമതി സ്വന്തമാക്കിയ റൊണാൾഡോ, കരിയറിൽ ആയിരം ഗോളുകൾ എന്ന അപൂർവ നേട്ടത്തിലേക്ക് താൻ വൈകാതെ എത്തുമെന്ന പ്രഖ്യാപനവും വേദിയിൽ നടത്തി.
പുരസ്കാരം ഏറ്റുവാങ്ങാൻ വേദിയിലെത്തിയപ്പോൾ മൈക്കുകൾ ഉയരം കുറഞ്ഞ നിലയിലാണെന്ന് ശ്രദ്ധിച്ച റൊണാൾഡോ, അവ ശരിയാക്കുന്നതിനിടയിൽ 'ഇത് ചെറിയ ആൾക്കാർക്ക് വേണ്ടിയുള്ളതാണല്ലോ' എന്ന് തമാശ രൂപേണ പറഞ്ഞത് സദസിൽ ചിരി പടർത്തി.
ഈ തമാശ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. ഗൗരവക്കാരനായ ഫുട്ബോൾ താരത്തിന് പുറമെ റൊണാൾഡോയിലെ ഹ്യൂമർ സെൻസിനെ ആരാധകർ ഒന്നടങ്കം പുകഴ്ത്തുകയാണ്.
ചടങ്ങിനിടയിൽ അദ്ദേഹം യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്തി. ബാഴ്സലോണയുടെ കൗമാര താരം ലാമിൻ യമാൽ പുരസ്കാരം വാങ്ങുന്നതിനിടെ നടത്തിയ രസകരമായ മറുപടികൾ കേട്ട് റൊണാൾഡോ പൊട്ടിചിരിക്കുന്ന ദൃശ്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
താനൊരു പ്രത്യേക വ്യക്തിപ്രഭാവം ഉണ്ടാക്കിയെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും മറ്റാരോടും തന്നെ താരതമ്യം ചെയ്യരുതെന്നുമുള്ള യമാലിന്റെ പക്വതയാർന്ന വാക്കുകളെ റൊണാൾഡോ പുഞ്ചിരിയോടെയാണ് വരവേറ്റത്.
ഫുട്ബോൾ ലോകത്തെ അവാർഡ് ജേതാവായ റൊണാൾഡോ ഇത്തവണ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് പുരസ്കാരം നൽകുന്ന അവതാരകനായും വേഷമിട്ടു.
കരിയറിലെ സമാനമായ വെല്ലുവിളികളും പോരാട്ടവീര്യവും പങ്കുവെക്കുന്ന ഇരുവരും വേദി പങ്കിട്ടത് ആരാധകർക്ക് ഇരട്ടി മധുരമായി.
ലോകം കണ്ട രണ്ട് മികച്ച കായികതാരങ്ങൾ തമ്മിലുള്ള സൗഹൃദവും പരസ്പര ബഹുമാനവും ദൃശ്യമായ ആ രാത്രി ദുബായിലെ അറ്റ്ലാന്റിസ് റോയൽ ഹോട്ടലിൽ ഫുട്ബോൾ പ്രേമികൾക്ക് മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരുന്നു.
Sports
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും ഗ്ലാമര്‍ താരങ്ങളായ അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 2026 ലോകകപ്പില്‍ നേര്‍ക്കുനേര്‍ ഇറങ്ങുന്ന സാധ്യതകളാണ് സജീവ ചര്‍ച്ചാവിഷയം.
2022 ലോകകപ്പ് ജേതാക്കളാണ് മെസിയുടെ അര്‍ജന്റീന. റൊണാള്‍ഡോയ്ക്ക് കന്നി ലോകകപ്പ് നേടാനുള്ള അവസാന അവസരമാണ് 2026. ഇനിയൊരു ലോകകപ്പിന് ഇരുവരും ഉണ്ടായേക്കില്ല. അതായത് മെസിയും റൊണാള്‍ഡോയും കളിക്കുന്ന അവസാന ലോകകപ്പ് ആയിരിക്കും 2026.
സാധ്യതകള്‍ ഇങ്ങനെ
ലോകകപ്പ് ഗ്രൂപ്പില്‍ അര്‍ജന്റീന ഗ്രൂപ്പ് ജെയിലും പോര്‍ച്ചുഗല്‍ കെയിലുമാണ്. ഫൈനല്‍ അടക്കമുള്ള ഏതൊരു നോക്കൗട്ട് ഘട്ടത്തിലും മെസിയും റൊണാള്‍ഡോയും നേര്ക്കുനേര്വരാനുള്ള സാധ്യതയുണ്ട്.
സാധ്യത ഒന്ന്: ഇരുടീമും ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടില്‍ പ്രവേശിച്ചാല്‍ ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.
സാധ്യത രണ്ട്: അര്‍ജന്റീന ഗ്രൂപ്പ് ജെ ചാമ്പ്യന്മാരായും പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെയില്‍ രണ്ട്/മികച്ച മൂന്നാം സ്ഥാനക്കാര്‍ എന്നിങ്ങനെ നോക്കൗട്ടിലെത്തിയാല്‍ ഇരുടീമും സെമിയില്‍ ഏറ്റുമുട്ടാനുള്ള കളമൊരുങ്ങും.
സാധ്യത മൂന്ന്: ഇരുടീമും തങ്ങളുടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാല്‍ പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.
സാധ്യത നാല്: ഇതില്‍ ഒരു ടീം ഗ്രൂപ്പ് ചാമ്പ്യന്മാരും മറ്റേ ടീം രണ്ടാം സ്ഥാനക്കാരുമായാല് സ്വപ്ന ഫൈനലിലുള്ള സാധ്യത തെളിയും. കാരണം, രണ്ട് ടീമും ഫിക്സചറിന്റെ എതിര്ഭാഗത്താകും. അതോടെ ഫൈനലില്‍ മാത്രം ഏറ്റുമുട്ടാനേ സാധ്യതയുള്ളൂ.
Sports
ഡബ്ലിന്‍: സൂപ്പര്‍ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പുകാര്‍ഡ് കണ്ട മത്സരത്തില്‍ പോര്‍ച്ചുഗലിന് അപ്രതീക്ഷിത തോല്‍വി.
ഫിഫ 2026 ലോകകപ്പ് യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിന് എതിരായ എവേ മത്സരത്തിലായിരുന്നു റൊണാള്‍ഡോ ചുവപ്പുകാര്‍ഡ് കണ്ടത്. ഗ്രൂപ്പ് എഫിലെ പോരാട്ടത്തില്‍ ട്രോയ് പാരറ്റിന്റെ (17, 45) ഇരട്ടഗോള്‍ ബലത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് 2-0ന് പോര്‍ച്ചുഗലിനെ കീഴടക്കി. ഇതോടെ ലോകകപ്പ് യോഗ്യതയ്ക്കായി പോര്‍ച്ചുഗലിന് ഗ്രൂപ്പിലെ അവസാന റൗണ്ടുവരെ കാത്തിരിക്കണം.
യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഞായറാഴ്ച രാത്രി 7.30ന് അര്‍മേനിയയെ നേരിടും. അന്നു ജയിച്ചാല്‍ പോര്‍ച്ചുഗല്‍ ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കും. സമനിലയോ തോല്‍വിയോ നേരിട്ടാല്‍, ഹംഗറി x അയര്‍ലന്‍ഡ് മത്സരഫലം ആശ്രയിച്ചുമാത്രമേ പോര്‍ച്ചുഗലിനു നേരിട്ടു യോഗ്യത ലഭിക്കൂ.
226ല്‍ ആദ്യ ചുവപ്പ്
റൊണാള്‍ഡോയുടെ രാജ്യാന്തര കരിയറിലെ ആദ്യ ചുവപ്പ് കാര്‍ഡാണ്. രാജ്യാന്തര ഫുട്ബോളില്‍ കഴിഞ്ഞ 225 മത്സരങ്ങളിലും ചുവപ്പ്കാര്‍ഡ് കണ്ടില്ലെന്ന റിക്കാര്‍ഡ് ഡബ്ലിനില്വച്ചു തകര്‍ന്നു. മത്സരത്തിന്റെ 61-ാം മിനിറ്റിൽ അയര്‍ലന്‍ഡ് ഡിഫെന്‍ഡര്‍ ദാര ഒഷിയയ്ക്കെതിരേ കൈമുട്ടു പ്രയോഗം നടത്തിയ കുറ്റത്തിനായിരുന്നു ചുവപ്പുകാർഡ്. ഫൗളില്‍ റഫറി ആദ്യം മഞ്ഞക്കാര്‍ഡാണ് റൊണാള്‍ഡോയ്ക്കു നല്‍കിയത്. തുടര്‍ന്ന് വിഎആര്‍ പരിശോധന നടത്തിയ റഫറി മഞ്ഞയ്ക്കു പകരം ചുവപ്പുകാര്‍ഡ് ഉയര്‍ത്തി.
സിആര്‍7ന് ലോകകപ്പ് നഷ്ടം?
ചുവപ്പുകാര്‍ഡ് കണ്ടതോടെ ലോകകപ്പ് മത്സരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. ഞായറാഴ്ച അര്നേനിയയ്ക്കെതിരായ മത്സരം സിആര്‍7നു നഷ്ടപ്പെടും. ഒന്നിലധികം മത്സരങ്ങളില്‍ വിലക്കുണ്ടെങ്കില്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളും റൊണാള്‍ഡോയ്ക്കു നഷ്ടപ്പെടുമെന്നതും വാസ്തവം.
Sports
ഡബ്ലിന്‍/പാരീസ്/ലണ്ടന്‍: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടിന്റെ അവസാന ഘട്ടത്തിന് ഇന്നു കിക്കോഫ്. 2026 ലോകകപ്പിലേക്കു നേരിട്ട് യോഗ്യത നേടുന്ന ടീമുകളുടെ ചിത്രം ഇന്നാരംഭിക്കുന്ന നവംബര്‍ ഫിഫ രാജ്യാന്തര വിന്‍ഡോയിലൂടെ വ്യക്തമാകും. പിന്നീടുള്ളത് പ്ലേ ഓഫ് വഴിയുള്ള അവസാന ടിക്കറ്റുകള്‍ മാത്രം. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ട് പൂര്‍ത്തിയായതോടെ കാല്‍പ്പന്ത് ആരാധകര്‍ കണ്ണെറിയുന്നത് യൂറോപ്പിലേക്ക്.
യൂറോപ്പില്‍നിന്ന് നേരിട്ട് യോഗ്യത നേടുന്ന ടീമുകളുടെ പൂര്‍ണ ചിത്രം ഈ മാസം 19നു പൂര്‍ണമാകും. യൂറോപ്പില്‍നിന്ന് ഇതുവരെ ഇംഗ്ലണ്ട് മാത്രമാണ് 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യത സ്വന്തമാക്കിയത്.ചരിത്രത്തില്‍ ആദ്യമായി 48 ടീം പങ്കെടുക്കുന്ന ലോകകപ്പ് എന്ന വിശേഷമാണ് 2026നുള്ളത്.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കും. ആതിഥേയരുള്‍പ്പെടെ ഇതുവരെ 28 ടീമുകളാണ് ലോകകപ്പ് യോഗ്യത നേടിയത്; ശേഷിക്കുന്നത് 20 ടിക്കറ്റുകള്‍.
യൂറോപ്പില്‍ തീപ്പൊരി
യൂറോപ്പില്‍നിന്നുള്ള യോഗ്യതയ്ക്കായി നോര്‍വെ, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് ടീമുകള്‍ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് നോര്‍വെയുടെ മത്സരം. എസ്റ്റോണിയയാണ് എതിരാളികള്‍. അര്‍ധരാത്രി പിന്നിടുമ്പോള്‍ (1.15 am) ഫ്രാന്‍സ് യുക്രെയ്നെയും പോര്‍ച്ചുഗല്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെയും നേരിടും. ഇറ്റലിയാണ് യോഗ്യതയ്ക്കായി പോരാട്ടരംഗത്തുള്ള മറ്റൊരു ടീം. മോള്‍ഡോവയെ നേരിടുന്ന ഇറ്റലിക്ക് നേരിട്ട് യോഗ്യത ലഭിക്കാനുള്ള സാധ്യത വിരളമാണ്. അതേസമയം, പ്ലേ ഓഫ് ടിക്കറ്റ് ഇതിനോടകം ഉറപ്പിച്ചുകഴിഞ്ഞു.
പോര്‍ച്ചുഗല്‍, നോര്‍വെ, സ്പെയിന്...
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ എവേ പോരാട്ടത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെ നേരിടും. ജയിച്ചാല്‍ റൊണാള്‍ഡോയും സംഘവും മറ്റു ടീമുകളുടെ മത്സരഫലം കാത്തുനില്‍ക്കാതെ 2026 ലോകകപ്പ് ടിക്കറ്റ് ഉറപ്പിക്കും. ഗ്രൂപ്പ് എഫില്‍ നാലു മത്സരങ്ങളില്‍നിന്ന് 10 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍. ഗ്രൂപ്പിലെ ഹംഗറി x അര്‍മേനിയ മത്സരം സമനിലയില്‍ കലാശിച്ചാലും പോര്‍ച്ചുഗലിനു യോഗ്യത ലഭിക്കും.
ഗ്രൂപ്പ് ഐയില്‍ എര്‍ലിംഗ് ഹാലണ്ടിന്റെ നോര്‍വെ ഇറങ്ങുന്നതും ലോകകപ്പ് ടിക്കറ്റിലേക്ക് ഒരു ജയമെന്ന അവസ്ഥയിലാണ്. എസ്റ്റോണിയയെ തോല്‍പ്പിച്ചാല്‍ മറ്റുള്ള ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ നോര്‍വെ ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കും. 1998നുശേഷം ആദ്യമായി ലോകകപ്പ് കളിക്കാനുള്ള തയാറെടുപ്പിലാണ് നോര്‍വെ.
ഗ്രൂപ്പ് ഡിയില്‍ യുക്രെയ്നെ ഈ രാത്രിയില്‍ നേരിടുന്ന ഫ്രാന്‍സിനും ഒരു ജയമകലെ ലോകകപ്പ് ടിക്കറ്റുണ്ട്. സ്പെയിന്, സ്വിറ്റ്സര്‍ലന്‍ഡ്, ബെല്‍ജിയം, ഓസ്ട്രിയ ടീമുകള്‍ക്കും ഒരു ജയമകലെ ലോകകപ്പ് ടിക്കറ്റ് കാത്തിരിക്കുന്നു.
Sports
ലിസ്ബണ്‍: 2026 എഡിഷനായിരിക്കും തന്റെ അവസാന ഫിഫ ലോകകപ്പ് എന്ന വെളിപ്പെടുത്തലുമായി പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടമാണ് പോര്‍ച്ചുഗല്‍ ഇതുവരെ കാഴ്ചവച്ചത്. 40കാരനായ റൊണാള്‍ഡോയ്ക്ക് ലോകകപ്പ് ട്രോഫിയോടെ കരിയര്‍ അവസാനിപ്പിക്കാന്‍ സാധിക്കുമോ എന്നതാണ് കാല്‍പ്പന്ത് ആരാധകരുടെ ആകാംഷ.
അടുത്ത ലോകകപ്പ് എന്റെ അവസാന ലോകകപ്പായിരിക്കും. എനിക്ക് അപ്പോള്‍ത്തന്നെ 41 വയസ് ആകും. ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ ഫുട്ബോളില്‍നിന്നു പൂര്‍ണമായി വിരമിക്കുമെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
ക്ലബ്ബിനും രാജ്യത്തിനുമായി 953 ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. 1000 കരിയര്‍ ഗോള്‍ എന്ന ചരിത്രനേട്ടത്തിലേക്കുള്ള കുതിപ്പികാണ് സിആര്‍7.
Sports
റിയാദ്: അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയേക്കാള്‍ മികച്ച കളിക്കാരന് താനാണെന്ന പ്രഖ്യാപനവുമായി പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം (ഗോട്ട്) ആരാണെന്നതില്‍, മെസിയേക്കാള്‍ മികച്ച കളിക്കാരന് താനാണെന്ന വിലയിരുത്തല്‍ മുമ്പും റൊണാള്‍ഡോ നടത്തിയിരുന്നു.
പിയേഴ്സ് മോര്‍ഗനുമായി നടത്തിയ അഖിമുഖത്തിലാണ് മെസിയേക്കാള്‍ മികച്ച കളിക്കാരന് താനാണെന്ന വിലയിരുത്തല്‍ റൊണാള്‍ഡോ നടത്തിയത്. “മെസി എന്നേക്കാള്‍ മികച്ചതാണെന്നോ? അതിനോട് ഞാന്‍ യോജിക്കുന്നില്ല. അത്രയും എളിമ എനിക്കു വേണ്ട’’- പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തിന്റെ പുറത്തുവന്ന ക്ലിപ്പിംഗില്‍ റൊണാള്‍ഡോ പറയുന്നു. അഭിമുഖം പൂര്‍ണമായി പുറത്തുവരുന്നതിനു മുമ്പുള്ള ക്ലിപ്പിംഗാണിത്.
പിയേഴ്സ് മോര്‍ഗനുമായി 2022ല്‍ നടത്തിയ വിവാദ അഭിമുഖത്തിനുശേഷമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇംഗ്ലണ്ട് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സി വിട്ടത്. അന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കളിക്കാരനായിരുന്ന റൊണാള്‍ഡോ, ക്ലബ്ബിന്റെ രീതികളെയും കോച്ച് എറിക് ടെന്‍ ഹഗിനെയുമെല്ലാം കുറ്റപ്പെടുത്തിയാണ് അഭിമുഖത്തില്‍ സംസാരിച്ചത്. അഭിമുഖം വിവാദമായതിനു പിന്നാലെ ക്ലബ്ബുമായി പരസ്പരധാരണയില്‍ റൊണാള്‍ഡോ വഴിപിരിഞ്ഞു. തുടര്‍ന്നാണ് നിലവിലെ ക്ലബ്ബായ സൗദി പ്രൊ ലീഗിലെ അല്‍ നസര്‍ എഫ്സിയില്‍ എത്തിയത്.
സിആര്‍7 Vs മെസി
2008 മുതല്‍ 2017വരെ സ്പാനിഷ് ക്ലബ്ബുകളായ റയല്‍ മാഡ്രിഡിലും ബാഴ്സലോണയിലുമായിരുന്നു റൊണാള്‍ഡോയും മെസിയും. ഇക്കാലയളവില്‍ ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്കാരം ഇരുവരും മത്സരിച്ച് പങ്കിട്ടു. യുവേഫ ചാമ്പ്യന്‍സ് ലീഗ് റൊണാള്‍ഡോ അഞ്ച് തവണ നേടിയപ്പോള്‍ മെസിക്കു നാല് പ്രാവശ്യമേ ലഭിച്ചുള്ളൂ. അതേസമയം, കരിയറില്‍ ഇതുവരെയായി ബലോണ്‍ ദോര്‍ പുരസ്കാരം റൊണാള്‍ഡോ അഞ്ച് പ്രാവശ്യം നേടിയപ്പോള്‍ മെസി എട്ട് തവണ സ്വന്തമാക്കി.
കരിയറില്‍ റൊണാള്‍ഡോ 952 ഗോള്‍ നേടിക്കഴിഞ്ഞു. മെസിക്കുള്ളത് 892 ഗോള്‍ മാത്രം. കരിയറില്‍ റൊണാള്‍ഡോ 259 അസിസ്റ്റ് നടത്തിയപ്പോള്‍ മെസിക്ക് 399 എണ്ണമുണ്ട്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയ്ക്ക് 140ഉം മെസിക്ക് 129ഉം ഗോളാണ്.
രാജ്യാന്തര ഫുട്ബോളില്‍ 225 മത്സരങ്ങളില്‍നിന്ന് റൊണാള്‍ഡോ 143 ഗോള്‍ നേടിയപ്പോള്‍ മെസി 195 മത്സരങ്ങളില്‍നിന്ന് 114 ഗോള്‍ സ്വന്തമാക്കി. പ്രഫഷണല്‍ കരിയറില്‍ 1000 ഗോള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന എന്ന ചരിത്രനേട്ടത്തിലേക്കു കുതിക്കുകയാണ് റൊണാള്‍ഡോ.