ഗ്രഹാം സ്റ്റെയിൻസും കുടുംബവും, ധാരാ സിംഗ്
ഓസ്ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് പിഞ്ചുമക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ധാരാ സിംഗ് ഉടൻ ജയിൽ മോചിതനായേക്കുമെന്ന വാർത്തകളാണ് ഈ ക്രൂരമായ സംഭവത്തെ വീണ്ടും ചർച്ചകളിലേക്ക് എത്തിക്കുന്നത്.
പ്രതിയുടെ ജയിലിലെ നല്ല പെരുമാറ്റം മുൻനിർത്തി ഒഡീഷ ശിക്ഷാ അവലോകന ബോർഡ് നൽകിയ ജയിൽ മോചന ശിപാർശയാണ് പുതിയ ചർച്ചകൾക്കു വഴിതുറന്നിരിക്കുന്നത്. 1999 ജനുവരി 23നായിരുന്നു ലോകത്തെ നടുക്കിയ ആ കൊടുംക്രൂരത.
ഒഡീഷയിൽ ആദിവാസി ജില്ലയായ കിയോഞ്ചാറിലെ മനോഹരപുര ഗ്രാമത്തിൽ ഗ്രഹാം സ്റ്റെയിൻസ്, മക്കളായ ഫിലിപ്പ് (10), തിമോത്തി (6) എന്നിവർ ഉറങ്ങിക്കിടന്നിരുന്ന വാനിനു തീയിട്ടാണ് ധാരാ സിംഗിന്റെ നേത്യത്വത്തിലുള്ള അക്രമിസംഘം അവരെ ദാരുണമായി കൊലപ്പെടുത്തിയത്.
നിലവിൽ ഈ കേസിൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഒരേയൊരു പ്രതി ധാരാ സിംഗ് മാത്രമാണ്.
സംഭവം നടന്നതിനു തൊട്ടുപിന്നാലെ ദീപികയുടെ മുഖപ്രസംഗം (1999 ജനുവരി 26, ചൊവ്വ): ഇതോ മഹത്തായ റിപ്പബ്ലിക്? ദീപിക പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ രാജ്യത്തിന്റെ മതേതരത്വത്തിന് നേരെ ഉയർന്ന ചോദ്യങ്ങളെയാണ് അഭിസംബോധന ചെയ്തത്.

മുഖപ്രസംഗത്തിന്റെ പൂർണരൂപം ഇങ്ങനെ:
ഇതോ മഹത്തായ റിപ്പബ്ലിക്?
നാല്പത്തൊമ്പതു വർഷംമുമ്പ് ലോകത്തിന്റെ മുന്നിൽ അഭിമാനത്തോടെ തലയുയർത്തിനിന്നു സ്വയം റിപ്പബ്ലിക്കായി പ്രഖ്യാപിച്ച ഇന്ത്യയെവിടെ? മതവിദ്വേഷംമൂത്ത് സഹോദരങ്ങളെ ചുട്ടുകൊല്ലാൻ മടിക്കാത്ത കാപാലികരുള്ള ഇന്നത്തെ ഇന്ത്യൻ സമൂഹമെവിടെ? നാമിന്നു മാനംകെട്ടവരാണ്. ലോകത്തിനുമുമ്പിൽ പരിഹാസ്യരായ ജനത.
നിസഹായരെ ചുട്ടെരിച്ച് കിരാതയുഗത്തിലേക്കാണോ ഇന്ത്യയുടെ മടക്കയാത്ര? റിപ്പബ്ലിക്കിന്റെ അമ്പതാമാണ്ടിൽ ആഘോഷങ്ങൾക്കൊ രുങ്ങേണ്ട നാം ഒറീസയിൽ അതിനിഷ്ഠൂരമായി കൊല്ലപ്പെട്ടവരുടെ ചുടലയ്ക്കുചുറ്റും ആനന്ദനൃത്തമാടാൻ മടിക്കാത്ത നരഭോജികളായി അധഃപതിക്കുകയാണ്.
ഓസ്ട്രേലിയക്കാരനായ ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസ് ആർക്ക് എന്തു ദ്രോഹം ചെയ്തതിനാണു മക്കളോടൊപ്പം ജീപ്പിൽ ചുട്ടെരിക്ക പ്പെട്ടത്? അദ്ദേഹത്തിന്റെ കുറ്റങ്ങൾ ഇത്രമാത്രം.
ഒരു ക്രൈസ്തവ ജീവ കാരുണ്യപ്രവർത്തകനായിരുന്നു. മുപ്പത്തിനാലുവർഷം കുഷ്ഠരോഗി കളുടെയിടയിൽ പ്രവർത്തിക്കുകയായിരുന്നു. ഒരു മതാന്ധനും തിരിഞ്ഞുനോക്കാത്ത കുഷ്ഠരോഗികളുടെയിടയിൽ.
അടുത്തകാലത്തായി ക്രൈസ്തവ മിഷണറിമാർക്കെതിരേ ചില സ്ഥലങ്ങളിൽ നടക്കുന്ന ആസൂത്രിതമായ ആക്രമണങ്ങളുടെ അതി പൈശാചികമായ തുടർച്ചതന്നെയാണ് ഈ നീചകൃത്യവും.
അങ്ങനെ യല്ലെന്നു വരുത്താൻ ശ്രമിക്കുന്ന മതാന്ധർക്കു മനുഷ്യത്വം എന്നേ നഷ്ടമായിരിക്കുന്നു. അവരെത്താങ്ങുന്ന രാഷ്ട്രീയ കക്ഷിയും കാട്ടാളത്തത്തിന്റെ ദുർഗന്ധമാണു വമിപ്പിക്കുന്നത്.
മിഷണറിമാർക്കെതിരേ ഒറ്റപ്പെട്ട ആക്രമണങ്ങൾ മുമ്പും ഉണ്ടായി ട്ടുണ്ട്. എന്നാൽ, ഭയമുളവാക്കുംവിധം ആസൂത്രിതവും നിരന്തരവുമായ അതിക്രമങ്ങൾ ഇപ്പോഴത്തെപ്പോലെ രാജ്യം കണ്ടിട്ടില്ല.
നിർബന്ധ മത പരിവർത്തനക്കുറ്റം ആരോപിച്ചു ക്രൈസ്തവ മിഷണറിമാരെ തല്ലി ക്കൊല്ലാനുള്ള ആരുടെയോ ഗൂഢപദ്ധതിയാണിതിനു പിന്നിൽ. ആയിരം നുണകൾകൊണ്ടുമൂടിയാലും ഈ സത്യം മറച്ചുവയ്ക്കാൻ കഴിയില്ല.
ഈ സത്യം പക്ഷേ, അതിനേക്കാൾ വ്യാപ്തിയുള്ള നടുക്കുന്ന ചില സത്യങ്ങളിലേക്കാണു സൂചന നൽകുന്നത്. ഇപ്പോഴത്തെ ആക്ര മണങ്ങൾ പ്രത്യക്ഷത്തിൽ ന്യൂനപക്ഷവിഭാഗങ്ങളെ ഭയപ്പെടുത്തു മ്പോൾ, രാജ്യത്തെ അധഃസ്ഥിതവിഭാഗങ്ങളുടെ ഉന്നമനം ശാശ്വതമാ യിത്തടയുകയാണ്.
റിപ്പബ്ലിക്കിന്റെ അമ്പതാമാണ്ടിലും രാജ്യവികസനം ചവറ്റുകുട്ടയിൽത്തള്ളി മതവിദ്വേഷം പരത്തലും പീഡനവും ലക്ഷ്യമിടുന്ന മതതീവ്രവിഭാഗങ്ങളും അവരെ പിന്തുണയ്ക്കുന്ന പാർട്ടികളും സർക്കാരുകളും മഹത്തായ ഇന്ത്യയെ ലോകത്തിനുമുമ്പിൽ നാണം കെടുത്തുന്നു.
സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ടു കഴിഞ്ഞിട്ടും ജനസംഖ്യയിൽ പകു തിയോളം നിരക്ഷരരും പട്ടിണിക്കാരുമാണ്. ഉത്തരേന്ത്യയിലെ ജാതി വ്യവസ്ഥ അടിച്ചമർത്തലിനുള്ള ഉപാധിയാണിന്നും. അങ്ങനെ അടിച്ച മർത്തപ്പെട്ട അധഃസ്ഥിതരായ നിരക്ഷരർക്കും പട്ടിണിക്കാർക്കുമിടയി ലാണ് മിഷണറിമാരുടെ പ്രവർത്തനം.
അതുവഴി ആദിവാസികളും അധഃസ്ഥിതരും വിദ്യനേടുന്നതും ജോലി സമ്പാദിക്കുന്നതും തടയാൻ ഏറെ നാളുകളായി ജന്മിമാരും അവർക്കൊപ്പമുള്ളവരും നീചശ്രമത്തിലാണ്. അതിനു പല തന്ത്ര ങ്ങളും പയറ്റിയശേഷമാണു മതവിദ്വേഷം അവർ ആയുധമാക്കിയത്.
രാജ്യത്തെ സമചിത്തതയും സഹിഷ്ണുതയുമുള്ള മഹാഭൂരിപ ക്ഷത്തെ പ്രകോപിപ്പിച്ചു മിഷണറിമാരെയും സാമൂഹികപ്രവർത്തക രെയും കെട്ടുകെട്ടിക്കുകയും അധഃസ്ഥിതരെ എന്നും തങ്ങളുടെ കാൽക്കീഴിൽ തളയ്ക്കുകയുമാണ് ഉത്തരേന്ത്യൻ ജന്മിവിഭാഗത്തിന്റെ ലക്ഷ്യം.
തങ്ങൾക്കുപറ്റിയ കാലാവസ്ഥ കാത്തിരുന്ന അവർ ബിജെപിയുടെ ഭരണത്തിൽ അനുകൂലസാഹചര്യം കണ്ടതുകൊണ്ടുമാത്രമാണ് ഇപ്പോൾ വിഷപ്രചാരണവും അക്രമവുമായി ഇറങ്ങിയിരിക്കുന്നത്.
സർവമനുഷ്യാവകാശങ്ങളും ലംഘിച്ചുള്ള ഈ കാട്ടാളയാത്രയിൽ രാജ്യത്തിന്റെ മതസഹിഷ്ണുതയും മതേതരത്വവും ചിരകാല മൂല്യങ്ങ ളൊക്കെയും ചുടലയിലെറിയപ്പെടുകയാണ്. കേന്ദ്രസർക്കാർ അനുകൂ ലമനോഭാവത്തോടെ അതു നോക്കിനിൽക്കുമ്പോൾ ലോകസമൂഹത്തിൽ ഭാരതത്തിന്റെ മാനമര്യാദകളൊക്കെ നഷ്ടമായിരിക്കുന്നു.
ഇത് അപകടംപിടിച്ച പോക്കാണ്. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തു ന്നവർ രാജ്യത്തെ പിന്നോക്ക സമൂഹങ്ങളുടെയും അധഃസ്ഥിതരുടെയും പുരോഗതി എന്നേക്കുമായി വിലക്കുകയാണ്.
കഴിഞ്ഞ അമ്പതാണ്ട് ഇവരെയും കുഷ്ഠരോഗികളെയുമെല്ലാം ഒരുപോലെ പുറംകാലുകൊണ്ടു തട്ടിത്തെറിപ്പിച്ചവരുടെ ദുഷ്ടലാക്ക് രാജ്യം തിരിച്ചറിയണം. അവരുടെ കപടസ്നേഹവും.
ചുട്ടെരിക്കപ്പെട്ട മിഷണറിമാരുടെ ചോരയ്ക്കൊപ്പം പീഡിതരുടെ യാതനകളും ഈശ്വരന്റെ മുമ്പിൽ നിലവിളിക്കുകയാണ്. ഈശ്വരനു കണക്കുചോദിക്കാനുള്ളതായി മാറുകയാണ്.
രാജ്യത്തിന്റെ ദുരന്തം ഒഴിവാക്കാൻ, മനുഷ്യാവകാശലംഘകരായി ലോകസമൂഹത്തിന്റെ നിന്ദാപാത്രമാകാതിരിക്കാൻ കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരു കളും നിദ്രാനാട്യം ഉപേക്ഷിക്കാതെ നിവൃത്തിയില്ല.
ആരൊക്കെയോ മതതീവ്രവാദികൾ തങ്ങളുടെ രഹസ്യ അജൻഡ നടപ്പാക്കുന്നതുകണ്ടു സന്തോഷിക്കുന്ന ഭരണകൂടമായി ബി.ജെ.പി. സർക്കാർ മാറരുത്. ഇനിയൊരു മതപീഡനവും അക്രമവും അനുവദിച്ചുകൂടാ.
ജാതിവ്യവസ്ഥയുടെ തിന്മകൾ ശാശ്വതവത്കരിക്കാനുള്ള ഗൂഢശ്രമത്തെ രാജ്യം തിരിച്ചറിഞ്ഞു തകർത്തില്ലെങ്കിൽ നാശം അടുത്താണ്. വളരെ അടുത്ത്...