ഓസ്ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് പിഞ്ചുമക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ധാരാ സിംഗ് ഉടൻ ജയിൽ മോചിതനായേക്കുമെന്ന വാർത്തകളാണ് ഈ ക്രൂരമായ സംഭവത്തെ വീണ്ടും ചർച്ചകളിലേക്ക് എത്തിക്കുന്നത്.
പ്രതിയുടെ ജയിലിലെ നല്ല പെരുമാറ്റം മുൻനിർത്തി ഒഡീഷ ശിക്ഷാ അവലോകന ബോർഡ് നൽകിയ ജയിൽ മോചന ശിപാർശയാണ് പുതിയ ചർച്ചകൾക്കു വഴിതുറന്നിരിക്കുന്നത്. 1999 ജനുവരി 23നായിരുന്നു ലോകത്തെ നടുക്കിയ ആ കൊടുംക്രൂരത.
ഒഡീഷയിൽ ആദിവാസി ജില്ലയായ കിയോഞ്ചാറിലെ മനോഹരപുര ഗ്രാമത്തിൽ ഗ്രഹാം സ്റ്റെയിൻസ്, മക്കളായ ഫിലിപ്പ് (10), തിമോത്തി (6) എന്നിവർ ഉറങ്ങിക്കിടന്നിരുന്ന വാനിനു തീയിട്ടാണ് ധാരാ സിംഗിന്റെ നേത്യത്വത്തിലുള്ള അക്രമിസംഘം അവരെ ദാരുണമായി കൊലപ്പെടുത്തിയത്.
നിലവിൽ ഈ കേസിൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഒരേയൊരു പ്രതി ധാരാ സിംഗ് മാത്രമാണ്.
സംഭവം നടന്നതിനു തൊട്ടുപിന്നാലെ ദീപികയുടെ മുഖപ്രസംഗം (1999 ജനുവരി 26, ചൊവ്വ): ഇതോ മഹത്തായ റിപ്പബ്ലിക്? ദീപിക പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ രാജ്യത്തിന്റെ മതേതരത്വത്തിന് നേരെ ഉയർന്ന ചോദ്യങ്ങളെയാണ് അഭിസംബോധന ചെയ്തത്.