കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ
മാനന്തവാടി: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. കാണാതായ അഞ്ചു പേര്‍ക്കായുള്ള തെരച്ചിലാണ് തുടരുക. എന്‍ഡിആര്‍എഫ്, സിവില്‍ ഡിഫന്‍സ്, പോലീസ്, ഫയര്‍ ഫോഴ്സ് സേനകളുടെ നേതൃത്വത്തില്‍ ഇന്നു സോണ്‍ മൂന്നില്‍ തെരച്ചില്‍ വ്യാപിപ്പിക്കും.
മഴ ശക്തമായി പെയ്യുന്നതും പുഴയില്‍ ഒഴുക്ക് കൂടുന്നതും പ്രതിസന്ധിയാകുന്നുണ്ട്. ബുധനാഴ്ച മീനാക്ഷി പാലത്തിലെയും മേപ്പാടി ചൂരല്‍മല റോഡിലെയും മണ്ണ് നീക്കം ചെയ്തിരുന്നു. പൊതുമരാമത്ത് മന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും.
ബുധനാഴ്ച ഏറെ നേരം ശ്രമിച്ചിരുന്നെങ്കിലും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഡ്രോണും കെഡാവര്‍ നായ്ക്കളെയും ഉപയോഗിച്ചു തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കാണാതായവരെ സ്പോട്ട് ചെയ്യാന്‍ സാധിക്കാത്തതു പ്രതിസന്ധിയായി.
മഴയിന്‍ കുത്തിയൊലിച്ചെത്തുന്ന വെള്ളത്തോടൊപ്പം മണ്ണ് ഒലിച്ചിറങ്ങുന്നതും തിരിച്ചടിയാണ്. ഏറെനേരം മണ്ണ് നീക്കം ചെയ്തിട്ടും വീണ്ടും അടിഞ്ഞുകൂടുന്നുണ്ട്. സര്‍ക്കാര്‍ കണക്കനുസരിച്ച് അഞ്ച്പേരാണ് കുടുങ്ങിക്കിടക്കുന്നതെങ്കിലും അതില്‍ കൂടുതല്‍ പേര് ഉണ്ടായേക്കാമെന്നാണ് നാട്ടുകാര്‍ പങ്കുവയ്ക്കുന്ന വിവരം. എന്നാല്‍, കമ്പനിയില്‍ ജോലി ചെയ്തിരുന്ന അഞ്ചു പേര് തന്നെയാണ് മണ്ണിനടിയിലുള്ളതെന്നു കളക്ടര്‍ പ്രതികരിച്ചിട്ടുണ്ട്.
Tags : wayanad kalladi landslide missingpersons continue