തായ്ലൻഡിൽനിന്നു കണ്ടെത്തിയ 2,000 വർഷം പഴക്കമുള്ള സ്വർണമോതിരം.
ഭൂതകാലത്തിന്റെ ഏടുകളിൽ മറഞ്ഞുകിടന്ന, അത്യപൂർവമായ പുരാവസ്തുക്കൾ കണ്ടെത്തിയിരിക്കുന്ന ഗവേഷകർ. പ്രാചീന ഭാരതവുമായി ബന്ധമുള്ള അപൂർവ കണ്ടെത്തൽ, ഇരു ഭൂപ്രദേശങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധത്തെ അനാവരണം ചെയ്യുന്നു. ഏറെ പ്രത്യേകതകളുള്ള പുരാമുദ്രകൾ ഗവേഷകർക്ക് അദ്ഭുതമായി. ഇതുവരെയുണ്ടായിരുന്ന പല നിഗമനങ്ങളും ഇനി പൊളിച്ചെഴുതേണ്ടിവരും.
പടിഞ്ഞാറൻ തായ്ലൻഡിലെ പുരാവസ്തു ഗവേഷണകേന്ദ്രത്തിൽനിന്നാണ് ഏകദേശം 2,000 വർഷം പഴക്കമുള്ള രണ്ട് സ്വർണമോതിരങ്ങൾ കണ്ടെത്തിയത്. ഇതിലൊന്നിന് പ്രാചീന ഇന്ത്യയിലെ ബ്രാഹ്മി ലിപിയുമായി ബന്ധമുണ്ടെന്നതാണ് ചരിത്ര-ശാസ്ത്ര ലോകത്തെ ആവേശത്തിലാക്കുന്നത്.
തായ്ലൻഡിലെ ഫെച്ചാബുരി പ്രവിശ്യയിലുള്ള ദോൺ യായ് തോങ് എന്ന പുരാവസ്തു ഖനന പ്രദേശത്തുനിന്നാണ് മനുഷ്യ അസ്ഥികൂടങ്ങൾക്കൊപ്പം സ്വർണമോതിരങ്ങൾ കണ്ടെടുത്തതെന്ന് തായ് ഗവൺമെന്റിന്റെ ഫൈൻ ആർട്സ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
മോതിരത്തിലെ രഹസ്യ ലിഖിതം
കണ്ടെത്തിയ രണ്ട് മോതിരങ്ങളിലൊന്നിന്, പുരാതന ഇന്ത്യൻ എഴുത്തുരീതിയായ ബ്രാഹ്മി ലിപിയിലുള്ള അക്ഷരങ്ങൾ കൊത്തിവച്ചിട്ടുണ്ട്. പ്രാഥമിക വിശകലനങ്ങൾക്കുശേഷം വിദഗ്ധർ ലിഖിതം വായിച്ചെടുത്തത്, പുസരഖിതസ - എന്നാണ്. ഇന്ത്യൻ ജ്യോതിശാസ്ത്ര പ്രകാരം ഏറ്റവും സവിശേഷവും ഐശ്വര്യപ്രദവുമായി കണക്കാക്കപ്പെടുന്ന, പുഷ്യനക്ഷത്രവുമായി ബന്ധപ്പെട്ടതാണ് ഈ വാക്ക്. പുഷ്യ നക്ഷത്രത്താൽ സംരക്ഷിക്കപ്പെടുന്നവൻ - എന്നാണ് ഈ വാക്കിന്റെ അർഥം.
രണ്ടാമത്തെ സ്വർണമോതിരത്തിൽ അടയാളങ്ങളോ കൊത്തുപണികളോ ഉണ്ടായിരുന്നില്ല. രണ്ടു മോതിരങ്ങളും അക്കാലത്ത് ഇന്ത്യയിൽനിന്നും വ്യാപാരത്തിനായി എത്തിയ വൈശ്യവിഭാഗത്തിൽപ്പെട്ട ഏതെങ്കിലും ധനാഢ്യനായ വ്യാപാരിയുടേതാകാം എന്നാണ് ഗവേഷകർ അനുമാനിക്കുന്നത്.

ചരിത്രത്തിലേക്ക് വഴിതുറന്ന ദോൺ യായ് തോങ്
ബാങ്കോക്കിൽനിന്ന് ഏകദേശം 130 കിലോമീറ്റർ അകലെയുള്ള ദോൺ യായ് തോങ് എന്ന പ്രദേശം ഈ വർഷാരംഭത്തിലാണു പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിൽപ്പെടുന്നത്. പ്രദേശത്തെ നെൽവയലിൽനിന്നു പ്രദേശവാസികൾക്കു പ്രാചീന വെങ്കല ഡ്രമ്മിന്റെ അവശിഷ്ടങ്ങൾ ലഭിച്ചതാണു പുരാവസ്തു ഗവേഷകരെ വലിയ അന്വേഷണങ്ങളിലേക്കു നയിച്ചത്. തുടർന്ന്, ഖനനം ആരംഭിക്കുകയായിരുന്നു.
തായ്ലൻഡിന്റെ ചരിത്രത്തിലെ ഇരുമ്പുയുഗം അഥവാ ചരിത്രാതീത കാലഘട്ടത്തിന്റെ അവസാനഘട്ടവുമായി ബന്ധപ്പെട്ടതാണ് ഈ പ്രദേശം. ഏകദേശം 1,500 മുതൽ 2,500 വർഷംവരെ പഴക്കമുള്ള മനുഷ്യവാസകേന്ദ്രമായിരുന്നു പ്രദേശം. റേഡിയോകാർബൺ ഡേറ്റിംഗ് ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണു പുരാവസ്തുഗവേഷകരുടെ വെളിപ്പെടുത്തൽ.
സമുദ്രവ്യാപാരം
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവിടെ വിശാലമായ ഖനനം ആരംഭിച്ചത്. എട്ടോളം മനുഷ്യ അസ്ഥികൂടങ്ങൾ, വെങ്കലം, സ്വർണം എന്നിവ കൊണ്ടുണ്ടാക്കിയ ആഭരണങ്ങൾ, പുരാതന മൺപാത്രങ്ങൾ എന്നിവ ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. അക്കാലത്തെ ഉയർന്ന സാമൂഹിക പദവിയുള്ള മനുഷ്യരുടെ ശവസംസ്കാര ചടങ്ങുകൾ നടന്ന സ്ഥലമാണിതെന്ന് ഈ വസ്തുക്കളുടെ സാന്നിധ്യം തെളിയിക്കുന്നതായി ഗവേഷകർ.
ഈ കണ്ടെത്തൽ കേവലം രണ്ട് ആഭരണങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നു ഗവേഷകർ പറഞ്ഞു. രണ്ടായിരം വർഷങ്ങൾക്കു മുൻപുതന്നെ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും തമ്മിൽ വിശാലമായ സമുദ്രവ്യാപാര ബന്ധങ്ങളും സാംസ്കാരിക കൈമാറ്റങ്ങളും നിലനിന്നിരുന്നു എന്നതിന്റെ വ്യക്തമായ ശാസ്ത്രീയ തെളിവാണ് ബ്രാഹ്മി ലിഖിതമുള്ള മോതിരം. ഒരു മാസത്തിനുള്ളിൽ ഖനനം പൂർത്തിയാക്കി അമൂല്യ വസ്തുക്കൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുമെന്ന് തായ് അധികൃതർ അറിയിച്ചു.
Tags : Thailand India BrahmiInscription TwoThousandYearOld IndianGoldRings Archaeology Don Yai Thong