രാജ്കുമാർ
ഹൈദരാബാദ്: തെലുങ്കാനയിലെ രംഗാറെഡ്ഡി ജില്ലയിൽ ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഭാര്യയെയും രണ്ട് മക്കളെയും തനിക്കെതിരെ പരാതി നൽകിയ 17-കാരിയെയും അമ്മയെയും മുത്തശിയെയും വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിന് ശേഷം ഒളിവിൽ പോയ രാജ്കുമാർ (35) എന്ന യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഷാബാദിലെ വീട്ടിൽ വച്ച് രാജ്കുമാർ ആദ്യം ഭാര്യ പാർവ്വതി സരിതയെയും (30), മക്കളായ നാല് വയസുകാരനെയും 18 മാസം പ്രായമുള്ള കുഞ്ഞിനെയും കൊലപ്പെടുത്തി.
ഇതിനുശേഷം ആറ് കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേക്ക് പോയി, തനിക്കെതിരെ പോക്സോ കേസ് നൽകിയ 17 വയസുള്ള പെൺകുട്ടിയെയും അവരുടെ അമ്മയെയും മുത്തശിയെയും കൊലപ്പെടുത്തി. കൊലപാതകങ്ങൾക്ക് ശേഷം രാജ്കുമാർ അയാളുടെ പിതാവിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ച ശേഷമാണ് ഒളിവിൽ പോയത്.
മെയ് 16-നാണ് 17-കാരിയായ പെൺകുട്ടി രാജ്കുമാറിനെതിരെ പീഡന പരാതി നൽകിയത്. തുടർന്ന് അറസ്റ്റിലായ ഇയാൾക്ക് സംഭവത്തിന് 10 ദിവസം മുമ്പാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതിക്കായി പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവസ്ഥലങ്ങളിൽ ഫോറൻസിക് സംഘമെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.