Editorial Audio
2024 ജൂലൈ 30ന് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും കോഴിക്കോട്ടെ വിലങ്ങാട്ടും പൊട്ടിയ ഉരുളെടുത്ത പ്രാണനും നഷ്ടങ്ങളും സ്വപ്നങ്ങളും തിരിച്ചുകൊടുക്കാനാകില്ല. എന്തൊരു രാപകലുകളായിരുന്നു അത്! പക്ഷേ, മണ്ണിനെയല്ലാതെ മനുഷ്യത്വത്തെ ചവിട്ടിയരയ്ക്കാനാകില്ലെന്ന് കേരളം ഒരിക്കൽകൂടി തെളിയിച്ചു. കത്തോലിക്കാ സഭയും അതിന്റെ ചരിത്രപരമായ ജീവകാരുണ്യദൗത്യം വിലങ്ങാടുവഴി തുടരുകയാണ്. അവിടെ ഉരുള്‍ ദുരിതബാധിതര്‍ക്കായി കെസിബിസി ആരംഭിച്ച പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും ഇന്നു വൈകുന്നേരം നാലിനു മഞ്ഞക്കുന്ന് സെന്റ് അല്‍ഫോൻസ പള്ളി അങ്കണത്തില്‍ നടക്കും.
പൂർത്തിയായ 70 വീടുകളിലേക്ക് സഹോദരങ്ങളെത്തുന്നു. ഇതിനായി കഠിനാധ്വാനം ചെയ്തവർക്ക്, ത്യാഗം സഹിച്ചവർക്ക്, സ്നേഹത്തിന്റെ നിക്ഷേപക്കുടുക്കകൾ പൊട്ടിച്ചവർക്ക്, ഇല്ലായ്മയിൽനിന്നെടുത്ത ചില്ലിക്കാശ് പങ്കിട്ടവർക്ക്... എല്ലാവർക്കും അഭിമാനിക്കാവുന്ന ദിവസം. കത്തോലിക്കാസഭയുടെ സാഹോദര്യസന്ദേശം വിലങ്ങാടിനും ഉയിരാകട്ടെ.
ആദ്യഘട്ടത്തില്‍ 41 ഭവനങ്ങള്‍ നിർമിക്കാനായിരുന്നു തീരുമാനമെങ്കിലും ആവശ്യക്കാരുടെ എണ്ണമേറിയതോടെ പദ്ധതി വിപുലീകരിച്ചു. അങ്ങനെ 70 കുടുംബങ്ങളെ ചേർത്തുനിർത്തി. വിവിധ രൂപതകള്‍, സന്യാസസഭകള്‍, സാമൂഹിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി. പുനരധിവാസ പദ്ധതി നിര്‍വഹണ ചുമതല കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തെയാണ് കെസിബിസി ഏല്പിച്ചത്.
ഫോറത്തിന്റെ താമരശേരി രൂപതാ ഘടകമായ സിഒഡിയാണു വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍ പുനരധിവാസ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും. പുതിയ എട്ടു വീടുകളുടെ നിര്‍മാണം, ജീവനോപാധി സാധ്യതകള്‍ വർധിപ്പിക്കല്‍, പ്രകൃതിദുരന്തങ്ങളില്‍ കര്‍മനിരതരാകാന്‍ പ്രാപ്തരായ ടാസ്ക് ഫോഴ്സ് ടീം രൂപവത്കരണം, മാനസിക പിന്തുണക്കായുള്ള കൗണ്‍സിലേഴ്സ് ടീം എന്നിവയ്ക്കാണു രണ്ടാംഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്.
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു വയനാട്ടിലും കോഴിക്കോട്ടുമുണ്ടായത്. പക്ഷേ, മറ്റെങ്ങുമില്ലാത്തവിധം സാഹോദര്യത്തിന്റെ രക്ഷാകരങ്ങൾ അവിടേക്കു നീണ്ടു. കേരളം ഒറ്റക്കെട്ടായി. ജനങ്ങൾ അവരുടെ കൈയും മെയ്യും മറന്നു മനുഷ്യത്വം പ്രകടിപ്പിച്ചപ്പോൾ, കേന്ദ്രവും സംസ്ഥാനവും ക്രമേണ തർക്കത്തിലേക്കു നീങ്ങുന്നതും നിർഭാഗ്യവശാൽ നമുക്കു കാണേണ്ടിവന്നു.
പ്രധാനമന്ത്രി സന്ദർശനത്തിനെത്തിയതു വാർത്തയായെങ്കിലും തുടർനടപടികൾ ആശാവഹമായിരുന്നില്ല. കേരളത്തിനു സഹായം നൽകാതിരിക്കാൻ കാരണങ്ങൾ നിരത്തിക്കൊണ്ടിരുന്ന കേന്ദ്രത്തെ കോടതിക്കുപോലും വിമർശിക്കേണ്ടിവന്നു. ഒടുവിൽ കേരളം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കൈമാറിയ വീടുകളുടെ ന്യൂനതകളും ചർച്ചയായി. ഇവിടെ ആരും താമസം തുടങ്ങിയിട്ടുമില്ല.
അതുപോലെ, ഉരുള്‍പൊട്ടല്‍ നാശം വിതച്ച വിലങ്ങാടിന്റെ സ്ഥിതിയും പരിതാപകരമാണ്. കോടികളുടെ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും തകര്‍ന്ന റോഡുകളും പാലങ്ങളും യാത്രായോഗ്യമായിട്ടില്ല. ഉരുട്ടി പാലം, വിലങ്ങാട് ടൗണ്‍ പാലം, മഞ്ഞച്ചീളി പാലം, വായാട് പാലം, മുച്ചങ്കയം പാലം തുടങ്ങി ഏഴു പാലങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ മന്ദഗതിയിലാണ്.
വിലങ്ങാട് പെട്രോള്‍ പമ്പിനു മുന്നിലെ റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മാണം പണം ലഭിക്കാത്തതിനാല്‍ കരാര്‍ കമ്പനി നിറുത്തി. കെടുകാര്യസ്ഥതയുടെ ഉദാഹരണങ്ങൾ നിരത്തിയാൽ തീരില്ല. എല്ലാം നഷ്ടപ്പെട്ടവരെ പടിപടിയായി അവഗണിക്കുന്ന കാഴ്ചകൾ ഹൃദയഭേദകമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമൊഴുകിയിട്ടും ദുരന്തമേഖലയിൽ പലയിടത്തും ഇതാണു സ്ഥിതി. പ്രകൃതി പെരുവഴിയിലാക്കിയ ദുരന്തബാധിതരെ പുതിയ സർക്കാരെങ്കിലും ആശ്വസിപ്പിക്കണം.
ഇതിനിടെയാണ് 70 താമസക്കാരുടെ താത്പര്യത്തിനുസരിച്ച്, പലയിടത്തും അവരുടെയും പങ്കാളിത്തത്തോടെ നടത്തിയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട ഉദ്ഘാടനവും കെസിബിസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്നത്. പരിമിതികളില്ലാത്തതല്ല, എല്ലാം തകർന്ന മനുഷ്യരോടുള്ള സാഹോദര്യവും ജീവകാരുണ്യ പ്രതിബദ്ധതയും അഴിമതിരാഹിത്യവുമാണ് ഇത്തരം പ്രവർത്തനങ്ങളെ ലക്ഷ്യത്തിലെത്തിക്കുന്നത്. ജാതിമതഭേദമെന്യേ നാം ഒന്നാണെന്ന് ഈ ദൗത്യങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. അതിനിയും തുടരണം. വിനാശം പ്രകൃതിയുടെയോ ഹീനമനസുകളുടേതോ ആകട്ടെ, നാം കൈകോർത്തു നിൽക്കും.
Tags : DEEPIKA EDITORIAL vilangad landslide